23 Wednesday
October 2024
2024 October 23
1446 Rabie Al-Âkher 19

നക്ബ മുതല്‍ അല്‍അഖ്‌സ വരെ

ടി ടി എ റസാഖ്


ദീര്‍ഘകാലം ഉസ്മാനിയാ ഭരണത്തിനു കീഴിലായിരുന്ന ഫലസ്തീന്‍ 1918ല്‍ ഒന്നാം ലോകയുദ്ധം അവസാനിച്ചതോടെ യുഎന്‍ മാന്‍ഡേറ്റ് പ്രകാരമാണ് ബ്രിട്ടീഷ് നിയന്ത്രണത്തിലായത്. ഫലസ്തീനിന്റെ മണ്ണില്‍ പിറന്നവരെ ആക്രമിച്ചും നാടു കടത്തിയും ജൂതര്‍ക്കായൊരു മാതൃരാജ്യം സ്ഥാപിക്കാനുള്ള കുല്‍സിത ശ്രമങ്ങള്‍ക്കാണ് പിന്നീട് ലോകം സാക്ഷ്യം വഹിച്ചത്. 1800കളില്‍ ഫലസ്തീനിലേക്ക് കുടിയേറിയ ജൂതസമൂഹത്തിന്റെ പിന്‍ഗാമികളായ വിവിധ സയണിസ്റ്റ് സംഘങ്ങളുമായി ബ്രിട്ടീഷുകാരും പിന്നീട് മറ്റു പാശ്ചാത്യ ശക്തികളും നടത്തിയ ഗൂഢാലോചനയുടെ ഫലമായി വിവിധ രാജ്യങ്ങളിലുള്ള ജൂതമതവിശ്വാസികള്‍ ഫലസ്തീനിലേക്ക് വന്‍തോതില്‍ കുടിയേറാന്‍ തുടങ്ങി.
1917ല്‍ ബ്രിട്ടീഷ് ഫോറിന്‍ സെക്രട്ടറിയായിരുന്ന ജയിംസ് ബാല്‍ഫൊര്‍ സയണിസ്റ്റ് നേതാവ് ബാരണ്‍ റോത്‌സ്ചില്‍ഡിന് എഴുതിയ ഒരു കത്താണ് ജൂതരാഷ്ട്ര നിര്‍മാണത്തിനായി അംഗീകരിക്കപ്പെട്ട പരസ്യ പ്രസ്താവന. ബെല്‍ഫൊര്‍ ഡിക്ലറേഷന്‍ എന്നറിയപ്പെടുന്ന ഈ പ്രഖ്യാപനമാണ് ഇന്നും ജൂതരെ ഫലസ്തീനിന്റെ മണ്ണിലേക്ക് കുടിയിരുത്താന്‍ നടത്തുന്ന ശ്രമങ്ങളുടെ പിന്നില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന പ്രമാണം. ധാര്‍മികമോ നിയമപരമമോ ആയ യാതൊരവകാശവും ഇല്ലാതിരിക്കേ, സയണിസ്റ്റ് ഉപശാലാ വൃത്തങ്ങളുമായി ബ്രിട്ടീഷ് ഗവണ്‍മെന്റ് നടത്തിയ ഗൂഢപദ്ധതിയായിരുന്നു ഈ ജൂത മാതൃരാജ്യ പദ്ധതി എന്ന് ലോകം മനസ്സിലാക്കി (Zionism: The Real Enemy of the Jews, Alan Hart).
പിന്നീട് 1922ല്‍ ജൂത സ്വരാജ്യത്തിന് ലീഗ് ഓഫ് നാഷന്‍സും അംഗീകാരം നല്‍കി. അല്‍പാല്‍പമായി തുടര്‍ന്നുവരുന്ന ജൂത കുടിയേറ്റത്തിന് ഇതും ആക്കം കൂട്ടി. 1921ല്‍ മാത്രം 30,000 ജൂത കുടിയേറ്റങ്ങള്‍ നടന്നതായി യുഎന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 1948ഓടെ പതിനായിരക്കണക്കിന് ജൂതരാണ് കുടിയേറ്റക്കാരായി ഫലസ്തീനില്‍ എത്തിയത്. അവര്‍ തദ്ദേശീയരുടെ നാടും വീടും കൃഷിഭൂമിയും കൈയേറാന്‍ തുടങ്ങി. ധാരാളം ഫലസ്തീനികള്‍ക്ക് നാടും വീടും കൃഷിഭൂമികളും നഷ്ടമായി. തങ്ങള്‍ നട്ടും നനച്ചും വളര്‍ത്തിയ പഴങ്ങളുടെയും പച്ചക്കറികളുടെയും ഗന്ധം പോലും ഒരു സുപ്രഭാതത്തില്‍ അവര്‍ക്ക് അന്യമായി.
