അപേക്ഷാഫോമിലെ ജീവിതപങ്കാളിയും പാഠപുസ്തകത്തിലെ ജെന്‍ഡറും
ഡോ. സുഫ്‌യാന്‍ അബ്ദുസ്സത്താര്‍
കേരളത്തിലെ ഭരണപരിഷ്‌കരണ വകുപ്പ് ജെന്‍ഡറുമായി ബന്ധപ്പെട്ട ഒരു ഉത്തരവ് പുറപ്പെടുവിച്ചത് ഈയിടെയാണ്. അപേക്ഷാ ഫോമുകളില്‍ ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ് എന്നതിനു പകരം ജീവിതപങ്കാളി എന്നാണിനി ഉപയോഗിക്കുക. ഒറ്റനോട്ടത്തില്‍ നിരുപദ്രവകരമെന്ന് തോന്നുമെങ്കിലും ഈ പുരോഗമനനാട്യത്തില്‍ ഒളിഞ്ഞിരിക്കുന്ന ചില രാഷ്ട്രീയ നിലപാടുകളുണ്ട്. അത് ജെന്‍ഡര്‍ പൊളിറ്റിക്‌സുമായി ബന്ധപ്പെട്ടതാണ്. പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ പേരില്‍ ഇപ്പോള്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകളിലെല്ലാം ഉയര്‍ന്നു കേള്‍ക്കുന്ന ശബ്ദമാണ് ജെന്‍ഡര്‍.
സമൂഹത്തിന്റെ പൊതുമനഃസാക്ഷിയെ ഏകീകരിക്കാന്‍ വേണ്ടി ഒരു സാങ്കേതിക ശബ്ദത്തെ പരമാവധി ചര്‍ച്ചയാക്കുന്ന തന്ത്രവും ഒരു വശത്ത് നടക്കുന്നുണ്ട്. എന്നാല്‍ ഈ രാഷ്ട്രീയത്തിന്റെ തന്ത്രങ്ങളും ആശയധാരകളും നാം തിരിച്ചറിയണം. കുടുംബം എന്ന സാമൂഹിക സംവിധാനത്തില്‍ സ്വാഭാവികമായുണ്ടാവുന്ന ഉത്തരവാദിത്തങ്ങളും കടമകളുമുണ്ട്. അതിനെത്തുടര്‍ന്ന് രൂപപ്പെടുന്ന ഫാമിലി റോളുകളും വ്യത്യസ്തമായിരിക്കും. ഈ കുടുംബപരമായ പങ്കിനെത്തുടര്‍ന്ന് രൂപപ്പെടുന്ന പദാവലികളെല്ലാം കുടുംബം എന്ന പശ്ചാത്തലത്തില്‍ നിന്ന് മാറ്റി വ്യക്തികേന്ദ്രീകൃതമായി പ്രതിഷ്ഠിക്കാനാണ് ജെന്‍ഡര്‍ പൊളിറ്റിക്‌സ് ശ്രമിക്കുന്നത്.
കുടുംബത്തിലായാലും ലിവിങ് ടുഗെദറിലായാലും ജീവിതപങ്കാളി എന്ന വാക്ക് ആശയപ്രകാശനത്തില്‍ ഒരുപോലെയാണ്. അമ്മയും അച്ഛനും എന്നതിനു പകരം ബെര്‍തിങ് പ്യൂപ്പിള്‍ എന്നാക്കിയാല്‍, മക്കളെക്കുറിച്ച് ഉത്തരവാദിത്തമോ കടമകളോ ഇല്ലാത്ത വ്യക്തികളെ സൃഷ്ടിക്കാന്‍ അതുവഴി സാധിക്കും. ഇങ്ങനെ ജെന്‍ഡര്‍ പൊളിറ്റിക്‌സിന്റെ ഓരോ പദാവലിയിലും കൃത്യമായ രാഷ്ട്രീയം കാണാന്‍ സാധിക്കും.
എന്തുകൊണ്ട്
പാഠ്യപദ്ധതിയില്‍?
