1 Sunday
June 2025
2025 June 1
1446 Dhoul-Hijja 5

വിശ്വാസസംസ്‌കരണവും അന്ധവിശ്വാസ വിപാടനവും

എ കെ അബ്ദുല്‍ഹമീദ്‌


മുസ്ലിംകള്‍ക്കിടയില്‍ വ്യാപിച്ചിരുന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരില്‍ ശക്തമായ നിരൂപണം അഴിച്ചുവിടാന്‍ ശൈഖ് റശീദ് രിദയും ഇമാം മുഹമ്മദ് അബ്ദയും നിതാന്ത പരിശ്രമം നടത്തിയിരുന്നു. ഇമാം ഇബ്നു തൈമിയയുടെയും ശിഷ്യനായ ഇബ്നു ഖയ്യിമി(റ)ന്റെയും നിലപാടുകളില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് അവരതില്‍ പ്രചോദിതരായത്.
ബിദ്അത്തുകളും വിരോധിക്കപ്പെട്ട മറ്റു കാര്യങ്ങളും മുസ്ലിംകള്‍ക്ക് തീരാനഷ്ടങ്ങള്‍ വരുത്തിവെക്കുന്നു. അത് അജ്ഞതയിലേക്കും മുസ്ലിം പിന്നാക്കാവസ്ഥയിലേക്കും നയിക്കും. പൂര്‍വികര്‍ മനസ്സിലാക്കിയതിന് വിരുദ്ധമായി സദ്‌വൃത്തരും അല്ലാഹുവിന്റെ ഉറ്റ മിത്രങ്ങളുമായ വലിയ്യുകളുടെ ബര്‍കത്തിന്റെ മറവില്‍ അവരോട് പ്രാര്‍ഥിക്കുകയും അവരെ ഇടയാളന്മാരാക്കി പ്രാര്‍ഥിക്കുകയും ചെയ്യുന്നവര്‍ ശിര്‍ക്കിലും അല്ലാഹുവിന്റെ ചര്യക്കെതിരുമാണുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഔലിയാക്കള്‍ക്ക് അല്ലാഹുവിന്റെ പദവി നല്‍കുകയും അവരുടെ ഖബറുകളില്‍ പൂജാ വഴിപാടുകള്‍ അര്‍പ്പിക്കുകയും അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കുകയും അവര്‍ക്കു വേണ്ടി അറുക്കുകയും ചെയ്യുന്നതിനെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. ശിര്‍ക്കിന്റെ പ്രത്യക്ഷ അടയാളമാണ് അത്. ഇസ്ലാമിക വിശ്വാസം തകരാറിലാകുന്ന പിഴച്ച വിശ്വാസങ്ങളില്‍ അതുള്‍പ്പെടുമെന്നും വിശ്വാസി സമൂഹം ഇത്തരം പിഴച്ച വിശ്വാസങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും അദ്ദേഹം ഉത്ബോധിപ്പിച്ചു.
അദ്ദേഹം പറയുന്നു: ‘മുസ്ലിംകളുടെ സര്‍വ വിപത്തുക്കള്‍ക്കും കാരണം പൂര്‍വികരെ മുഴത്തിനു മുഴമായും ചാണിന് ചാണായും പിന്‍പറ്റിയതാണ്. സത്യത്തിന്റെ നിറകുടമായ പ്രവാചകന്‍ അത് പറഞ്ഞല്ലോ. ആധുനിക ശാസ്ത്രവും വിജ്ഞാനങ്ങളും മനസ്സിലാക്കിയ ആളുകള്‍ ദൈവനിഷേധത്തിലേക്ക് നീങ്ങുന്നതിനുള്ള കാരണവും ഇത്തരം അബദ്ധജടിലമായ അന്ധവിശ്വാസങ്ങളാണ്.’ അപ്രകാരം തന്നെ മുഹമ്മദ് അബ്ദ സൂഫികളില്‍ കാണുന്ന പല പ്രവര്‍ത്തനങ്ങളെയും എതിര്‍ക്കുകയും സന്ധിയില്ലാ സമരം പ്രഖ്യാപിക്കുകയും ചെയ്തു.
