5 Monday
January 2026
2026 January 5
1447 Rajab 16

ബ്രിട്ടീഷ് ജനത ഇസ്‌റാഈലിനെതിരെന്ന്

ബ്രിട്ടനിലെ ജനങ്ങളില്‍ 20 ശതമാനം മാത്രമേ ഇസ്രായേലിനോട് അല്പമെങ്കിലും മമത പുലര്‍ത്തുന്നവരായുള്ളൂവെന്നാണ് പുതിയ സര്‍വേ. ഇസ്‌റായേല്‍ ലോബി ഗ്രൂപ്പും ബ്രിട്ടീഷ് ഇസ്‌റായേല്‍ കമ്യൂണിക്കേഷന്‍സ് ആന്റ് റിസര്‍ച്ച് സെന്ററും സംയുക്തമായി നടത്തിയ സര്‍വേയിലാണ് ഇസ്രായേലിനെതിരെ ബ്രിട്ടീഷ് ജനത നിലപാട് രേഖപ്പെടുത്തിയത്. പാശ്ചാത്യ ജനതക്ക് ഇസ്‌റായേലിനോടുള്ള മനോഭാവം മനസ്സിലാക്കുന്നതിനായിരുന്നു സര്‍വേ. ബ്രിട്ടനിലെ 49 ശതമാനം ആളുകളും ഇസ്‌റായേലിന്റെ നയനിലപാടുകളോട് ശക്തമായി വിയോജിക്കുന്നവരാണെന്നാണ് സര്‍വേ ഫലങ്ങള്‍. ഇസ്‌റായേലുമായി അനേകം കരാറുകളും സൈനിക ഉടമ്പടികളുമുള്ള രാജ്യമാണ് ബ്രിട്ടന്‍. ഇസ്‌റായേല്‍ അനുകൂല നിലപാടുള്ള അനേകം സംഘടനകളും ബ്രിട്ടനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നിട്ടും ബ്രീട്ടീഷുകാരില്‍ 20% ആളുകള്‍ മാത്രമേ ബ്രിട്ടനോട് അല്പമെങ്കിലും മമത പുലര്‍ത്തുന്നുള്ളൂവെന്നത് ഇസ്‌റായേലിന് വലിയ ക്ഷീണമാണ് നല്‍കിയിരിക്കുന്നത്. ഇസ്‌റായേലിന്റെ ഫലസ്തീന്‍ നിലപാടിനോടും ബ്രിട്ടീഷ് ജനതക്ക് ശക്തമായ വിയോജിപ്പുകളുണ്ട്. ഫലസ്തീന്‍ അനുകൂല റാലികളിലും പ്രകടനങ്ങളിലും ബ്രിട്ടീഷ് ജനത സജീവമായി പങ്കെടുക്കുന്നുമുണ്ട്. നിരവധി ഭരണകൂടങ്ങളുടെ പിന്തുണ നേടുന്നതില്‍ ഇസ്‌റായേല്‍ വിജയിക്കുമ്പോഴും ഇസ്‌റായേലിന് ജനകീയ പിന്തുണ കുറഞ്ഞ് വരുന്നതായാണ് സര്‍വേ വെളിവാക്കുന്നത്. ഇസ്‌റായേലിനെ ശക്തമായ സമ്മര്‍ദങ്ങളിലൂടെ നിയന്ത്രിക്കണമെന്നും ആളുകള്‍ കരുതുന്നു.

Back to Top