14 Saturday
March 2026
2026 March 14
1447 Ramadân 25

സമൂഹത്തില്‍ സമാധാനം ഉണ്ടാകണോ?

മുഹമ്മദലി യു ടി പൂവത്തിക്കല്‍

മനുഷ്യന്‍ എന്ന പദം അന്വര്‍ഥമാകുന്നത്, മനുഷ്യത്വം പുലരുമ്പോഴാണ്. വിവാഹത്തിലൂടെ മാത്രമുള്ള കുടുംബ ജീവിതം, അന്യന്റേത് അപഹരിക്കാതെ അധ്വാനിച്ചുകൊണ്ടുള്ള ജീവിതമാര്‍ഗം, മറ്റുള്ളവന്റെ സ്വാതന്ത്ര്യം കവര്‍ന്നെടുത്തുകൊണ്ട് അവനവന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാതിരിക്കല്‍ തുടങ്ങിയ ധാര്‍മിക മൂല്യങ്ങളാണ് മനുഷ്യത്വത്തിന്റെഅടിത്തറ. വര്‍ഗ-വര്‍ണ, ജാതി-മത, ദേശ-ഭാഷാ വൈവിധ്യങ്ങള്‍ക്ക് പകരം മര്‍ത്യരെയെല്ലാം ഒരൊറ്റ ആദര്‍ശത്തിന്റെ അണികളാക്കി പരിവര്‍ത്തിപ്പിക്കുക എന്ന പ്രപഞ്ച സ്രഷ്ടാവും പ്രകൃതിയും ചെയ്യാത്ത കാര്യം സങ്കുചിത മനസ്സുകള്‍ നിര്‍ബന്ധിക്കുന്നതാണ് മാനവര്‍ക്കിടയിലെ സംഘര്‍ഷങ്ങള്‍ക്കെല്ലാംഅടിസ്ഥാനകാരണം.
ഒരുത്തന്റെ സഹോദരിയെ എല്ലാവരും സഹോദരിയായി കാണണമെന്നും, ആരും വിവാഹം കഴിക്കരുതെന്നുമുള്ള വികലചിന്തകള്‍ ഭാവി തലമുറകളുടെ നിലനില്‍പ്പ് അപകടപ്പെടുത്തുന്നതു പോലെ, ഒരു വിഭാഗത്തിന്റെ വിശ്വാസം മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുക എന്ന ഭീകരതയും മാനവികതയുടെ അസ്തമയത്തിലാണ്കലാശിക്കുക. ദൈവത്തിന് പുറമെയുള്ള ആരാധ്യവസ്തുക്കളെ നിങ്ങള്‍ ചീത്തവിളിക്കരുതെന്നും മനുഷ്യരേ, നിങ്ങളെല്ലാം ഒരേ മാതാവിന്റെയും പിതാവിന്റെയും സന്തതികളാണെന്നും നിങ്ങളെ ഗോത്രങ്ങളും സമൂഹങ്ങളുമാക്കിയത് പരസ്പരം തിരിച്ചറിയാന്‍ മാത്രമാണെന്നും ദൈവത്തിന്റെയടുക്കല്‍ ആദരണീയന്‍ നിങ്ങളില്‍ കൂടുതല്‍ ഭക്തിയും സൂക്ഷ്മതയും ഉള്ളവനാണ് തുടങ്ങിയ വേദവാക്യങ്ങളും പഠിപ്പിക്കുന്നത് വിശ്വമാനവികതയുടെനിര്‍വചനമാണ്.
മറ്റുള്ളവരുടെ ജീവിക്കുവാനുള്ള അവകാശം പോലും അംഗീകരിക്കാത്ത, സാമ്രാജ്യത്വ ലോബിയുടെ ആയുധക്കച്ചവടങ്ങള്‍ക്ക് വേണ്ടിയുള്ള യുദ്ധക്കൊതിയാണ് ലോകം ഇതുവരെ കാണാത്ത വംശഹത്യകളിലൂടെ മാനവികതക്കു ഭീഷണി ഉയര്‍ത്തുന്നത്. ഫലസ്തീനില്‍ ലോകം ദര്‍ശിക്കുന്നതുംമറ്റൊന്നല്ല. അമേരിക്കന്‍ പിന്തുണയോടെ ഇസ്രായേല്‍ വംശഹത്യകള്‍ നടപ്പാക്കുമ്പോഴും ഐക്യരാഷ്ട്ര സഭ പ്രതിമകളായി റബര്‍ സ്റ്റാമ്പുകളായി അവശേഷിക്കുന്നത് മാനവികതക്കു വെല്ലുവിളിയല്ലാതെ മറ്റൊന്നും സമ്മാനിക്കുന്നില്ല. വേദവെളിച്ചം നമുക്ക് മാര്‍ഗദര്‍ശകമാകണം. അത് നമ്മുടെ സമൂഹത്തില്‍ പ്രസരിച്ചാല്‍ സമാധാനം കളിയാടും.

Back to Top