മത വിഷയങ്ങളില്‍
തെളിവ് ആവശ്യപ്പെടല്‍

ഇസ്ലാം അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും സംരക്ഷിക്കപ്പെടാന്‍ ഉപയുക്തമായ ഒരു നല്ല നിയമമാണ് തെളിവ് ആവശ്യപ്പെടുന്നതിലൂടെ സമൂഹത്തിന് മുമ്പില്‍ സമര്‍പ്പിക്കുന്നത്. തെളിവന്വേഷിക്കുന്ന പ്രവണത ചൂഷണങ്ങളില്‍ നിന്നും അന്ധവിശ്വാസങ്ങളില്‍ നിന്നും വിശ്വാസിക്ക് സംരക്ഷണം നല്‍കുന്നു. ‘വേദക്കാര്‍ പറയുന്നു: ജൂതന്മാരോ ക്രിസ്ത്യാനികളോ ആയവരല്ലാതെ സ്വര്‍ഗത്തില്‍ മറ്റാരും പ്രവേശിക്കുന്നതേയല്ല. അതവരുടെ വ്യാമോഹങ്ങളത്രെ. (നബിയേ) നീ പറയുക: നിങ്ങളുടെ തെളിവ് കൊണ്ടുവരുവിന്‍, നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍!'(2:111)
ഈ ആയത്തിനെ വിശദീകരിച്ചുകൊണ്ട് ശൈഖ് റശീദ് രിദ പറയുന്നു: ‘തെളിവാവശ്യപ്പെടുക എന്നത് ഖുര്‍ആനിലല്ലാതെ മറ്റൊരു വേദഗ്രന്ഥങ്ങളിലും കാണപ്പെടാത്ത ഒരു നിയമമാണ്. ഈ ആയത്തിലൂടെ അല്ലാഹു പഠിപ്പിക്കുന്നത് ഒരാളുടെയും ജല്പനം തെളിവില്ലാതെ സ്വീകരിക്കരുത് എന്നാണ്’. ആരുടെയും വാദം തെളിവിന്റെ അടിസ്ഥാനത്തില്‍ അല്ലാതെ അംഗീകരിക്കരുത്. ഖുര്‍ആന്‍ അതിന്റെ അനുയായികളെ വ്യക്തമായ തെളിവ് ലഭിച്ചാലല്ലാതെ ഒരു രേഖയുമില്ലാത്ത കാര്യങ്ങള്‍ സ്വീകരിക്കാതിരിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നത് ഖുര്‍ആനിന്റെ അജയ്യത വിളിച്ചോതുന്നതാണ്. അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും സംരക്ഷിക്കപ്പെടാന്‍ ഉപയുക്തമായ ഒരു നല്ല നിയമമാണ് ഇതിലൂടെ ഇസ്ലാം സമൂഹത്തിന് മുമ്പില്‍ സമര്‍പ്പിക്കുന്നത്. തെളിവന്വേഷിക്കുന്ന പ്രവണത ചൂഷണങ്ങളില്‍ നിന്നും അന്ധവിശ്വാസങ്ങളില്‍ നിന്നും വിശ്വാസിക്ക് സംരക്ഷണം നല്‍കുന്നു.
ആത്മ സംസ്‌ക്കരണം
ശൈഖ് റശീദു രിദ ആരാധനാകര്‍മങ്ങളില്‍ സൂക്ഷ്മത പാലിച്ചുകൊണ്ടുള്ള ആത്മസംസ്‌കരണം വിശ്വാസികളില്‍ വലിയ മാറ്റത്തിന് കാരണമാകും എന്നും അവയില്‍ വരുത്തുന്ന വീഴ്ച സമൂഹത്തിന് വന്‍ ആഘാതം സൃഷ്ടിക്കുമെന്നും പഠിപ്പിക്കുന്നു. എല്ലാ നമസ്‌കാരങ്ങളെയും വിശിഷ്യാ മധ്യ നമസ്‌കാരത്തെയും നിങ്ങള്‍ സൂക്ഷിച്ചുപോരുവിന്‍ ഭയഭക്തിയുള്ളവരായ നിലയില്‍ അല്ലാഹുവിനു വേണ്ടി നില്‍ക്കുകയും ചെയ്യുവിന്‍. (2:238) എന്ന വചനം വിശദീകരിച്ചപ്പോള്‍ നമസ്‌ക്കാരം ഉപേക്ഷിക്കുന്നതിന്റെ ഗൗരവം അദ്ദേഹം വ്യക്തമാക്കുകയും നമസ്‌കാരം മനസ്സിനെ ശുദ്ധീകരിക്കുന്ന പ്രധാന മാര്‍ഗമാണ്. സകാത്ത് സാമൂഹ്യ സംസ്‌കരണത്തിന് പ്രധാന ഉപാധിയാണ്. ഇത് രണ്ടും തകര്‍ന്നാല്‍ ആ പ്രദേശത്ത് ഇസ്ലാം ഇല്ല എന്നഭിപ്രായപ്പെടുകയും ചെയ്യുന്നുണ്ട്.
