റാബിയ സൈഫി: നിശ്ശബ്ദതക്ക് പിന്നിലെ രാഷ്ട്രീയം
പി പി ജിഹാദ്
റാബിയ സൈഫി കൊല്ലപ്പെട്ട് ദിവസങ്ങള്‍ക്കു ശേഷം സോഷ്യല്‍ മീഡിയ ലൈവിലൂടെ സഹോദരന്‍ വൈകാരികമായി പങ്കുവച്ചത് ഇങ്ങനെയാണ് ”ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊലചെയ്യപ്പെട്ട എന്റെ സഹോദരിക്കുണ്ടായ തുല്യതയില്ലാത്ത ദുരനുഭവം വളരെ വിഷമത്തോടെയാണ് സഹോദരനായ ഞാന്‍ വിവരിക്കുന്നത്. എന്റെ സഹോദരി നിങ്ങളോട് പറയാന്‍ കഴിയുന്നതിനും അപ്പുറം ആക്രമണത്തിന് ഇരയായിരുന്നു. അവളുടെ മൃതശരീരം നോക്കാന്‍ പോലും ഞങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് സാധിച്ചിരുന്നില്ല. അവളുടെ വായയില്‍ കത്തി കയറ്റി താടിയെല്ലുകള്‍ക്കിടയിലൂടെ പുറത്ത് വന്നതിന്റെ ദ്വാരമുണ്ടായിരുന്നു. ഉള്ളം കയ്യില്‍ തുളച്ചുകയറി ആയുധം പുറത്തേക്കെത്തിയിരുന്നു. അവളുടെ ശരീരവും തലയും ഏകദേശം പൂര്‍ണമായും വേര്‍പെടുത്തപ്പെട്ടിരുന്നു. അവളുടെ സ്തനങ്ങള്‍ രണ്ടും ഛേദിച്ച് ആ ഭാഗത്ത് ആഴത്തില്‍ കത്തി കുത്തിയിറക്കിയിരുന്നു. അമ്പതോളം മുറിവുകളാല്‍ അവളുടെ ശരീരത്തിന്റെ സ്വകാര്യ ഭാഗങ്ങളടക്കം വികൃതമാക്കിയിരുന്നു.”
റാബിയ സൈഫി വെറുമൊരു സാധാരണ ബിരുദധാരി പെണ്‍കുട്ടിയായിരുന്നില്ല. കേന്ദ്ര സര്‍ക്കാറിന് കീഴില്‍ രാജ്യതലസ്ഥാനത്തെ നിയമപാലനം ഉറപ്പുവരുത്തുന്ന ഡല്‍ഹി പോലീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രതിരോധ സേനയുടെ ഭാഗമായിരുന്നു. എന്നിട്ടും നീതിയുടെയും ന്യായത്തിന്റെയും അളവുകോലുകളില്‍ നിസാരവല്‍ക്കരിക്കപ്പെടാനും രാജ്യത്തെ മുഖ്യധാരയാല്‍ ഇത്രമേല്‍ അവഗണിക്കപ്പെടാനും ഈ പെണ്‍കുട്ടി ചെയ്ത അപരാധമെന്താണ്?
ആരോപണങ്ങളും പ്രത്യാരോപണങ്ങളും പതിവ് രീതിയില്‍ സോഷ്യല്‍മീഡിയ കയ്യടക്കുമ്പോള്‍ ഇഴഞ്ഞു നീങ്ങുന്ന അന്വേഷണവും നിശ്ശബ്ദത പൂണ്ട മാധ്യമ ലോകവും ഇനിയും തിരിഞ്ഞു നോക്കാത്ത രാഷ്ട്രീയ നേതൃത്വവും തുടര്‍ന്നുകൊണ്ടിരിക്കുന്ന ഈ വിവേചനം നീതി നിഷേധത്തിന് കാരണമാകുമെന്ന് പറയാതെ വയ്യ.
