13 Saturday
June 2026
2026 June 13
1447 Dhoul-Hijja 27

യുദ്ധക്കുറ്റങ്ങളും ഇസ്രായേലും

അബ്ദുല്‍ ശരീഫ്‌

യുദ്ധങ്ങളില്‍ മാന്യത പുലര്‍ത്തല്‍ അന്താരാഷ്ട്ര യുദ്ധ നിയമങ്ങളില്‍ പെട്ടതാണ്. ജനവാസമേഖലകള്‍, ആശുപത്രികള്‍ തുടങ്ങിയവയ്ക്കു നേരെയുള്ള ആക്രമണങ്ങളെ വലിയ കുറ്റമായാണ് ലോകം കാണുന്നത്. എന്നാല്‍, അതിനെയൊക്കെ നിസാരമായി കാണുകയും പള്ളികളും ആശുപത്രികളും ജനവാസകേന്ദ്രങ്ങളും ബോംബിട്ട് തകര്‍ക്കുകയും ചെയ്യുന്ന അധമത്വമാണ് ഇസ്രായേല്‍ കാണിച്ചുകൊണ്ടിരിക്കുന്നത്. ഫലസ്തീന്‍ ജനതയെ വീര്‍പ്പുമുട്ടിച്ചു കൊല്ലാനാണ് അവര്‍ ആഗ്രഹിക്കുന്നത്. കുട്ടികളേയും പൊതുജനങ്ങളേയും ആശുപത്രികളേയും ഉന്നമിടുക എന്നത് ഇസ്രായേലിന് പുതിയ കാര്യമല്ല. മുന്‍പു നടന്ന ഒട്ടേറെ യുദ്ധങ്ങളില്‍ അവര്‍ അത് ആവര്‍ത്തിച്ചതാണ്. 1982 ലെബനനാന്‍ യുദ്ധം, 2006 ലെ ലബനാന്‍ യുദ്ധം തുടങ്ങിയവയില്‍ അവര്‍ ആശുപത്രികളെ തരിപ്പണമാക്കുകയും ആംനസ്റ്റിയുടെ അന്വേഷണത്തിന് വിധേയമാവുകയും ചെയ്തിട്ടുണ്ട്. ആശുപത്രികള്‍ സൈനിക ഉദ്യോഗസ്ഥരെ ഒളിപ്പിക്കാന്‍ ഉപയോഗപ്പെടുത്തി എന്നാണ് ഇസ്രായേല്‍ അന്ന് അവകാശപ്പെട്ടത്. എന്നാല്‍, അവയൊന്നും തെളിയിക്കപ്പെട്ടിട്ടില്ല. കരുതിക്കൂട്ടിയുള്ള ആക്രമണങ്ങളാണ് ഇസ്രായേലിന്റെ അടുത്ത് നിന്ന് ഉണ്ടായിട്ടുള്ളത്. അതുതന്നെയാണ് ഇപ്പോഴും ആവര്‍ത്തിക്കുന്നത്. ഇസ്രായേല്‍ ലക്ഷ്യമിടുന്നത് വംശീയ ഉന്മൂലനമാണ്. ഒരു ജനതയെ തന്നെ ചരിത്രത്തില്‍ നിന്ന് ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങളെ പിന്താങ്ങുന്നവര്‍ വലിയ വില നല്‌കേണ്ടി വരുമെന്നത് തീര്‍ച്ച.

Back to Top