6 Friday
September 2024
2024 September 6
1446 Rabie Al-Awwal 2

വിധിവിശ്വാസം അല്ലാഹു അടിച്ചേല്‍പിക്കുന്ന നിശ്ചയങ്ങളല്ല

അബ്ദുല്‍അലി മദനി


പ്രപഞ്ചനാഥനായ അല്ലാഹുവിന്റെ ഖദാഅ്, ഖദ്‌റ് എന്നറിയപ്പെടുന്ന വിധിയിലുള്ള വിശ്വാസത്തെപ്പറ്റി ധാരാളം സംസാരങ്ങളും തര്‍ക്കങ്ങളും കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴും നടക്കാറുമുണ്ട്. ഇസ്‌ലാം ദീനിന്റെ അടിസ്ഥാന വിശ്വാസ (ഈമാന്‍ കാര്യങ്ങള്‍) കാര്യങ്ങളിലൊന്നായി അറിയപ്പെടുന്നതാണത്. അല്ലാഹുവിന്റെ വിധിനിശ്ചയത്തിലുള്ള ഈ വിശ്വാസകാര്യത്തിലാണ് മറ്റു വിശ്വാസകാര്യങ്ങളേക്കാള്‍ സംവാദങ്ങള്‍ നടന്നത്.
ഒട്ടനേകം പേര്‍ ഇതിന്റെ യഥാര്‍ഥ അര്‍ഥവും ആശയവും ഉദ്ദേശ്യവും വേണ്ടവിധം ഉള്‍ക്കൊള്ളാത്തതിനാല്‍ വലിയ പിഴവുകള്‍ സംഭവിക്കുകയും ഒരു പ്രത്യേക വിഭാഗം തന്നെ ഖദ്‌രിയാക്കള്‍ എന്ന പേരില്‍ ഉടലെടുക്കുക പോലും ചെയ്തിട്ടുണ്ട്. ഇതുസംബന്ധമായി സംവാദത്തില്‍ ഏര്‍പ്പെടുന്ന ഓരോ വിഭാഗവും അവരവരുടേതായ അഭിപ്രായ പ്രകടനങ്ങളില്‍ സന്തോഷിക്കുന്നവരായിട്ടാണ് കരുതുന്നത്.
എന്നാല്‍ സത്യത്തിനു വേണ്ടി നിലകൊണ്ടവരും സന്മാര്‍ഗം പ്രാപിച്ചവരും മതത്തിന്റെ ഗുണകാംക്ഷികളുമായവര്‍ യഥാര്‍ഥ വഴിയില്‍ എത്തിച്ചേരുകയും ഇസ്‌ലാമിക അധ്യാപനങ്ങളെ നേരായവിധം ഉള്‍ക്കൊണ്ട് ദീനിനു വേണ്ടി ശക്തമായി നിലയുറപ്പിക്കുകയും ചെയ്തു.
ബുദ്ധിക്കും യുക്തിക്കും അനുയോജ്യമല്ലാത്ത ഒന്നുംതന്നെ ഇസ്‌ലാം വിഭാവനം ചെയ്തിട്ടില്ല. എങ്കിലും ചിലത് പരീക്ഷണമെന്നോണം ആഴത്തില്‍ ബുദ്ധി ഉപയോഗിക്കേണ്ടതും പഠിക്കേണ്ടതും ഉണ്ടായെന്നുവരാം. ഈമാന്‍കാര്യങ്ങളെല്ലാം പൊതുവേ ഈ ഗണത്തില്‍ പെടുന്നവയാണ്. മനുഷ്യബുദ്ധിക്കും ചിന്തക്കും ഗവേഷണ നിരീക്ഷണങ്ങള്‍ക്കും വഴങ്ങാത്ത വല്ലതുമുണ്ടെങ്കില്‍ അതിന്റെ ശരിയായ അറിവുകള്‍ നല്‍കാനാണ് പ്രവാചകന്മാര്‍ നിയുക്തരാവുന്നത്. ഇൗയൊരു അതിര്‍ത്തിയില്‍ നിന്നുകൊണ്ടാണ് ഖദാഅ്-ഖദ്‌റിലുള്ള വിശ്വാസത്തെയും വിലയിരുത്തേണ്ടത്.
