ഏകദൈവവിശ്വാസത്തിന്റെ ഇനങ്ങളും സമീപനങ്ങളും
അബ്ദുല്‍അലി മദനി
ഈപ്രപഞ്ചത്തിലെ അദ്ഭുതകരമായ പ്രതിഭാസങ്ങളും സൃഷ്ടികളും ദൃഷ്ടാന്തങ്ങളുമെല്ലാം സ്വയംഭൂവാണെന്ന് വിശ്വസിക്കുന്ന നിരവധി പേരുണ്ട്. എല്ലാം ഒരു മഹാ വിസ്‌ഫോടനത്തിന്റെ ഭാഗമായുണ്ടായതാണെന്നാണ് അവരുടെ നിഗമനം. ഒരു സ്രഷ്ടാവിന്റെ സാന്നിധ്യത്തെ അവര്‍ പാടേ നിരാകരിക്കുന്നു. ഈ മഹാവിസ്‌ഫോടനം ഉണ്ടായതെങ്ങനെ? ആരാണ് പൊട്ടിത്തെറിപ്പിച്ചത്? ആരാണ് അതിന്റെ ശബ്ദം കേട്ടത്? പൊട്ടിത്തെറിയുടെ തൊട്ടുമുന്നിലും പിന്നിലുമെന്താണ് സംഭവിച്ചത്? വളരെ വ്യവസ്ഥാപിതവും സൂക്ഷ്മവുമായ ഈ മഹാ പ്രപഞ്ചത്തെ കേവലമൊരു പൊട്ടിത്തെറിയിലൂടെ ഉടലെടുക്കാന്‍ ആരാണ് സാധ്യതകള്‍ ഉണ്ടാക്കിയത്? ഇങ്ങനെയുള്ള ചോദ്യമുന്നയിച്ചാല്‍ അവയ്‌ക്കൊന്നും ഉത്തരം പറയാനില്ല.
മനുഷ്യശരീരത്തില്‍ നിന്ന് ആത്മാവ് വേര്‍പിരിഞ്ഞാല്‍ അത് കേവലം കരിക്കട്ട ആയിത്തീരുമെന്നും ഈ കരിക്കട്ടയെ വിചാരണ, പ്രതിഫലം എന്നിവ ബാധിക്കില്ലെന്നും അവര്‍ സിദ്ധാന്തിക്കുന്നു. എന്നാല്‍, ഈ ലോകത്ത് നീതിയും ധര്‍മവും പാലിച്ചു നല്ലവനായി ജീവിച്ച ഒരു മനുഷ്യനും അധര്‍മം പ്രവര്‍ത്തിച്ച് താന്തോന്നിയായി ജീവിച്ച മനുഷ്യനും പ്രത്യേകം ഒരു പ്രതിഫലമോ വിചാരണയോ ഉണ്ടാവില്ലെങ്കില്‍ പിന്നെയെന്തിനാണ് മനുഷ്യന്‍ ഇവിടെ ചില കാര്യങ്ങള്‍ക്ക് കടിഞ്ഞാണിടുന്നത്? എല്ലാവര്‍ക്കും അവരവര്‍ ഇച്ഛിക്കുംപോലെ നടന്നാല്‍ പോരേ? അക്രമിയായ ഒരു രാജാവിന് സദ്‌വൃത്തനായ ഒരു മനുഷ്യനെ കാരാഗൃഹത്തില്‍ അടയ്ക്കാന്‍ കഴിയും. നന്മയുടെ സാക്ഷാത്കാരത്തിനായി നിലകൊണ്ട അയാള്‍ ജയിലിലും ധിക്കാരിയായ രാജാവ് സുഭിക്ഷത അനുഭവിച്ചു എല്ലാ സൗകര്യങ്ങളിലും പുറത്തും കഴിഞ്ഞുകൂടുന്ന അവസ്ഥ ഭൗതികജീവിതത്തില്‍ നാം കാണുന്നു. ഇതു ശരിയല്ലെങ്കില്‍ ഇങ്ങനെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അര്‍ഹമായ പ്രതിഫലം എവിടെ നിന്നു നല്‍കുമെന്നതിനും ഇവര്‍ ഉത്തരം നല്‍കേണ്ടതുണ്ട്.
യുക്തിവാദികള്‍ പദാര്‍ഥങ്ങള്‍ക്കപ്പുറമുള്ള എല്ലാറ്റിനെയും നിരാകരിക്കുന്നു. ഇതും ഉറപ്പായ പ്രമാണങ്ങളുടെ അടിസ്ഥാനത്തിലൊന്നുമല്ല. മറിച്ച് ദുരൂഹതകളും ആശയക്കുഴപ്പങ്ങളും സൃഷ്ടിക്കുന്നതിലൂടെയാണ്. അതിനാല്‍ അല്ലാഹുവല്ലാതെ ആരാധ്യനില്ല എന്ന വചനം ഇത്തരം വാദഗതികളുടെ മുനയൊടിക്കുന്ന ഒരായുധവും കൂടിയാണ്.
