19 Friday
April 2024
2024 April 19
1445 Chawwâl 10

ഖദാ, ഖദ്‌റിലുള്ള വിശ്വാസം-2 വിധി നിര്‍ണയത്തിന്റെ പൊരുള്‍

അബ്ദുല്‍അലി മദനി


അല്ലാഹു മനുഷ്യര്‍ക്ക് ഒഴികഴിവും മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. സത്യാസത്യ വിവേചനവും സന്മാര്‍ഗവും വ്യക്തമായ ദൃഷ്ടാന്തങ്ങളും ഖുര്‍ആന്‍ അവതരിപ്പിച്ച് കൊടുക്കുകയും ചെയ്തിട്ടുണ്ട്. മനുഷ്യര്‍ക്ക് അല്ലാഹുവിനെതിരില്‍ ന്യായവാദം തൊടുത്തുവിടാന്‍ പഴുതില്ലാത്ത വിധം ഈമാനും ഹുദയും കുഫ്‌റും ദ്വലാലത്തും എന്താണെന്നറിയിക്കുകയും ചെയ്തു. സുവിശേഷകരായും താക്കീതുകാരായും ദൂതന്മാരെ നിയോഗിച്ചയക്കുകയും ചെയ്തു. എന്നിട്ടും അധര്‍മകാരിയും നരകാവകാശിയുമാകുന്നവന്‍ അല്ലാഹുവെ പഴിചാരി നല്ലപിള്ള ചമഞ്ഞ് മാറി നില്‍ക്കുകയാണോ എന്നാണ് ചോദിക്കാനുള്ളത്. ‘അല്ലാഹു മനുഷ്യനെ സൃഷ്ടിച്ച് ബയാന്‍ (സംസാരം) പഠിപ്പിച്ചു. കൂട്ടത്തില്‍ കേള്‍വി, കാഴ്ച, ബുദ്ധി എന്നിവയുണ്ടാക്കി. അവന് നല്ലത് സ്വീകരിക്കാനും ഉപദ്രവകരമായത് ഒഴിവാക്കാനും വേണ്ടി, അതിനാല്‍ (അവന്‍) തിരിഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം നല്‍കപ്പെട്ടവനാണ്.’ (വി.ഖു 41:46). അതോടൊപ്പം മനുഷ്യനെയും ശൈ്വതാനെയും സൃഷ്ടിച്ചു. ആരാണ് ഏറ്റവും നല്ലത് പ്രവര്‍ത്തിക്കുകയെന്ന് പരീക്ഷിക്കാനായിട്ട്്. അല്ലാഹുവിനെ അനുസരിക്കുന്നവര്‍ക്ക് സ്വര്‍ഗ്ഗവും പിശാചിനെ അനുസരിക്കുന്നവര്‍ക്ക് നരകവും സൃഷ്ടിച്ചു. മനുഷ്യന്‍ ഒന്നുകില്‍ ദൈവബോധമുള്ള, സൂക്ഷ്മതയുള്ള മുത്തഖിയാകും, അതല്ലെങ്കില്‍ നിര്‍ഭാഗ്യവാനും അധര്‍മകാരിയുമാകും. (വി.ഖു 76:3)
അല്ലാഹു പിശാചിനെ സൃഷ്ടിച്ചെങ്കിലും അവന്‍ നിങ്ങളുടെ വ്യക്തമായ ശത്രുവാണെന്നും അവനെപ്പറ്റി ജാഗ്രതയുള്ളവരാകണമെന്നും അറിയിക്കുകയും ചെയ്തിട്ടുണ്ട്. പിശാചിനെ മനുഷ്യരുടെ ശത്രുവായി സൃഷ്ടിച്ചതിനെ ചോദ്യം ചെയ്യാന്‍ മനുഷ്യര്‍ക്കെന്തധികാരമാണുള്ളത്? (വി.ഖു 36:60,61)
അതോടൊപ്പം പിശാചു പോലും ഒഴിഞ്ഞുമാറുമെന്ന കാര്യവും അല്ലാഹു മനുഷ്യനെ അറിയിക്കുന്നുണ്ട്. എന്നിട്ടും സ്വയം താന്തോന്നിയായി ദൈവ നിശ്ചയത്തെ പഴിക്കുകയാണ് മനുഷ്യന്‍. മനുഷ്യര്‍ക്ക് കുഫ്‌റിനെ ഈമാനിനെക്കാളും ഹുദയുടെ സ്ഥാനത്ത് അന്ധതയും ഇഷ്ടപ്പെട്ടു എന്നതാണ് പ്രശ്‌നം. അല്ലാഹു അവന്റെ മേല്‍ വഴികേട് അടിച്ചേല്‍പ്പിക്കുന്നതല്ല. (വി.ഖു 11:22). അല്ലാഹു പറയുന്നു: ‘നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് നിങ്ങള്‍ക്കിതാ കണ്ണുതുറപ്പിക്കുന്ന തെളിവുകള്‍ വന്നെത്തിയിരിക്കുന്നു. വല്ലവനും അത് കണ്ടറിഞ്ഞാല്‍ അതിന്റെ ഗുണം അവനു തന്നെയാണ്. വല്ലവനും അന്ധത കൈകൊണ്ടാല്‍ അതിന്റെ ദോഷവും അവനു തന്നെ. ഞാന്‍ നിങ്ങളുടെ മേല്‍ ഒരു കാവല്‍ക്കാരനൊന്നുമല്ല.’ (ഖു:6:104, 76:3). മനുഷ്യന്‍ സ്വയം തെരഞ്ഞെടുത്ത് സഞ്ചരിച്ച വഴിയെ വിധിയുടെ പേരും പറഞ്ഞ് പഴിച്ച് രക്ഷപ്പെടാനാവില്ലെന്നതാണ് ഖുര്‍ആന്‍ നല്‍കുന്ന പാഠം.