അത്തരമൊരു ഘട്ടത്തില്‍ മനുഷ്യബുദ്ധിയെ നേരായ ദിശയിലേക്ക് തിരിച്ചുനിര്‍ത്തണമെന്ന് ബോധ്യമുള്ള സൂക്ഷ്മജ്ഞാനികള്‍ ഗവേഷണ നിരീക്ഷണങ്ങള്‍ നടത്തി സന്മാര്‍ഗം പ്രാപിച്ച് അതിനെ അവലംബിക്കുകയാണ് ചെയ്യുക. യഥാര്‍ഥമായ ഈമാനിന്റെ അകക്കാമ്പ് പ്രാപിച്ചവരാണവര്‍. അവരുടെ മനസ്സുകളിലൊരിക്കലും പൈശാചിക ദുര്‍ബോധനം വഴിയുണ്ടാകുന്ന വസ്‌വാസുകള്‍ സ്വാധീനിക്കുകയില്ല തന്നെ. എന്നാലും ഈമാനും ഇസ്‌ലാമും സ്വീകരിച്ചവരാണെന്ന് അവകാശപ്പെടുന്നവരില്‍ പോലും ഖദാഅ്, ഖദ്‌റ് എന്നീ വിശ്വാസകാര്യങ്ങളില്‍ ചിലപ്പോഴെങ്കിലും വിള്ളലുകള്‍ ഉണ്ടാവുന്നുണ്ടെന്നതാണ് വാസ്തവം.
ഇസ്‌ലാം മതവും അത് ഉദ്‌ഘോഷിക്കുന്ന ദര്‍ശനങ്ങളും മാത്രമാണ് ഇവിടെ സര്‍വ വിനാശങ്ങള്‍ക്കും നിമിത്തമെന്ന് ചിന്തിക്കുന്ന ചില ദുഷ്ടചിന്തയുള്ളവരുമുണ്ട്. അത്തരക്കാര്‍ക്കു മുന്നില്‍ അനാവശ്യ തര്‍ക്കത്തിലേര്‍പ്പെടുന്ന ചില നിരീശ്വര ഭൗതിക യുക്തിവാദികള്‍ കാര്യമായി സംശയം ജനിപ്പിക്കല്‍ ഖദാഅ്, ഖദ്‌റ് എന്നിവയെപ്പറ്റിയുള്ള ചോദ്യങ്ങള്‍ തൊടുത്തുവിട്ടുകൊണ്ടായിരിക്കും.
യഥാര്‍ഥത്തില്‍ സത്യത്തിന്റെ വഴി കണ്ടെത്താനോ യഥാര്‍ഥ ദീനിന്റെ വക്താവാകാനോ വേണ്ടിയല്ല അത്തരക്കാര്‍ മുതിരുന്നത്. മറിച്ച്, കൂടുതല്‍ സംശയങ്ങളും ആശയക്കുഴപ്പവും മതവിശ്വാസികള്‍ക്കിടയില്‍ സൃഷ്ടിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. അത്തരം ചിലരുമായി സംസാരിക്കാന്‍ തുനിഞ്ഞാല്‍ ആദ്യമായി ചോദിക്കുന്നൊരു ചോദ്യം ‘നന്മയും തിന്മയും നേരത്തേ വിധിച്ചുവെച്ചതിനാലല്ലേ ഇതെല്ലാം സംഭവിക്കുന്നത്? ആയതിനാല്‍ തിന്മകള്‍ മനുഷ്യര്‍ ചെയ്യുകയോ അതിലകപ്പെടുകയോ ചെയ്താല്‍ മനുഷ്യരെ കുറ്റം പറയുന്നത് നീതീകരിക്കാനാവുമോ’ എന്നൊക്കെയാണ്. ഈ ചോദ്യമുന്നയിക്കുന്നവര്‍ മതമൂല്യങ്ങളെപ്പറ്റി മനസ്സിലാക്കാത്തവരാണ്. ഇത്തരം ചോദ്യങ്ങള്‍ ഇസ്‌ലാമിക അധ്യാപനങ്ങള്‍ക്കു മുന്നില്‍ നിരര്‍ഥകമായതും തനി ബാലിശമായതുമാണ്. കാരണം, പ്രപഞ്ചനാഥനെപ്പറ്റിയോ അവന്റെ നിശ്ചയങ്ങളെപ്പറ്റിയോ അവര്‍ക്കൊരു അറിവുമില്ല.
അവന്റെ അപാരമായ കഴിവിനെക്കുറിച്ചോ ജ്ഞാനബോധത്തെപ്പറ്റിയോ സ്രഷ്ടാവ്, നിയന്താവ് എന്നീ നിലയ്ക്കുള്ള അധീശാധികാരത്തെപ്പറ്റിയോ അവര്‍ക്കൊരു ബോധ്യവുമില്ല. വന്‍ കുറ്റങ്ങളെന്ന് മതം നിശ്ചയിച്ചിട്ടുള്ള പാപകൃത്യങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍, അതല്ലെങ്കില്‍ വ്യഭിചാരി, മദ്യത്തില്‍ കൂപ്പുകുത്തിയ മുഴുക്കുടിയന്‍, കൊലപാതകിയും അക്രമിയുമായൊരാള്‍- അവരോട് നിങ്ങള്‍ ഇത്തരം ചീത്തയായ (യുക്തിവാദികള്‍ പോലും തിന്മയായി കാണുന്ന) കാര്യങ്ങള്‍ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ അവര്‍ക്ക് നല്ലവരാകാതിരിക്കാന്‍ കാരണമായി എടുത്തുന്നയിക്കുക ‘ഇതെല്ലാം ദൈവം ഞങ്ങള്‍ ഇങ്ങനെയാകണമെന്ന് ഞങ്ങളുടെ മേല്‍ നേരത്തെ വിധിച്ചുവെച്ചതിനാലാണെ’ന്നായിരിക്കും. അങ്ങനെ അവര്‍ അവരുടെ പാപങ്ങളും കുറ്റകൃത്യങ്ങളും ഖദാഅ്-ഖദ്‌റിന്റെ പിരടിയില്‍ വെച്ചുകെട്ടി പ്രപഞ്ചനാഥനായ അല്ലാഹുവിനെ കുറ്റക്കാരനാക്കി സ്വയം സംപൂജ്യരാകാനാണ് ശ്രമിക്കുക.