രാഷ്ട്രീയ മാറ്റവും
പുതിയ മാനങ്ങളും
2012 ഡിസംബറില്‍ സംഭവിച്ച നിര്‍ഭയ കേസിനെ രാജ്യത്തു സമാനതകളില്ലാത്ത മാതൃകയാക്കി മാറ്റിയത് മത, ജാതി, രാഷ്ട്രീയ ഭേദമെന്യേ മനുഷ്യന്‍ മനുഷ്യത്വത്തിനും നീതിക്കും വേണ്ടി ഉറച്ചു നിന്നു എന്നുള്ളതുകൊണ്ട് മാത്രമാണ്. ഒമ്പത് വര്‍ഷം മുമ്പ് ഡല്‍ഹിയില്‍ 23വയസ്സുള്ള ജ്യോതി സിംഗ് എന്ന പെണ്‍കുട്ടിയെ ഓടുന്ന ബസില്‍വച്ച് ഗ്യാങ് റേപ്പിന് വിധേയമാക്കിയത് പ്രാധാന്യപൂര്‍വം ഏറ്റെടുത്ത മുഖ്യധാരാ മാധ്യമങ്ങള്‍ ആദ്യ പേജില്‍ തന്നെ ലീഡ് ന്യൂസാക്കി മാറ്റിയപ്പോള്‍, അവിടെ ഭരിക്കുന്ന സര്‍ക്കാരിന്റെയും ഭരണ നിര്‍വഹണത്തിലെയും പോരായ്മയായി വ്യാഖ്യാനിക്കപ്പെടാന്‍ അധികം സമയം വേണ്ടി വന്നില്ല. ദേശീയ പാര്‍ട്ടികള്‍ മുതല്‍ ചെറുകിട സംഘടനകള്‍ വരെ തെരുവുകളില്‍ അണിനിരന്ന് രാജ്യ തലസ്ഥാനത്തെ പ്രക്ഷുബ്ധമാക്കി. സര്‍ക്കാറിലെ ഏറ്റവും പ്രധാനി തന്നെ മറുപടി പറയേണ്ടി വന്നു.
നീതിപീഠവും നിയമപാലകരും ഉണര്‍ന്നു, പ്രതികള്‍ ഓരോരുത്തരായി പിടിക്കപ്പെട്ടു, കോടതിമുറികള്‍ അന്യായത്തിനു നേരെ വിരല്‍ചൂണ്ടി. നിര്‍ഭയ കേസ് നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതക്ക് പൊന്‍കിരീടം നല്‍കി. നീതിയുടെ മെല്ലെപോക്കുകള്‍ കണ്ട നമുക്കോരോരുത്തര്‍ക്കും, വ്യവസ്ഥയുടെ ചുവപ്പുനാടകളില്‍ പെട്ടുപോയ ഓരോ സാധാരണക്കാരനും പ്രതീക്ഷയോടെ നോക്കിക്കണ്ട മാറ്റത്തിന്റെ ശുഭ സൂചനയായിരിന്നു നിര്‍ഭയ. പക്ഷെ മാറിയില്ല, സ്ത്രീക്ക് നേരെയുള്ള ആക്രമണങ്ങളും അവക്ക് നേരെ ഉദ്യോഗസ്ഥ, ഭരണകൂടത്തിന്റെ ഇഴഞ്ഞു പോക്കും തുടര്‍ന്നുകൊണ്ടിരുന്നു. ഒരു വര്‍ഷം തികയും മുമ്പ് തന്നെ മുസാഫര്‍ നഗറിലും സമാന സംഭവമുണ്ടായി. വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നും ഒരവസാന വിധിക്കായി കത്തുകിടക്കുകയാണ് മുസാഫര്‍ നാഗറിലെ കുടുംബം.
