14 Monday
September 2026
2026 September 14
1448 Rabie Al-Âkher 1

യുദ്ധം രൂക്ഷം; യുക്രൈനില്‍ ഭൂഗര്‍ഭ മേഖലയില്‍ ഒളിച്ച് ആയിരങ്ങള്‍


”ഞങ്ങളെല്ലാം ഭൂഗര്‍ഭ കേന്ദ്രങ്ങളിലാണ്, ഇവിടെ നിന്നും ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ട്, ഞങ്ങള്‍ വളരെ ക്ഷീണിതരാണ്. എന്റെ ശരീരം വിറയ്ക്കുന്നുണ്ട്” -യുക്രൈനിലെ ലബനീസ് വിദ്യാര്‍ഥിയുടെ വാക്കുകളാണിത്. വാട്‌സാപില്‍ വോയ്‌സ് ക്ലിപായി ലബനാനിലെ ബന്ധുക്കള്‍ക്ക് അയച്ച മറുപടിയാണിത്. യുക്രൈനെതിരെയുള്ള റഷ്യയുടെ ആക്രമണം രൂക്ഷമായതോടെ ജീവനും കൊണ്ടോടി ആയിരങ്ങള്‍ അഭയം പ്രാപിച്ചത് ഭൂഗര്‍ഭ മേഖലകളിലാണ്. ഇത്തരത്തില്‍ നിരവധി ലബനീസ് വിദ്യാര്‍ഥികളും പൗരന്മാരുമാണ് ഇവിടെ കഴിയുന്നതെന്നാണ് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തത്. ഭൂമിക്കടിയിലൂടെ കടന്നുപോകുന്ന മെട്രോ പാതകളിലും ബസ് സ്‌റ്റേഷനുകളിലും മറ്റുമാണ് ഇവര്‍ കഴിയുന്നത്. ബോംബിങ്ങില്‍ നിന്നും വെടിവെപ്പില്‍ നിന്നും രക്ഷപ്പെടാനാണ് അവര്‍ ഇവിടെ അഭയം പ്രാപിച്ചത്. എന്നാല്‍ ഇവിടെ ആളുകളുടെ ബാഹുല്യം കാരണം വൈദ്യുതി, ഭക്ഷണം, വെള്ളം, ശുദ്ധവായു തുടങ്ങിയ അടിസ്ഥാനാവശ്യങ്ങള്‍ പോലും ലഭ്യമാകാതെ ബുദ്ധിമുട്ടുകയാണ്. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ‘സാമ്പത്തിക പ്രതിസന്ധി കാരണം അടുത്തിടെ യുക്രൈനിലേക്ക് കുടിയേറിയ രണ്ടോ മൂന്നോ മാസം പ്രായമുള്ള കുഞ്ഞുങ്ങളുള്ള ലെബനീസ് കുടുംബങ്ങളുണ്ട് ഇവിടെ’ – 33 വര്‍ഷമായി കീവില്‍ താമസിക്കുന്ന ലബനീസ് യൂണിവേഴ്‌സിറ്റി പ്രൊഫസറായ കരീം പറഞ്ഞു.

Back to Top