മനുഷ്യന്
സ്വാതന്ത്ര്യമില്ലേ?

ഒന്നുകൂടി വ്യക്തമാക്കിയാല്‍, നന്മ ചെയ്യാന്‍ പറ്റാത്തവിധം തിന്മകളിലും അധര്‍മങ്ങളിലും അവര്‍ അകപ്പെട്ടത് അവരുടെ പിരടികളിലും കൈകാലുകളിലും ദൈവവിധിയാകുന്ന ചങ്ങലകള്‍ കെട്ടിവരിഞ്ഞതിനാലാണെന്നാണ്. ഇവിടെയാണ് കാര്യങ്ങളുടെ നിജസ്ഥിതി അറിയുന്ന ഒരു മുഅ്മിന്‍ (സത്യവിശ്വാസി) സടകുടഞ്ഞെഴുന്നേല്‍ക്കേണ്ടത്. അഥവാ, അത്തരമൊരു ചങ്ങല അവനെ വരിഞ്ഞുമുറുക്കിയിട്ടില്ലെന്നും അവന്‍ പരിപൂര്‍ണ സ്വതന്ത്രനും ഏതുവഴി തിരഞ്ഞെടുക്കാനും സ്വാതന്ത്ര്യം (ഇഖ്തിയാര്‍) നല്‍കപ്പെട്ടവനുമാണെന്നും അവനെ അറിയിക്കാനുള്ള ജ്ഞാനബോധത്തോടെ.
ഇഖ്തിയാര്‍ (പരിപൂര്‍ണ സ്വാതന്ത്ര്യം) നല്‍കപ്പെട്ട മനുഷ്യന്‍ സ്വയം തിരഞ്ഞെടുത്ത മാര്‍ഗത്തിന്റെ അനന്തര ദുരന്തം ഏറ്റുവാങ്ങുന്ന സമയത്തും നാഥനായ അല്ലാഹുവിന്റെ തീരുമാനത്തെ ചോദ്യം ചെയ്യുന്ന ധിക്കാരിയായി മാറുന്ന കാഴ്ചയാണിത്. ഖുര്‍ആന്‍ ആദ്യമേ അത്തരക്കാര്‍ക്ക് മുന്നറിയിപ്പു നല്‍കിയതാണ്. (ഖുര്‍ആന്‍ 18:29, 17:15, 27:40, 30:44, 31:12 വചനങ്ങള്‍ നോക്കുക).
ദൈവവിധി നിശ്ചയങ്ങളെ നിഷേധിക്കുന്ന ഇത്തരക്കാരുടെ വാദങ്ങളില്‍ സത്യവുമായി ബന്ധമുള്ള യാതൊന്നുമില്ല തന്നെ. സത്ബുദ്ധിയുള്ള ഏതൊരാള്‍ക്കും ഇതിലെ കാര്യം ബോധ്യമാകും. സത്യം മനസ്സിലായിട്ടും വഴിതെറ്റിയ മാര്‍ഗം അവലംബിക്കുന്നവരെ വിചാരണനാളിലേക്ക് മാറ്റിനിര്‍ത്താം. അഥവാ വിധിയെ പഴിച്ചു രക്ഷപ്പെടാമെന്നു കരുതിയവന്‍ ഓര്‍ക്കുക. നാഥനായ റബ്ബ് അവന്റെ സൃഷ്ടിയെ സംവിധാനിച്ച ശേഷം ഇവന്‍ തെമ്മാടിയും അക്രമിയും വഴിപിഴച്ചവനുമാകണം, അതിനാല്‍ തന്നെ ഭയാനകമായ നരകാവകാശിയുമാകണം എന്നു തീരുമാനിച്ചുറപ്പിച്ചിട്ടില്ല. മറിച്ച്, മനുഷ്യന് സ്വാതന്ത്ര്യം നല്‍കി. ഇഷ്ടമുള്ള വഴി തിരഞ്ഞെടുക്കാം. ദുഷിച്ച വഴി സ്വീകരിച്ചാല്‍ നരകവും നന്മയുടെ പാത സ്വീകരിച്ചാല്‍ സ്വര്‍ഗവും ലഭിക്കും എന്ന് അറിയിച്ചു. അല്ലാഹു അവന്റെ കല്‍പനകളും നിരോധനങ്ങളും അറിയിച്ചു. നിരോധനങ്ങള്‍ സ്വീകരിക്കാത്തവന് നരകശിക്ഷയുണ്ടെന്നും അറിയിച്ചു. ഇങ്ങനെയൊരാള്‍ക്ക് ‘നാഥാ, നീ എനിക്ക് നരകശിക്ഷയാണ് നേരത്തെ വിധിച്ചുവെച്ചത്. അതിനാലല്ലേ ഞാന്‍ ഇവിടെ എത്തിപ്പെട്ടത്’ എന്ന ന്യായവാദമുന്നയിച്ച് വിചാരണനാളില്‍ രക്ഷപ്പെടാനാകുമോ? ഈ വിധം തര്‍ക്കിക്കാനാകുമോ? ഒരിക്കലുമില്ല. ഖൈറും ശര്‍റും (നന്മയും തിന്മയും) അല്ലാഹുവില്‍ നിന്നാണെന്ന് ചൊല്ലിപ്പഠിച്ച വിശ്വാസകാര്യത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊണ്ടേ മതിയാകൂ. അഥവാ, അല്ലാഹുവിന്റെ വിധിയായി എന്താണോ അനുഭവിക്കുന്നത് അത് മനുഷ്യന്‍ സ്വീകരിച്ച മാര്‍ഗം ഏതാണോ എന്നതിനെ ആസ്പദമാക്കിയാകുമെന്ന് തിരിച്ചറിയണമെന്ന് സാരം.
ഖുര്‍ആനില്‍ ഇതുമായി ബന്ധപ്പെട്ടു വിശദമാക്കിയ ആയത്തുകളിലൊന്നും തന്നെ പരസ്പരം എതിരാകുന്നതോ ആശയം വ്യക്തമാകാത്തതോ ഇല്ല തന്നെ. ചിലര്‍ അത് ഉള്‍ക്കൊള്ളേണ്ട വിധം മനസ്സിലാക്കാത്തതിനാല്‍ വ്യാഖ്യാനിച്ചു വഴിതെറ്റിയെന്നു പറയാം. അതായത് ചില വചനങ്ങളില്‍ ‘അല്ലാഹു വഴികേടിലാക്കി’ ചിലരെ ‘അല്ലാഹു ഹിദായത്തിലാക്കി’യെന്നൊക്കെ കാണുമ്പോള്‍, അല്ലാഹു ചിലരെ വഴിപിഴപ്പിച്ചു നരകാവകാശിയും ചിലര്‍ക്ക് സന്മാര്‍ഗം നല്‍കി സ്വര്‍ഗാവകാശിയും ആക്കിവെച്ച് നിശ്ചയിച്ചുറപ്പിച്ചതാണെന്ന തെറ്റായ ധാരണയില്‍ അകപ്പെടുകയാണ്. എന്നാല്‍ അതെല്ലാം മനുഷ്യന്‍ ഏതു വഴി സ്വയം സ്വീകരിക്കുന്നുവോ അതിലേക്ക് അല്ലാഹു അവനെ ചേര്‍ക്കുകയാണെന്ന് മനസ്സിലാക്കിയിരുന്നെങ്കില്‍ സംശയമുണ്ടാകുമായിരുന്നില്ല താനും.
ഉദാഹരണമായി ഈ സൂക്തം ശ്രദ്ധിക്കുക: ഖുര്‍ആന്‍ 7:179ല്‍ അല്ലാഹു അറിയിച്ചു: ‘ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ധാരാളം പേരെ നാം നരകത്തിനു വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്. അവര്‍ക്ക് മനസ്സുകളുണ്ട്. അത് ഉപയോഗിച്ച് അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്ക് കണ്ണുകളുണ്ട്. അത് ഉപയോഗിച്ച് അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക് കാതുകളുണ്ട്. അവ ഉപയോഗിച്ച് അവര്‍ കേട്ടു മനസ്സിലാക്കുകയില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല, അവരാണ് കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ് ശ്രദ്ധയില്ലാത്തവര്‍’ (ഖുര്‍ആന്‍ 7:179).
നരകത്തിനു വേണ്ടി സൃഷ്ടിക്കപ്പെട്ടവരോ?