ജെന്‍ഡര്‍ എന്ന പദം മുന്‍നിര്‍ത്തി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തന പദ്ധതികളെല്ലാം തന്നെ അക്ഷരാര്‍ഥത്തില്‍ രാഷ്ട്രീയമാണ്. പ്രസ്തുത രാഷ്ട്രീയ ചിന്തകള്‍ വളര്‍ന്നുവരുന്ന തലമുറയില്‍ തന്നെ രൂഢമൂലമാവേണ്ടത് അതിന്റെ പ്രയോക്താക്കള്‍ക്ക് അനിവാര്യമാണ്. അവര്‍ സ്വപ്‌നം കാണുന്ന പല പദ്ധതികള്‍ക്കും ഇവിടെ തടസ്സമായി നില്‍ക്കുന്നത് പരമ്പരാഗത കുടുംബ സംവിധാനവും മൂല്യബോധവുമാണ്. അതിനെ തകിടം മറിക്കുകയോ ആശയക്കുഴപ്പത്തിലാക്കുകയോ ചെയ്യാതെ മുന്നോട്ടുപോവാന്‍ സാധിക്കില്ല. അതുകൊണ്ടാണ് ജെന്‍ഡര്‍ എന്ന രാഷ്ട്രീയ ചര്‍ച്ച പാഠപുസ്തകത്തിലേക്ക് സന്നിവേശിപ്പിക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുന്നത്.
യാതൊരു പഠനമോ തെളിവുകളുടെ പിന്‍ബലമോ ഇല്ലാതെയാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമുകള്‍ കേരളത്തിലെ ചില സ്‌കൂളുകളില്‍ നടപ്പാക്കിയത്. ലിംഗനീതിയെ സംബന്ധിച്ച് ധാരണ നല്‍കാനാണ് ഇത് നടപ്പാക്കിയതെന്നു പുറത്തു പറയുമ്പോഴും, അതല്ല അതിന്റെ ഉദ്ദേശ്യമെന്ന് വിവിധ സംവാദങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. പ്രസ്തുത വിഷയത്തില്‍ നടന്ന സംവാദങ്ങളിലും ചര്‍ച്ചകളിലും മനുഷ്യരുടെ ‘സ്വാഭാവിക ലൈംഗിക ചോദന’ സംബന്ധിച്ച പ്രതീക്ഷകളെ അവസാനിപ്പിക്കണം എന്നൊരു ആവശ്യമാണ് ന്യൂട്രല്‍ സിദ്ധാന്തക്കാര്‍ മുന്നോട്ടുവെച്ചത്. ഉന്നതവിദ്യാഭ്യാസ മന്ത്രിയും അത്തരത്തിലാണ് അഭിപ്രായ പ്രകടനം നടത്തിയതെന്ന് നമുക്ക് കാണാനാവും. ലിംഗനീതി എന്ന സ്വാഭാവികമായും എതിര്‍പ്പില്ലാത്ത പദപ്രയോഗത്തിന്റെ കൂടെ ഒളിച്ചുകടത്തുന്ന മറ്റു ചില പദങ്ങളും ലിബറല്‍ രാഷ്ട്രീയവുമാണ് പാഠപുസ്തകത്തിലെ ജെന്‍ഡര്‍ ഇത്രയധികം ചര്‍ച്ചയാക്കിയത്.
സര്‍ക്കാര്‍
പിന്മാറിയോ?
