7 Saturday
June 2025
2025 June 7
1446 Dhoul-Hijja 11

മാനവിക വിമോചനവും വിദ്യാഭ്യാസ ദര്‍ശനങ്ങളും – മുഹമ്മദ് അമീന്‍

മനുഷ്യനെന്ന പേരിന് അവനെ അര്‍ഹനാക്കിത്തീര്‍ക്കുന്ന പ്രക്രിയയായിട്ടാണ് വിദ്യാഭ്യാസം നിര്‍വചിക്കപ്പെട്ടിട്ടുള്ളത്. ‘മാനവീകരണ പ്രക്രിയ’യെന്നാണ് പൗലോഫ്രെയര്‍ ഇതിനെ പറയുന്നത്. വാനരനില്‍ നിന്ന് നരനിലേക്കുള്ള പരിണാമവും മനുഷ്യന്റെ സാമൂഹീകരണവും ബോധപൂര്‍വവും അല്ലാതെയുമുള്ള അനേകം പ്രക്രിയകളിലൂടെയാണ് യാഥാര്‍ഥ്യമാക്കപ്പെടുന്നത്. ശാരീരിക പരിണാമവും കായികവും ബുദ്ധിപരവുമായ പ്രവര്‍ത്തനങ്ങളും തമ്മിലുള്ള ബന്ധത്തെപ്പറ്റി സാമൂഹിക- നരവംശ ശാസ്ത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മനുഷ്യഭാഷയുടെ രൂപപ്പെടലും മസ്തിഷ്‌കത്തിന്റെ വികാസവും അവയവങ്ങളുടെ പരിണാമവും സാധ്യമാക്കിയ സാമൂഹീകരണ പ്രക്രിയയില്‍ ബോധപൂര്‍വമായ ഇടപെടലാണ് വിദ്യാഭ്യാസ പ്രവര്‍ത്തനത്തിലൂടെ പില്‍ക്കാലത്ത് ആധുനിക മനുഷ്യന്‍ നടത്തിയത്.
കാട്ടില്‍ ജീവിച്ച് കാട്ടുകനികള്‍ ഭക്ഷിച്ച് ജീവിച്ച മനുഷ്യന്‍ കാര്‍ഷികവൃത്തിയിലേര്‍പ്പെടാനും ഒന്നിച്ചു ജീവിക്കാനും തുടങ്ങിയതോടെയാണ് ബോധപൂര്‍വമായ ഇടപെടലുകള്‍ അവന്‍ ആരംഭിക്കുന്നത്. ഇത് സഹജപ്രകൃതിയില്‍നിന്നും നിര്‍മിതമായ പ്രപഞ്ചത്തിലേക്കുള്ള മനുഷ്യന്റെ വികാസത്തിന് അടിത്തറയിടുകയായിരുന്നു. ഇതിലൂടെ മനുഷ്യലോകത്ത് സമൂഹമെന്ന സങ്കല്പവും സംസ്‌കാരവും കടന്നുവന്നു.
ഈ സമൂഹസങ്കല്പത്തിലേക്കും സംസ്‌കാരത്തിലേക്കും തലമുറകള്‍ വികസിക്കുന്നത് വിദ്യാഭ്യാസത്തിലൂടെയാണ്. മനുഷ്യന്റെ കായികവും ബൗദ്ധികവുമായ വളര്‍ച്ചയുടെ ഫലമായാണ് ശാസ്ത്ര- സാങ്കേതിക വിദ്യയുടേയും നാഗരികതയുടേയും രംഗത്ത് ഇത്രവലിയ മുന്നേറ്റങ്ങളുണ്ടായത്. ഭൂമിയില്‍ മാത്രമല്ല, ആകാശത്തിലും കടലിലും അവന്റെ യാത്രകള്‍ക്ക് അതിരുകളില്ലെന്നായി. ഭൗതിക പ്രപഞ്ചത്തില്‍ മനുഷ്യന്‍ നടത്തിയ കുതിച്ചുചാട്ടങ്ങള്‍ അവന്റെ അറിവിന്റെ ചരിത്രവുമാണ്. വന്‍ നഗരങ്ങളും കൂറ്റന്‍ യന്ത്രങ്ങളും മാത്രമല്ല, അത്യാധുനിക റോക്കറ്റുകളും ബഹിരാകാശ പേടകങ്ങളും മുതല്‍ അണുബോംബ് വരെ ഈ ജൈത്രയാത്രയുടെ കണ്ടെത്തലുകളാണ്.