സമൂഹത്തിന്റെ എല്ലാ രോഗങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ വിശുദ്ധ ഖുര്‍ആനിലെ ഓരോ ആയത്തിനെ വിശദീകരിക്കുമ്പോഴും അദ്ദേഹം ശ്രമിച്ചതായി കാണാം. സ്വഭാവ ഗുണങ്ങളില്‍ പെട്ട ക്ഷമ, ഉദാരത, നീചവൃത്തിയെ ഉപേക്ഷിക്കല്‍ തുടങ്ങി നല്ല സ്വഭാവങ്ങള്‍ ഉള്‍ക്കൊള്ളാനും നമസ്‌കാരം, സകാത്ത്, നോമ്പ്, ഹജ്ജ് പോലുള്ള ആരാധനകളെ മുറുകെപ്പിടിക്കുന്നതിനും തിന്മകളും നീചപ്രവര്‍ത്തനങ്ങളും ഇല്ലായ്മ ചെയ്യാനും അതുപകരിക്കും എന്ന് അദ്ദേഹം സമര്‍ഥിക്കുന്നു.
നമസ്‌കാരത്തില്‍ അശ്രദ്ധരായുള്ള ജനങ്ങള്‍ താമസിക്കുന്ന, ഗ്രാമങ്ങളിലും പട്ടണങ്ങളിലും മറ്റു സ്ഥലങ്ങളിലും ഒക്കെ എന്തായിരിക്കും അതിന്റെ പരിണിതി എന്നദ്ദേഹം വ്യക്തമാക്കുന്നുണ്ട്. പട്ടണങ്ങളില്‍ നീചവൃത്തികള്‍ വര്‍ധിക്കുകയും ലഹരി വില്പന കേന്ദ്രങ്ങള്‍, അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രങ്ങള്‍ എന്നിവ വര്‍ധിക്കും. വിശുദ്ധ ഖുര്‍ആന്‍ ഏറെ പാരായണം ചെയ്യുകയും മനനം ചെയ്യുകയും ചെയ്യുന്ന റമദാനിലെ രാത്രികളില്‍ പോലും ഇത്തരം കേന്ദ്രങ്ങള്‍ സജീവമാകുന്നത് കാണാന്‍ കഴിയും, ജനങ്ങള്‍ ധനത്തെ ആരാധിക്കാന്‍ തുടങ്ങുകയും അത് ഹറാമിലൂടെ ആണോ ഹലാലിലൂടെ ആണോ എന്നത് നോക്കാതെ നല്ല കാര്യങ്ങളില്‍ നിന്ന് കൈകള്‍ ചുരുളുകയും തിന്മകള്‍ക്ക് വിശാലമായി കൈകള്‍ വിടര്‍ത്തപ്പെടുകയും ചെയ്യുന്ന അവസ്ഥ സംജാതമാകും. പരസ്പര സ്നേഹവും കാരുണ്യവും നീങ്ങിപ്പോകും. സമൂഹത്തില്‍ നിന്ന് വിശ്വാസം നഷ്ടപ്പെടും. ഇങ്ങനെ സ്വഭാവം ദൂഷ്യം വ്യക്തികളില്‍ വ്യാപകമാവുകയും നീചപ്രവര്‍ത്തനങ്ങള്‍ പ്രത്യക്ഷമാവുകയും ചെയ്യുന്ന അവസ്ഥയുണ്ടാകും. മതപരമായ ബന്ധങ്ങളില്‍ വിള്ളലുകള്‍ സംഭവിക്കുകയും സാമൂഹിക ഐക്യം തകര്‍ന്ന ഒരു അവസ്ഥ സംജാതമാകുകയും ചെയ്യും.
