27 Saturday
July 2024
2024 July 27
1446 Mouharrem 20

സൂറത്തുന്നംല്: ഉറുമ്പില്‍ നിന്നു പഠിക്കാനുള്ളത്‌

ഇബ്‌റാഹിം ശംനാട്‌


ചെറുജീവിയായ ഉറുമ്പ് പരാമര്‍ശവിധേയമാവുകയും അതില്‍ നിന്നു പഠിക്കേണ്ട പാഠങ്ങള്‍ പ്രതിപാദിക്കുകയും ചെയ്ത ഖുര്‍ആനിലെ ഒരേയൊരു അധ്യായമാണ് സൂറഃ അന്നംല്. ആധുനിക ശാസ്ത്രം മൃഗങ്ങളില്‍ നിന്നു പലതും പഠിക്കുന്നു. പക്ഷികളെ നിരീക്ഷിച്ചാണ് ശാസ്ത്രജ്ഞര്‍ക്ക് വിമാനം കണ്ടുപിടിക്കാന്‍ പ്രചോദനമുണ്ടായതെന്നും വവ്വാലുകളെ നിരീക്ഷിച്ചാണ് അവര്‍ റഡാര്‍ സംവിധാനം വികസിപ്പിച്ചതെന്നും വിലയിരുത്താറുണ്ട്. മനുഷ്യര്‍ നിരീക്ഷണസ്വഭാവമുള്ളവരാകണമെന്നും അതില്‍ നിന്നു പാഠമുള്‍ക്കൊള്ളണമെന്നും ഖുര്‍ആന്‍ ഉദ്‌ബോധിപ്പിക്കുന്നു. ഈ അധ്യായത്തില്‍ ഉറുമ്പിനെ പരാമര്‍ശിക്കാനുണ്ടായ കാരണവും മറ്റൊന്നല്ല.
മക്കിയായ ഈ അധ്യായം ആരംഭിക്കുന്നത് ഖുര്‍ആനിനെക്കുറിച്ച ഹ്രസ്വമായ വിവരണത്തോടെയാണ്. തുടര്‍ന്ന് മൂസാനബിയുടെ മദ്‌യനിലെ വാസത്തിനു ശേഷം അദ്ദേഹവും കുടുംബവും ത്വൂര്‍ പര്‍വത പ്രദേശത്ത് എത്തിച്ചേര്‍ന്നപ്പോഴുണ്ടായ അത്ഭുതകാര്യങ്ങള്‍ വിവരിക്കുന്നു. കൊടുംക്രൂരനായ ഫിര്‍ഔനിന്റെ കൊട്ടാരത്തിലേക്ക് മൂസായെ അയക്കുന്നതിനു മുമ്പ് അല്ലാഹു അദ്ദേഹത്തിന് നല്‍കിയ ഒമ്പത് ദിവ്യദൃഷ്ടാന്തങ്ങളില്‍ വടി പാമ്പാകുന്നതും കൈ മാര്‍വസ്ത്രത്തില്‍ നിന്ന് പുറത്തെടുക്കുമ്പോള്‍ തിളക്കമുള്ളതാവുന്നതുമായ രണ്ടു ദൃഷ്ടാന്തങ്ങള്‍ നല്‍കിയത് ഈ സൂറയില്‍ പരാമര്‍ശിക്കുന്നുണ്ട്.
തുടര്‍ന്ന് നബിമാരായ ദാവൂദിനെയും സുലൈമാനെയും കുറിച്ച ചെറിയ വിവരണം. ഉറുമ്പുകളുടെ ഭാഷ അറിയുന്ന സുലൈമാന്‍ നബി അവയുടെ സംസാരം കേട്ടു. ഖുര്‍ആന്‍ അത് ഇങ്ങനെ ഉദ്ധരിക്കുന്നു: ”(ഒരിക്കല്‍ അദ്ദേഹം സൈന്യസമേതം സഞ്ചരിച്ചുകൊണ്ടിരിക്കെ) അവര്‍ ഉറുമ്പുകളുടെ താഴ്‌വരയില്‍ എത്തിച്ചേര്‍ന്നു. അപ്പോള്‍ ഒരു ഉറുമ്പ് പറഞ്ഞു: അല്ലയോ ഉറുമ്പുകളേ, സ്വന്തം മാളങ്ങളില്‍ പോയൊളിച്ചുകൊള്ളുവിന്‍. സുലൈമാനും സൈന്യവും അറിയാതെ നിങ്ങളെ ചവിട്ടിയരയ്ക്കാനിടയാവാതിരിക്കട്ടെ” (27:18).