സൂര്യനെയും ചന്ദ്രനെയും ആപേക്ഷികമായി വലുതാണെന്നും കൂടുതല്‍ മെച്ചപ്പെട്ടതാണെന്നും കരുതി അവയെ ആരാധിക്കുന്നവരോട് ഖുര്‍ആന്‍ പറയുന്നു: ”അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ രാവും പകലും സൂര്യനും ചന്ദ്രനും. സൂര്യനോ ചന്ദ്രനോ നിങ്ങള്‍ പ്രണാമം ചെയ്യരുത്. അവയെ സൃഷ്ടിച്ചവനായ അല്ലാഹുവിനു നിങ്ങള്‍ പ്രണാമം ചെയ്യുക. നിങ്ങള്‍ അവനെയാണ് ആരാധിക്കുന്നതെങ്കില്‍” 41:37). തെറ്റിപ്പോകുന്നവര്‍ക്ക് ദിശാബോധം കാണിച്ചുകൊടുക്കുന്നതും വിശുദ്ധ ഖുര്‍ആനിന്റെ എടുത്തുപറയത്തക്ക ഒരു ശ്രേഷ്ഠതയാണ്.
മനുഷ്യന്‍ സാക്ഷാല്‍ സ്രഷ്ടാവും നാഥനുമായ അല്ലാഹുവല്ലാത്ത എന്തിനെയൊക്കെ ആരാധിക്കുന്നുവോ, ആരോടൊക്കെ പ്രാര്‍ഥിക്കുന്നുവോ അവയൊന്നും ഇങ്ങനെ ഒരാവശ്യം മനുഷ്യരോട് തേടിയിട്ടില്ല. അവയെ ആരാധിക്കാന്‍ അവയൊന്നും ആജ്ഞാപിച്ചിട്ടുമില്ല. യേശുക്രിസ്തു, കന്യാമറിയം, ഉസൈര്‍, പുണ്യവാന്മാര്‍, മാലാഖമാര്‍, ദേവീദേവന്മാര്‍, പിശാച്, ജിന്ന്, കല്ല്, വൃക്ഷം, സര്‍പ്പം, ചില മൃഗങ്ങള്‍ എന്നിവയെ ആരാധിക്കുമ്പോള്‍ അവ മനുഷ്യരോട് അങ്ങനെ ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ടോ? അവ പരസ്പരം ആരാധിക്കാറുണ്ടോ? ഒരിക്കലുമില്ല. എന്നിട്ടും ഈ അവിഹിത ഇടപാടിനു മനുഷ്യനെന്ന ധിക്കാരി തയ്യാറാകുന്നു.
”വ്യഭിചാരിയായ പുരുഷന്‍ വ്യഭിചാരിണിയെയോ ബഹുദൈവ വിശ്വാസിനിയെയോ അല്ലാതെ വിവാഹം കഴിക്കാറില്ല. വ്യഭിചാരിണിയെ വ്യഭിചാരിയോ ബഹുദൈവ വിശ്വാസിയോ അല്ലാതെ വിവാഹം കഴിക്കാറില്ല. സത്യവിശ്വാസികളുടെ മേല്‍ അത് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു” (വി.ഖു. 24:3). ഈ സൂക്തത്തില്‍ വ്യഭിചാരവും ബഹുദൈവാരാധനയും അടുത്തടുത്തായിട്ടാണ് വിവരിക്കുന്നത്. വ്യഭിചാരം അനുവദിക്കപ്പെടാത്ത വേഴ്ചയായതുപോലെത്തന്നെ അല്ലാഹു അല്ലാത്തവരെ ആരാധിക്കുകയെന്നതും അനുവദിക്കപ്പെടാത്ത കാര്യമാണ്. രണ്ടും നിയമവിരുദ്ധവും അവിഹിത ഇടപെടലുമാണ്.
ബഹുദൈവാരാധകര്‍ പോലും അല്ലാഹുവിനു മാത്രമായി ചില ദൈവിക വിശേഷണങ്ങളും കഴിവുകളും ഉണ്ട് എന്ന് വിശ്വസിക്കുന്നു. അത്തരം കഴിവുകള്‍ ദൈവത്തിനു മാത്രമേയുള്ളൂവെന്നു സമ്മതിക്കുന്ന ബഹുദൈവവിശ്വാസികളെ ഏകദൈവാരാധനയിലേക്ക് തിരിച്ചുവിളിക്കാനാണ് ഖുര്‍ആന്‍ ശ്രമിക്കുന്നത്. ”ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചതാരാണെന്ന് അവരോടു ചോദിച്ചാല്‍ തീര്‍ച്ചയായും അവര്‍ പറയും, പ്രതാപിയും സര്‍വജ്ഞനുമായവനാണ് അവ സൃഷ്ടിച്ചത് എന്ന്.” (വി.ഖു. 43:09).
”ആരാണ് അവരെ സൃഷ്ടിച്ചത് എന്ന് നീ അവരോട് ചോദിച്ചാല്‍ തീര്‍ച്ചയായും അവര്‍ പറയും അല്ലാഹുവെന്ന്. അപ്പോള്‍ എങ്ങനെയാണ് അവര്‍ വ്യതിചലിപ്പിക്കപ്പെടുന്നത്?” (വി.ഖു. 43:87). ”ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും സൂര്യനെയും ചന്ദ്രനെയും കീഴ്‌പെടുത്തുകയും ചെയ്തത് ആരാണെന്നു നീ അവരോട് (ബഹുദൈവ വിശ്വാസികളോട്) ചോദിക്കുന്നപക്ഷം തീര്‍ച്ചയായും അവര്‍ പറയും അല്ലാഹുവാണെന്ന്. അപ്പോള്‍ എങ്ങനെയാണവര്‍ (സത്യത്തില്‍ നിന്ന്) തെറ്റിക്കപ്പെടുന്നത്?” (വി.ഖു. 29:61).