രാജ്യം പൂര്‍ണമായും വലതുപക്ഷ രാഷ്ട്രീയത്തോട് ചേര്‍ന്നതോടു കൂടി ദളിത് ന്യുനപക്ഷ വിഭാഗങ്ങളിലെ സ്ത്രീകളും പെണ്‍കുട്ടികളും ആക്രമക്കിപ്പെടേണ്ടവരാണെന്നുള്ള ധ്വനിയുയര്‍ന്നു. ശബ്ദമില്ലാത്തവരും, ശബ്ദിക്കാന്‍ അവകാശമില്ലാത്തവരുമായി ഭാരതത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ നിര്‍ധന സ്ത്രീകള്‍ കയ്യേറ്റം ചെയ്യപ്പെട്ടു. അറിയപ്പെടുന്ന കേസുകളില്‍ ചിലതൊക്കെ ക്രൂരമായി ഒതുക്കാന്‍ ശ്രമം നടന്നു. ഉന്നാേവായില്‍ ഭരണകക്ഷി നേതാക്കളുടെ നിരന്തര ഇടപെടലുകള്‍ പീഡനം പുറത്ത് പറഞ്ഞ പെണ്‍കുട്ടിയുടെ കുടുംബത്തെ തന്നെ അല്പാല്പമായി ഇല്ലാതെയാക്കി. നീതിന്യായ വ്യവസ്ഥ മാറിമാറി പരീക്ഷിക്കപ്പെട്ടു. കത്‌വയിലെ നൊമ്പരപ്പെടുത്തുന്ന ഓര്‍മ ആസിഫയെന്ന കുട്ടിത്തം മാറാത്ത പിഞ്ചു ബാലികയായിരുന്നു. അക്രമികളും ആക്രമണങ്ങളും സാധാരണക്കാരന്റെ കുടിലുകള്‍ കയറിയിറങ്ങിയപ്പോള്‍ നീതിയും ന്യായവും തെരുവുകളിലൊടുങ്ങി. ചിലപ്പോഴൊക്കെ മെഴുകുതിരി വെട്ടം പ്രതിഷേധജ്വാല തീര്‍ത്തെങ്കിലും ഒറ്റപ്പെട്ട പ്രതിപക്ഷ ശബ്ദമുയര്‍ന്നെങ്കിലും ഒന്നിനും നിര്‍ഭയ സംഭവം പോലെ രാഷ്ട്രീയമാനങ്ങള്‍ കൈവന്നില്ല.
ഒരിക്കലുമതൊരു ഭരണപരാജയമായോ രാഷ്ട്രീയ കോളിളക്കം സൃഷ്ടിക്കേണ്ടുന്ന ക്രൂരകൃത്യമായോ വിലയിരുത്തപ്പെട്ടില്ല. കഴിഞ്ഞവര്‍ഷം ഹഥ്‌റാസില്‍ സംഭവിച്ചത് മലയാളികള്‍ മറക്കാനിടയില്ല. കഴിഞ്ഞ മാസാരംഭത്തില്‍ ഡല്‍ഹി കന്റോണ്‍മെന്റ് ഏരിയയില്‍ ഒന്‍പത് വയസ്സുള്ള ദളിത് ബാലികയും ഒരാഴ്ചക്കു ശേഷം യുപിയിലും കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലും പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടു.
പലപ്പോഴായി നമ്മുടെ സോഷ്യല്‍ മീഡിയയില്‍ നിന്നും മറ്റുവാര്‍ത്താ മാധ്യമങ്ങളില്‍നിന്നും നമ്മള്‍ അറിയുന്ന പീഡനങ്ങളും അതിനിരയാക്കപ്പെടുന്നവരും ഓരോ നിമിഷവും രാജ്യത്ത് സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അനേകം അക്രമങ്ങളുടെ രേഖപ്പെടുത്തപ്പെട്ടതോ, പുറംലോകമറിഞ്ഞതോ ആയ ചില സംഭവങ്ങള്‍ക്കുള്ള ഉദാഹരണങ്ങള്‍ മാത്രമാണ്. പുറത്തറിയാത്തവ അനേകമായിരിക്കുമെന്ന് ചുരുക്കം.
എന്നിട്ടും എന്തുകൊണ്ട് റാബിയ സൈഫി! പറഞ്ഞു വരുന്നത്, രാജ്യത്ത് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെ നടക്കുന്ന ശാരീരികമോ, പദപ്രയോഗത്തിലൂന്നിയതോ, മാനസികമോ (ുവ്യശെരമഹ / ്‌ലൃയമഹ/ ാലിമേഹമയൗലെ)െ ആയ ആക്രമണങ്ങളുടെ ആദ്യത്തെയോ അവസാനത്തെയോ ഇരയല്ല റാബിയ സൈഫി.