പാഠപുസ്തക പരിഷ്‌കരണം സംബന്ധിച്ച കരടുരേഖ തന്നെ വിവാദമായപ്പോള്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇടകലര്‍ത്തി ഇരുത്തി ലിംഗസമത്വം ഉറപ്പുവരുത്തണമെന്ന നിര്‍ദേശം സര്‍ക്കാര്‍ പിന്‍വലിക്കുകയും ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന പദം സമീപനരേഖയില്‍ നിന്ന് മാറ്റുകയും ചെയ്തതായി നമുക്ക് കാണാം. എന്നാല്‍ ജെന്‍ഡര്‍ സംബന്ധിച്ച ക്വീര്‍ നോര്‍മേറ്റീവ് കാഴ്ചപ്പാടില്‍ നിന്ന് സമീപനരേഖ പിന്‍വാങ്ങിയിട്ടില്ല. ക്വീര്‍ നോര്‍മേറ്റീവ് എന്നാല്‍ മനുഷ്യരുടെ സ്വാഭാവിക ലൈംഗിക ചോദനയ്ക്കു പകരം ഓരോരുത്തരുടെയും തോന്നല്‍ അനുസരിച്ചുള്ള ലൈംഗിക താല്‍പര്യങ്ങള്‍ക്ക് പ്രാമുഖ്യം ലഭിക്കുന്ന കാഴ്ചപ്പാടാണ്. ഒറ്റനോട്ടത്തില്‍, വ്യക്തിഗത താല്‍പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നത് നല്ലതല്ലേ എന്ന ലിബറല്‍ ചിന്ത പൊതുസമൂഹത്തിനുണ്ടാകും. അതിനാല്‍ തന്നെ ആ കാഴ്ചപ്പാടിന് അനുകൂലമായി വിധിയെഴുത്തുണ്ടാക്കാന്‍ ഈ സമീപനം കൊണ്ട് സാധിക്കും. ജെന്‍ഡര്‍ ന്യൂട്രാലിറ്റി വാദത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി എന്ന വാര്‍ത്ത സൃഷ്ടിക്കുക വഴി വിവാദങ്ങളില്‍ നിന്ന് തടിയൂരാന്‍ സാധിക്കുകയും ചെയ്യുന്നു.
കേരള പാഠ്യപദ്ധതി ചട്ടക്കൂടുകള്‍: സമൂഹ ചര്‍ച്ചക്കായുള്ള കുറിപ്പില്‍ 20-ാം പേജില്‍ 28-ാമത്തെ പോയിന്റായി രേഖപ്പെടുത്തിയത് ഇങ്ങനെ വായിക്കാം:
”ലിംഗതുല്യത, ലിംഗനീതി എന്നിവ സംബന്ധിച്ച കേരളീയ സമൂഹത്തിന്റെ പൊതുബോധം വിമര്‍ശനപരമായി പരിശോധിക്കപ്പെടേണ്ടതുണ്ട്. സ്ത്രീധന കൊലപാതകങ്ങളും ആക്രമണങ്ങളും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും ഒറ്റപ്പെട്ട സംഭവങ്ങളല്ലാതായിട്ടുണ്ട്. ജെന്‍ഡര്‍ സ്‌പെക്ട്രത്തെക്കുറിച്ചുള്ള ധാരണകളും വികസിക്കുന്നില്ല.”
ഇത് ഒറ്റപ്പെട്ട ഒരു കുറിപ്പല്ല. ജെന്‍ഡറുമായി ബന്ധപ്പെട്ട് ഇതുപോലെ ആവര്‍ത്തിക്കപ്പെടുന്ന നിരവധി സന്ദര്‍ഭങ്ങള്‍ സമൂഹ ചര്‍ച്ചാ കുറിപ്പിലുണ്ട്. (ഉദാ: പേജ് 08, 18, 69, 79 തുടങ്ങിയവ). ഇവിടങ്ങളിലെല്ലാം ആവര്‍ത്തിക്കപ്പെടുന്ന കാഴ്ചപ്പാടുകളുടെ രാഷ്ട്രീയം പരിശോധിച്ചാല്‍ അതെല്ലാം ലിബറലിസം എന്ന ഒറ്റ കുറ്റിയില്‍ തളയ്ക്കപ്പെട്ടതായി കാണാം. സാമൂഹികബോധം, മനുഷ്യബന്ധങ്ങള്‍ തുടങ്ങിയ വിദ്യാര്‍ഥികളുടെ വൈകാരിക ബോധമണ്ഡലത്തെ സ്വാധീനിക്കുന്ന നിര്‍ദേശങ്ങളെല്ലാം തന്നെ ലിബറലിസം എന്ന ഒറ്റയുക്തിയില്‍ നിന്നാണ് പുറത്തുവരുന്നത്. കൗമാരപ്രായത്തില്‍ തന്നെ അവരുടെ വൈകാരിക മണ്ഡലത്തെ സ്വാധീനിക്കുന്ന കുടുംബം, എതിര്‍ലിംഗം, ലൈംഗികത, സാമൂഹിക ബന്ധങ്ങള്‍, സൗഹൃദം തുടങ്ങിയ മേഖലകളില്‍ ഒരു ലിബറല്‍ സമീപനം വളര്‍ത്താനാണ് പാഠ്യപദ്ധതി ഉദ്ദേശിക്കുന്നത്. എന്നാല്‍ അച്ചടക്കം, പാഠപുസ്തകം, കോഴ്‌സുകളുടെ ഘടന, ശാസ്ത്രപഠനം, സ്‌കൂള്‍ ഭരണം, അധ്യാപക പരിശീലനം തുടങ്ങിയ മേഖലകളില്‍ ലിബറലിസത്തിന്റെ വഴിയിലൂടെ നടക്കുന്നുമില്ല. അവിടെയെല്ലാം നിലവിലെ ബോധനസിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കിയുള്ള പല പല രീതിശാസ്ത്രങ്ങളെ അവലംബിക്കുകയാണ് ചെയ്യുന്നത്. പാഠ്യപദ്ധതിയില്‍ രീതിശാസ്ത്രം സംബന്ധിച്ച ഊന്നലുകളില്‍ അവ്യക്തത നിലനില്‍ക്കുന്നു എന്ന മറ്റൊരു വിമര്‍ശനവും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതുണ്ട്.