”ആകാശത്തു നിന്നു വെള്ളം ചൊരിയുകയും ഭൂമി നിര്‍ജീവമായി കിടന്നതിനു ശേഷം അതുമൂലം അതിനു ജീവന്‍ നല്‍കുകയും ചെയ്തതാരെന്നു നീ അവരോടു ചോദിക്കുന്നപക്ഷം തീര്‍ച്ചയായും അവര്‍ പറയും അല്ലാഹുവാണെന്ന്. പറയുക: അല്ലാഹുവിനു സ്തുതി. പക്ഷേ അവരില്‍ അധിക പേരും ചിന്തിച്ചു മനസ്സിലാക്കുന്നില്ല” (വി.ഖു. 29:63). ”നീ ചോദിക്കുക: എല്ലാ വസ്തുക്കളുടെയും ആധിപത്യം ഒരുവന്റെ കൈവശത്തിലാണ്, അവന്‍ അഭയം നല്‍കുന്നു, അവനെതിരായി (എവിടെ നിന്നും) അഭയം ലഭിക്കുകയില്ല. അങ്ങനെയുള്ളവന്‍ ആരാണ്? നിങ്ങള്‍ക്ക് അറിയാമെങ്കില്‍ (പറയൂ:) അവര്‍ പറയും: (അതെല്ലാം) അല്ലാഹുവിനുള്ളതാണ്. നീ ചോദിക്കുക. പിന്നെ എങ്ങനെയാണ് നിങ്ങള്‍ മായാവലയത്തില്‍ പെട്ടുപോകുന്നത്” (വി. ഖു. 23:88,89).
ആയതിനാല്‍ ‘തൗഹീദ്’ എന്ന ഇസ്‌ലാമിന്റെ അടിത്തറയെ ഇസ്‌ലാമിക അധ്യാപനങ്ങളുടെ വെളിച്ചത്തില്‍ അനാവരണം ചെയ്യുമ്പോള്‍ പ്രപഞ്ചനാഥന്‍ മാത്രമാണ് ഏകത്വത്തിന്റെ പൂര്‍ണരൂപവും എല്ലാറ്റിന്റെയും സ്രോതസ്സുമെന്ന യാഥാര്‍ഥ്യമാണ് ബോധ്യപ്പെടുത്താനുള്ളത്. അല്ലാഹുവിന്റെ ഏകത്വത്തെ മൂന്ന് അവസ്ഥകളിലും അംഗീകരിക്കണമെന്നാണ് പണ്ഡിതന്മാര്‍ വിശദമാക്കിയത്. ഖുര്‍ആനിന്റെയും പ്രവാചകന്റെ വെളിപ്പെടുത്തലിന്റെയും അടിസ്ഥാനത്തിലുള്ള വിലയിരുത്തലുകളാണിത്. അത് ഇങ്ങനെ സംഗ്രഹിക്കാം:
മൂന്ന് ഭാഗങ്ങള്‍
ഒന്ന്: സൃഷ്ടിക്കുക, സംരക്ഷിക്കുക, സംഹരിക്കുക തുടങ്ങിയവയിലെ അല്ലാഹുവിന്റെ ഏകത്വം. ഇതിനു ‘തൗഹീദുന്‍ ഫില്‍ റുബൂബിയ്യ’ എന്നു പറയും. സൃഷ്ടിക്കല്‍, സംരക്ഷിക്കല്‍, ശിക്ഷിക്കല്‍, മഴ വര്‍ഷിപ്പിക്കല്‍, മരിപ്പിക്കല്‍, ഉയിര്‍ത്തെഴുന്നേല്‍പിക്കല്‍ എന്നിത്യാദി എല്ലാ കാര്യങ്ങളും ഇതില്‍ പെടുന്നതാണ്.
രണ്ട്: ആരാധനയിലെ ഏകത്വം. ഇതിനു സാങ്കേതികമായി ‘തൗഹീദുന്‍ ഫില്‍ ഉലൂഹിയ്യ’ എന്നാണ് പറയുക. ഭയം, ഭരമേല്പിക്കല്‍, പ്രതീക്ഷ, പ്രാര്‍ഥന എന്നിവയിലൂടെ മനുഷ്യര്‍ നിര്‍വഹിക്കുന്ന ആരാധനകള്‍ എല്ലാംതന്നെ പ്രപഞ്ചനാഥന് മാത്രമാക്കുക. ഇലാഹായിരിക്കാന്‍ അര്‍ഹന്‍ അല്ലാഹു മാത്രമാണെന്നാണ് ഇതിന്റെ വിവക്ഷ.
