7 Saturday
March 2026
2026 March 7
1447 Ramadân 18

ദുര്‍മന്ത്രവാദത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും  കെടുതികള്‍ക്ക് സര്‍ക്കാര്‍ മറുപടി പറയണം -കെ എന്‍ എം (മര്‍കസുദ്ദഅ്‌വ)

കോഴിക്കോട്: ദുര്‍മന്ത്രവാദത്തിന്റെയും അനാചാരങ്ങളുടെയും കാരണമായി സംസ്ഥാനത്ത് കൊലപാതകങ്ങളും ആത്മഹത്യകളും പീഡനങ്ങളും വര്‍ധിച്ചുവരുന്നതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാറിന് ഒഴിഞ്ഞുമാറാനാവില്ലെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ എന്‍ എം മര്‍കസുദ്ദഅ്‌വ) സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. അന്ധവിശ്വാസത്തിന്റെയും ദുര്‍മന്ത്രവാദത്തിന്റെയും ദുരന്തങ്ങള്‍ സംസ്ഥാനത്ത് നാള്‍ക്കുനാള്‍ കൂടിക്കൊണ്ടിരിക്കുമ്പോഴും അന്ധവിശ്വാസ നിര്‍മാര്‍ജന ബില്‍ കോള്‍ഡ് സ്‌റ്റോറേജില്‍ വെച്ച് കൈയും കെട്ടി നില്‍ക്കുന്നത് ഒരു പുരോഗമന സര്‍ക്കാറിന് ചേര്‍ന്നതല്ലെന്നും കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) വ്യക്തമാക്കി. നവോത്ഥാനത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്ന പ്രബുദ്ധ കേരളം ദിവ്യന്‍മാരുടെയും സിദ്ധന്‍മാരുടെയും ആത്മീയ വാണിഭക്കാരുടെയും വിഹാര കേന്ദ്രമാക്കി മാറ്റുന്നത് ലജ്ജാകരമാണ്. ദുര്‍മന്ത്രവാദങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും ഒരു മതവുമായി ബന്ധമില്ലെന്നിരിക്കെ ദുര്‍മന്ത്രവാദികളെയും സിദ്ധന്‍മാരെയും ആത്മീയ തട്ടിപ്പുകാരെയും നിലയ്ക്കു നിര്‍ത്താന്‍ അന്ധവിശ്വാസ നിര്‍മാര്‍ജന ബില്‍ എത്രയും പെട്ടെന്ന് നിയമമാക്കണമെന്ന് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. എന്‍ എം അബ്ദുല്‍ ജലീല്‍, കെ അബൂബക്കര്‍ മൗലവി, അഡ്വ. എം മൊയ്തീന്‍ കുട്ടി, സി അബ്ദുല്‍ ലത്തീഫ്, അഡ്വ. പി എം ഹനീഫ, ഡോ. ഐ പി അബ്ദുസ്സലാം, ഡോ. ജാബിര്‍ അമാനി, ബി പി എ ഗഫൂര്‍, അബ്ദുസ്സലാം പുത്തൂര്‍, സുഹൈല്‍ സാബിര്‍, ഡോ. ഫുഖാര്‍ അലി, ഡോ. അന്‍വര്‍ സാദത്ത്, നബീല്‍ പാലത്ത് പ്രസംഗിച്ചു
Back to Top