ഉറുമ്പ് അതിന്റെ സഹജീവികള്‍ക്കു നല്‍കുന്ന ജീവന്‍രക്ഷാ നിര്‍ദേശം ഖുര്‍ആന്‍ ഉദ്ധരിച്ചതില്‍ മനുഷ്യര്‍ക്ക് വലിയ പാഠങ്ങളുണ്ട്. സഹജീവികളെക്കുറിച്ച കരുതല്‍ നമുക്കും ഉണ്ടാവണമെന്ന് ഉറുമ്പിലൂടെ അല്ലാഹു ഉണര്‍ത്തുന്നു. ഉറുമ്പിനെപ്പോലെ പരജീവിസ്‌നേഹം ഉള്ളവരാവുകയും സഹജീവികളെ അപകടത്തില്‍ നിന്നു രക്ഷപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. മറ്റുള്ളവരെക്കുറിച്ച ഉറുമ്പിന്റെ സദ്‌വിചാരത്തില്‍ സുലൈമാന്‍ നബി ചിരിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തു.
സുലൈമാന്‍ നബിയെ പോലെ, തങ്ങള്‍ക്ക് ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് അല്ലാഹുവിനോട് നന്ദിയുള്ളവരാകാനും അധികാരം അവന്റെ മാര്‍ഗത്തില്‍ ഉപയോഗപ്പെടുത്താനും ഈ സംഭവം ഓര്‍മിപ്പിക്കുന്നു. ഉറുമ്പുകളുടെ ഭാഷ മനസ്സിലാക്കാനുള്ള കഴിവില്‍ നന്ദിസൂചകമായി സുലൈമാന്‍ നബിയുടെ പ്രാര്‍ഥനയും ഖുര്‍ആന്‍ ഉദ്ധരിച്ചത് മറ്റൊരു പാഠമാണ് (സൂക്തം 19). ഉറുമ്പില്‍ നിന്ന് വേറെയും പാഠങ്ങള്‍ പഠിക്കാനുണ്ട്. മികവോടെ കാര്യങ്ങള്‍ നിര്‍വഹിക്കുക, കൂട്ടായ ജീവിതം നയിക്കുക, നിരന്തരമായ പരിശ്രമം, ഏകാഗ്രത, സഹ ഉറുമ്പുകളോടുള്ള സൗമ്യത, പ്രതിബദ്ധത, ഉത്തരവാദിത്വ നിര്‍വഹണം, തടസ്സങ്ങളെ വകഞ്ഞുമാറ്റി ലക്ഷ്യത്തിലേക്ക് കുതിക്കല്‍ തുടങ്ങിയവ അവയില്‍ ചിലതാണ്.
സുലൈമാന്‍ നബിയുമായി ബന്ധപ്പെട്ട രണ്ടാമത്തെ സംഭവമാണ് യമനിലെ ബല്‍ഖീസ് രാജ്ഞിയും പരിവാരങ്ങളും ബഹുദൈവവിശ്വാസികളാണ് എന്നറിഞ്ഞപ്പോള്‍ അവരെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചു കത്തെഴുതി. വേണമെങ്കില്‍ സുലൈമാന്‍ നബിക്ക് യുദ്ധത്തിലൂടെ ബല്‍ഖീസ് രാജ്ഞിയെ അനായാസേന കീഴ്‌പെടുത്താമായിരുന്നു. പകരം രാജ്ഞിയെക്കുറിച്ച് വിവരം നല്‍കിയ മരംകൊത്തിയിലൂടെ അവര്‍ക്ക് കത്തയച്ചു. രാജ്ഞിയാകട്ടെ അതിനെക്കുറിച്ച് മന്ത്രിമാരുമായി കൂടിയാലോചിച്ച ശേഷം രക്തം ചിന്തലും യുദ്ധവും ഒഴിവാക്കിയുള്ള പരിഹാരം തെരഞ്ഞെടുത്തു.
സുലൈമാന്‍ നബിയുടെ കല്‍പനയ്ക്ക് കാത്തുനില്‍ക്കാതെ ഫലസ്തീനില്‍ നിന്ന് യമനിലേക്കു പറന്ന് സ്വയം മുന്‍കൈയെടുത്ത് രാജ്ഞിയെക്കുറിച്ച് വിവരം നല്‍കിയ മരംകൊത്തിപ്പക്ഷിയും നമുക്ക് പാഠമാണ്. സുലൈമാന്‍ നബിയുടെ സംഘാടനപാടവത്തിന്റെ മികവാണ് പക്ഷിയുടെ സേവനം ഉപയോഗപ്പെടുത്തിയതിലൂടെ സൂചിപ്പിക്കുന്നത്. ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചപ്പോള്‍, സന്നിഹിതനല്ലാതിരുന്ന മരംകൊത്തിപ്പക്ഷിക്ക് അദ്ദേഹം മാപ്പു നല്‍കി. ഉറുമ്പും പക്ഷിയും നല്‍കിയ വിവരങ്ങള്‍ അദ്ദേഹം സ്വീകരിച്ചു. തുറന്ന മനസ്സുണ്ടായിരുന്ന രാജാവ് പ്രജകളുടെ വാക്കുകള്‍ക്ക് ചെവി കൊടുത്തു. അങ്ങനെ രാജ്ഞിയും ജനതയും ഇസ്‌ലാം സ്വീകരിച്ചു.