മൂന്ന്: നാമവിശേഷങ്ങളിലും അവനെ ഏകനാക്കുക. ഇതിനു ‘തൗഹീദുന്‍ ഫില്‍ അസ്മാഇ വസ്സിഫാത്ത്’ എന്ന് പറയുന്നു. അതിവിശിഷ്ടമായ നാമങ്ങളും ഗുണവിശേഷങ്ങളും അവനു മാത്രമേ ചേരുകയുള്ളൂ. എല്ലാം അറിയുന്നവന്‍, എല്ലാത്തിനും കഴിവുള്ളവന്‍, വിവേകമുള്ളവന്‍, കരുണ ചെയ്യുന്നവന്‍, ഭക്ഷണം നല്‍കുന്നവന്‍, പൊറുക്കുന്നവന്‍, വിധിക്കുന്നവന്‍ തുടങ്ങി എല്ലാ വിശേഷണങ്ങളും അതിന്റെ സമ്പൂര്‍ണ ഭാവത്തില്‍ അല്ലാഹുവിനു മാത്രമേയുള്ളൂ എന്നതിനാല്‍ അതിലെല്ലാം അല്ലാഹുവിനെ ഏകനായി അംഗീകരിക്കുക. സത്തയിലും ഗുണവിശേഷണത്തിലും പ്രവര്‍ത്തനത്തിലും അല്ലാഹുവെ ഏകനാക്കുക എന്നു പറഞ്ഞാലും ഇതുതന്നെയാണ് ഉദ്ദേശ്യം. അല്ലാഹുവിനെ പോലെ മറ്റൊരു ഇലാഹില്ല എന്നതാണ് സത്തയിലെ ഏകമാക്കല്‍. ഗുണഗണങ്ങളിലും അവനു തുല്യരായി ആരുമില്ലെന്നതാണ് സ്വിഫാത്തിലെ ഏകമാക്കല്‍. അവന്റെ പ്രവൃത്തി മറ്റൊരാള്‍ക്കും കഴിയില്ലെന്ന് സമ്മതിക്കലാണ് പ്രവൃത്തിയിലെ ഏകമാക്കല്‍.
അല്ലാഹു കേള്‍ക്കുമ്പോലെ ആരും ആരുടെയും വിളികള്‍ കേള്‍ക്കില്ല. അല്ലാഹു കാണുംപോലെ ആരും ആരെയും കാണില്ല. അല്ലാഹു അറിയുംപോലെ സൂക്ഷ്മമായി ആര്‍ക്കും ആരുടെയും രഹസ്യമറിയില്ല. അല്ലാഹുവിന് കഴിയുന്നതൊന്നും മറ്റാര്‍ക്കും കഴിയില്ല. അല്ലാഹു കാരുണ്യം ചൊരിയുംപോലെ മറ്റാര്‍ക്കും കരുണ ചെയ്യാനാകില്ല. ആയതിനാല്‍ അല്ലാഹുവിനെ കവച്ചുവെക്കാന്‍ ആരുമില്ലെന്ന് ഉറച്ചു വിശ്വസിക്കല്‍ ഏകദൈവ വിശ്വാസത്തിന്റെ അടിസ്ഥാന താല്‍പര്യങ്ങളില്‍ പെട്ടതാണ്.
ലോകത്ത് മാനവതയ്ക്ക് വഴികാണിക്കാന്‍ നിയുക്തരായ മുഴുവന്‍ പ്രവാചകന്മാരും ഏകദൈവവിശ്വാസവും ഏകദൈവാരാധനയും ജനങ്ങളെ പഠിപ്പിക്കുകയായിരുന്നു. അഥവാ ആരാധ്യതയിലെ ഏകത്വം എന്ന് നാം പറയുന്ന ‘തൗഹീദുന്‍ ഫില്‍ ഉലൂഹിയ്യ’ത്തിനായിരുന്നു അവര്‍ പ്രാധാന്യം നല്‍കിയിരുന്നത്. പ്രവാചകന്മാര്‍ പഠിപ്പിച്ച തൗഹീദ് ഇതാണ്. സൃഷ്ടി, സംഹാരം, രക്ഷ നല്‍കല്‍, ഭക്ഷണം നല്‍കല്‍, ജനിപ്പിക്കല്‍, മരിപ്പിക്കല്‍, മഴ വര്‍ഷിപ്പിക്കല്‍ എന്നിവയിലെ പൂര്‍ണ നിയന്ത്രണം അല്ലാഹുവിന് മാത്രമാണെന്ന് അംഗീകരിക്കുന്നവര്‍ക്ക് എന്തുകൊണ്ട് ആരാധനയിലെ ഏകത്വവും കൂടി അവന് വകവെച്ചുകൊടുത്തുകൂടാ എന്ന ചോദ്യമാണതില്‍ അടങ്ങിയത്.
അല്ലാഹുവിന്റെ നാമവിശേഷണങ്ങള്‍ അംഗീകരിക്കുന്ന ഒരാള്‍ക്ക് എന്തുകൊണ്ട് ആരാധ്യനായിരിക്കാനും അവന്‍ മാത്രമേയുള്ളൂവെന്ന് അംഗീകരിച്ചുകൂടാ? ചുരുക്കത്തില്‍ പ്രവാചകന്മാര്‍ ഭക്ഷണം തരുന്ന, മഴ വര്‍ഷിപ്പിക്കുന്ന, ജനിപ്പിക്കുന്ന, മരിപ്പിക്കുന്ന അല്ലാഹുവിനു മാത്രമാണ് ആരാധനയും അര്‍ഥനയും പ്രാര്‍ഥനയും വഴിപാടുകളും നല്‍കേണ്ടതെന്ന കാര്യമാണ് മൗലികമായി മനുഷ്യരെ ബോധ്യപ്പെടുത്തിയിരുന്നത്. ”ഞാനല്ലാതെ ഒരു ദൈവവുമില്ല, അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ നിനക്കു മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല.” (വി.ഖു. 21:25). ”തീര്‍ച്ചയായും ഓരോ സമുദായത്തിനും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുകയും ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന് (പ്രബോധനം ചെയ്യുന്നതിനു വേണ്ടി). എന്നിട്ട് അവരില്‍ ചിലരെ അല്ലാഹു നേര്‍വഴിയിലാക്കി” (വി.ഖു. 16:36).
