22 Wednesday
July 2026
2026 July 22
1448 Safar 6

തുര്‍ക്കിയില്‍ ഖുര്‍ആന്‍ എക്‌സിബിഷന്‍


റമദാനോടനുബന്ധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത പരിപാടികളാണ് ഖുര്‍ആന്‍ പഠനത്തിന് പ്രാമുഖ്യം നല്‍കി നടത്തിവരുന്നത്. തുര്‍ക്കിയില്‍ ഏപ്രില്‍ 9 മുതല്‍ ആരംഭിച്ച ഖുര്‍ആന്‍ കയ്യെഴുത്ത്പ്രതികളുടെ പ്രദര്‍ശനം വലിയ ജനശ്രദ്ധ നേടി. ലോകത്തെ തന്നെ ഇസ്‌ലാമിക കലാവിഷ്‌കാരങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യവും പ്രചാരവും നല്‍കുന്ന രാജ്യമാണ് തുര്‍ക്കി. ആത്ത തുര്‍ക്ക് കള്‍ച്ചറല്‍ സെന്ററില്‍ Holy Risalat എന്ന പേരില്‍ ഏപ്രില്‍ 29 വരെ നടക്കുന്ന ഖുര്‍ആന്‍ കയ്യെഴുത്ത് പ്രതികളുടെ പ്രദര്‍ശനം എഴുപതിലധികം സൃഷ്ടികള്‍ കൊണ്ട് സമ്പന്നമാണ്. അബ്ബാസി, മംലൂക്, ഇന്ത്യന്‍, മഗ്‌രിബി, സെല്‍ജൂക് കാലഘട്ടങ്ങളിലെ ഖുര്‍ആന്‍ കയ്യെഴുത്ത് പ്രതികളാണ് പ്രധാനമായും പ്രദര്‍ശിപ്പിക്കുന്നത്.
ഖുര്‍ആന്‍ കയ്യെഴുത്ത്പ്രതികളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം, പുറംചട്ടകള്‍ അലങ്കരിക്കുന്നതിന്റെ മാനദണ്ഡം, വ്യത്യസ്ത ഖത്തുകള്‍ സമന്വയിപ്പിച്ചുള്ള ഖുര്‍ആന്‍ കയ്യെഴുത്ത് പ്രതികളുടെ പരിപോഷണം തുടങ്ങി വ്യത്യസ്ത വിഷയങ്ങളിലുള്ള ബോധവത്കരണം കൂടി പ്രസ്തുത എക്‌സിബിഷന്റെ പ്രത്യേകതകളാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തുര്‍ക്കിയില്‍ നിന്നും പ്രത്യേകമായും കണ്ടെടുത്ത കയ്യെഴുത്ത് പ്രതികളാണ് ഇവിടെ പ്രദര്‍ശിപ്പിക്കുന്നത്. എഴുത്ത് സംസ്‌കാരം ഓരോ സമൂഹത്തിന്റെയും സാംസ്‌കാരിക പുരോഗതിയുടെ പ്രധാന ഘടകമായി ചരിത്രത്തില്‍ മാറിയിട്ടുണ്ട് എന്ന വലിയ ആശയം കൂടി ഈ എക്‌സിബിഷന്‍ മുന്നോട്ട് വെക്കുന്നുണ്ട്.

Back to Top