അതായത്, ഒരു പാഠ്യപദ്ധതി എന്ന നിലയില്‍ കൃത്യമായും വ്യക്തമായും നിലപാടുകള്‍ രൂപീകരിക്കേണ്ട മേഖലയില്‍ അവ്യക്തത നിലനിര്‍ത്തുകയും ലിംഗനീതി പോലെയുള്ള വിഷയങ്ങളില്‍ ലിബറല്‍ കാഴ്ചപ്പാടുകള്‍ പിന്തുടരുകയും ചെയ്യുന്നു എന്ന വിരോധാഭാസം ഇവിടെയുണ്ട്. അതുകൊണ്ടുതന്നെ കോഴ്‌സ് ഘടന പോലെയുള്ള വിഷയങ്ങളില്‍ പഠിതാവിന്റെ മനോഘടന അനുസരിച്ച് തീരുമാനമെടുക്കട്ടെ എന്നൊരു നിലപാട് പാഠ്യപദ്ധതിക്കില്ല. എന്നാല്‍ ജെന്‍ഡറിന്റെ കാര്യമെത്തുമ്പോള്‍ സ്വയം തീരുമാനമെടുക്കട്ടെ എന്ന പൊളിറ്റിക്‌സാണ് പ്രയോഗവത്കരിക്കപ്പെടുന്നത്.
ജെന്‍ഡര്‍ സ്‌പെക്ട്രം
ജെന്‍ഡര്‍ സ്‌പെക്ട്രത്തെ പരിചയപ്പെടുത്താന്‍ എന്തു ചെയ്യാമെന്ന് ഇവിടെ ചര്‍ച്ച ചെയ്യുന്നുണ്ട് (പേജ് 20). എന്താണ് ജെന്‍ഡര്‍ സ്‌പെക്ട്രം? ആണും പെണ്ണും എന്ന ലിംഗത്വ പരികല്‍പന മാത്രമല്ല, അതിനപ്പുറം ലിംഗത്വമുണ്ടെന്നും ഓരോരുത്തരുടെയും തോന്നലും ലൈംഗിക അഭിനിവേശവും അനുസരിച്ച് ജീവിക്കാന്‍ സ്വാതന്ത്ര്യം നല്‍കണമെന്നുമാണ് ജെന്‍ഡര്‍ പൊളിറ്റിക്‌സ് പറയുന്നത്. കൗമാരമനസ്സുകളിലേക്കാണ് ഈ സ്വത്രന്ത ചിന്ത നല്‍കുന്നത്. പ്രായത്തിന്റെ മനഃശാസ്ത്രം അനുസരിച്ചു തന്നെ അതിര്‍വരമ്പുകളെ ലംഘിക്കാനുള്ള പ്രേരണ അവര്‍ക്കുണ്ട്. അതിന്റെ കൂടെ അതിന് പ്രചോദനമാകുന്ന സിദ്ധാന്തങ്ങളെ കൂടി പരിചയപ്പെടുത്തുകയും മഹത്വവത്കരിക്കുകയും ചെയ്യുന്നത് അരാജകവാദികളുടെ ഒരു കൂട്ടത്തെയാകും ഉണ്ടാക്കിയെടുക്കുക. സ്വവര്‍ഗലിംഗത്തോട് തോന്നുന്ന പ്രണയം സ്വാഭാവികമായി അവതരിപ്പിക്കുമ്പോള്‍ കൗമാരമനസ്സുകള്‍ക്ക് അതിനെ പ്രയോഗവത്കരിക്കാന്‍ എളുപ്പമാണ്. സംഘര്‍ഷഭരിതമായ അവരുടെ മനസ്സുകളിലേക്ക് കോരിയിടുന്ന ലിബറല്‍ ജ്വാലകള്‍ കത്തിപ്പടരാന്‍ അധികം സമയം