തൗഹീദിന്റെ ശക്തി
ലാഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ആരാധ്യനില്ല) എന്ന വചനത്തിന്റെ ശക്തിപ്രഭാവം അറിയണമെങ്കില്‍ മരണാസന്ന നിലയില്‍ കിടക്കുന്ന യഅ്ഖൂബ് നബി(അ)യുടെ ഉപദേശവും ജയിലില്‍ വെച്ച് യൂസുഫ് നബി(അ) നടത്തിയ പ്രബോധനവും, ഇബ്‌റാഹീം നബിയുടെ പ്രബോധനഘട്ടവും പ്രാര്‍ഥനകളും, മൂസ(അ) ഫിര്‍ഔനുമായി നടത്തിയ വാഗ്വാദങ്ങളുമെല്ലാം വിശകലനം ചെയ്താല്‍ മതി. (വി.ഖു. 2:133, 12:39, 14:35,36, 20:49,50 വചനങ്ങള്‍ നോക്കുക)
ഇതില്‍ നിന്നെല്ലാം അല്ലാഹുവിന്റെ ഏകത്വം ഉള്‍ക്കൊള്ളുന്നതിന്റെ മഹത്വം എത്ര ഉന്നതമായതാണെന്ന് ഗ്രഹിക്കാം. എന്നാല്‍ കാലദൈര്‍ഘ്യവും സാമൂഹികാന്തരീക്ഷവും ഈ വഴികളില്‍ നിന്ന് മനസ്സുകളെ അകറ്റിനിര്‍ത്തിക്കൊണ്ടിരിക്കുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ അല്ലാഹു യഥാര്‍ഥ വിശ്വാസികളെ രക്ഷപ്പെടുത്തി ആ വിശ്വാസികളെ നശിപ്പിച്ചുകളയുന്ന നടപടിയാണ് സ്വീകരിച്ചിരുന്നത്. അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ)യോടെ വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും ഗുണദോഷങ്ങള്‍ അവരവര്‍ ഇഹത്തിലും പരത്തിലും ദൈവനിശ്ചയപ്രകാരം അനുഭവിക്കേണ്ടിവരുമെന്ന് അറിയിക്കുകയാണ് ചെയ്തത്.
സ്രഷ്ടാവും നാഥനുമായ അല്ലാഹുവോട് മനുഷ്യര്‍ ചെയ്യുന്ന ഏറ്റവും കടുത്ത അക്രമം അവനില്‍ പങ്കുകാരെ ചേര്‍ക്കുക എന്നതാണ്. ശിര്‍ക്ക് എന്നു സാങ്കേതികമായി പറയുന്ന ഈ അപരാധം മനുഷ്യര്‍ മാത്രമാണ് ദൈവത്തിന്റെ പേരില്‍ കെട്ടിയേല്‍പിക്കുന്നത്. വി.ഖുര്‍ആന്‍ ഏറ്റവും കൊടിയ പാതകമായി എടുത്തുപറയുന്ന ഒന്നാണിത്. ”നിശ്ചയമായും ശിര്‍ക്ക് (ബഹുദൈവാരാധന) വമ്പിച്ച അക്രമം തന്നെയാകുന്നു” (വി.ഖു. 31:13). പ്രവാചകനോടു പോലും അല്ലാഹു ഉണര്‍ത്തിയത് ബഹുദൈവാരാധനയുടെ ദൂഷ്യഫലത്തെ പറ്റിയാണ്. നോക്കുക: ”തീര്‍ച്ചയായും നിനക്കും നിനക്കു മുമ്പുള്ളവര്‍ക്കും സന്ദേശം നല്‍കപ്പെട്ടിട്ടുള്ളത് ഇതത്രേ: (അല്ലാഹുവിനു) നീ പങ്കാളിയെ ചേര്‍ക്കുന്നപക്ഷം തീര്‍ച്ചയായും നിന്റെ കര്‍മം നിഷ്ഫലമായിപ്പോവുകയും തീര്‍ച്ചയായും നീ നഷ്ടക്കാരുടെ കൂട്ടത്തില്‍ ആവുകയും ചെയ്യും” (വി.ഖു. 39:65). ”വക്രതയില്ലാതെ (ഋജുമാനസരായി) അല്ലാഹുവിലേക്ക് തിരിഞ്ഞവരും അവനോട് യാതൊന്നും പങ്കുചേര്‍ക്കാത്തവരുമായിരിക്കണം (നിങ്ങള്‍). അല്ലാഹുവിനോട് വല്ലവനും പങ്കുചേര്‍ക്കുന്നപക്ഷം അവന്‍ ആകാശത്തുനിന്ന് വീണതുപോലെയാകുന്നു. അങ്ങനെ പക്ഷികള്‍ അവനെ റാഞ്ചിക്കൊണ്ടുപോകുന്നു, അല്ലെങ്കില്‍ കാറ്റ് അവനെ വിദൂരസ്ഥലത്തേക്ക് കൊണ്ടുപോയി തള്ളുന്നു” (വി.ഖു. 22:31).
നരകശിക്ഷയെക്കുറിച്ചുള്ള ഭയവും സ്വര്‍ഗജീവിതത്തെ പറ്റിയുള്ള പ്രതീക്ഷയും വെച്ചുപുലര്‍ത്തിക്കൊണ്ട് അല്ലാഹു മാത്രമാണ് എല്ലാം ഏല്‍പിക്കാന്‍ കരുത്തുള്ളവന്‍ എന്നുറപ്പിച്ച് അവനില്‍ ഭരമേല്‍പിച്ചുകൊണ്ട് തന്റെ നാഥനില്‍ പ്രത്യാശിച്ചുകൊണ്ട് നേര്‍ച്ചകളും വഴിപാടുകളും അവന്റെ പ്രതീക്ഷയ്ക്കായി നല്‍കിക്കൊണ്ട് ഒരു സത്യവിശ്വാസി പ്രാര്‍ഥനാഭാവത്തോടെ ചെയ്യുന്നതെല്ലാം ആരാധനയുടെ പരിധിയില്‍ പെടുന്നു. ഇതെല്ലാം വഴിതെറ്റിപ്പോയാല്‍ ബഹുദൈവാരാധനയില്‍ എത്തിപ്പെടുകയും ചെയ്യും.
സ്രഷ്ടാവായ അല്ലാഹുവിനെ പിടിച്ചുകൊണ്ടല്ലാതെ സത്യം ചെയ്യുന്നതും ഭൂതവും ഭാവിയും വര്‍ത്തമാനവും മറ്റു അദൃശ്യകാര്യങ്ങളും പ്രവചിക്കാന്‍ കഴിവുള്ളവനാണെന്ന് കരുതി ഒരു ജ്യോത്സ്യന്റെ അടുത്ത് പോയി അയാള്‍ പറയുന്നതില്‍ വിശ്വാസമര്‍പ്പിക്കലും പ്രവാചകനിലുള്ള അവിശ്വാസത്തിലും അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നതിലുമാണ് എത്തിപ്പെടുക എന്ന് ഇസ്‌ലാമിക അധ്യാപനങ്ങള്‍ പഠിപ്പിക്കുന്നുണ്ട്.
പ്രാര്‍ഥനയും
ദൈവസങ്കല്പവും
ഇങ്ങനെയെല്ലാം ശിര്‍ക്ക് ചെയ്യുന്ന ഒരാള്‍ ഞാന്‍ അല്ലാഹുവാണെന്ന മനഃസാന്നിധ്യത്തോടെ ഇവരോടൊന്നും പ്രാര്‍ഥിച്ചിട്ടില്ല എന്നു പറഞ്ഞ് അയാളുടെ ശിര്‍ക്കന്‍ പ്രവൃത്തികളെ നന്നാക്കാന്‍ ശ്രമിക്കാറുണ്ട്. ഇത് ഏറ്റവും വലിയ അബദ്ധമാണ്. കാരണം ബഹുദൈവാരാധകര്‍ എന്ന വിഭാഗം പോലും സാക്ഷാല്‍ ദൈവമാണെന്ന ധാരണയിലല്ല കല്ലിനെയും വൃക്ഷത്തെയും സര്‍പ്പത്തെയും പുണ്യപുരുഷന്മാരെയും ആരാധിക്കുന്നത്. മറിച്ച് അവയ്‌ക്കെല്ലാം ദൈവിക സാമീപ്യമോ പ്രത്യേകതകളോ ലഭിച്ചിട്ടുണ്ട് എന്ന വിശ്വാസത്തിലാണ്.
അല്ലാഹു വിലക്കിയ കാര്യങ്ങളും കൊടിയ അക്രമവും ചെയ്യാന്‍ ആര്‍ക്കും നിയ്യത്തിന്റെ (ഉദ്ദേശ്യം) പ്രശ്‌നം ഉദ്ഭവിക്കുന്നില്ല. ഇസ്‌ലാമിന്റെ ബാലപാഠങ്ങളില്‍ പെട്ട ഒന്നാണിത്. ഒരാള്‍ വ്യഭിചരിക്കുമ്പോള്‍ ഞാന്‍ വ്യഭിചരിക്കുകയാണെന്നോ, മോഷ്ടിക്കുമ്പോള്‍ ഞാന്‍ മോഷ്ടിക്കുകയാണെന്നോ, കൊലപാതകം നടത്തുമ്പോള്‍ കൊലപാതകമാണ് ചെയ്യുന്നതെന്നോ, കള്ളസാക്ഷ്യം പറയുമ്പോള്‍ ഞാന്‍ കള്ളവാദിയാണെന്നോ നിയ്യത്ത് വെക്കാതെ തന്നെ അയാളത് പ്രവര്‍ത്തിച്ചാലും ഇതൊക്കെ തിന്മയായിത്തന്നെ എണ്ണപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യും.