പിശാച് പോലും വാചാലനാകുന്നത് മനുഷ്യനെ നിര്‍ബന്ധിച്ച് വഴിതെറ്റിച്ചിട്ടില്ലെന്നാണ്. അതിനാല്‍ കാര്യം വ്യക്തമായി, പിശാച് തന്ത്രം പ്രയോഗിച്ചു. ദുര്‍ബോധനം നടത്തി. മനുഷ്യന്‍ അതില്‍ വീണു. അതിനാല്‍ വിധിയാണെന്നും പറഞ്ഞ് രക്ഷപ്പെടാനാവില്ലെന്ന് ഖുര്‍ആന്‍ മുന്നറിയിപ്പ് നല്‍കുന്നു. (വി.ഖു 18:29) ശരിയാണ് കുറ്റമാരോപിച്ചു ഒഴിഞ്ഞു മാറാനാവാത്ത ഒരു വിധിയാണിത്.

വിധി നിര്‍ണയത്തിന്റെ പൊരുള്‍
അല്ലാഹുവിന്റെ വിധിനിശ്ചയത്തിലുള്ള ചര്‍ച്ചകളും സംസാരങ്ങളും വിവിധങ്ങളായ വീക്ഷണ വഴികളിലൂടെ വഴിവിട്ടു പോവുകയും തന്മൂലം സംഘങ്ങളും പാര്‍ട്ടികളും ഉടലെടുക്കുകയും ചെയ്തിട്ടുണ്ടെന്നത് നിഷേധിക്കാനാവില്ല. ഓരോ വിഭാഗവും അവരവരുടെ ചിന്തകളില്‍ സന്തുഷ്ടരായി കഴിഞ്ഞു കൂടുകയാണ്, കാര്യത്തിന്റെ മര്‍മവും പൊരുളും ഉള്‍ക്കൊള്ളാന്‍ കൂട്ടാക്കാതെ.
നമുക്ക് ഇങ്ങനെയൊന്ന് ചിന്തിക്കാം. അഥവാ ഖദ്‌റ് എന്ന ദൈവിക നിശ്ചയവും നിര്‍ണ്ണയവും അല്ലാഹു അവന്റെ സൃഷ്ടി ജാലങ്ങള്‍ക്കിടയില്‍ സ്വീകരിച്ചിട്ടുള്ള പ്ലാനിങ്ങും ഭദ്രതയും സുതാര്യതയുമൊക്കെയാണ്. ഇതെല്ലാം തന്നെ അല്ലാഹുവിന്റെ അപാരമായ ശക്തി പ്രഭാവത്തിലേക്ക് (ഖുദ്‌റത്തിലേക്ക്) എത്തിച്ചേരുന്നതുമാണ്. അവന്‍ എന്തും എങ്ങനെയും പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവനും ഉദ്ദേശിച്ചത് നടപ്പാക്കാന്‍ കഴിവുള്ളവനുമാണല്ലോ. അതുകൊണ്ട് തന്നെ ഈ ഇത്ഖാന്‍ (ബലിഷ്ടമായ സുതാര്യത) സൃഷ്ടിപ്പിനു മുമ്പു തന്നെ എന്താണതിന്റെ ത്രികാല ജ്ഞാനമെന്ന് അറിയുന്നവനാണ്. അഥവാ ഒരു കാര്യം സംഭവിക്കും മുമ്പു തന്നെ അതിന്റെ ഭാവിയും ഭൂതവും വര്‍ത്തമാനവും അല്ലാഹു അറിയാതിരിക്കില്ല. കാരണം അവന്‍ സര്‍വാധി നാഥനും സ്രഷ്ടാവുമാണ്.
