സമുദായത്തിന്റെ വല്മത്തരം
ജമാല്‍ അത്തോളി
‘ഐഷുക്കുട്ടി’ എന്നൊരു കഥയുണ്ട്. ബഷീറിന്റെ ‘ഞാമ്പെറ്റപ്പയും ദാക്ത്തറെ കൊണ്ടുവന്നല്ലോ?’ എന്ന വല്മത്തരം നടിക്കാന്‍ വേണ്ടി പേറ്റുനോവില്‍ ഐഷുക്കുട്ടി കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളെ ആക്ഷേപഹാസ്യത്തിന്റെ എല്ലാ ചേരുവകളോടും കൂടി ബഷീര്‍ അവതരിപ്പിക്കുന്നു. ഡോക്ടറെ കൊണ്ടുവരാതെ പ്രസവിക്കില്ലെന്നവര്‍ ശാഠ്യം പിടിച്ചു. ഉച്ചത്തില്‍ നിലവിളിച്ചു: ‘എന്റെ മുത്തുനബിയേ, ദാക്ത്തറെ കൊണ്ടുവാ’
അയല്‍പക്കത്തെ പണക്കാര്‍ കാറില്‍ ഡോക്ടറെ കൊണ്ടുവന്നില്ലേ? ഭര്‍ത്താവിന്റെ അനുജന്റെ ഭാര്യ ആസ്യാമ്മ പ്രസവിച്ചപ്പോള്‍ ഡോക്ടറെ കൊണ്ടുവന്നില്ലേ? പോരെങ്കില്‍ ആസ്യാമ്മ വര്‍ഗപരമായി അല്പം താണതുമാണ്. ആസ്യാമ്മയുടെ ബാപ്പയുടെ ബാപ്പയുടെ ഉമ്മുമ്മായുടെ ഭര്‍ത്താവ് ‘മാര്‍ക്കം’ കൂടിയതായിരുന്നു. അതുകൊണ്ട് അന്തസ്സോടെ ഐഷുക്കുട്ടിക്കും പറയണം ‘ഞാമ്പെറ്റപ്പയും ദാക്ത്തറെ കൊണ്ടുവന്ന്! എണ്ണിക്കൊണ്ട് രൂപാ നൂറാ കൊടുത്തത്! വീട്ടിന്റെ ബാതുക്കെ ബന്ന്, മോട്ടര്(കാര്‍)? അതിനും കൊടുത്തു പത്തുരൂപാ! അന്നാലും എന്റെ പെണ്ണേ…. ദാക്ത്തറേലൊണ്ടല്ലോ ഒരു കൊയല്… അത് വെച്ചുനോക്കിയാലേ, എന്റുമ്മാണ, മുപ്പതു ജുസുള്ള മുസാവിനാണ, വയറ്റിക്കെടുന്നു പുള്ള ചിരിക്കണ കാണാം! ഇങ്ങനെ ആസ്യാമ്മ എപ്പോഴും പറയും. നാട്ടിലെ പെണ്ണുങ്ങളൊക്കെ അത് വാഴ്ത്തിപ്പറയും. കേള്‍ക്കുമ്പോള്‍ ഐഷുക്കുട്ടിക്ക് ഹാലിളകും. അതുപോലെ ഡോക്ടറെ കൊണ്ടുവരണമെന്ന ആശ ആദ്യപ്രസവത്തിലേ ഉണ്ടായതാണ്. പക്ഷെ പ്രസവസമയത്ത് മറന്നുപോയി! ഇത്തവണ അങ്ങനെ പറ്റാമ്പാടില്ല.