എന്നാല്‍ സത്കര്‍മങ്ങള്‍ ഒരാളില്‍ നിന്നു നിയ്യത്തും ആത്മാര്‍ഥതയുമില്ലാതെ സ്വീകരിക്കപ്പെടുകയോ പ്രതിഫലം നല്‍കപ്പെടുകയോ ഇല്ലതന്നെ. ആയതിനാല്‍ മഅ്‌സിയ്യത് (നിരോധിക്കപ്പെട്ട പാപകൃത്യങ്ങള്‍) ചെയ്യുന്ന ആള്‍ക്ക് ഉദ്ദേശ്യം വേണ്ടതില്ല. ശിര്‍ക്ക് എന്ന കടുത്ത മഅ്‌സിയ്യത് ചെയ്യുമ്പോഴും നിയ്യത്ത് വേണമെന്ന വാദത്തിലേക്കാണ് മേല്‍ സൂചിപ്പിച്ച വാദഗതിക്കാര്‍ എത്തിപ്പെടുന്നത്. ശിര്‍ക്കാണ് ചെയ്യുന്നതെന്ന് ബോധ്യപ്പെടുത്തുമ്പോള്‍ അതിനെ വ്യാഖ്യാനിച്ച് ബഹുദൈവാരാധന അല്ലാതാക്കാന്‍ ചിലര്‍ നെയ്‌തെടുക്കുന്ന സൂത്രങ്ങളാണ് ഇതെല്ലാം.
ആരാധനകളിലെ കാതലായ ഭാഗം അതിലെ പ്രാര്‍ഥനയാണ്. പ്രാര്‍ഥനകള്‍ സ്രഷ്ടാവും നാഥനുമായ അല്ലാഹുവോടല്ലാതെ ഒരിക്കലും പാടില്ല. സൃഷ്ടികള്‍ എത്ര വലിയവരായിരുന്നാലും അവയോട് പ്രാര്‍ഥിക്കാവതല്ല. അവയെ മധ്യവര്‍ത്തികളാക്കേണ്ടതുമില്ല. സ്രഷ്ടാവിലേക്ക് അടുക്കാന്‍ ഇടയില്‍ മധ്യസ്ഥന്മാരുടെ ഇടപെടല്‍ പരിശുദ്ധമായ മനുഷ്യപ്രകൃതിയില്‍ സ്രഷ്ടാവ് നിശ്ചയിച്ച വ്യവസ്ഥയെ അട്ടിമറിക്കലാണ്. പ്രാര്‍ഥനകള്‍ ഇല്ലാത്തവിധം ഒരു സത്കര്‍മവും സ്വീകരിക്കപ്പെടുകയുമില്ല. സത്കര്‍മമായി മതാധ്യാപനങ്ങള്‍ പഠിപ്പിച്ചിട്ടില്ലാത്തത് എത്ര നീണ്ട പ്രാര്‍ഥനകള്‍ അതില്‍ ഉള്‍പ്പെടുത്തിയാലും അത് സത്കര്‍മവുമാവില്ല. സ്രഷ്ടാവിനോട് നേരിട്ട് പ്രാര്‍ഥിക്കുന്നതാണ് ശുദ്ധപ്രകൃതി.
ഇത് കാത്തുസൂക്ഷിച്ചവരായിരുന്നു പുണ്യവാളന്മാര്‍. ”അവര്‍ രണ്ടു പേരും (ആദവും ഹവ്വയും) പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളോടു തന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങള്‍ക്ക് പൊറുത്തുതരികയും കരുണ കാണിക്കുകയും ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും” (വി.ഖു. 7:23).
നൂഹ്(അ) പ്രാര്‍ഥിച്ചു: ”എന്റെ രക്ഷിതാവേ, എനിക്കും എന്റെ മാതാപിതാക്കള്‍ക്കും എന്റെ വീട്ടില്‍ വിശ്വാസിയായിക്കൊണ്ട് പ്രവേശിച്ചവനും സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും നീ പൊറുത്തുതരേണമേ.”
ലൂത്ത് (അ) പ്രാര്‍ഥിക്കുന്നു: ”എന്റെ രക്ഷിതാവേ, എന്നെയും എന്റെ കുടുംബത്തെയും ഇവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതില്‍ നിന്ന് നീ രക്ഷപ്പെടുത്തേണമേ” (വി.ഖു. 26:169).
അയ്യൂബ് നബി(അ)യുടെ പ്രാര്‍ഥന: ”അയ്യൂബിനെയും (ഓര്‍ക്കുക) തന്റെ രക്ഷിതാവിനെ വിളിച്ചുകൊണ്ട് അദ്ദേഹം ഇപ്രകാരം പ്രാര്‍ഥിച്ച സന്ദര്‍ഭം: എനിക്കിതാ കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു. നീ കാരുണികരില്‍ വെച്ച് ഏറ്റവും കരുണയുള്ളവനാണല്ലോ” (വി.ഖു. 21:83).
യൂനുസ് നബി(അ)യുടെ പ്രാര്‍ഥന: ”അനന്തരം ഇരുട്ടുകള്‍ക്കുള്ളില്‍ നിന്ന് അദ്ദേഹം വിളിച്ച് പ്രാര്‍ഥിച്ചു: നീയല്ലാതെ യാതൊരു ദൈവവുമില്ല. നീ എത്ര പരിശുദ്ധന്‍! തീര്‍ച്ചയായും ഞാന്‍ അക്രമികളുടെ കൂട്ടത്തില്‍ പെട്ടവനായിരിക്കുന്നു” (വി.ഖു. 21:87).
സകരിയ്യ നബി(അ)യുടെ പ്രാര്‍ഥന: ”എന്റെ രക്ഷിതാവേ, നീ എന്നെ ഏകനായി (പിന്തുടര്‍ച്ചക്കാരില്ലാതെ) വിടരുതേ. നീയാണല്ലോ അനന്തരാവകാശം എടുക്കുന്നവരില്‍ ഏറ്റവും ഉത്തമന്‍” (വി.ഖു. 21:89).