ഈ സൂക്തത്തിന്റെ ആദ്യ ഭാഗം സൂചിപ്പിക്കുന്നത് ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ധാരാളം പേരെ നാം നരകത്തിനായി സൃഷ്ടിച്ചിട്ടുണ്ടെന്നാണല്ലോ, അതിനാല്‍ പിന്നെ അവര്‍ സ്വര്‍ഗത്തില്‍ ഒരിക്കലും പ്രവേശിക്കുകയില്ലല്ലോ, അവരെ നരകത്തിലേക്കായി നേരത്തെ ഉണ്ടാക്കി വിധിച്ചുവെച്ചിരിക്കുകയല്ലേ എന്നൊക്കെയാണ്. യഥാര്‍ഥത്തില്‍ നരകത്തിലേക്കായിരിക്കും അവര്‍ എത്തിപ്പെടുകയെന്ന് അല്ലാഹു പറഞ്ഞത് ശേഷം വിവരിച്ച നിമിത്തങ്ങള്‍ അവരില്‍ നിന്നുണ്ടാകുന്നതുകൊണ്ടാണ്. അത് അവര്‍ മറച്ചുവെക്കുന്നുവെന്നു മാത്രം. ആയതിനാല്‍ കാര്യം വളരെ വ്യക്തമായി. അഥവാ, അല്ലാഹു ചിലരെ സൃഷ്ടിക്കുമ്പോള്‍ തന്നെ ഇവര്‍ നരകത്തിലേക്കുള്ളവരാണെന്ന് വിധിച്ച് തീരുമാനിച്ചുറപ്പിച്ച ശേഷം അവരോട് നിയമങ്ങള്‍ അറിയിക്കുകയല്ല, മറിച്ച്, നിയമസംഹിതകള്‍ അവര്‍ ലംഘിച്ചതിനാല്‍ അവര്‍ തിരഞ്ഞെടുത്ത ലക്ഷ്യസ്ഥാനത്ത് അവര്‍ എത്തിയെന്നതാണ് സത്യം.
അതുകൊണ്ടുതന്നെയാണ് അതില്‍ (നരകത്തില്‍) ഓരോ സംഘവും എറിയപ്പെടുമ്പോഴൊക്കെ അതിന്റെ കാവല്‍ക്കാര്‍ അവരോട് ചോദിക്കും: നിങ്ങളുടെയടുത്ത് മുന്നറിയിപ്പുകാര്‍ വന്നിരുന്നില്ലേ? അവര്‍ പറയും: അതെ, ഞങ്ങള്‍ക്ക് മുന്നറിയിപ്പുകാരന്‍ വന്നിരുന്നു. അപ്പോള്‍ ഞങ്ങള്‍ നിഷേധിച്ചുതള്ളുകയും അല്ലാഹു യാതൊന്നും ഇറക്കിയിട്ടില്ല, നിങ്ങള്‍ വഴികേടില്‍ തന്നെയാണ് എന്ന് ഞങ്ങള്‍ പറയുകയുമാണ് ചെയ്തത്. ഞങ്ങള്‍ കേള്‍ക്കുകയോ ചിന്തിക്കുകയോ ചെയ്തിരുന്നെങ്കില്‍ ഞങ്ങള്‍ ജ്വലിക്കുന്ന നരകാഗ്നിയുടെ അവകാശികളുടെ കൂട്ടത്തിലാകുമായിരുന്നില്ല എന്നും അവര്‍ പറയും. അങ്ങനെ അവര്‍ തങ്ങളുടെ കുറ്റം ഏറ്റുപറയും. അപ്പോള്‍ നരകാഗ്നിയുടെ ആള്‍ക്കാര്‍ക്ക് ശാപം’ (ഖുര്‍ആന്‍ 67: 8-11).
അതെ, നരകാവകാശികള്‍ അല്ലാഹുവിന്റെ കോടതിയില്‍ വിചാരണയുണ്ടാകുമ്പോള്‍ ഒരിക്കലും ദൈവവിധിയെ പഴിക്കുകയല്ല ചെയ്യുന്നത്. അവര്‍ക്ക് സംഭവിച്ച തെറ്റിദ്ധാരണ നിമിത്തമാണിതെല്ലാമെന്ന് സ്വയം ഏറ്റുപറയുകയാണ് ചെയ്യുക. അവര്‍ നരകത്തിലാണെന്ന് നേരത്തെ അവരുടെ മേല്‍ വിധിച്ചുവെച്ചതിനാലല്ല അവര്‍ നരകാവകാശികളാകുന്നത്. മറിച്ച്, സത്യം കേട്ട് മനസ്സിലാക്കി ബുദ്ധിയുപയോഗിക്കാതിരുന്നതാണ് കാരണം. ദൈവവിധിയെ പഴിച്ച് ആര്‍ക്കും രക്ഷപ്പെടാനാവില്ലെന്നു സാരം.
ഒരു വിഭാഗം ചോദിക്കാറുണ്ട് ‘അല്ലാഹു ഞങ്ങളുടെ മേല്‍ ദുര്‍ഗതിയും നിര്‍ഭാഗ്യവും രേഖപ്പെടുത്തി നിശ്ചയിച്ചുവെച്ചിട്ട് ഞങ്ങളെ ഭയാനകമായ നരകം കൊണ്ട് ശിക്ഷിക്കുന്നത് എന്താണെ’ന്ന്. ചില നിരീശ്വരവാദികള്‍ വേറെയും ചോദ്യങ്ങള്‍ തൊടുത്തുവിടും. അതിലൊന്ന് ‘അല്ലാഹു ഇബ്‌ലീസിനെ സൃഷ്ടിക്കുകയും അവനു മനുഷ്യരെ വഴിപിഴപ്പിക്കാന്‍ കഴിവും അധികാരവും കൊടുക്കുകയും ചെയ്ത ശേഷം അവനെ അനുസരിച്ചവനെ ശിക്ഷിക്കുന്നത് ശരിയല്ലല്ലോ’ എന്നാണ്. അഥവാ ഇവിടെ കുറ്റം ഇബ്‌ലീസിനെ സൃഷ്ടിച്ചതല്ലേ, നിരപരാധിയായ മനുഷ്യനല്ലല്ലോ കാരണം എന്നാണ്.