‘ബദ്‌രീങ്ങളേ ദാക്ത്തറെ കൊണ്ടുവാ!’ അവളലറി. കൂടുതല്‍ വേദന അഭിനയിച്ചു. ഇഞ്ഞത്തെത്തവണ കൊണ്ടുവരാ ദാക്ത്തറെ എന്ന ഭര്‍ത്താവ് ഹസ്സന്‍കുഞ്ഞിന്റെ അഭ്യര്‍ഥന അവള്‍ കേട്ടില്ല. അവളുടെ അലര്‍ച്ച കേട്ടുകൊണ്ട് കയറിവന്ന ഉമ്മ പൊങ്ങച്ചത്തിന്റെ മറ്റൊരു സാമ്പിളായിരുന്നു. ഡോക്ടറെ കൊണ്ടുവരാന്‍ ഒക്കുകേലെങ്കിപ്പറ, നീ അവട മൊയി അങ്ങ് ചെല്ല്യേച്ചാ മതി. മൊത്തിക്കൊണ്ട് അവളെക്കെട്ടാന്‍ ആണുങ്ങള് വേറെണ്ട്. ഞങ്ങളെങ്ങാനും മാര്‍ക്കം കൂടിവന്നതല്ല! തള്ളയുടെ അഹങ്കാരം ഫണം വിടര്‍ത്തുന്നു. ആസ്യമ്മക്കുള്ള തട്ട് രാത്രി നൂറിരട്ടിയാക്കി ഭര്‍ത്താവിനോട് പറയാം’ എന്നു വിചാരിച്ചവള്‍ തല്‍ക്കാലം ക്ഷമിച്ചു!
അവസാനം ഡോക്ടറെ കൊണ്ടുവരാനാളുപോയി. വരുംമുമ്പ് പെറ്റുപോയെങ്കിലോ എന്നായി ഐഷുക്കുട്ടിയുടെ ആശങ്ക. ‘നേര്‍ച്ചക്കാരേ, ചതിക്കല്ലേ!’ അവള്‍ തന്നത്താന്‍ പുണ്യവാളന്മാരോട് അപേക്ഷിച്ചു; പെറാതിരിക്കാന്‍. മണ്മമറഞ്ഞുപോയ പുണ്യാത്മാക്കളെല്ലാം അവളുടെ പ്രസവകാര്യത്തില്‍ ബദ്ധ ശ്രദ്ധരായിരിക്കുന്നതിനുവേണ്ടി ഓരോരുത്തരുടെയും പേര് ഉരുവിട്ടു. ‘… എന്റെ മമ്പുറത്തൗലിയാ!….., എന്റെ നാഹൂര്‍ വീരാസായുവേ…., ഞാന്‍ ഒരു പൊന്നുമ്പുള്ളേനെക്കൊടുത്തേക്കാം! ഇങ്ങനെ ബഷീറിന്റെ ഐഷുക്കുട്ടി വായിക്കുമ്പോള്‍ തന്നെ വിശ്വാസത്തില്‍ വെട്ടേണ്ടതെന്തെന്നതിന്റെ നഖചിത്രം ലഭിക്കുന്ന ബുദ്ധിശൂന്യമായ നിലപാടുകളുടെയും പ്രാര്‍ഥനകളുടെയും പരിഹാസ്യതയും.
അന്ധവിശ്വാസങ്ങളുടെ രോമങ്ങള്‍!
ബാല്‍ ശരീഫ്….! യാ ബാല്‍ ശരീഫ്!’ ദേവാലയത്തിനു മുമ്പില്‍ പുരോഹിതന്റെ ചുറ്റും കൂടിനില്‍ക്കുന്ന ജനലക്ഷങ്ങള്‍ ഭക്തിയോടെ ആര്‍ത്തുവിളിക്കുന്നതു കേട്ടപ്പോള്‍ അതൊരു വെറും രോമത്തെ ഉദ്ദേശിച്ചാണെന്ന് മനസ്സിലായില്ല’. ബഷീറിന്റ മറ്റൊരു കഥ തുടങ്ങുകയാണ്. ബാല്‍ശെരീഫ് എന്നതിന്റെ അര്‍ഥം വിശുദ്ധരോമം എന്നാണ്. വിശുദ്ധ ഖുര്‍ആന്‍, വിശുദ്ധ ബൈബിള്‍, വിശുദ്ധ ഗീത എന്നൊക്കെ പറയുന്നതുപോലെ വിശുദ്ധ രോമം! അത് കാണിച്ച് പുരോഹിതന്മാര്‍ ജനങ്ങളോട് പണം വാങ്ങുന്നതും മറ്റും ഞാന്‍ കാണുകയുണ്ടായി….’