യഥാര്‍ഥത്തില്‍ ഈ ഖദ്‌റ് (നിര്‍ണ്ണയം) അദൃശ്യവും അഭൗതികവുമായ (ഗയ്ബ്) ലോകവുമായി ബന്ധപ്പെട്ടതാണ്. മനുഷ്യനു ചിന്തിച്ചു ഗ്രഹിക്കാനുള്ള ബുദ്ധി തന്നെ അല്ലാഹു നല്‍കിയതാണെന്നിരിക്കെ അല്ലാഹുവിന്റെ അധീശാധികാരത്തിന്റെ, ഔന്നത്യത്തിന്റെ ആഴങ്ങളില്‍ മനുഷ്യര്‍ക്കെങ്ങനെ എത്തിച്ചേരാനാകും? അല്ലാഹുവിന്റെ സൃഷ്ടികളില്‍ മനുഷ്യരല്ലാത്തതെല്ലാം ഈ നിര്‍ണ്ണയത്തെ സര്‍വ്വാത്മനാ അംഗീകരിക്കുന്നവരാണ്. മനുഷ്യന്‍ മാത്രമാണിതില്‍ കീഴൊതുങ്ങാതെ വേറിട്ടു നില്‍ക്കുന്നത്. അവന്‍ എല്ലാറ്റിനെയും ചോദ്യം ചെയ്യുന്നവനുമാണ്.
നബി(സ)യുടെ സന്തത സഹചാരികളായിരുന്ന സ്വഹാബികളൊന്നും തന്നെ ഖദാഅ്, ഖദ്‌റില്‍ ചര്‍ച്ചക്ക് മുതിര്‍ന്നിരുന്നില്ല, അത് ഗ്വയ്ബിയായ (അദൃശ്യം, അഭൗതികം) വിഷയമായതിനാല്‍. ഒരു യഥാര്‍ഥ വിശ്വാസിയെ സംബന്ധിച്ചിടത്തോളം അല്ലാഹു അവന്റെ പ്രവര്‍ത്തനത്തില്‍ ബലിഷ്ടതയും നിര്‍ണ്ണയത്തിലെ സുതാര്യതയും ഉള്ളവനാകുന്നത് സമ്മതിക്കാന്‍ പ്രയാസമുണ്ടാവില്ല. അല്ലാഹുവില്‍ വിശ്വസിക്കുകയെന്ന് പറയുമ്പോള്‍ തന്നെ സത്യവിശ്വാസി അല്ലാഹുവിന്റെ വിധി നിര്‍ണ്ണയ നിശ്ചയത്തിലും വിശ്വസിച്ചംഗീകരിച്ചവനായെന്നാണ്. ഇമാം അഹ്മദുബ്‌നു ഹന്‍ബലിനോട് ഖദ്‌റിനെപ്പറ്റി ചോദിച്ചപ്പോള്‍ ഉത്തരമായി പറഞ്ഞത് അല്‍ഖദ്‌റു ഖുദ്‌റത്തുറഹ്മാന്‍ (ഖദ്‌റ് എന്നാല്‍ പരമകാരുണികനായ അല്ലാഹുവിന്റെ കഴിവാണ്) എന്നാണ്.

ഖുദ്‌റത്തുല്‍ റഹ്്മാന്‍
ഒരു വിശ്വാസി അല്ലാഹു എല്ലാറ്റിനും കഴിവുള്ളവനാണെന്ന് അറിഞ്ഞ് അംഗീകരിക്കുമ്പോള്‍ അല്ലാഹുവുമായി ബന്ധപ്പെട്ട എന്തെല്ലാമുണ്ടോ അതെല്ലാം അവനുദ്ദേശിക്കുന്ന പോലെയുണ്ടാകുമെന്ന് തന്നെയാണ് വിശ്വസിക്കുക. അല്ലാഹു അവന്റെ സൃഷ്ടികളെപ്പറ്റി ഒരു മുന്‍ ധാരണയും പ്ലാനുമില്ലാതെ നിര്‍മ്മിച്ചുണ്ടാക്കിയതല്ല. മറിച്ച് സൃഷ്ടികളുമായി ബന്ധപ്പെട്ട എന്തെല്ലാം വേണ്ടതുണ്ടോ അതെല്ലാം അവന്റെ ബലിഷ്ടമായ കഴിവില്‍ ഉള്ളടക്കം ചെയ്തതാണെന്ന് സാരം. സൃഷ്ടിയായ മനുഷ്യന്‍ പോലും അവന്‍ നിര്‍മിക്കാനുദ്ദേശിക്കുന്നതിനെപ്പറ്റി പ്ലാനും പദ്ധതിയും എസ്റ്റിമേറ്റും ആവശ്യമായ ഘടകങ്ങളും കണ്ടെത്താറുണ്ടെന്നിരിക്കെ പ്രപഞ്ചനാഥനായ അല്ലാഹു അവന്റെ സൃഷ്ടികളെപ്പറ്റി എല്ലാ പൂര്‍ണ്ണനിര്‍ണ്ണയങ്ങളും ഉള്ളവനാണെന്ന് അംഗീകരിക്കാനെന്താണ് പ്രയാസം?