കേള്‍ക്കുന്ന മാത്രയില്‍ ചില ദുര്‍ബലര്‍ക്ക് ശരിയാണല്ലോ ഇതെല്ലാമെന്ന് തോന്നും. അവരെ പിശാച് കൈയിലെടുത്ത് വഴിതെറ്റിക്കുകയും ചെയ്യും. ഇത്തരം സംശയാലുക്കളെല്ലാം തന്നെ അല്ലാഹുവിന്റെ ഖദാഅ്-ഖദ്‌റില്‍ വഴിതെറ്റുന്നവരാണ്. കാരണം, അവര്‍ അവരുടെ പ്രവര്‍ത്തനങ്ങളിലെ തിന്മകളും പാപകൃത്യങ്ങളും അല്ലാഹു നിര്‍ബന്ധിച്ച് അവരെക്കൊണ്ട് ചെയ്യിക്കുകയും പിന്നെ നരകാവകാശിയാക്കുകയുമാണെന്നാണ് വിശ്വസിക്കുന്നത്. അല്ലാഹുവിന്റെ വിശുദ്ധിക്ക് നിരക്കാത്ത തരംതാഴ്ന്ന വാദഗതികളാണിതെല്ലാം.
അല്ലാഹു പ്രഖ്യാപിക്കുന്നത് അവനൊരിക്കലും അക്രമം ചെയ്യുന്നവനല്ലെന്നും അക്രമത്തെ ഇഷ്ടപ്പെടാത്തവനാണെന്നുമാണ്. എന്നിരിക്കെ, മനുഷ്യനെ നരകത്തിലാക്കി സ്വേച്ഛാധിപതിയായി കഴിയുന്നവനാണ് അവനെന്ന് ഖദാഅ്-ഖദ്‌റിന്റെ മറവില്‍ വസ്‌വാസ് ഉണ്ടാക്കുന്നവര്‍ക്കെങ്ങനെ പറയാനാകും? അല്ലാഹു പറയുന്നു: ‘നിങ്ങളുടെ കൈകള്‍ മുന്‍കൂട്ടി ചെയ്തുവെച്ചതുകൊണ്ടും അല്ലാഹു അടിമകളോട് അനീതി കാണിക്കുന്നവനല്ല എന്നതുകൊണ്ടുമാണത്’ (ഖുര്‍ആന്‍ 3:183).
‘നിങ്ങളുടെ കൈകള്‍ മുന്‍കൂട്ടി ചെയ്തുവെച്ചത് നിമിത്തമത്രേ അത്. അല്ലാഹു അടിമകളോട് ഒട്ടും അനീതി കാണിക്കുന്നവല്ല എന്നതിനാലും’ (ഖുര്‍ആന്‍ 8:51). ‘(അവനോട് ഇപ്രകാരം പറയപ്പെടും:) നിന്റെ കൈകള്‍ മുന്‍കൂട്ടി ചെയ്തതു നിമിത്തവും അല്ലാഹു (തന്റെ) ദാസന്മാരോട് ഒട്ടും അനീതി ചെയ്യുന്നവനല്ല എന്നതിനാലുമത്രേ അത്’ (ഖുര്‍ആന്‍ 22:10).
‘വല്ലവനും നല്ലത് പ്രവര്‍ത്തിച്ചാല്‍ അതിന്റെ ഗുണം അവനു തന്നെയാകുന്നു. വല്ലവനും തിന്മ ചെയ്താല്‍ അതിന്റെ ദോഷവും അവനു തന്നെ. നിന്റെ രക്ഷിതാവ് (തന്റെ) അടിമകളോട് അനീതി കാണിക്കുന്നവനേയല്ല’ (ഖുര്‍ആന്‍ 41:46). ‘എന്റെ അടുക്കല്‍ വാക്ക് മാറ്റപ്പെടുകയില്ല. ഞാന്‍ ദാസന്മാരോട് ഒട്ടും അനീതി കാണിക്കുന്നവനുമല്ല’ (ഖുര്‍ആന്‍ 50:29).
