7 Saturday
March 2026
2026 March 7
1447 Ramadân 18

പ്രവാചകനിന്ദ: പ്രക്ഷോഭകരെ മര്‍ദിക്കുന്നത് അനുവദിക്കില്ല – കെ എന്‍ എം മര്‍കസുദ്ദഅ്‌വ

കോഴിക്കോട്: സംഘപരിവാറിന്റെ പ്രവാചകനിന്ദയും വിദ്വേഷ രാഷ്ട്രീയവും ആഗോളതലത്തില്‍ രാജ്യത്തെ പ്രതിരോധത്തിലാക്കിയിട്ടും പ്രവാചകനിന്ദ നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാത്ത കേന്ദ്ര സര്‍ക്കാറിന്റെ തെറ്റായ നിലപാടിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളെ ചോരയില്‍ മുക്കിക്കൊല്ലുന്നതിനെതിരെ മതേതര ഇന്ത്യ ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ലീഡേഴ്‌സ് അസംബ്ലി ആവശ്യപ്പെട്ടു. പ്രക്ഷോഭകരെ നിര്‍ദാക്ഷിണ്യം വെടിവെച്ചും കല്ലെറിഞ്ഞും നേരിടുന്ന പോലീസ് നടപടിക്കെതിരെ രാജ്യത്തുടനീളം പ്രതിഷേധമുയരണം.
സംഘപരിവാറിന്റെ വെറുപ്പിന്റെ രാഷ്ട്രീയം ഇനിയും തുടര്‍ന്നാല്‍ രാജ്യം ലോകത്തിനു മുമ്പില്‍ ഒറ്റപ്പെടുകയും ഇപ്പോള്‍ തന്നെ തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ സമ്പദ്ഘടന തകര്‍ന്ന് കൂപ്പുകുത്തുകയും ജനജീവിതം ദുസ്സഹമാവുകയും ചെയ്യും. വിദ്വേഷ രാഷ്ട്രീയത്തിനെതിരെ കയ്യുംകെട്ടി നോക്കിനില്‍ക്കാതെ മതേതര കക്ഷികള്‍ ഉണര്‍ന്ന് പ്രതികരിക്കണം. പോലീസിനെയും പട്ടാളത്തെയും ഉപയോഗിച്ച് പ്രക്ഷോഭകരെ നേരിടുന്ന സംഘപരിവാര്‍ ഭരണകൂട ഭീകരതക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കെ എന്‍ എം മര്‍കസുദ്ദഅ്‌വ തീരുമാനിച്ചു.
പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. എം അഹ്മദ്കുട്ടി മദനി, സി മമ്മു, ശംസുദ്ദീന്‍ പാലക്കോട്, അഡ്വ. പി മുഹമ്മദ് ഹനീഫ, കെ പി അബ്ദുറഹ്മാന്‍ സുല്ലമി, അബ്ദുല്‍ജബ്ബാര്‍ കുന്നംകുളം, കെ എം കുഞ്ഞമ്മദ് മദനി, എഞ്ചി. സൈദലവി, കെ പി സകരിയ്യ, എന്‍ എം അബ്ദുല്‍ജലീല്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഡോ. ജാബിര്‍ അമാനി, ഇസ്മാഈല്‍ കരിയാട്, കെ എ സുബൈര്‍, ഫൈസല്‍ നന്മണ്ട, പി സുഹൈല്‍ സാബിര്‍, പി പി ഖാലിദ്, അബ്ദുസ്സലാം പുത്തൂര്‍, കെ പി അബ്ദുറഹ്മാന്‍, ബി പി എ ഗഫൂര്‍, ഡോ. അനസ് കടലുണ്ടി, ഹമീദലി ചാലിയം പ്രസംഗിച്ചു.

Back to Top