ഇമാം റാഗിബ് തന്റെ ഗരീബില്‍ ഖുര്‍ആന്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ഖദ്‌റ് എന്നാല്‍ നിര്‍ണ്ണയം, നിര്‍ണ്ണയിക്കപ്പെട്ടത് എന്നെല്ലാമാണ്. സുംആനി(റ)യില്‍ നിന്ന് ഫത്ഹുല്‍ ബാരിയില്‍ ഇങ്ങനെ ഉദ്ദരിക്കുന്നു: ഖദാഅ്, ഖദ്്‌റ് എന്നിവയുമായി ബന്ധപ്പെട്ട അറിവ് ഖുര്‍ആന്‍, സുന്നത്ത് എന്നിവയുമായി ബന്ധപ്പെട്ടതാണ്. അവ രണ്ടും മറ്റു വല്ലതിനോടും തുലനം ചെയ്യാനാവില്ല. വല്ലവനും ഖുര്‍ആനും സുന്നത്തും മാറ്റിവെച്ച് ഖദാഅ് ഖദ്്‌റ് മനസ്സിലാക്കാനൊരുങ്ങിയാല്‍ അവന്‍ വഴികേടിലാവും. മാത്രമല്ല അവന്‍ പരിഭ്രാന്തിയുടെ ആഴക്കടലില്‍ മുങ്ങിയവനെപ്പോലെയാകും.
സുംആനി(റ) പറഞ്ഞതു തന്നെയാണ് വാസ്തവം. ഖുര്‍ആനും സുന്നത്തും തന്നെയാണല്ലോ നമ്മുടെ പ്രമാണം. ഖദാഅ് ഖദ്്‌റ് എന്നിവയെപ്പറ്റി ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അവതരിപ്പിക്കുന്ന വീക്ഷണത്തേക്കാള്‍ പ്രാമുഖ്യം നല്‍കേണ്ടത് അല്ലാഹുവും റസൂലും പറഞ്ഞതിനു തന്നെയാണ്. അതല്ലാതെ സാധാരണക്കാരയ ചിലര്‍ മറ്റു ചിലരില്‍ നിന്ന് ഉദ്ധരിച്ചു പറയുന്നതിനല്ല. ശരിയും തെറ്റും സംഭവിക്കാന്‍ സാധ്യതയുള്ളതാണല്ലോ അത്.
ഖദ്്‌റ് എന്നത് ഉച്ചാരണത്തിലും ആശയത്തിലും പരിശുദ്ധനായ റബ്ബിന്റെ കഴിവിന്മേലാണറിയിക്കുന്നത്. അവന്റെ നിര്‍ണ്ണയം, ബലിഷ്ടത, ഭദ്രത എന്നിവയെല്ലാം അതിലുണ്ട്. അഥവാ നിദ്വാം, ഇത്ഖാന്‍, ഇഹ്ക്കാം (വ്യവസ്ഥാപിതമായി, ബലിഷ്ടമായി, ഭദ്രമായി) എന്നെല്ലാം. ഖുര്‍ആന്‍ സുക്തങ്ങള്‍ പരിശോധിച്ചാല്‍ ഈ വിശദീകരണത്തെ ശരിവെക്കുന്നതായി കാണാം.