മേല്‍ സൂചിപ്പിച്ച വചനങ്ങളിലെല്ലാം തന്നെ അല്ലാഹു തന്റെ സൃഷ്ടികളോട് ഒരിക്കലും അക്രമവും അനീതിയും കാണിക്കുന്നവനല്ലെന്ന് പറയുമ്പോള്‍ പിന്നെ എങ്ങനെയാണ് അവന്‍ തന്റെ സൃഷ്ടികളില്‍പെട്ട ചില മനുഷ്യരെ നരകാവകാശികളാക്കി വെച്ചിരിക്കുന്നുവെന്നു പറഞ്ഞ് അവര്‍ ഭൂമിയില്‍ തെമ്മാടികളായി ജീവിക്കുക? അല്ലാഹു അവരെ അധര്‍മകാരികളും ധിക്കാരികളും ആക്കുകയല്ല, മറിച്ച്, അവര്‍ അങ്ങനെയായപ്പോള്‍ അതിനുള്ള സൗകര്യം ഇവിടെ അവര്‍ക്കുണ്ടായി എന്നുള്ളതാണ്.
ഇമാം ഖത്താബി പറയുന്നത് ഇപ്രകാരമാണ്: ‘ചില മനുഷ്യര്‍ കരുതുന്നത് ഖദാളും ഖദ്‌റും അല്ലാഹു മനുഷ്യരുടെ മേല്‍ അടിച്ചേല്‍പിക്കുന്ന എന്തോ ചില നിശ്ചയങ്ങളാണെന്നാണ്. എന്നാല്‍ കാര്യം അവര്‍ വിചാരിക്കും പോലെയല്ല. മനുഷ്യര്‍ സ്വയം അവന്റെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്താല്‍ അവന്‍ ചിലതെല്ലാം ഇങ്ങനെ ചെയ്യുമെന്ന് മുന്‍കൂട്ടി അല്ലാഹു അറിഞ്ഞിട്ടുണ്ടെന്നു മാത്രം.
യഥാര്‍ഥത്തില്‍ സൃഷ്ടിയായ ഒരു മനുഷ്യന്‍ തന്റെ സ്രഷ്ടാവ് അവന്റെ മേല്‍ ചില നിര്‍ണയങ്ങളുണ്ടാക്കിവെച്ചിട്ടുണ്ടെന്ന് അംഗീകരിക്കുന്നതിലെന്താണ് തകരാറുള്ളത്? സ്രഷ്ടാവ് തന്റെ സൃഷ്ടി എങ്ങനെയാകണം എന്താകണമെന്ന് ഒരു തീരുമാനം എടുത്ത ശേഷം സൃഷ്ടിപ്പ് നടത്തുമ്പോഴല്ലേ അവന്‍ അജയ്യനായ സ്രഷ്ടാവാകുക. അത് മാത്രമേ അല്ലാഹു തന്റെ സൃഷ്ടികളുടെ മേല്‍ നടപടിയായി സ്വീകരിച്ചിട്ടുള്ളൂ’ (അല്‍ ഈമാനു ബില്‍ ഖദ്ര്‍, അബൂഅബ്ദുല്ലാ ആലുമഹ്‌മൂദ്, പേജ് 5).
അല്ലാഹു മനുഷ്യര്‍ക്ക് ഒഴികഴിവും മുന്നറിയിപ്പും നല്‍കിയിട്ടുണ്ടല്ലോ. കൂടാതെ സത്യാസത്യ വിവേചനവും സന്മാര്‍ഗവും വ്യക്തമായ ദൃഷ്ടാന്തങ്ങളും കൊണ്ട് ഖുര്‍ആന്‍ അവതരിപ്പിച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ടല്ലോ. മനുഷ്യര്‍ക്ക് അല്ലാഹുവിനെതിരില്‍ ന്യായവാദത്തെ തൊടുത്തുവിടാന്‍ പഴുതില്ലാത്തവിധം ഈമാനും ഹുദയും കുഫ്‌റും ളലാലത്തും എന്താണെന്നറിയിക്കുകയും സുവിശേഷകരായും താക്കീതുകാരായും ദൂതന്മാരെ നിയോഗിച്ചയക്കുകയും ചെയ്തുവല്ലോ. എന്നിട്ടും അധര്‍മകാരിയും നരകാവകാശിയുമാകുന്നവന്‍ അല്ലാഹുവെ കുറ്റം ചാരി നല്ലപിള്ള ചമഞ്ഞ് മാറിനില്‍ക്കുകയാണോ എന്നാണ് ചോദിക്കാനുള്ളത്.