വേണ്ടതില്ല. അതുകൊണ്ടാണ്, യൂനിവേഴ്‌സിറ്റി തലങ്ങളില്‍ ഒരു അക്കാദമിക വിഷയമായി പഠിപ്പിക്കപ്പെടുന്ന ജെന്‍ഡര്‍ സിദ്ധാന്തങ്ങള്‍ സ്‌കൂള്‍ പാഠ്യപദ്ധതിയിലേക്ക് കടന്നുവരുന്നതിനെ ധാര്‍മിക ബോധമുള്ളവര്‍ എതിര്‍ക്കുന്നത്. സാമൂഹിക ധാര്‍മികതയുടെ ബലാബലങ്ങളും നൈതിക അടിത്തറകളും അപ്രസക്തമാവുകയാണ് ഇതിലൂടെ ചെയ്യുക. ജെന്‍ഡര്‍ സംബന്ധിച്ച നിരവധി സിദ്ധാന്തങ്ങളെ പരിചയിക്കാനും അതു സംബന്ധിച്ചുള്ള മതകാഴ്ചപ്പാടുകള്‍ വിശകലനം ചെയ്യാനും പരസ്പരം താരതമ്യം ചെയ്ത് സാമൂഹികാരോഗ്യത്തിന് ഗുണകരമാവുന്ന ഒരു തീര്‍പ്പിലേക്ക് എത്തിച്ചേരാനും സാധിക്കുക ബിരുദാനന്തര ബിരുദ-ഗവേഷണ കാലത്താണ്. സ്‌കൂള്‍-കൗമാരപ്രായത്തില്‍ ഏകപക്ഷീയമായി അത് അടിച്ചേല്‍പിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും.
ലിംഗനീതിയും
ലിംഗസമത്വവും
പാഠ്യപദ്ധതി പരിഷ്‌കരണം സംബന്ധിച്ച സമൂഹ ചര്‍ച്ചക്കുള്ള കുറിപ്പിലെ ഓരോ വാക്കുകളും വേദവാക്യമായി കരുതേണ്ടതില്ല എന്നത് ശരിയാണ്. എന്നാല്‍ യാതൊരു തത്വദീക്ഷയുമില്ലാതെ ചില പ്രയോഗങ്ങള്‍ പര്യായമായി ഉപയോഗിച്ചുപോകുന്ന ശീലം ഇതില്‍ കാണുന്നുണ്ട്. ലിംഗനീതി സംബന്ധിച്ച സമൂഹ കാഴ്ചപ്പാടിനെ മാറ്റാന്‍ പുതുതലമുറയെ എങ്ങനെ സജ്ജമാക്കാം എന്ന പരിഷ്‌കരണ ചോദ്യത്തെ അവതരിപ്പിക്കുന്നത് പല രൂപത്തിലാണ്. അതില്‍ ലിംഗനീതി, ലിംഗസമത്വം, ലിംഗാവബോധം, ലിംഗതുല്യത തുടങ്ങിയ പ്രയോഗങ്ങള്‍ സാര്‍വത്രികമായി ഉപയോഗിക്കുന്നുണ്ട്. ഒട്ടേറെ ചര്‍ച്ചകള്‍ക്കു ശേഷം രൂപപ്പെട്ടതായിരിക്കുമല്ലോ ഈ കരടു തന്നെയും. അങ്ങനെയെങ്കില്‍ ഈ പദപ്രയോഗങ്ങള്‍ സ്വാഭാവികമായി സംഭവിച്ചതാണോ? ലിംഗനീതിയും ലിംഗസമത്വവും പര്യായപദങ്ങളാണെന്ന് ഇത് തയ്യാറാക്കിയവര്‍ വിശ്വസിക്കുന്നുണ്ടോ?