ഖദാഅ് എന്നാല്‍ ഒരു കര്‍മ്മം അവസാനിച്ച് ഒഴിവായാല്‍ പറയുന്നതാണ്. ചുരുക്കത്തില്‍ ഖദാഅ്, ഖദ്്‌റ് എന്നത് അല്ലാഹു ഈ പ്രപഞ്ചത്തിലെ സൃഷ്ടി ജാലങ്ങളെ സംവിധാനിച്ചതു സുതാര്യതയോടും ബലിഷ്ടമായും ക്ലിപ്തമായുമാണെന്നര്‍ഥം. അതിലൊന്നും മാറ്റമോ വ്യത്യാസമോ സ്വീകാര്യമാവില്ല. മാറ്റം, വൈവിധ്യത, കുറവും പോരായ്മയും, വര്‍ധന എന്നിവക്കൊന്നും അതില്‍ പ്രവേശനമില്ല. കാരണം നിര്‍ണ്ണയമെല്ലാം പ്രപഞ്ചനാഥന്റേതാണ് എന്നത് കൊണ്ട് തന്നെ.
അല്ലാഹു പറയുന്നു: ‘ഓരോ വസ്തുവെയും അവന്‍ സൃഷ്ടിക്കുകയും അതിനെ അവന്‍ ശരിയാംവണ്ണം വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു.’ (വി.ഖു 25:2). ‘ഓരോ സ്ത്രീയും ഗര്‍ഭം ധരിക്കുന്നതെന്തെന്ന് അല്ലാഹു അറിയുന്നു. ഗര്‍ഭാശയങ്ങള്‍ കുറവ് വരുത്തുന്നതും വര്‍ധനവുണ്ടാക്കുന്നതും അവനറിയുന്നു. ഏതൊരു കാര്യവും അവന്റെ അടുക്കല്‍ ഒരു നിശ്ചിത തോതനുസരിച്ചാകുന്നു.’ (വി.ഖു 13:8). ‘തീര്‍ച്ചയായും ഏത് വസ്തുവെയും സൃഷ്ടിച്ചിട്ടുള്ളത് ഒരു വ്യവസ്ഥ പ്രകാരമാകുന്നു.’ (54:49). ‘ആകാശത്തു നിന്ന് നാം നിശ്ചിത അളവില്‍ വെള്ളം ചൊരിഞ്ഞു.’ (23:18). ‘അവന്‍ ഒരു കണക്കനുസരിച്ച് താന്‍ ഉദ്ദേശിച്ചത് ഇറക്കിക്കൊടുക്കുന്നു.’ (42:27) (77:21,22, 41:12 വചനങ്ങളും നോക്കുക).
ഈ വചനങ്ങളെല്ലാം തന്നെ അറിയിക്കുന്നത് അല്ലാഹുവിന്റെ സൃഷ്ടി ജാലങ്ങളെ രൂപകല്പന ചെയ്തിട്ടുള്ളത് നല്ല നിര്‍ണ്ണയവും ബലിഷ്ടതയുമെല്ലാം ഉള്‍ക്കൊള്ളിച്ചാണ്. മനുഷ്യരില്‍ ചിലരെ നരകത്തിലാക്കും വിധം നേരത്തെ നരകാവകാശിയാക്കി, തെമ്മാടിയാക്കി സൃഷ്ടിച്ചതാണെന്നല്ല. ഒരു അധര്‍മ കാരിക്കും അങ്ങനെ പറഞ്ഞു രക്ഷപ്പെടാനുമാവില്ല.
അല്ലാഹു ആകാശത്തേയും ഭൂമിയേയും സൃഷ്ടിക്കുന്നതിന് മുമ്പ് തന്നെ ഈ നിര്‍ണ്ണയങ്ങളെല്ലാം രേഖയാക്കിയിട്ടുണ്ടെന്ന് പറയുമ്പോഴും ഉദ്ദേശിക്കുന്നത് സൃഷ്ടികള്‍ക്കിടയില്‍ വളരെയേറെ ബലിഷ്ടവും സുതാര്യതയും ഉറപ്പുവരുത്തി എന്നാണ്. കാര്യകാരണ ബന്ധങ്ങളും അവന്റെ നിര്‍ണ്ണയത്തിന്റെ പരിധിയില്‍ പെട്ടതാണ്. മേഘം, കാറ്റ്, മഴ എന്നിവയും അതിനാവശ്യമായ കാരണങ്ങളും അവന്റെ ഖദ്്‌റ് കൊണ്ടു തന്നെയാണ്. കാര്യകാരണങ്ങളെയും അവക്ക് നിശ്ചയിച്ച ചര്യയേയും പ്രകൃതിയെയും അല്ലാഹുവിനു മാത്രമല്ലാതെ മാറ്റാനുമാവില്ല. അല്ലാഹു പേന സൃഷ്ടിച്ചു എന്നും പേനയോട് എഴുതാന്‍ കല്പിച്ചു എന്നും അങ്ങനെ ലോകാവസാനം വരെ ഇവിടെ ഉണ്ടാവേണ്ടതെല്ലാം എഴുതി രേഖയാക്കി എന്നു പറയുമ്പോഴും അതിനെ നമ്മുടെ കൈവശമുള്ള പെന്നിനോടും എഴുത്തിനോടും തുലനപ്പെടുത്താവതല്ല. മറിച്ച് ആദൃശ്യലോകത്ത് (ആലമുല്‍ ഗയ്ബ്) എല്ലാം മുന്‍കൂട്ടി വ്യവസ്ഥാപിതമാക്കി നിര്‍ണ്ണയിച്ച് ബലിഷ്ടമാക്കി സുതാര്യമാക്കിയെന്ന് തന്നെയാണ്.
