14 Wednesday
January 2026
2026 January 14
1447 Rajab 25

പ്രോ ഇസ്രായേല്‍ ലോബികളുടെ ഭീഷണികള്‍ക്കിടയിലും ഇല്‍ഹാന് പിന്തുണയുമായി ഡെമോക്രാറ്റിക് നേതൃത്വം


യു എസ് കോണ്‍ഗ്രസിലെ മിന്നസോട്ടയില്‍ നിന്നുള്ള ഡെമോക്രാറ്റിക് അംഗമായ ഇല്‍ഹാന്‍ ഉമറിന് അടുത്ത തിരഞ്ഞെടുപ്പു സ്ഥാനാര്‍ഥിത്വത്തിന് പിന്തുണ അറിയിച്ച് ഡെമോക്രാറ്റിക് നേതൃത്വം. ഇസ്രായേല്‍ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ യു എസ് പ്രതിനിധി സഭയുടെ വിദേശകാര്യ സമിതിയില്‍ നിന്ന് നേരത്തെ പുറത്താക്കപ്പെട്ടയാളാണ് ഇല്‍ഹാന്‍.
അമേരിക്കയില്‍ ഇസ്രായേലി താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന ലോബിയിങ് സംഘമായ അമേരിക്ക-ഇസ്രായേല്‍ പബ്ലിക് അഫയേഴ്‌സ് കമ്മിറ്റി (എഐപിഎസി)യുടെ അനുയായിയായ ഹകീം ജഫ്രീസ് ഇല്‍ഹാന്‍ ഉമറിന് പിന്തുണ നല്‍കിയവരില്‍ പെടുന്നു എന്നത് ശ്രദ്ധേയമാണ്. ആഗസ്ത് മാസം തുടക്കത്തില്‍ ഇസ്രായേലിനെതിരെ വിമര്‍ശനം ഉയര്‍ത്തുന്നവരെ പ്രതിരോധിക്കാന്‍ എഐപിഎസി ഒരുകൂട്ടം സ്ഥാനാര്‍ഥികളെ റിക്രൂട്ട് ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഫലസ്തീന്‍-ഇസ്രായേല്‍ വിഷയത്തില്‍ ഇരുവരും ഇസ്രായേലിനെ നിശിതമായി വിമര്‍ശിക്കാറുണ്ട്.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗും യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത യോഗത്തില്‍ പങ്കെടുത്തതില്‍ നേരത്തേ ഇല്‍ഹാന്‍ ഉമര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇസ്‌ലാമോഫോബിയ തടയുന്നതിന് ഇല്‍ഹാന്‍ അവതരിപ്പിച്ച ബില്‍ യുഎസ് ജനപ്രതിനിധി സഭ 2021ല്‍ പാസാക്കിയിരുന്നു. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ രണ്ടു മുസ്‌ലിം വനിതകളിലൊരാളാണ് ഇല്‍ഹാന്‍.

Back to Top