ചരിത്രവും ശാസ്ത്രവും സാങ്കേതികവിദ്യയും മനുഷ്യനെ അപ്രമാദിത്വത്തിലേക്ക് നയിച്ചു. ഇതിന്റെ തിരിച്ചടികളാണ് ഇന്ന് മനുഷ്യസമൂഹത്തിനു മുമ്പില്‍ ഏറ്റവും വലിയ വെല്ലുവിളിയായി തിരിച്ചറിയപ്പെട്ടുകൊണ്ടിരിക്കുന്നത്.
വിദ്യാഭ്യാസവും
സാമൂഹ്യജീവിതവും
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ജ്ഞാനസമ്പാദനം മാത്രമായിരിക്കരുതെന്ന് വിദ്യാഭ്യാസ ചിന്തകന്മാരും സാമൂഹിക നേതാക്കളും ഉദ്‌ബോധിപ്പിച്ചിരുന്നു. ”മനുഷ്യന്‍ സ്വതന്ത്രനായി ജനിക്കുന്നു; പക്ഷെ എവിടെയും അവന്‍ ചങ്ങലക്കെട്ടുകളിലാണ്” എന്ന് പറഞ്ഞ ഫ്രഞ്ച് ചിന്തകനായ റൂസ്സോ, റിപ്പബ്ലിക്ക് എന്ന വിഖ്യാത കൃതിയില്‍ പൗരന്റെ വ്യക്തിത്വരൂപീകരണത്തില്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യമെന്തെന്ന് വ്യക്തമായി വരച്ചുകാട്ടുന്നുണ്ട്. മനുഷ്യനെ സാമൂഹിക ജീവിയും പൗരബോധമുള്ളവനുമാക്കി മാറ്റുന്നതിന് വിദ്യാഭ്യാസത്തിന്റെ സ്വഭാവമെന്തായിരിക്കണമെന്ന് അദ്ദേഹം വ്യവച്ഛേദിച്ചുകാട്ടുന്നു. ആധുനിക കാലത്ത് ബര്‍ട്രന്റ് റസ്സലിനെപ്പോലുള്ള ചിന്തകര്‍, നവീനമായ ചിന്താഗതിയും ഉല്പതിഷ്ണുത്വവും വിദ്യാഭ്യാസത്തിന്റെ സ്വഭാവമായിരിക്കണമെന്ന് അഭിപ്രായപ്പെട്ടു. ശാസ്ത്രീയവും വിപ്ലവാത്മകവുമായ അവബോധം വളര്‍ത്തിയെടുക്കുന്നതില്‍ വിദ്യാഭ്യാസത്തിന്റെ പ്രസക്തി വലിയതാണെന്ന് മനസ്സിലാക്കിയവരായിരുന്നു, ഇരുപതാം നൂറ്റാണ്ടിലെ ശാസ്ത്രജ്ഞരും സാമൂഹിക ചിന്തകരും. വിവേകാനന്ദനും മഹാത്മാഗാന്ധിയും അംബേദ്കറും രവീന്ദ്രനാഥ ടാഗോറും മാവോയും ഹോചിമിനും ഇത്തരത്തില്‍ വിദ്യാഭ്യാസത്തിന്റെ മാനവികതയും വിപ്ലവാത്മക മൂല്യവും ഉയര്‍ത്തിപ്പിടിച്ചു.