വി.ഖു 9:51, 57:22, 6:59, 20:115, 42:30 വചനങ്ങളും അല്ലാഹു രേഖയാക്കിയ കാര്യം തന്നെയാണ് വശദീകരിക്കുന്നത്. അതെല്ലാം അല്ലാഹു സ്രഷ്ടാവ് എന്ന നിലക്കുള്ള അവന്റെ മുന്‍ കടന്ന അറിവിനേയും കഴിവിനേയും ഉള്‍ക്കൊള്ളുന്നു.
അല്ലാഹു എല്ലാം അറിയുന്നവനും എല്ലാറ്റിനും കഴിവുള്ളവനും ഉദ്ദേശിച്ചതെന്തും നടപ്പാക്കുന്നവും ജഗന്നിയന്താവും സൂക്ഷ്മമായി കൈകാര്യം ചെയ്യുന്നവനും രഹസ്യ പരസ്യങ്ങളറിയുന്നവനും പരമകാരുണ്യകനും കരുണാനിധിയും കാര്യകാരണ ബന്ധങ്ങള്‍ നിര്‍ണ്ണയിച്ചവനുമെല്ലാമാണ്. അവന്റെ തീരുമാനമാണ് മനുഷ്യന്‍, മാലാഖ, പിശാച്, പക്ഷി പറവകള്‍, കാറ്റ്, ഇടി മിന്നല്‍, മഴ സമുദ്രങ്ങള്‍, പുഴകള്‍, പൂന്തോട്ടങ്ങള്‍ സൃഷ്ടി ജാലങ്ങള്‍, സ്ത്രീ പുരുഷന്മാര്‍ എന്നുവേണ്ട എല്ലാം തന്നെ. അവനാണ് മണ്ണില്‍ നിന്ന് മാനവനെ രൂപപ്പെടുത്തിയത്. ജിന്നിനെയും പിശാചിനെയും അഗ്നിയില്‍ നിന്നും മാലാഖമാരെ പ്രകാശത്താലും ശരിപ്പെടുത്തിയതും അവന്‍ തന്നെ. എന്നെ മണ്ണുകൊണ്ടോ അഗ്നികൊണ്ടോ ഉണ്ടാക്കാമായിരുന്നില്ലേ എന്ന് മലക്കുകളോ എന്നെ മണ്ണ്‌കൊണ്ടോ അഗ്നികൊണ്ടോ ഉണ്ടാക്കാമായിരുന്നില്ലേ എന്ന് പിശാചോ അല്ലാഹുവിനോട് തിരിച്ചു ചോദിച്ചിട്ടില്ല. ആനയെ സസ്യഭുക്കും സിംഹത്തെയും പുലിയെയും മാംസഭുക്കും സര്‍പ്പത്തെ മാളങ്ങളില്‍ വസിക്കുന്നതും മാനിനേയും മുയലിനേയും സിംഹത്തിന്റെ ഭക്ഷണമായുമെല്ലാം ആക്കി നിശ്ചയിച്ചതില്‍ അവക്കൊന്നും ആവലാതിയുണ്ടായിട്ടില്ല. എന്നാല്‍ മനുഷ്യന്‍ പലപ്പോഴും ചോദ്യം ചെയ്യുന്നവനാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഖദാഅ്, ഖദ്്‌റ് അവന്‍ തര്‍ക്ക വിഷയമാക്കുകയാണ്്.
അല്ലാഹുവിന്റെ നിശ്ചയങ്ങളെ സര്‍വാത്മനാ സമ്മതിക്കാന്‍ മനുഷ്യര്‍ക്കാകുന്നില്ല. അവനെ മണ്ണില്‍ നിന്നും നാഥന്‍ സൃഷ്ടിച്ചു. കേള്‍വിയും കാഴ്ചയും ഹൃദയവും നല്‍കി. തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യവും സംസാര വൈഭവവും വിശേഷ ബുദ്ധിയും അറിവും വിവേകവും പ്രദാനം ചെയ്തു. സര്‍വോപരി സന്മാര്‍ഗ്ഗവും സത്യാസത്യവിവേചനവും നല്‍കി., എന്നാലും മനുഷ്യരല്ലാത്ത സൃഷ്ടികളൊന്നും റബ്ബിന്റെ നിശ്ചയത്തെ പഴിക്കുകയോ ചോദ്യം ചെയ്യുകയോ ഉണ്ടായിട്ടില്ല. ഇവിടെയും മുന്നില്‍ മനുഷ്യര്‍ തന്നെ.