തദ്ദേശീയരായ ഫലസ്തീനികള്‍ ഇതിനെ സര്‍വ ശക്തിയും ഉപയോഗിച്ച് പ്രതിരോധിക്കാന്‍ ശ്രമിച്ചതിന്റെ ഫലമായി നാട് നിരന്തര സംഘര്‍ഷ ഭൂമിയായി മാറി. ബുറാഖ് കലാപം പോലുള്ള വന്‍ കലാപങ്ങളുണ്ടായി. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷ് സാമ്രാജ്യത്വം മരണദണ്ഡനങ്ങളാണ് നടപ്പാക്കിയത്. കൂട്ടവധശിക്ഷകള്‍ നടപ്പാക്കി ജനങ്ങളെ ഭയചകിതരാക്കാന്‍ ശ്രമിച്ചു. സംശയത്തിന്റെ പേരില്‍ ഫലസ്തീനി വീടുകള്‍ പൊളിച്ചുമാറ്റി. ബ്രിട്ടീഷ് കോളനിയായ ഷേസല്‍ ദ്വീപിലേക്ക് പലരെയും നാടു കടത്തി. കനലില്‍ നടത്തുക, ആളുകളെ കൂട്ടത്തോടെ ചെറിയ റൂമുകളില്‍ അടച്ചിടുക, റെയ്ഡുകള്‍ നടത്തി എണ്ണയും ധാന്യങ്ങളുമെല്ലാം കൂട്ടിക്കലര്‍ത്തി ഭക്ഷണസാധനങ്ങള്‍ നശിപ്പിക്കുക, നിര്‍ബന്ധിത ജോലികളിലിട്ട് കഷ്ടപ്പെടുത്തുക തുടങ്ങിയ കടുത്ത ഫാഷിസ്റ്റ് ദണ്ഡനമുറകളില്‍ ഫലസ്തീന്‍ നിരന്തരം അശാന്തമായി.
പക്ഷേ, പ്രതിഷേധങ്ങള്‍ക്കും കലാപങ്ങള്‍ക്കും ശമനമുണ്ടായില്ല. ഒടുവില്‍ സിറിയന്‍ വേരുകളുള്ള ഇസ്‌ലാമിക പ്രഭാഷകന്‍ ഇസ്സുദ്ദീന്‍ അല്‍ ഖസ്സാമിന്റെ നേതൃത്വത്തില്‍ ഫലസ്തീനികള്‍ സായുധ സമരമാരംഭിച്ചു. (ഹമാസിന്റെ സൈനിക വിഭാഗം അല്‍ഖസ്സാം ബ്രിഗേഡ് എന്നാണറിയപ്പെടുന്നത്). ബ്രിട്ടീഷുകാരുമായി മാത്രമല്ല, സയണിസ്റ്റ് സായുധ കുടിയേറ്റക്കാരുമായും ഈ ജിഹാദീ സംഘം ഏറ്റുമുട്ടി. പക്ഷേ, മികച്ച ആയുധങ്ങളോ യുദ്ധപരിശീലനമോ ലഭിക്കാത്ത സാധാരണ ഫലസ്തീനി യോദ്ധാക്കള്‍ക്ക് അധികം പിടിച്ചുനില്‍ക്കാനായില്ല. 1935ല്‍ അല്‍ഖസ്സാം കൊല്ലപ്പെട്ടു.
അദ്ദേഹത്തിന്റെ പ്രതിരോധവും രക്തസാക്ഷിത്വവും ഏറെ ഫലസ്തീനികളെ വീണ്ടും ആയുധമെടുക്കാന്‍ പ്രേരിപ്പിച്ചു. 1936-39 കാലഘട്ടങ്ങളില്‍ ബ്രിട്ടീഷ് പടയുമായി രൂക്ഷമായ സായുധ സമരങ്ങളാണ് നടന്നത്. അക്കാലത്തെ ഏറ്റവും മികച്ച സൈനിക ശക്തികളില്‍ ഒന്നായിരുന്ന ബ്രിട്ടീഷ് പട അതും അടിച്ചമര്‍ത്തി. 5000ഓളം പേര്‍ കൊല്ലപ്പെട്ടു. 14,000 പേര്‍ക്ക് മുറിവേറ്റു. 18നും 40നും ഇടയില്‍ വരുന്ന യുവസമൂഹം ഒട്ടുമുക്കാലും കഥാവശേഷമായി. സ്ഥാപനങ്ങള്‍ തകര്‍ക്കപ്പെട്ടു. നേതൃത്വം നശിപ്പിക്കപ്പെട്ടു. അറബികളുടെ ബിഷപ്പ് എന്നറിയപ്പെട്ട ബിഷപ് ഹജാറിനെ പോലുള്ള വിവേകശാലികളും ദുരൂഹ സാഹചര്യത്തില്‍ വധിക്കപ്പെട്ടു.