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം അറിവ് അടിച്ചേല്പ്പിക്കലായിരിക്കരുതെന്നും ജീവിത പരിസരങ്ങളും പ്രായോഗികാനുഭവങ്ങളും കൂടിച്ചേരാത്ത വിദ്യാഭ്യാസം പഠിതാക്കള്‍ക്ക് പ്രയോജനകരമായിരിക്കില്ലെന്നുമാണ് ഇവര്‍ ചൂണ്ടിക്കാണിച്ചത്. ഏതൊരു രാജ്യത്തും ജനതയുടെ ഭൗതികജീവിതം മെച്ചപ്പെടുത്താനുള്ളതായിരിക്കണം ഓരോ കുട്ടിയും നേടുന്ന വിദ്യാഭ്യാസമെന്ന് ഇവരെല്ലാം പറഞ്ഞത് തികച്ചും പ്രായോഗികമായ കാഴ്ചപ്പാടോടെയായിരുന്നു. മനുഷ്യസമൂഹത്തിനു വെല്ലുവിളി ഉയര്‍ത്തി നിലനില്ക്കുന്ന ദാരിദ്ര്യവും രോഗങ്ങളും ഇല്ലാതാക്കാനും വര്‍ദ്ധിച്ചുവരുന്ന സാമൂഹിക ആവശ്യങ്ങള്‍ നിറവേറ്റാനും വിദ്യാഭ്യാസം തൊഴിലധിഷ്ഠിതവും ഉല്പാദനപരവുമായിരിക്കണമെന്നാണ് ഇവരെല്ലാം ആവശ്യപ്പെട്ടത്. പഠിച്ച് ബിരുദം നേടുന്നതുകൊണ്ട് എല്ലാം പൂര്‍ത്തിയായി എന്നു കരുതുകയും നാടിന്റെ സാമൂഹിക പ്രശ്‌നങ്ങളില്‍ പങ്കുപറ്റാതെ മാറിനില്ക്കുകയും ചെയ്യുന്ന സമീപനത്തെയാണ് രാഷ്ട്രനേതാക്കള്‍ ചോദ്യംചെയ്തത്. സമൂഹത്തിന്റെ പുരോഗതിക്കും വികസനത്തിനും അഭ്യസ്തവിദ്യരുടെ ത്യാഗപൂര്‍ണമായ ഇടപെടല്‍ ആവശ്യമാണെന്നത് സാമൂഹിക മുന്നേറ്റങ്ങളുടെ കാലത്ത് തിരിച്ചറിവായിരുന്നു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തെക്കുറിച്ചും ദേശീയബോധത്തെക്കുറിച്ചും ഉയര്‍ന്നുവന്ന ചര്‍ച്ചകള്‍ വിദ്യാഭ്യാസത്തിന്റെ വൈയക്തികവും ആത്മീയവുമായ തലങ്ങളെ വേണ്ടത്ര ഉള്‍ക്കൊണ്ടിരുന്നില്ല. ഇതിന്റെ അനന്തരഫലങ്ങള്‍ ഇന്നു നമ്മുടെ മുമ്പിലുള്ള വിദ്യാഭ്യാസത്തിന്റെയും യുവതലമുറയുടേയും പിഴവുകളില്‍ വായിച്ചെടുക്കാവുന്നതാണ്. വിദ്യാഭ്യാസത്തിന്റെ ഭൗതിക മൂല്യത്തോടൊപ്പം നൈതികവും ധാര്‍മികവുമായ തലങ്ങളും ഉയര്‍ത്തിപ്പിടിക്കാന്‍ എന്തുകൊണ്ടോ ആധുനിക കാലത്തെ വിദ്യാഭ്യാസത്തിനു കഴിഞ്ഞില്ലെന്നത് വസ്തുതയാണ്.
