24 Sunday
May 2026
2026 May 24
1447 Dhoul-Hijja 7

താലിബാന്റേത് ഭയാനകമായ മനുഷ്യാവകാശ ലംഘനങ്ങള്‍: യു എന്‍


അഫ്ഗാനിസ്താനില്‍ താലിബാന്‍ നടത്തുന്ന കടന്നുകയറ്റം അടിയന്തരമായി നിര്‍ത്തലാക്കണമെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോര്‍ണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. രാജ്യം നിയന്ത്രണം വിട്ട് അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുകയാണ്. സൈനിക ശക്തിയിലൂടെ അധികാരം പിടിച്ചെടുക്കുക എന്നത് പരാജയമാണെന്നാണ് അന്താരാഷ്ട്ര സമൂഹത്തില്‍ നിന്ന് നമുക്ക് ലഭിക്കുന്ന സന്ദേശം. ഇത് ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന സിവില്‍ യുദ്ധത്തിലേക്കും അഫ്ഗാനെ ലോകത്ത് നിന്ന് ഒറ്റപ്പെടുത്താനും മാത്രമേ സാധിക്കൂ. അഫ്ഗാന്‍ യുദ്ധമുന്നണിയിലുള്ള രാജ്യങ്ങളോട് നല്‍കാനുള്ള മുന്നറിയിപ്പ് ഇതാണെന്നും ഗുട്ടറസ് കൂട്ടിച്ചേര്‍ത്തു. യു എന്‍ അഫ്ഗാനിസ്താനിലെ സുരക്ഷാ സ്ഥിതിഗതികള്‍ ‘ഓരോ മണിക്കൂര്‍ അടിസ്ഥാനത്തിലും’ വിലയിരുത്തുകയും ചില ജീവനക്കാരെ തലസ്ഥാനമായ കാബൂളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ടെന്നും എന്നാല്‍, രാജ്യത്ത് നിന്ന് ആരെയും പിന്‍വലിച്ചിട്ടില്ലെന്നും ഗുട്ടറസ് കൂട്ടിച്ചേര്‍ത്തു. 2001-ല്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈന്യം അഫ്ഗാനില്‍ അധിനിവേശം ആരംഭിച്ചതിന് ശേഷമാണ് രാജ്യത്ത് കര്‍ശനമായ ഇസ്‌ലാമിക നിയമം പുന:സ്ഥാപിക്കുമെന്ന് പറഞ്ഞ് താലിബാന്‍ സായുധസംഘം ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഓഗസ്റ്റ് അവസാനത്തോടെ യു എസ് സൈന്യം പൂര്‍ണമായും അഫ്ഗാനില്‍ നിന്ന് പിന്മാറുമെന്ന് യു എസ് പ്രസിഡന്റ് ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് അഫ്ഗാന്‍ സര്‍ക്കാര്‍ സൈന്യവും താലിബാന്‍ സായുധ സംഘവും തമ്മില്‍ പോരാട്ടം വീണ്ടും ശക്തമായത്. ഒടുവില്‍ അഫ്ഗാന്‍ ഭരണം താലിബാന് കീഴിലായിരിക്കുന്നു.

Back to Top