അല്ലാഹു മനുഷ്യരോട് കല്പനകളും നിരോധങ്ങളും അറിയിച്ചു. യുദ്ധങ്ങള്‍, സംഹാരങ്ങള്‍, രക്തച്ചൊരിച്ചിലുകള്‍, കൊള്ള, തട്ടിപ്പറി, മാനഹാനി വരുത്തല്‍, വ്യഭിചാരം, ചൂതാട്ടം, പലിശ, കൊലപാതകങ്ങള്‍, മന്ത്രം, ജപം, ഹോമം, അക്കക്കളങ്ങള്‍, മാട്ട്, മാരണം, കൂടോത്രം, അപവാദം, ആത്മഹത്യ, പരിഹാസം, ഏഷണി, പരദൂഷണം, അസൂയ, മോഷണം, മദ്യപാനം എന്നിവയൊന്നും ചെയ്യരുതെന്നറിയിച്ചു. ഇതൊക്കെ ചെയ്താലുണ്ടാകുന്ന പര്യവസാനവും എന്താകുമെന്ന് ബോധ്യപ്പെടുത്തി. എന്നിട്ടും ഇതെല്ലാം ധിക്കാരപൂര്‍വം ചെയ്യുന്ന മനുഷ്യന്‍ എന്നെ ഇങ്ങനെയൊക്കെ ജീവിക്കാന്‍ അല്ലാഹു വിധിച്ചതുകൊണ്ടാണ് ഞാനിങ്ങനെ ആയതെന്ന് പറയുന്നവനായിട്ടാണ് നാം കാണുന്നത്. മേല്‍ ചൂണ്ടിക്കാണിച്ച തിന്മകള്‍ മനുഷ്യന്‍ സ്വയം ചെയ്തിട്ടും അല്ലാഹു അവനെ ഇതെല്ലാം ചെയ്യിച്ചതാണെന്ന് സ്വയം ന്യായം ഉന്നയിക്കുകയാണ്.
എന്നാല്‍ നന്മയും തിന്മയും മനുഷ്യനാണ് പ്രവര്‍ത്തിക്കുന്നത്. അവന്‍ പ്രവര്‍ത്തിക്കുന്നതിനനുസരിച്ച് അല്ലാഹു വഴി നടത്തുകയാണുണ്ടാവുക. (വി.ഖു 99:78, 101:6-9, 91:8-10, 92:5-10 വചനങ്ങള്‍ നോക്കുക). നിര്‍ബന്ധപൂര്‍വം തിന്മകള്‍ ചെയ്യിക്കുകയും ശേഷം ഭയാനകമായ നരകത്തില്‍ വലിച്ചെറിയുകയും ചെയ്യുന്നവനല്ല പരമകാരുണികനായ അല്ലാഹു. (ഇതിനോട് അനുബന്ധമായി വി.ഖു 3:165, 19:121, 7:23, 41:46, 9:105, 35:39, 6:122, 2:257, 6:104, 34:21, 82:13,14, 67:10 ഈ വചനങ്ങളും വായിക്കുക)
അല്ലാഹുവിന്റെ വിധിയിലും നിശ്ചയത്തിലും ഖുര്‍ആനിന്റെയും സ്ഥിരപ്പെട്ട സൂന്നത്തിന്റെയും വെളിച്ചത്തില്‍ നേരെ ചൊവ്വെ ചിന്തിക്കുന്നവര്‍ക്ക് യാതൊരു മാര്‍ഗ്ഗഭ്രംശവും സംഭവിക്കുകയില്ല. മറിച്ച് വ്യാഖ്യാനങ്ങളിലൂടെ സൂക്ഷ്മമായ ബുദ്ധികൊണ്ട് ചിന്തിക്കുന്നവര്‍ ലക്ഷ്യ സ്ഥാനത്തെത്തുകയുമില്ല. ഖദാഇലും ഖദ്്‌റിലും അഹ്്‌ലുസ്സുന്നയുടെ നിലപാട് അല്ലാഹു എല്ലാറ്റിനും കഴിവുള്ളവനാണെന്നും അവനുദ്ദേശിച്ചതെല്ലാം ഉണ്ടാകുമെന്നും അവനുദ്ദേശിക്കാത്തത് ഉണ്ടാവില്ലെന്ന് അടിയുറച്ച് വിശ്വസിക്കുകയെന്നതാണ്. ഈ വിശ്വാസം നിര്‍ബന്ധമായ ഈമാനിന്റെ ഭാഗമാണ്. അതിന്റെ അര്‍ഥം മനുഷ്യരുടെ മേല്‍ ചിലതെല്ലാം അടിച്ചേല്‍പ്പിച്ചതാണെന്നൊന്നുമല്ല. ഉദാഹരണമായി സൗഭാഗ്യം, നിര്‍ഭാഗ്യം, സ്വര്‍ഗാവകാശി, നിരകാവകാശി പോലെയുള്ളവ അല്ലാഹുവിന്റെ നിയമങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെയുള്ളതാണ്.