വിദ്യാഭ്യാസം ആത്മീയവും
നൈതികവും
ഭൗതികശാസ്ത്ര രംഗത്തെ നേട്ടങ്ങളും മനുഷ്യന്റെ എഞ്ചിനിയറിംഗ് വൈദഗ്ധ്യവും അധ്വാനശേഷിയുമെല്ലാം ചേര്‍ന്ന് സമൂഹം വിസ്മയകരമായ പുരോഗതി കൈവരിച്ചത് വിദ്യാഭ്യാസത്തിന്റെ മഹത്വം കൊണ്ടാണെന്ന് സമ്മതിക്കാം. എന്നാല്‍ സൃഷ്ടിപരതയേക്കാള്‍ പതിന്മടങ്ങ് വേഗതയിലാണ് മനുഷ്യന്റെ സംഹാരാത്മക ശേഷി വളര്‍ന്നത്. മനുഷ്യന്‍ സൃഷ്ടിച്ച നാഗരികത അവനെത്തന്നെ വിഴുങ്ങാന്‍ വാ പിളര്‍ത്തിനില്ക്കുന്ന ഫ്രാങ്കന്‍സ്റ്റൈന്‍ സത്വമായി ഇന്ന് മനുഷ്യരാശിയെ ഭയപ്പെടുത്തുന്നു. ഹിംസാത്മകത ലോകമെമ്പാടും പുതിയ ലഹരിയായിത്തീര്‍ന്നിരിക്കുന്നു.
ദൈവം വിപണിയായും ഉപഭോഗം മതമായും ആത്മീയതയും സംസ്‌കാരവും ചരക്കുകളായും മാറിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തെക്കുറിച്ച പുനര്‍വിചിന്തനങ്ങള്‍ ആവശ്യപ്പെടുകയാണെന്ന് എല്ലാവരും സമ്മതിക്കും. എന്നാല്‍ ഏതുതരത്തിലായിരിക്കണം ഇതിനെ മറികടക്കേണ്ടതെന്നതിനെക്കുറിച്ച് വ്യക്തമായ രൂപരേഖ ആരുടെയും കൈവശമില്ല. പക്ഷെ, പിന്നിട്ടുപോന്ന വഴികളിലേക്ക് മടങ്ങിനോക്കുകയാണെങ്കില്‍ കാര്യങ്ങള്‍ അത്രമാത്രം നിരാശാജനകമല്ലെന്ന് കാണാനാവും.
വിദ്യാഭ്യാസത്തിന്റെ പ്രസക്തിയെക്കുറിച്ചും മാര്‍ഗത്തെക്കുറിച്ചും പറഞ്ഞിട്ടുള്ള പ്രഗത്ഭരായ ചിന്തകരെല്ലാം സമഗ്രമായ വിദ്യാഭ്യാസത്തിന്റെ സ്വഭാവത്തെ നിര്‍ണയിക്കുകയും ഇത്തരത്തില്‍ അല്ലാതിരുന്നാല്‍ വരാവുന്ന വിപത്തുകളെക്കുറിച്ച് ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ടെന്ന് കാണാം. ”കുട്ടിയിലും മുതിര്‍ന്നവരിലുമുള്ള ഉത്തമാംശങ്ങളുടെ ആവിഷ്‌ക്കാരമെന്ന്” വിദ്യാഭ്യാസത്തെ നിര്‍വചിച്ചിട്ടുള്ള ഗാന്ധിജി അറിവ് പുറമേനിന്ന് കുത്തിനിറക്കുന്നതല്ലന്ന് വ്യക്തമാക്കിയിരുന്നു. ഒരു കുട്ടിയെ അവന്റെ തന്നെ സംസ്‌കാരത്തിലും സാഹചര്യത്തിലും നിന്നുകൊണ്ടാണ് വിദ്യ അഭ്യസിപ്പിക്കേണ്ടതെന്നാണ് ഗാന്ധിയെപ്പോലെ വിവേകാനന്ദനും പറഞ്ഞിട്ടുള്ളത്. സമൂഹം, പാരമ്പര്യം, സംസ്‌കാരം എന്നിവക്കൊക്കെ ഇവിടെ പ്രാധാന്യമുണ്ട്.