ലിംഗനീതി എന്നാല്‍ ആണായാലും പെണ്ണായാലും അവരവരുടെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാനും ചുമതലകള്‍ നിറവേറ്റാനും അവസരം ലഭിക്കുകയും അപരരുടെ വ്യക്തിത്വത്തെ ഹിംസിക്കാതിരിക്കുകയും ചെയ്യുക എന്നതാണ് ഉദ്ദേശിക്കുന്നത്. ലിംഗസമത്വമെന്നാല്‍ ആണിനെയും പെണ്ണിനെയും തുല്യപ്പെടുത്തുക എന്നതാണ്. അവരവരുടെ ഉത്തരവാദിത്തങ്ങളും ഭാഗധേയവും ജൈവപരമായ വൈജാത്യങ്ങളും ലിംഗപരമായ വേര്‍തിരിവുകളും പരിഗണിക്കാതെയുള്ള ഉട്ടോപ്യന്‍ സിദ്ധാന്തമാണ് ലിംഗസമത്വം. വിവേചനങ്ങള്‍ ഇല്ലാതാവുകയല്ല, പുതിയ രൂപത്തിലേക്ക് മാറുകയാണ് ലിംഗസമത്വം വഴി സംഭവിക്കുന്നത്. ലിംഗസമത്വമെന്ന പേരില്‍ പല കോര്‍പറേറ്റ് കമ്പനികളും ഉണ്ടാക്കുന്ന നിയമങ്ങളും ചട്ടങ്ങളും പലപ്പോഴും ജൈവികമായി സ്ത്രീവിരുദ്ധവും അവര്‍ക്ക് പിന്തുടരാന്‍ പ്രയാസം സൃഷ്ടിക്കുന്നതുമാണ്. ലിംഗസമത്വ നിയമങ്ങള്‍ എന്ന പേരില്‍ പലപ്പോഴും പുരുഷ കാഴ്ചപ്പാടുകളാണ് വരുന്നത്. പേരിനു മാത്രം സ്ത്രീകളുടെ ജൈവിക അസ്തിത്വത്തെ ഉള്‍ക്കൊള്ളുകയും സൂക്ഷ്മതലത്തില്‍ അതിനെ നിരാകരിക്കുകയുമാണ് ചെയ്യുക. ലിംഗസമത്വം നടപ്പാക്കാന്‍ കൊണ്ടുവന്ന യൂണിഫോമില്‍ വരെ പുരുഷമേധാവിത്തം നാം കാണുകയുണ്ടായി.