സമൂഹത്തിന്റെ നന്മ ആരാധനാകര്‍മങ്ങള്‍ നന്നായി ചെയ്യുന്നതിലൂടെ മാത്രമേ സ്ഥാപിക്കുക സാധ്യമാകൂ. ആരാധനാ കര്‍മങ്ങള്‍ ആരെങ്കിലും കൃത്യതയോടെ നിര്‍വഹിക്കുന്നെങ്കില്‍ അവന്റെ സ്വഭാവം സംസ്‌കരിക്കപ്പെടുകയും അവന്‍ സമൂഹത്തിന് ഉപകാരമുള്ളവനായി മാറുകയും തന്നില്‍ അര്‍പ്പിതമായ ഉത്തരവാദിത്തങ്ങളും ബാധ്യതകളും കൃത്യമായി നിര്‍വഹിക്കുകയും ചെയ്യും. അത് സ്ഥാപിക്കുന്നതിനായി ‘നമസ്‌കാരം നീചവും നികൃഷ്ടവുമായ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ആളുകളെ തടയുന്നു’ എന്ന സൂറഃ അന്‍കബൂത്തിലെ 45ാം വചനം അദ്ദേഹം എടുത്തു കാണിക്കുന്നു.
സാമ്പത്തിക അഴിമതിയും കുടുംബത്തകര്‍ച്ചയും
‘നിങ്ങള്‍ നിങ്ങളുടെ സമ്പത്ത് പരസ്പരം അന്യായമായി ഭക്ഷിക്കരുത്. നിങ്ങള്‍ അറിഞ്ഞുകൊണ്ട് ജനങ്ങളുടെ ഒരു വിഭാഗം സ്വത്ത് കുറ്റകരമായ വിധത്തില്‍ ഭക്ഷിക്കാന്‍ ഭരണകര്‍ത്താക്കള്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്യരുത്.’ (2:188) എന്ന വചനം വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറയുന്നു: ‘എത്ര സമ്പത്തുകളാണ് നശിച്ചത്, എത്ര ആത്മാക്കളാണ് നിന്ദിക്കപ്പെട്ടത്, എത്ര സംഘങ്ങളാണ് പരസ്പര ഭിന്നിപ്പിന് കാരണക്കാരായത്. അവരുടെ തര്‍ക്കങ്ങള്‍ നിമിത്തം എത്ര സമ്പത്താണ് ഭരണകര്‍ത്താക്കള്‍ക്ക് അന്യായമായി വിട്ടുകൊടുക്കേണ്ടി വന്നത്. ഈ ജനങ്ങള്‍ മര്യാദയുള്ളവരും സാംസ്‌കാരിക ബോധം ഉള്ളവരും ഖുര്‍ആനിന്റെ വെളിച്ചം ഉള്‍കൊള്ളുകയും ചെയ്തവരായിരുന്നുവെങ്കില്‍ അവര്‍ അവരുടെ അവകാശങ്ങളെ സംരക്ഷിക്കുന്ന, ബന്ധവിച്ഛേദനം തടയുന്നവരായി പരിവര്‍ത്തിക്കപ്പെടുമായിരുന്നു. കുട്ടികളെയും മാതാപിതാക്കളെയും ഉപദ്രവിക്കുന്ന അവസ്ഥയില്‍ നിന്ന് അവര്‍ രക്ഷപ്പെടുമായിരുന്നു. മാത്രവുമല്ല അവരില്‍ ബന്ധവിച്ഛേദനത്തിന്റെയും തര്‍ക്കത്തിന്റെയും സ്ഥാനത്ത് പരസ്പര സ്നേഹവും കാരുണ്യവും ഉണ്ടാകുമായിരുന്നു. അവര്‍ ബുദ്ധിമാന്മാരായ ആളുകളാണെന്ന് വാദിക്കുന്നു. എന്നാല്‍ അവര്‍ കണ്ണുകാണാത്തവരാണ്. അവര്‍ പരസ്പരം അസൂയ വെച്ചും തിന്മക്ക് പ്രേരിപ്പിച്ചും ജീവിക്കുന്നു. എന്നാല്‍ അതോടൊപ്പം തന്നെ അവര്‍ വിചാരിക്കുന്നു അവര്‍ നല്ല കാര്യങ്ങളാണ് ചെയ്യുന്നതെന്ന്. അവര്‍ കളവു പറയുന്നവരാകുന്നു’