വിശേഷജ്ഞാനവും തിരിച്ചറിവുമാണ് വിദ്യാഭ്യാസത്തിലൂടെ നേടേണ്ടത്. അടിമക്ക് ഉടമ നല്കുന്ന അച്ചടക്ക പാഠങ്ങളല്ല അത്. ലോകത്തെയും തന്നെത്തന്നെയും തിരിച്ചറിയാനും മാറ്റിത്തീര്‍ക്കാനും കഴിയുന്നതായിരിക്കും വിമോചനാത്മകമായ വിദ്യാഭ്യാസം. അല്ലാതെ മര്‍ദിതനില്‍ മര്‍ദകന്റെ പ്രതിരൂപങ്ങള്‍ സൃഷ്ടിക്കാനായിരിക്കരുത് അത്. ”ഒരു പൂവ് വിരിയുന്നതുപോലെ അറിവ് അകത്തുനിന്ന് പുറത്തേക്ക് വിടരുകയാണ് വേണ്ടത്.” അതിനുള്ള വിവേകമാണ് വിദ്യാഭ്യാസത്തിലൂടെ കുട്ടിക്ക് നല്‍കേണ്ടതെന്നാണ് ജിദ്ദുകൃഷ്ണമൂര്‍ത്തി പറയുന്നത്. ശിശുവിന്റെ നൈര്‍മല്യവും നിഷ്‌കളങ്കതയും ചോര്‍ന്നുപോകാത്ത പഠനക്രിയയെക്കുറിച്ചാണ് രവീന്ദ്രനാഥ ടാഗോറും പറഞ്ഞിട്ടുള്ളത്. യഥാര്‍ഥ സാമൂഹീകരണത്തിനും അവബോധ നിര്‍മിതിക്കും ഉതകാത്ത സ്‌കൂള്‍ തിരസ്‌കരിക്കണമെന്ന് പാശ്ചാത്യ ചിന്തകനായ ഇവാന്‍ ഇല്ലിച്ച് തന്റെ പ്രശസ്തമായ സ്‌കൂള്‍ തിരസ്‌കാരം എന്ന കൃതിയില്‍ പ്രഖ്യാപിക്കുന്നു.
ചുരുക്കത്തില്‍, വിദ്യാഭ്യാസം ഭൗതികവും പ്രയോഗപരവുമായിരിക്കണം എന്നു പറയുമ്പോലെ തന്നെ പ്രാധാന്യമുള്ളതാണ് വിദ്യാഭ്യാസം ധാര്‍മികവും സദാചാരനിഷ്ഠവും നൈതികവുമായിരിക്കണമെന്നുമുള്ളത്. പക്ഷെ ആധുനികതയുടേയും ശാസ്ത്ര- സാങ്കേതികയുടേയും തിരത്തള്ളലിന്റെ കാലത്ത് രണ്ടാമത് പറഞ്ഞ വീക്ഷണത്തിന് ശ്രദ്ധ ലഭിക്കാതെ പോകുകയായിരുന്നു. ഇതിന്റെ ഫലം നാഗരികതകളുടെ സംഘട്ടനങ്ങളായും ഹിംസയും യുദ്ധവും പാരിസ്ഥിതിക തകര്‍ച്ചയുമെല്ലാമായി ഇന്നു നാമറിയുന്നു. വിദ്യാഭ്യാസത്തില്‍ നിന്ന് നീതിബോധവും ധാര്‍മിക വീക്ഷണവും നഷ്ടപ്പെട്ടുപോയത് ഇതിന് കാരണമായിട്ടുണ്ട്.
മതപരമായ ബാധ്യത
വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം നല്കിയ ഒരു മതത്തിന്റെ അനുയായികളാണ് മുസ്‌ലിംകള്‍. എന്നാല്‍ കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകളായി അവര്‍ വിദ്യാഭ്യാസമേഖലയില്‍ അവഗണിക്കപ്പെട്ടവരായി. ഒരു കാലത്ത് വിശുദ്ധ ഖുര്‍ആനിന്റെ വൈജ്ഞാനിക ആയുധങ്ങളുമായി ലോകത്തിന്റെ മാനവിക മേഖലകളിലെല്ലാം വിപ്ലവം നടത്തി മുടിചൂടാമന്നന്മാരായി വിലസിയവര്‍ പക്ഷേ, വിജ്ഞാനവിസ്‌ഫോടനം നടന്നതെന്നു പറയുന്ന പത്തൊമ്പത്, ഇരുപത് നൂറ്റാണ്ടുകളില്‍ പ്രത്യേകിച്ചും വിസ്മൃതരായി. ഇതിന് ബഹുതല സ്പര്‍ശികളായ കാരണങ്ങളുണ്ടാകാം. അവയില്‍ ന്യായീകരിക്കാവുന്നതും തീര്‍ത്തും അന്യായമായവയുമുണ്ടാവാം.