സ്ത്രീകളെ സ്ത്രീകളായും പുരുഷന്മാരെ പുരുഷന്മാരായും പരിഗണിക്കുന്ന വിവേചനമില്ലാത്ത സമീപനമാണ് ലിംഗനീതി. വൈജാത്യങ്ങളുണ്ടാവണം, എന്നാല്‍ നൈതികമല്ലാത്ത സമീപനങ്ങള്‍ ഉണ്ടാവരുത്. ആ ബോധം വളര്‍ത്തിക്കൊണ്ടുവരാനാണ് പാഠ്യപദ്ധതി ശ്രമിക്കേണ്ടത്. മറ്റൊരു വിമര്‍ശനം കൂടി ഇതിനുണ്ട്. ലിംഗസമത്വം എന്ന് പാഠ്യപദ്ധതി പ്രയോഗിക്കുമ്പോള്‍ അത് ആണും പെണ്ണും എന്നീ രണ്ട് ലിംഗവിഭാഗങ്ങളുടെ സമത്വം മാത്രമല്ല, മറിച്ച് ഓരോരുത്തരുടെയും തോന്നലുകള്‍ക്കനുസരിച്ചുള്ള ലിംഗത്വബോധത്തിന്റെ സമത്വമാണ് ഉദ്ദേശിക്കപ്പെടുന്നത്. ഇത് പ്രകൃതിപരമായ ലിംഗബോധത്തെ അദൃശ്യവത്കരിക്കുകയും തോന്നിയത് ചെയ്യാനുള്ള പ്രേരണ ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. സ്വാഭാവികമായും മതവിശ്വാസികളെ സംബന്ധിച്ചേടത്തോളം അവരുടെ ധാര്‍മിക അതിര്‍വരമ്പുകളെ അപ്രസക്തമാക്കുക കൂടിയാണിത്. എല്ലാ മതവിശ്വാസികള്‍ക്കും ആണ്‍-പെണ്‍ ബന്ധങ്ങളിലെ ഇടപാടുകളെ സംബന്ധിച്ച സദാചാര കാഴ്ചപ്പാടുകള്‍ നിലവിലുണ്ട്. മതരഹിതര്‍ക്ക് അത് നിസ്സാരമായി തോന്നിയാലും മതവിശ്വാസികള്‍ക്ക് അത് പ്രധാനമാണ്. അതുകൊണ്ടുതന്നെ, മതവിശ്വാസത്തെ പരിഹാസ്യമാക്കുന്ന തരത്തില്‍ ഉദാര ധാര്‍മിക ബോധം വളര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങളാണ് ജെന്‍ഡര്‍ പൊളിറ്റിക്‌സിന്റെ ഭാഗമായി നടക്കുന്നത്.
മതവിശ്വാസികളാകട്ടെ മതരഹിതരാകട്ടെ, ആരും തന്നെ ലിംഗനീതി എന്ന കാഴ്ചപ്പാടിന് എതിരല്ല. മാത്രമല്ല, ആ കാഴ്ചപ്പാടിലൂടെ തന്നെ സാമൂഹിക തിന്മകളെ നേരിടാനുമാവും. സമൂഹ ചര്‍ച്ചക്കുള്ള കുറിപ്പ് തന്നെ പ്രശ്‌നവത്കരിക്കുന്ന സ്ത്രീധന കൊലപാതകങ്ങള്‍, ദുരഭിമാനക്കൊല, പ്രണയ കൊലപാതകങ്ങള്‍ തുടങ്ങിയ സാമൂഹിക ദുരന്തങ്ങളെ നേരിടാനുള്ള ഫലപ്രദമായ വഴി ലിംഗനീതി സംബന്ധിച്ച ബോധ്യവും പ്രയോഗവത്കരണവുമാണ്. ഇത്തരം സാമൂഹിക തിന്മകളെ നേരിടാനും സമൂഹത്തിന്റെ ക്രിയാത്മക ശേഷിയെ ഉത്തേജിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരണ നല്‍കാനും ഓരോ വ്യക്തിക്കും അവരുടേതായ സംഭാവനകള്‍ അര്‍പ്പിക്കാനുമെല്ലാം ലിംഗനീതി എന്ന പ്രയോഗത്തിലൂടെ സാധ്യമാണ്.
എന്നിരിക്കെ, ലിംഗസമത്വവും വേണമെന്ന വാശി എന്തുകൊണ്ടായിരിക്കും? ജെന്‍ഡറിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കായി സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാനും അവബോധം സൃഷ്ടിക്കാനും ലിംഗനീതി എന്ന ആശയം പാഠ്യപദ്ധതിയിലൂടെ നടപ്പാക്കുക വഴി സാധ്യമാണ്. ലിംഗസമത്വമോ ജെന്‍ഡര്‍ സ്‌പെക്ട്രമോ ക്വീര്‍ നോര്‍മേറ്റീവ് ചിന്തകളോ ആവശ്യമില്ല. അപ്പോള്‍, സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക എന്ന ആശയത്തിന്റെ മറവിലൂടെ ലിബറലിസത്തിന്റെ പ്രയോഗവത്കരണമാണ് നടക്കുന്നത്. പാഠ്യപദ്ധതിയിലെ ജെന്‍ഡര്‍ വിമര്‍ശിക്കപ്പെടുന്നതിന്റെ സാംഗത്യമിതാണ്.