ജാമിഅഃ മില്ലിയയില്‍ പഠിച്ച, ബിരുദധാരിയായ ഡല്‍ഹി സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥക്ക് മറ്റേതൊരു സാധാരണ പെണ്‍കുട്ടിയെക്കാളും ചില പ്രത്യേകതകളുണ്ടാവണം. തന്റെ ജോലിയുടെ ഭാഗമായി സ്ത്രീ സുരക്ഷയുടെയും, പ്രതിരോധത്തിന്റെയും ബാലപാഠങ്ങളെങ്കിലും കരസ്ഥമാക്കിയ, ആരോഗ്യ ക്ഷമതയുള്ള ഒരു പെണ്‍കുട്ടി, അഥവാ തന്റെ മുന്നിലേക്കുവരുന്ന സാധാരണക്കാരായ മറ്റു സ്ത്രീകളുടെയും പരാതികളെ കേള്‍ക്കാനും പ്രാഥമിക ഇടപെടലുകള്‍ നടത്താനും വേണ്ട അറിവും മാനസിക, ശാരീരിക ക്ഷമതയും കവശമാക്കിയ, കൂടാതെ പ്രതിരോധത്തിന്റെ ബാലപാഠം കൂടി സ്വായത്തമാക്കിയ ഒരു ജൂനിയര്‍ ഉദ്യോഗസ്ഥ തന്റെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്ന വഴിക്ക് അതി ക്രൂരമായി ബലാത്കാരം ചെയ്യപ്പെടാനും ഭീകരമായി കൊല ചെയ്യപ്പെടാനും ഇടയായ സാഹചര്യം തീര്‍ച്ചയായും ഭീതിയുളവാക്കുന്നുണ്ട്. അവ ശക്തമായ ഒരന്വേഷണം അര്‍ഹിക്കുന്നുണ്ട്.
ആരാണ് റാബിയ സൈഫി, അവള്‍ക്കെന്ത് സംഭവിച്ചു?
സൗത്ത് ഡല്‍ഹിയിലെ സംഘംവിഹാറിലെ വാടക വീട്ടിലാണ് റാബിയയുടെ കുടുംബം താമസിക്കുന്നത്. താരതമ്യേനെ ദരിദ്രകുടുംബത്തില്‍ വളര്‍ന്ന 21 വയസ്സുകാരി സ്വപ്രയത്‌നം കൊണ്ട് നാലുമാസം മുമ്പ് ഡല്‍ഹി സിവില്‍ ഡിഫന്‍സ് അംഗമായി. ചെറുകിട കാര്‍പെന്ററായ പിതാവിന്റെയും വീട്ടുജോലിക്കാരിയായ മാതാവിന്റെയും ഏക മകള്‍. ഒരു സഹോദരനുണ്ട്.
2021 ഓഗസ്റ്റ് 26 ന് വ്യാഴാച രാവിലെ ഒമ്പത് മണിക്കാണ് റാബിയയുടെ പിതാവ് തന്റെ ജോലിക്ക് പോയത്. പതിനൊന്നു മണിയോടെ അവളും വീട്ടില്‍ നിന്ന് ജോലിസ്ഥലത്തേക്ക് പോയി. ലജ്പത് നഗറിലെ ഡിസ്ട്രിക്റ്റ് മജിസ്റ്റ്രേറ്റ് ഓഫീസറുടെ കീഴില്‍ ഫൈന്‍ ചലാന്‍ രേഖപ്പെടുത്തുന്ന, അതിന്റെ റിക്കാര്‍ഡുകള്‍ എഴുതി തിട്ടപ്പെടുത്തുന്ന ജോലിയായിരിന്നു അവള്‍ക്കന്ന്. എല്ലാ ദിവസവും വൈകിട്ട് എഴേ മുപ്പതോടെ വീട്ടില്‍ മടങ്ങിയെത്തുന്ന മകള്‍ അല്പം വൈകിയിട്ടും എത്തിക്കാണാത്തത് ആ രക്ഷിതാക്കളെ ആശങ്കപ്പെടുത്തി. അവര്‍ ഫോണെടുത്ത് നോക്കുമ്പോള്‍ ഉമ്മയുടെ ഫോണില്‍ മകളുടെ ഒരു മിസ്ഡ് കോള്‍ വന്നിട്ടുണ്ട്, അര മണിക്കൂര്‍ മുമ്പ്. അവര്‍ അവളുടെ നമ്പറിലേക്ക് വിളിച്ചു നോക്കിയെങ്കിലും സ്വിച്ച്ഡ് ഓഫായിരുന്നു ഫലം. തന്റെ മകളുടെ ഫോണ്‍ ഒരിക്കലും സ്വിച്ചോഫായി കാണാറില്ല എന്ന് ആ പിതാവ് ഓര്‍ത്തെടുത്തു. അതവരെ കൂടുതല്‍ ആശങ്കയിലാക്കി. അവര്‍ മകനെ സമീപ പ്രദേശമായ ഹംദര്‍ദ് നഗറില്‍ അന്വേഷിക്കാന്‍ വിട്ടു. നേരം പത്തരയായിട്ടും വിവരമൊന്നും ലഭിച്ചില്ല. അയാള്‍ മകനെയും കൂട്ടി രാത്രിതന്നെ ഡി.