എന്നാല്‍ ഇന്ന് അവര്‍ ചെറിയ രൂപത്തില്‍ ഉണരുന്നുണ്ടെന്നു വേണം കരുതാന്‍. ഇസ്‌ലാമിന്റെ ഈറ്റില്ലവും പോറ്റില്ലവുമെല്ലാമായ അറേബ്യന്‍ ഗള്‍ഫ് അടക്കമുള്ള മുസ്‌ലിംപ്രദേശങ്ങളില്‍ നിന്ന് വിദ്യാഭ്യാസ ഉയര്‍ച്ചയുടെ ഹംസഗാനങ്ങള്‍ വീണ്ടും കേട്ടുതുടങ്ങുന്നത് ശുഭോദര്‍ക്കമാണ്. ഇതിനിടയില്‍ നിന്ന് ഏറെ വേറിട്ടുനില്ക്കുന്ന കേരളീയ മുസ്‌ലിംസമൂഹവും ആധുനിക വൈജ്ഞാനിക രംഗങ്ങളില്‍ കൂടുതല്‍ ശ്രദ്ധരാകുന്ന സാഹചര്യം ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. ജീവിതമേഖല മുച്ചൂടും മൂല്യനിരാസത്തിന്റേതാണ്. ഇതിന് നേതൃത്വം കൊടുക്കുന്നത് ഇവിടത്തെ വിവരജ്ഞസമൂഹമത്രെ. നാലാംക്ലാസും ഗുസ്തിയുമായി നടക്കുന്നവന്റെ സമൂഹദ്രോഹം ഇവിടത്തെ ബിരുദാനന്തര ബിരുദധാരിയുടേതിനെക്കാള്‍ എത്രയോ കുറവാണ്. കളവിനും ചതിക്കുമെല്ലാം ഹൈടെക് ടച്ച് വന്നത് ഇത്തരം അറിവാളന്മാരിലൂടെയാണ്.
മുസ്‌ലിംകള്‍ തങ്ങളുടെ വിദ്യാഭ്യാസ ലക്ഷ്യത്തെക്കുറിച്ച് മാറിച്ചിന്തിക്കേണ്ട സാഹചര്യം ഇവിടെ ഉണ്ട്. തൊഴില്‍ സാധ്യതയും ഉയര്‍ന്ന സാമൂഹികപദവിയും മാത്രം ലക്ഷ്യമാക്കുന്ന രീതികളില്‍നിന്ന് മാറിനടക്കാനും വിശ്വാസികള്‍ക്ക് ബാധ്യതയുണ്ട്. സമുദായം നല്‍കുന്ന കരിയര്‍ ഗൈഡന്‍സായാലും വിദ്യാഭ്യാസ പിന്തുണയായാലുമൊക്കെ അല്ലാഹുവിനെ മറന്നുകൊണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പടച്ചവനോടും പടപ്പുകളോടുമുള്ള തന്റെ ബാധ്യതാ നിര്‍വഹണമാണ് വിദ്യാഭ്യാസത്തിന്റെ മുഖ്യലക്ഷ്യമെന്ന് ഓരോ വിദ്യാര്‍ഥിയും ബോധവത്കരിക്കപ്പെടേണ്ടതുണ്ട്. പ്രവാചകന്റെ പ്രാര്‍ഥന ഓര്‍ക്കുക: ”അല്ലാഹുവേ, ഉപകാരമുള്ളത് പഠിപ്പിക്കണേ. പഠിച്ചത് ഉപകാരമുള്ളതാക്കണേ.”
Back to Top