അല്ലാഹുവിന്റെ നിശ്ചയങ്ങളെല്ലാം തന്നെ കാര്യ കാരണങ്ങളുടെയടിസ്ഥാനത്തിലുള്ളതാണ്. പ്രാര്‍ഥന, ദാനധര്‍മം, മരുന്നുകള്‍, ജാഗ്രതയും സൂക്ഷമതയും കൈവരിക്കല്‍ എന്നിവയിലൂടെ ചില പ്രതിരോധവും നടന്നേക്കാം. മനുഷ്യര്‍ക്കുണ്ടാകാറുള്ള അശക്തതയും ബലഹീനതയും പോലും ഖദാഅ്, ഖദ്‌റിലും പെട്ടതാണ്. അതുകൊണ്ടാണ് ചില പ്രധാന ദുആകളില്‍ ‘നീ വിധിച്ചതിലെ ഉപദ്രവകരമായതിനെ ഞങ്ങളില്‍ നിന്നും തട്ടിയകറ്റേണമേ’ എന്ന് പ്രാര്‍ഥിക്കുന്നത്. ഖദാഅ്, ഖദ്‌റിലും പ്രാര്‍ഥന കൊണ്ടല്ലാതെ മാറ്റം സംഭവിക്കുകയില്ലെന്നും ഗര്‍ഭസ്ഥ ശിശുവിന്റെ അടുക്കല്‍ മാലാഖ വന്ന് അവന്റെ ഭാഗ്യ നിര്‍ഭാഗ്യവും അവന്റെ അവധിയും രേഖയാക്കിയത് അവനെ അറിയിക്കുമെന്നും ഹദീസില്‍ വന്നിട്ടുള്ളത് ഒരിക്കലും മാറ്റം വരാത്ത ഖണ്ഡിതതീരുമാനമാണെന്ന് പറയാനാവതല്ലെന്നും ഖുര്‍ആന്‍ കൊണ്ടും ഹദീസുകൊണ്ടും വ്യക്തമായതാണ്. (വി.ഖു 13:39)
അല്ലാഹു ആരുടെ മേലും അടിച്ചേല്‍പ്പിക്കുന്ന ഒന്നും നിയമമാക്കിയിട്ടില്ല. പ്രവാചകന്മാരാണെങ്കില്‍ അല്ലാഹുവിന്റെ നിശ്ചയങ്ങളെ ബോധ്യപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. വിശുദ്ധ ഖുര്‍ആന്‍ 16:35-36, 35:39, 42:7, 4:79 വചനങ്ങളെല്ലാം ഈ വസ്തുതയാണ് അറിയിച്ചിട്ടുള്ളത്. ചുരുക്കത്തില്‍ അല്ലാഹുവിനോട് ധിക്കാരം കാണിക്കുന്നവനും നന്മയായ സദ്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുന്നവനും തിന്മകള്‍ ചെയ്തുകൂട്ടുന്നവനും ഒഴിഞ്ഞുമാറാനുള്ള വഴിയില്ല ഖദ്‌റ് എന്നത്. കാര്യകാരണ ബന്ധങ്ങള്‍ നിര്‍ണ്ണയിച്ചവന്‍ അല്ലാഹുവാണെന്ന് വിശ്വാസി ഉറപ്പാക്കേണ്ടതുണ്ട്. ‘അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ സല്‍ഫലം അവരവര്‍ക്കു തന്നെ. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ ദുഷ്ഫലവും അവരവരുടെ മേല്‍ തന്നെ’ (വി.ഖു 2:286). ഇതാണ് ഖുര്‍ആന്‍ ഖണ്ഡിതമായി പ്രഖ്യാപിക്കുന്നത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x