ഇബ്‌റാഹീം നബി(അ)യും ഇസ്മാഈല്‍ നബി(അ)യും പ്രാര്‍ഥിച്ചത്: ”ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന് നീ ഇത് സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഇരുവരെയും നിനക്ക് കീഴ്‌പെടുന്നവരാക്കുകയും ഞങ്ങളുടെ സന്തതികളില്‍ നിന്ന് നിനക്ക് കീഴ്‌പെടുത്തുന്ന ഒരു സമുദായത്തെ ഉണ്ടാക്കുകയും ഞങ്ങളുടെ ആരാധനാക്രമങ്ങള്‍ ഞങ്ങള്‍ക്ക് കാണിച്ചുതരുകയും ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ അത്യധികം പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു.” (വി.ഖു. 2:127,128).
യൂസുഫ് നബി(അ)യുടെ പ്രാര്‍ഥന: ”എന്റെ രക്ഷിതാവേ, എനിക്ക് ഭരണാധികാരത്തില്‍ നിന്ന് (ഒരംശം) നല്‍കുകയും സ്വപ്‌നവാര്‍ത്തകളുടെ വ്യാഖ്യാനത്തില്‍ നിന്നു (ചിലത്) നീ എനിക്ക് പഠിപ്പിച്ചുതരുകയും ചെയ്തിരിക്കുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവേ, നീ ഇഹത്തിലും പരത്തിലും എന്റെ രക്ഷാധികാരിയാകുന്നു. നീയെന്നെ മുസ്‌ലിമായി മരിപ്പിക്കുകയും സജ്ജനങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കുകയും ചെയ്യേണമേ” (വി.ഖു. 12:1).
ഈ രൂപത്തിലുള്ള അനേകം പ്രാര്‍ഥനകള്‍ ഖുര്‍ആനില്‍ എടുത്തുപറയുന്നുണ്ട്. യമനില്‍ ഉണ്ടായിരുന്ന ബില്‍ഖീസ് സത്യവിശ്വാസം സ്വീകരിച്ച ശേഷം നടത്തിയ പ്രാര്‍ഥനയും ഫിര്‍ഔനിന്റെ ഭാര്യയുടെ പ്രാര്‍ഥനയും മറ്റു സത്യവിശ്വാസികളുടെ പ്രാര്‍ഥനകളും അതില്‍ പെടുന്നു. ഈ പ്രാര്‍ഥനകളെല്ലാം നേര്‍ക്കുനേരെ സ്രഷ്ടാവും നാഥനുമായ അല്ലാഹുവോടാണ്. ഒരു നിലയ്ക്കും ഇടയില്‍ മധ്യവര്‍ത്തികളില്ല.
ചുരുക്കത്തില്‍ ഏകദൈവാരാധനയുടെ ഉത്തമമായ താല്‍പര്യം പ്രാര്‍ഥനകളും ആരാധനകളും പ്രപഞ്ചത്തിന്റെ അധിപനു മാത്രം സമര്‍പ്പിക്കുക എന്ന വിശിഷ്ടമായ ആശയമാണ്. ഭക്ഷണം നല്‍കുന്നത്, മരിപ്പിക്കുന്നത്, ജനിപ്പിക്കുന്നത്, മഴ വര്‍ഷിപ്പിക്കുന്നത്, പ്രപഞ്ചത്തെ നിയന്ത്രിക്കുന്നത് എന്നിവ അല്ലാഹു മാത്രമാണെന്ന് ഒരാള്‍ അംഗീകരിച്ചതുകൊണ്ടു മാത്രം അയാള്‍ മുവഹ്ഹിദാവുകയില്ല. അതുപോലെത്തന്നെ ആരാധനയ്ക്ക് അര്‍ഹന്‍ അല്ലാഹു മാത്രമാണെന്ന് സമ്മതിച്ച ശേഷം മേലെ ചൂണ്ടിക്കാട്ടിയ വിശേഷണങ്ങള്‍ അല്ലാഹുവല്ലാത്ത ആര്‍ക്കെങ്കിലും ഉണ്ടെന്നു വിശ്വസിച്ചാലും അയാള്‍ മുവഹ്ഹിദാവുകയില്ല.
റുബൂബിയ്യത്തിലും ഉലൂഹിയ്യത്തിലും അസ്മാഉസ്സിഫാത്തിലും അല്ലാഹുവിന് ഒരു നിലയ്ക്കും സമന്മാരില്ലെന്ന് ഉറച്ച് അംഗീകരിച്ച് ആരാധിക്കുമ്പോള്‍ മാത്രമേ ഒരാള്‍ മുവഹ്ഹിദാവുകയുള്ളൂ. തൗഹീദിന്റെ വാഹകര്‍ തിന്മകള്‍ക്ക് കൂട്ടുനില്‍ക്കരുത്. സ്രഷ്ടാവായ നാഥനെയും നരകശിക്ഷയെയും സൂക്ഷിക്കുക. പ്രതിഫല നാളില്‍ ദൃഢമായി വിശ്വസിക്കുക. കല്ലും നെല്ലും വേര്‍തിരിയുക അവിടെ വെച്ചാണ്.