എം ഓഫീസിലേക്ക് പോയി. വൈകിയത് കാരണം ആരുമില്ലെന്ന തൃപ്തികരമല്ലാത്ത മറുപടിയും ഒന്നും സംഭവിക്കില്ല അവള്‍ സുരക്ഷിതയായിരിക്കുമെന്ന ആശ്വാസവാക്കുകളും പല ഭാഗത്ത് നിന്നും അവര്‍ കേട്ടു. രാവിലെ 8 മണിക്ക് ഒന്നൂടെ വരാന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അവര്‍ വീട്ടിലേക്ക് മടങ്ങി. അടുത്ത ദിവസം ലജ്പത് നഗറിലെ ഡി എം ഓഫീസിലേക്ക് പോകാനിരിക്കെയാണ് എത്രയും വേഗം ഫരീദാ ബാദിനടുത്തുള്ള സൂരജ് കുണ്ട് പോലീസ്റ്റേഷനില്‍ ഹാജരാവാന്‍ പറഞ്ഞുകൊണ്ട് അവര്‍ക്കാ ഫോണ്‍ സന്ദേശം ലഭിച്ചത്. ‘ഭാര്യയുമായവിടെയെത്തിയ തന്നെ തനിച്ചു കൊണ്ടുപോയാണ് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ മകള്‍ കൊല്ലപ്പെട്ട വിവരം അറിയിക്കുന്നത്’ – പിതാവ് വിങ്ങിപ്പൊട്ടി. പോലീസ് പറഞ്ഞത് പ്രകാരം കൊലപാതകിയെന്ന് സ്വയം ഏറ്റുപറഞ്ഞ് മകളുടെ സഹപ്രവര്‍ത്തകനായ നിസാമുദ്ദീന്‍ ഡല്‍ഹി കാളിന്തികുഞ്ച് സ്റ്റേഷനില്‍ കീഴടങ്ങിയിട്ടുണ്ടായിരുന്നു.
എങ്ങിനെ, എന്തിന്?
ലജ്പത് നഗറിലെ ജോലി സ്ഥലത്ത് നിന്ന് ഏകദേശം 15കിലോമീറ്റര്‍ അകലെ ഹരിയാനയിലെ ഫരീദാബാദിനടുത്ത് സൂരജ് കുണ്ട് – പാലി റോഡില്‍ നിന്നും 15 മീറ്ററോളം മാറി കുറ്റിച്ചെടികള്‍ക്കിടയിലാണ് റാബിയ സൈഫിയുടെ മൃതശരീരം കാണപ്പെട്ടത്. കൊലപാതകത്തെക്കുറിച്ച് പോലീസ് പറയുന്നത് പ്രകാരം റാബിയയും സഹപ്രവര്‍ത്തകന്‍ നിസാമുദ്ധീനും രജിസ്റ്റര്‍ വിവാഹം വഴി ഭാര്യാ ഭര്‍ത്താക്കന്മാരാണെന്നും, മറ്റൊരാളുമായി റാബിയയുടെ അടുപ്പം ചോദ്യം ചെയ്തതിനെത്തുടര്‍ന്നുണ്ടായ വഴക്കാണ് ഈ ക്രൂരതയിലേക്ക് നയിച്ചതെന്നുമാണ്. എന്നാല്‍ മകള്‍ ദൈനംദിന കാര്യങ്ങള്‍ പോലും തന്നോട് മറച്ചുവെക്കാറില്ലായിരുന്നെന്നും, അവള്‍ക്ക് നിസാമുദ്ദീനെ അറിയാം എന്നല്ലാതെ കൂടുതല്‍ അടുപ്പമുണ്ടായിരുന്നില്ല എന്നുമാണ് ഉമ്മ പറയുന്നത്. ഒരു തെളിവുമില്ലാത്ത കേസ് വഴിതിരിച്ചുവിടാന്‍ നടക്കുന്ന വെറുമൊരാരോപണമാണിതെന്ന് കുടുംബവും പറയുന്നു. അയല്‍വാസികളും റാബിയയുടെ വിവാഹത്തെ നിഷേധിച്ചിരുന്നു.
അഴിമതി മറക്കാന്‍
കൊലപാതകമോ?
റാബിയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ ഒനിന്നുമേലെ മറ്റൊന്നായി ആരോപിക്കപ്പെടുകയാണിപ്പോള്‍. റാബിയയുടെ അഭിഭാഷകന്‍ ദേവ്‌ജ്യോതി പറയുന്നത് ഇപ്രകാരമാണ്: ‘റാബിയ സൈഫി മരിക്കുന്നതിന് ഏതാനും ദിവസം മുമ്പ് ലജ്പത് നഗറിലെ ഡി എം ഓഫീസില്‍ നടന്ന റൈഡ് പ്രകാരം റാബിയയുടെ മേലുദ്യോഗസ്ഥനായ രവീന്ദ്ര മെഹ്റ പിടിക്കപ്പെട്ടിരുന്നു. കോവിഡ് കാലത്തെ നിയമ ലംഘനങ്ങള്‍ക്കും വലിയ കല്യാണങ്ങളിലെ പ്രോട്ടോകോള്‍ ലംഘനങ്ങള്‍ക്കും പിഴയായി ഈടാക്കിയ വന്‍ തുകയില്‍ തിരിമറി നടത്തിയതുമായി ബന്ധപ്പെട്ടായിരുന്നു മെഹ്‌റ പ്രതിക്കൂട്ടിലായത്. അന്വേഷണം നേരിടുന്ന മെഹ്‌റക്ക് എങ്ങനെയും നിരപരാധിത്വം തെളിയിക്കുന്നതിനും കള്ള തെളിവുകള്‍ നിര്‍മിച്ചുണ്ടാക്കാനും റാബിയ ഒരു തടസ്സമായി വന്നിരിക്കാം. തന്റെ അഴിമതിയെക്കുറിച്ചറിയാവുന്ന ഏക സാക്ഷി കീഴുദ്യോഗസ്ഥയായ റാബിയയായിരുന്നു. അവളില്ലാതായാല്‍ ബാക്കി കാര്യങ്ങളെല്ലാം മെഹ്‌റക്ക് എളുപ്പമാണ്.’ ഈ സാധ്യതകളാണ് ഗുരുതര കുറ്റകൃത്യത്തിലേക്ക് വഴിനടത്തിച്ചത് എന്ന് കുടുംബവും സംശയിക്കുന്നു.
ഡല്‍ഹി പോലീസിന്റെ കീഴില്‍ എഫ് ഐ ആര്‍ വരുന്നത് തങ്ങളുടെ കണക്കുകൂട്ടലുകളെ ബാധിക്കും എന്നതിനാല്‍ മുന്‍കൂട്ടി തയ്യാറാക്കിയ ഗൂഡാലോചനയുടെ ഭാഗമായാണ് ഹരിയാന പോലീസ് പരിധിയില്‍ വരുന്ന ഫരീദാബാദ് പരിസരത്ത് മൃതശരീരം ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചതെന്നും കുടുംബം കണക്കുകൂട്ടുന്നു. കോടതിയില്‍ വേണ്ട നേട്ടമുണ്ടാക്കുന്നതിന് എഫ് ഐ ആര്‍ ഇടാന്‍ പോലും പോലീസ് വിമുഖത കാണിച്ചതായി അഭിഭാഷകന്‍ ആരോപിച്ചു. എന്നാല്‍ റാബിയ സൈഫിക്കു നേരെ ലൈംഗിക അതിക്രമം നടന്നിട്ടില്ല എന്ന് പോലീസ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ചൂണ്ടിക്കാണിക്കുന്നു.
അതേസമയം പോലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതായും കേസ് സി ബി ഐ ഏറ്റെടുക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. നിലവില്‍ കേസ് ഹരിയാന പോലീസില്‍ നിന്ന് ഡല്‍ഹി സ്റ്റേറ്റ് ക്രൈം ബ്രാഞ്ചിനു കൈമാറിയിട്ടുണ്ട്.
വലതുപക്ഷ രാഷ്ട്രീയവും സ്ത്രീ സുരക്ഷയും
റാബിയയുടെ വ്രണപ്പെടുത്തുന്ന ഓര്‍മകള്‍ രാജ്യത്ത് വലിയ കോളിളക്കം സൃഷ്ടിച്ചില്ലെങ്കിലും അവളുടെ കുടുംബത്തെയെങ്കിലും ഒരുപാട് കാലത്തേക്ക് അത് വേട്ടയാടും എന്നുറപ്പാണ്. നിര്‍ഭയയോടെ കാര്യങ്ങള്‍ കൂടുതല്‍ സുരക്ഷിതമാവുമെന്ന് സ്വപ്‌നം കണ്ട ഒരു രാജ്യത്തിന് മുന്നിലേക്ക് സ്ത്രീ സുരക്ഷയുടെ ആര്‍പ്പുവിളി നാദവുമായി കടന്നുവന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ വാഗ്ദാനങ്ങള്‍ ‘ബേട്ടി ബച്ചാഓ ബേട്ടി പഠാഓ’ മുദ്രാവാക്യങ്ങളില്‍ മാത്രമായൊതുങ്ങി.
തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിന്റെ വ്യാപനത്തിനനുസരിച്ച് ന്യായ അന്യായങ്ങള്‍ക്കും നീതിക്കും പുതിയ മാനങ്ങള്‍ വന്നു. ലിംഗ, ജാതി, വര്‍ഗ അസമത്വങ്ങളിലൂടെ പാശ്ചാത്യന്റെ വര്‍ണ വിവേചനത്തെ നമ്മള്‍ പിന്നിലാക്കി. സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമണങ്ങള്‍ ഭരണ പരാജയമായി വിലയിരുത്തുന്ന രീതി നിര്‍ഭയയോടെ മാറി. ഇത്തരം വിഷയങ്ങള്‍ മുഖേന സര്‍ക്കാറിന് നേരെ ഉയരാന്‍ പോകുന്ന എല്ലാ എതിര്‍ ശബ്ദങ്ങളെയും ഫോഴ്സ് ഉപയോഗിച്ച് അവര്‍ നിശബ്ദരാക്കി. വര്‍ഗീയതയുടെ മൂടുപടം കൊണ്ട് അവര്‍ ഇവയെല്ലാം മറികടന്നു.
സ്ത്രീക്ക് നേരെയുള്ള ആക്രമണത്തിന് നാട്ടാചാരത്തിന്റെയും കുലജാതി മഹിമയുടെയും സദാചാര മുഖമുണ്ടായി. അവളും അവളുടെ ജീവിത രീതിയും ചോദ്യം ചെയ്യപ്പെട്ടു. ധാര്‍മികതയുടെ അളവുകോലുകള്‍ ഈ വിഷയത്തില്‍ വലതുപക്ഷ ഭരണകൂടത്തെ കൂടുതല്‍ സ്വതന്ത്രമാക്കി. കുല ജാതി വൈജാത്യങ്ങള്‍ക്കിടയിലും സ്ത്രീകള്‍ അവഹേളിക്കപ്പെട്ടുകൊണ്ടിരുന്നു. ദളിത്, മുസ്ലിം, പിന്നോക്ക ജനവിഭാഗങ്ങള്‍ രണ്ടാംകിടക്കാരായ ഒരു സമൂഹത്തില്‍ അവരിലെ സ്ത്രീകള്‍ക്ക് മാത്രമായി എന്ത് പരിഗണനയാണ് ലഭിക്കാന്‍ പോകുന്നത്.?
അല്‍ഗരിത യുഗത്തിലെ വിവേചനം
സോഷ്യല്‍ മീഡിയ ഉപയോഗം ശക്തമായതോടു കൂടി മാധ്യമങ്ങളും വാര്‍ത്തകളും ഹാഷ് ടാഗുകളാല്‍ നിയന്ത്രിക്കപ്പെട്ടു. ന്യൂസ് വാല്യുവിന് പുതിയ മാനങ്ങള്‍ വന്നു. വാര്‍ത്താ മാധ്യമ ലോകത്ത് പിടിച്ചു നില്‍ക്കാന്‍ വമ്പന്മാര്‍ക്ക് പോലും ട്രെന്റിംഗുകളെ പിന്തുടരേണ്ടി വന്നു. അവിടെ ഭൂരിപക്ഷ രാഷ്ട്രീയത്തിന്റെ കളിപ്പാവകളായി മാധ്യമ ലോകം അധഃപതിച്ചു.
ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ പ്ലാറ്റ്‌ഫോമിലൂടെ താത്പര്യ സംരക്ഷകരായ സൈബര്‍ പോരാളികളും പി ആര്‍ ഏജന്റുമാരും ചേര്‍ന്ന് വര്‍ത്തമാന ഭാരതത്തിലെ ട്രെന്‍ഡിങ്ങുകള്‍ സെറ്റ് ചെയ്യുമ്പോള്‍ മുഖ്യധാരാ മാധ്യമങ്ങളും പ്രതിപക്ഷ നേതാക്കളും എത്ര ലളിതമായാണ് അവരുടെ കയ്യിലെ പാവകളാവുന്നത്. പ്രതികരിക്കുന്ന മുസ്ലിം പെണ്‍കുട്ടികള്‍ക്കെതിരെ ‘സുള്ളിഡീല്‍സ്’ പോലുള്ള പദ്ധതി നടപ്പാക്കിയ അനേകം തീവ്ര വലതു ഫേക്ക് ഐഡികളാല്‍ സമ്പന്നമായ സോഷ്യലിടം ന്യുനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെ നടക്കുന്ന ഏതൊരു അനീതിയെയും വര്‍ഗീയമുഖം നല്‍കി അപരവത്കരിക്കുമെന്നത് ഉറപ്പല്ലേ. അതുതന്നെയാണ് റാബിയ സൈഫിയുടെ കാര്യത്തിലും സംഭവിച്ചത്. രാജ്യതലസ്ഥാനത്തെ പ്രതിരോധ സേനയുടെ ഭാഗമായ ഒരു പെണ്‍കുട്ടി ഇരയാക്കപ്പെട്ട ക്രൂരകൃത്യത്തിന്റെ വിശ്വാസ്യതയും പ്രധാന്യവും ചോദ്യം ചെയ്യപ്പെടുന്ന തരത്തിലേക്ക് പ്രതികരണങ്ങള്‍ വഴിതിരിച്ചു വിട്ടതാരാണ്? പ്രണയം, വിവാഹം, മറ്റു ബന്ധങ്ങള്‍, മേലുദ്യോഗസ്ഥന്റെ അഴിമതി, അന്വേഷിക്കുന്ന കാരണങ്ങള്‍ സദാചാരമോ സദാചാര വിരുദ്ധമോ ആവട്ടെ, ഏതൊരു കാരണത്തിന്റെ പേരിലാണെങ്കിലും തുല്യതയില്ലാത്ത ആക്രമണം മൂലം ക്രൂരമായി കൊലചെയ്യപ്പെട്ട ആ പെണ്‍കുട്ടി കുറച്ചു കൂടി മാന്യമായ പരിഗണന അര്‍ഹിക്കുന്നുണ്ട്.
നവമാധ്യമങ്ങളില്‍ വര്‍ഗീയതയോടെ കാര്യങ്ങളെ നോക്കിക്കാണുന്ന, പ്രചരിപ്പിക്കുന്ന രീതി ഭൂരിപക്ഷ, ന്യുനപക്ഷ വ്യത്യാസമില്ലാതെ എല്ലാ വിഭാഗങ്ങളിലും വ്യാപകമാവുന്നുണ്ട്. അത് ശക്തമായി നിയന്ത്രിക്കേണ്ടത് ബഹുസ്വര സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്‍പിന് അനിവാര്യമാണ്. മറ്റൊരു രാജ്യത്ത് സ്ത്രീകള്‍ക്കുനേരെ നടക്കുന്ന അനീതിയും വിവേചനവും ന്യായീകരിക്കാന്‍ നമ്മുടെ നാട്ടില്‍ നടക്കുന്ന അത്തരം ആക്രമണങ്ങള്‍ എടുത്തു കാട്ടേണ്ടതില്ല.
ഒരു കൊലപാതവും അക്രമവും അനീതിയും ന്യായീകരിക്കപ്പെടേണ്ടതില്ല. മറ്റൊന്നിനോട് ഉപമിച്ച് നിസാരപ്പെടുത്തേണ്ടതുമില്ല. മുഖ്യധാരാ മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും ഇന്നും തുടരുന്ന ഈ വിവേചനം മനുഷ്യത്വത്തിന് വിരുദ്ധമാണ്. നിര്‍ഭയയുടേതിന് സമാനമായി നിയമപാലകര്‍ കാര്യക്ഷമമാവണമെങ്കില്‍ മാധ്യമങ്ങള്‍ സാധാരണക്കാര്‍ക്കൊപ്പം നീതിക്കുവേണ്ടി നിലയുറപ്പിക്കണം. തുടര്‍ന്നു കൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ ഭരണകര്‍ത്താക്കളെയും ഉദ്യോഗസ്ഥരെയും ചോദ്യംചെയ്യപ്പെടേണ്ടതുണ്ട്, അസ്വസ്ഥരാക്കേണ്ടതുണ്ട്.