അല്ലാഹു മനുഷ്യനെ സൃഷ്ടിച്ച് ബയാന്‍ (സംസാരം) പഠിപ്പിച്ചു. കൂട്ടത്തില്‍, കേള്‍വി, കാഴ്ച, ബുദ്ധി എന്നിവയുണ്ടാക്കി. അവന് നല്ലത് സ്വീകരിക്കാനും ഉപദ്രവകരമായത് ഒഴിവാക്കാനും വേണ്ടി. അതിനാല്‍ അവന്‍ തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം നല്‍കപ്പെട്ടവനാണ് (ഖുര്‍ആന്‍ 41:46). അതോടൊപ്പം മനുഷ്യനെയും ശൈത്വാനിനെയും സൃഷ്ടിച്ചു. ആരാണ് ഏറ്റവും നല്ലത് പ്രവര്‍ത്തിക്കുകയെന്ന് പരീക്ഷിക്കാന്‍. അല്ലാഹുവിനെ അനുസരിക്കുന്നവര്‍ക്ക് സ്വര്‍ഗവും പിശാചിനെ അനുസരിക്കുന്നവര്‍ക്ക് നരകവും സൃഷ്ടിച്ചു. മനുഷ്യന്‍ ഒന്നുകില്‍ ദൈവബോധമുള്ള, സൂക്ഷ്മതയുള്ള മുത്തഖിയാകും, അതല്ലെങ്കില്‍ നിര്‍ഭാഗ്യവാനും അധര്‍മകാരിയുമാകും (ഖുര്‍ആന്‍ 76:3).
അല്ലാഹു പിശാചിനെ സൃഷ്ടിച്ചെങ്കിലും അവന്‍ നിങ്ങളുടെ വ്യക്തമായ ശത്രുവാണെന്നും അവനെപ്പറ്റി ജാഗ്രതയുള്ളവരാകണമെന്നും നേരത്തെ എല്ലാവരോടുമായി അറിയിക്കുകയും ചെയ്തിട്ടുണ്ട്. പിശാചിനെ ദൈവം മനുഷ്യരുടെ ശത്രുവായി സൃഷ്ടിച്ചതിനെ ചോദ്യം ചെയ്യാന്‍ മനുഷ്യര്‍ക്ക് എന്ത് അധികാരമാണുള്ളത്? (ഖുര്‍ആന്‍ 36: 60, 61).
അതോടൊപ്പം പിശാചു പോലും ഒഴിഞ്ഞുമാറുമെന്ന കാര്യവും അല്ലാഹു മനുഷ്യനെ അറിയിക്കുന്നുണ്ട്. എന്നിട്ടും സ്വയം താന്തോന്നിയായി ദൈവനിശ്ചയത്തെ പഴിക്കുകയാണ് മനുഷ്യന്‍. മനുഷ്യന്‍ കുഫ്‌റിനെ ഈമാനിനേക്കാളും ഹുദയുടെ സ്ഥാനത്ത് അന്ധതയും ഇഷ്ടപ്പെട്ടു എന്നതാണ് പ്രശ്‌നം. അല്ലാഹു അവന്റെ മേല്‍ വഴികേട് അടിച്ചേല്‍പിക്കുന്നതല്ല (ഖുര്‍ആന്‍ 14:22). അല്ലാഹു പ്രഖ്യാപിക്കുന്നത് ഇങ്ങനെയാണ്:
‘നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് നിങ്ങള്‍ക്കിതാ കണ്ണുതുറപ്പിക്കുന്ന തെളിവുകള്‍ വന്നെത്തിയിരിക്കുന്നു. വല്ലവനും അത് കണ്ടറിഞ്ഞാല്‍ അതിന്റെ ഗുണം അവനു തന്നെയാണ്. വല്ലവനും അന്ധത കൈക്കൊണ്ടാല്‍ അതിന്റെ ദോഷവും അവനു തന്നെ. ഞാന്‍ നിങ്ങളുടെ മേല്‍ ഒരു കാവല്‍ക്കാരനൊന്നുമല്ല’ (ഖുര്‍ആന്‍ 6:104, 76:3). മനുഷ്യന്‍ സ്വയം തിരഞ്ഞെടുത്ത് സഞ്ചരിച്ച വഴിയെ വിധിയുടെ പേരും പറഞ്ഞ് പഴിച്ചു രക്ഷപ്പെടാനാവില്ലെന്നതാണ് ഖുര്‍ആന്‍ നല്‍കുന്ന പാഠം.
പിശാചു പോലും വാചാലനാവുന്നത് മനുഷ്യന്റെ നേരെ താന്‍ തോക്കും പീരങ്കിയും കാണിച്ച് മനുഷ്യരെ വഴിപിഴപ്പിച്ചിട്ടില്ലെന്നാണ്. അവരെയൊന്നും നിര്‍ബന്ധിച്ച് വഴിതെറ്റിച്ചിട്ടില്ലെന്നാണ്. അതിനാല്‍ കാര്യം വ്യക്തമായി. പിശാച് തന്ത്രം പ്രയോഗിച്ചു, ദുര്‍ബോധനം നടത്തി, മനുഷ്യന്‍ അതില്‍ വീണു, അതിനാല്‍ വിധിയാണ് എന്നും പറഞ്ഞ് രക്ഷപ്പെടാനാവില്ലെന്ന് ഖുര്‍ആന്‍ മുന്നറിയിപ്പ് നല്‍കുന്നു (ഖുര്‍ആന്‍ 18:29). ശരിയാണ് കുറ്റമാരോപിച്ച് ഒഴിഞ്ഞുമാറാനാവാത്ത ഒരു വിധിയാണിത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x