ശൈഖില്‍ നിന്ന് നമുക്ക് ലഭിക്കുന്ന പ്രബോധനം ഖുര്‍ആനിന്റെ ഹിദായത്തിലേക്ക് മടങ്ങണമെന്നും മറ്റുള്ളവരുടെ അവകാശങ്ങളെ സംരക്ഷിക്കണമെന്നുള്ളതുമാണ്. സര്‍വരും സന്തുഷ്ടരായി ജീവിക്കാന്‍ അദ്ദേഹം അതിയായി ആഗ്രഹിച്ചു. വിശേഷിച്ച് മുസ്ലിംകള്‍ ധര്‍മനിഷ്ഠയോടെ ജീവിക്കുമ്പോള്‍ അത് അവരുടെ സഹോദരസമുദായങ്ങള്‍ക്കുകൂടി ഗുണകരമാകും. അത് എല്ലാവരേയും പടിപടിയായി ഉന്നതിയിലേക്കും ഉയര്‍ച്ചയിലേക്കും നയിക്കും. ഒരു മനുഷ്യന്റെ സംസ്‌കരണം അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാവരിലും വെളിച്ചവും വിജയവും ഉണ്ടാകാന്‍ കാരണമാകും. അത് ആ സമൂഹത്തെ തന്നെ മാറ്റിമറിക്കാന്‍ കാരണമാകുകയും സമൂഹം മൊത്തമായി പരിഷ്‌കരിക്കാന്‍ ഉപയുക്തമാവുകയും ചെയ്യും. ഇതായിരുന്നു പ്രവാചകന്മാരുടെ പ്രബോധന ലക്ഷ്യം. അല്ലാഹു ശുഐബ് നബിയുടെ ഭാഷയില്‍ സൂറത്ത് ഹൂദ് 88-ാം വചനത്തില്‍ അത് പറയുന്നു. നിന്റെ നമസ്‌കാരമാണോ ഹൂദേ ഞങ്ങളുടെ പിതാക്കള്‍ ആരാധിച്ചു വരുന്നതിനെ ഉപേക്ഷിക്കാനും ഞങ്ങളുടെ സമ്പത്തുകളില്‍ ഞങ്ങളുടെ ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്നതിനെ വിലക്കാനും നിന്നെ പ്രേരിപ്പിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍, അദ്ദേഹം പറഞ്ഞു: ‘എന്റെ ജനങ്ങളേ, നിങ്ങള്‍ ഒന്നു പറഞ്ഞു തരുവിന്‍, ഞാന്‍ എന്റെ റബ്ബിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവോടെയിരിക്കുകയും അവന്റെ വകയായി അവന്‍ എനിക്കു നല്ലതായ വിഭവം നല്‍കുകയും ചെയ്തിട്ടുണ്ടെങ്കില്‍…..? അപ്പോള്‍, എനിക്കു ഇങ്ങനെയല്ലാതെ ഉപദേശിക്കുവാന്‍ കഴിയുമോ? ഏതൊന്നിനെക്കുറിച്ചു ഞാന്‍ നിങ്ങളെ വിരോധിക്കുന്നുവോ അതിലേക്കു തിരിഞ്ഞ് നിങ്ങളുമായി വ്യത്യാസം പ്രവര്‍ത്തിക്കുവാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല താനും. എനിക്കു സാധ്യമായത്ര നന്‍മ വരുത്തുകയല്ലാതെ മറ്റൊന്നും ഞാന്‍ ഉദ്ദേശിക്കുന്നില്ല. എന്റെ പ്രവര്‍ത്തനവിജയം അല്ലാഹു മൂലമല്ലാതെ ഇല്ല താനും. അവന്റെ മേല്‍ ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നു; അവങ്കലേക്കുതന്നെ ഞാന്‍ വിനയപ്പെടുകയും ചെയ്യുന്നു.’
സാമ്പത്തിക അഴിമതിയും, ചൂഷണങ്ങളും കൈക്കൂലിയും വ്യാപിച്ച ഒരു സമൂഹത്തെ സമുദ്ധരിക്കാന്‍ അല്ലാഹുവിന്റെ ദീന്‍ പഠിപ്പിക്കുന്ന തത്വങ്ങളിലേക്ക് മടങ്ങുകയാണ് പ്രതിവിധി. ചൂഷകരും അതിന്റെ എതിരാളികളും തമ്മിലുള്ള സംഘട്ടനം പൗരാണികമായി തന്നെ നിലനില്‍ക്കുന്നതാണ്. നന്മ പ്രവര്‍ത്തിക്കുന്നവരുടെയും കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നവരുടെയും ഇടയിലുള്ള യുദ്ധം (പോരാട്ടം) എല്ലാകാലത്തും ശേഷിക്കുന്നതാണ്. അതാണ് പ്രതിരോധ നിയമം എന്ന പേരില്‍ അറിയപ്പെടുന്നത്.

Back to Top