ഇതൊരത്ഭുത സംഭവമായിട്ടല്ല ഞാന്‍ പറയുന്നത്. സ്വതവേ എന്തിനെപ്പറ്റിയെങ്കിലും ധൈര്യത്തോടെ ആലോചിക്കാന്‍ തന്നെ ഭയപ്പെടുന്നവരാണ് ജനങ്ങളില്‍ അധികപേരും. ഈ ഭീരുത്വത്തിന്റെ പിന്നിലായിരിക്കണം വിശ്വാസങ്ങളെല്ലാം പതുങ്ങിനില്‍ക്കുന്നത്. ഞാന്‍ പറയുന്നത് ഒന്നിനെപ്പറ്റിയും വിശ്വസിക്കരുതെന്നല്ല. കണ്ണും ചെവിയും ഇല്ലാത്ത വെറും പുഴുക്കളെപ്പോലെ കിട്ടുന്നതൊക്കെ വിഴുങ്ങുന്നതു നല്ലതല്ലെന്നുമാത്രം…. ആലോചിച്ചു നോക്കണം, വെറും ഒരു രോമം! അതിനു ദിവ്യശക്തിയുണ്ടെന്ന് നിങ്ങളെയും എന്നെയും പോലത്തെ മനുഷ്യര്‍ വിശ്വസിക്കുന്നു…. ജനങ്ങള്‍ ആ രോമത്തിനു നേര്‍ച്ചകള്‍ നേരുന്നുണ്ട്. ആഗ്രഹങ്ങള്‍ സാധിക്കുന്നതിനും രോഗങ്ങള്‍ ശമിപ്പിക്കുന്നതിനും അതിന് ശക്തിയുണ്ടെന്നാണ് വിശ്വാസം. അതിന്റെ പേരില്‍ വളരെ ധനവും ദേവാലയത്തില്‍ കൊല്ലംതോറും ചെന്നുചേരുന്നുണ്ട്. ആണ്ടില്‍ ഒരു പ്രാവശ്യമേ വിശുദ്ധ രോമം പുറത്തെടുക്കൂ. ആ രോമം ഒന്നു കാണുന്നതിനും അത് വെച്ചിരിക്കുന്ന പാത്രം ഒന്ന് ചുംബിക്കുന്നതിനും ആയിരക്കണക്കായ സ്ത്രീ പുരുഷന്മാര്‍ പുരോഹിതനെ പൊതിയും. വളരെപ്പേര്‍ക്ക് പരിക്കുപറ്റും. ചിലപ്പോള്‍ ചില മരണങ്ങളും ഉണ്ടാവും….
നേര്‍ച്ച, വഴിപാട്.. അത് എങ്ങനെ ഉണ്ടായി? ഒരു പക്ഷേ അതൊരു കൈക്കൂലിയായിരിക്കാം. തലമുറതലമുറയായി ജനങ്ങള്‍ അത് ആചരിച്ചുപോരുന്നു. ഹിന്ദുക്കള്‍ അമ്പലങ്ങളിലേക്കും ക്രിസ്ത്യാനികള്‍ പള്ളികളിലേക്കും മുസ്ലിംകള്‍ മസ്ജിദുകളിലേക്കും നേര്‍ച്ചകള്‍ നേരുന്നുണ്ടല്ലോ! അവിടങ്ങളില്‍ ഉള്ളത് ആരാണ്? കരിങ്കല്ലില്‍ രൂപംകൊടുത്ത ബിംബങ്ങളാണ് ക്ഷേത്രങ്ങളിലുള്ളത്. പള്ളികളില്‍ മരത്താല്‍ നിര്‍മിച്ചു ചായം പിടിപ്പിച്ച വിശുദ്ധ മാതാവ്, വിശുദ്ധ പുത്രന്‍, വിശുദ്ധ പിതാവ്, പിന്നെ മിക്ക വിശുദ്ധകളുടെയും വിശുദ്ധന്മാരുടെയും നിശ്ചലരൂപങ്ങളുണ്ട്. മുസല്‍മാന്റെ മസ്ജിദുകളില്‍ ഈ വക ഒന്നും ഇല്ലെങ്കില്‍ തന്നെയും അങ്ങോട്ടും പോകുന്നുണ്ട് വളരെ വഴിപാടുകള്‍. അവുലിയാക്കള്‍ എന്നുപറയുന്ന വിശുദ്ധന്മാര്‍ അടങ്ങിയിട്ടുണ്ടെ് വിശ്വസിക്കപ്പെടുന്ന മസ്ജിദുകളിലാണ് നേര്‍ച്ചകളുടെ പെരുപ്പം! മണ്‍മറഞ്ഞുപോയ മഹത്തുക്കളുടെ ശവകുടീരങ്ങളാണ്, കരിങ്കല്‍ ബിംബങ്ങള്‍ക്കും മരപ്രതിമകള്‍ക്കും പകരമായുള്ളത്. പൊട്ടുജാല്, വെള്ളിക്കണ്ണ, ആട്, പശു, എരുമ, ധാന്യങ്ങള്‍ – ഇങ്ങനെ പലതും സ്വീകരിച്ചുകൊണ്ട് കരിങ്കല്‍ ബിംബങ്ങള്‍, മരപ്പാവകള്‍, ശവകുടീരങ്ങള്‍ – ഇവ നേര്‍ച്ചകള്‍ നേരുന്നവരുടെ കാര്യങ്ങളൊക്കെ മുറയ്ക്ക് സാധിപ്പിച്ചുകൊടുക്കുന്നു.
….ഒരുപക്ഷേ, ആ വിശുദ്ധരോമം ഇന്ന് അവിടെ കണ്ടില്ലെന്നുവരാം. ആരെങ്കിലും കരിച്ചുകളഞ്ഞു എന്നും വരാം. പക്ഷേ, അതിനു വല്ല യുവാക്കളും ധൈര്യപ്പെടുമോ? ദേവാലയത്തിലല്ലേ?… അതും നശിപ്പിക്കാന്‍ ആര് ധൈര്യപ്പെടും? പോരെങ്കില്‍, ഹിന്ദു വിഭാഗക്കാരെക്കാള്‍, ക്രിസ്ത്യാനിയെക്കാള്‍, – എന്തിന് മറ്റെല്ലാ മതക്കാരെക്കാള്‍ മുസല്‍മാന്‍ അവന്റെ മതത്തെ സ്നേഹിക്കുന്നില്ലേ? ആ നിലയ്ക്ക് മുസ്‌ലിംകള്‍ നിത്യവും സ്മരിക്കുന്ന ആ മഹാപുരുഷന്റേതെന്ന് വിശ്വസിക്കപ്പെടുന്ന വിശുദ്ധ രോമം നശിപ്പിക്കാന്‍ ആര് ധൈര്യപ്പെടും? ധൈര്യപ്പെട്ടാല്‍ രക്തപ്രളയം ഉണ്ടാകും! അതിന്റെ നേതാവ് പുരോഹിതനായിരിക്കും. ഇസ്‌ലാമില്‍ പുരോഹിതന്‍ ഇല്ല എന്ന് പറയുന്നത് മത ശാസനകളിലാണ്.
വിശുദ്ധ രോമം എന്ന ലിഖിതത്തില്‍ ബഷീര്‍ പറയാന്‍ ഉദ്ദേശിച്ച കാര്യം സ്പഷ്ടമാണ്. അന്ധവിശ്വാസങ്ങള്‍ക്കെതിരെയുള്ള ഈ ലിഖിതങ്ങള്‍ ഒരു മതപ്രസംഗത്തിന്റെ എത്രയോ മടങ്ങ് വിശാലതയുള്ള കാന്‍വാസിലാണ് ബഷീര്‍ വരച്ചിടുന്നത്. നേരിട്ടുള്ള ഒരു യുദ്ധപ്രഖ്യാപനമോ മുറിപ്പെടുത്തലോ ഇല്ലാതെ. നാനാജാതി അനുവാചക ലക്ഷങ്ങളാല്‍ ഈ സന്ദേശം വായിക്കപ്പെട്ടു.