മനുഷ്യ ഭാവനയ്ക്ക് അതീതമായ കാര്യങ്ങള്‍ എങ്ങനെയാണ് സംഭവിക്കുക എന്ന് അദ്ഭുതം കൂറുന്നവരുണ്ട്. പ്രപഞ്ചനാഥനായ അല്ലാഹുവിന് അതെല്ലാം ‘ഉണ്ടാവൂ’ എന്ന് കല്‍പിക്കുന്നതോടെ സംഭവിക്കുന്നതാണ് എത്ര വലിയ കാര്യവും. അതിനു ശേഷം വിവരിക്കുന്ന പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ സംഭവിപ്പിക്കാന്‍ സാധിക്കുന്ന അല്ലാഹുവിന് സുലൈമാന്‍ നബിയുടെ അമാനുഷികമായ കാര്യങ്ങളും അനായാസം നിര്‍വഹിക്കാന്‍ കഴിയുന്നതേയുള്ളൂ. ഏത് കാര്യത്തിനു മുതിരുമ്പോഴും അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കേണ്ടതിന്റെ ആവശ്യകതയും ഈ സൂറഃ ബോധ്യപ്പെടുത്തുന്നു.
തുടര്‍ന്ന് സമൂദ് ഗോത്രത്തിലേക്ക് നിയോഗിക്കപ്പെട്ട സാലിഹ് നബിയുടെയും ലൂത്ത് ജനതയിലേക്ക് നിയോഗിക്കപ്പെട്ട ലൂത്ത് നബിയുടെയും ചരിത്രം സംക്ഷിപ്തമായി വിവരിക്കുന്നു. അവരുടെ ധിക്കാരത്തിനു പ്രകൃതിക്ഷോഭത്തിലൂടെ ശിക്ഷ നല്‍കിയത്, അത് യാദൃച്ഛികമായി സംഭവിക്കുന്നതെല്ലന്ന പാഠം നല്‍കുന്നു (സൂക്തങ്ങള്‍ 52, 53). പ്രകൃതിവിപത്തുക്കള്‍ ഉണ്ടാവുമ്പോള്‍ അവയില്‍ നിന്നു പാഠങ്ങള്‍ പഠിച്ച് ജീവിതത്തില്‍ മാറ്റം വരുത്തുക അനിവാര്യമാണ്. അല്ലാഹുവിന്റെ അസ്തിത്വത്തിലേക്കുള്ള നിരവധി തെളിവുകള്‍ ചോദ്യരൂപേണ സമര്‍പ്പിക്കുകയാണ് ഈ അധ്യായത്തിന്റെ അവസാന ഭാഗം. ആകാശഭൂമികളെ സൃഷ്ടിച്ചത് ആരാണ്? വെള്ളം ഇറക്കിത്തരുന്നത് ആരാണ്? ഭൂമിയെ മനുഷ്യവാസത്തിന് തയ്യാറാക്കിയതും നദികളും പര്‍വതങ്ങളും ഉണ്ടാക്കിയതും ആരാണ്? പ്രയാസം അനുഭവിക്കുന്നവന്‍ പ്രാര്‍ഥിക്കുമ്പോള്‍ അതിനുത്തരം നല്‍കുകയും ദുരിതങ്ങള്‍ അകറ്റുകയും നിങ്ങളെ ഭൂമിയിലെ പ്രതിനിധികളാക്കുകയും ചെയ്തവന്‍ ആരാണ്? ഇതിലൊക്കെ അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? അല്‍പം മാത്രമേ മനുഷ്യര്‍ ചിന്തിക്കുന്നുള്ളൂ.
ഹിജ്‌റക്കു മുമ്പ് അവതരിച്ച മറ്റ് അധ്യായങ്ങളെപ്പോലെ, ഈ അധ്യായത്തിലും ഇസ്‌ലാമിക വിശ്വാസത്തിന്റെ അടിസ്ഥാനങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. അല്ലാഹുവില്‍ പങ്ക് ചേര്‍ക്കാതിരിക്കല്‍, ദിവ്യബോധനത്തിലുള്ള വിശ്വാസം, അന്ത്യദിനത്തിലുള്ള വിശ്വാസം, ശക്തിയും അധികാരവും അല്ലാഹുവിന്റെ ഹസ്തത്തിലാണെന്ന വിശ്വാസം, അന്ത്യദിനത്തിലെ പ്രകൃതിയുടെയും മനുഷ്യരുടെയും അവസ്ഥ തുടങ്ങിയ നിരവധി വിഷയങ്ങളും ഈ സൂറഃയില്‍ വിവരിച്ചിട്ടുണ്ട്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x