തുടര്‍ന്ന് രണ്ടാം ലോക മഹായുദ്ധം വന്നതോടെ ബ്രിട്ടീഷ് സേന അവരുടെ പക്ഷത്ത് യുദ്ധം ചെയ്യാന്‍ വേണ്ടി ജൂതര്‍ക്ക് ആയുധവും യുദ്ധപരിശീലനവും നല്‍കി. മറുവശത്ത് അറബ് പ്രതിരോധ സമരങ്ങളും കലാപങ്ങളും വര്‍ധിച്ചുവരുന്നത് മനസ്സിലാക്കിയ ബ്രിട്ടീഷ് ഭരണകൂടം ഗത്യന്തരമില്ലാതെ സയണിസ്റ്റ് കുടിയേറ്റ നയങ്ങള്‍ക്കെതിരേ ചില നിയന്ത്രണ നടപടികളെടുക്കാന്‍ നിര്‍ബന്ധിതരായി. ഇത് ജൂതസമൂഹത്തെ പ്രകോപിപ്പിച്ചു. ജൂതതീവ്രവാദികള്‍ ബ്രിട്ടീഷ് സേനക്കെതിരേ വമ്പിച്ച ഭീകരാക്രമണങ്ങള്‍ നടത്താന്‍ തുടങ്ങി.
പാലു കൊടുത്ത കൈകള്‍ക്കു തന്നെ അവര്‍ കൊത്താന്‍ തുടങ്ങി. തങ്ങള്‍ പരിശീലിപ്പിച്ച ഹെഗനാര്‍, ഇര്‍ഗുന്‍ പോലുള്ള ജൂതതീവ്രവാദി ഗ്രൂപ്പുകളും സമാന്തര സേനകളും ഫലസ്തീന്‍ മണ്ണില്‍ ബ്രിട്ടീഷുകാരുടെ ഉറക്കം കെടുത്തി. (ഈ തീവ്രവാദി ഗ്രൂപ്പ് നേതാവ് മെനാച്ചം ബെഗിന്‍ മുപ്പതു വര്‍ഷത്തിനു ശേഷം ഇസ്രായേലിന്റെ പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്നതാണ് നാം കാണുന്നത്. അന്‍വര്‍ സാദത്തിനൊപ്പം അദ്ദേഹം സമാധാനത്തിനുള്ള നൊബേല്‍ സമ്മാനവും പങ്കിട്ടു!). ഇങ്ങനെ സ്വന്തം ചെയ്തികളാല്‍ ദിനംപ്രതി കലുഷിതമായിക്കൊണ്ടിരിക്കുന്ന ഫലസ്തീനില്‍ നിന്ന് രക്ഷപ്പെട്ടു കടല്‍ കടക്കാന്‍ ഇസ്രായേല്‍ നിര്‍ഗമന തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ തുടങ്ങി. അപ്പോഴേക്കും ഫലസ്തീനിനെ വിഭജിക്കാനുള്ള രേഖാരൂപങ്ങള്‍ നിര്‍ണയിക്കപ്പെട്ടു കഴിഞ്ഞിരുന്നു.
അങ്ങനെ 1917 ബാല്‍ഫര്‍ പ്രഖ്യാപനം മുതല്‍ സജീവമായ ജൂതരാഷ്ട്രം എന്ന സാമ്രാജ്യത്വ അജണ്ട ഫലസ്തീനിന്റെ മാറ് പിളര്‍ത്തി പ്രതിഷ്ഠാപനം നിര്‍വഹിക്കപ്പെടുന്നത് 1947ലാണ്. ഫലസ്തീനികള്‍ ജനിച്ചു വളര്‍ന്ന മണ്ണും മലയും ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് മാത്രം യൂറോപ്പില്‍ നിന്നും മറ്റും കുടിയേറിയ ഒരു ന്യൂനപക്ഷത്തിന് ഭാഗം വെച്ചുകൊടുത്തത് അറബ് ലോകം അംഗീകരിച്ചില്ല. മറുവശത്ത് സയണിസ്റ്റുകളുടെ കുടിയേറ്റാവകാശം യുഎന്‍ അടക്കം അംഗീകരിച്ചു എന്നത് വന്‍ വിജയമായി കാണുകയും ഈ ഭാഗംവെപ്പ് അംഗീകരിച്ച് സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ചെയ്തു.
അറബ് ലോകം പ്രകോപിതരായി. ജൂതരുടെ അതിര്‍ത്തി നിര്‍ണയത്തിലും അവര്‍ക്ക് ദാനം കിട്ടിയ ഭൂവിസ്തൃതിയിലും കടുത്ത ശത്രുത ഉടലെടുത്തു. ഇത് 1948ല്‍ അറബ്-ഇസ്രായേല്‍ യുദ്ധത്തിന് കാരണമാവുകയും അറബികള്‍ പരാജയപ്പെടുകയും ചെയ്തു. ഈ യുദ്ധത്തോടെയാണ് ഫലസ്തീനിന്റെ 78% ഭൂമിയും ഇസ്രായേല്‍ കൈയേറിയത്. ഇതേ തുടര്‍ന്നാണ് ഫലസ്തീന്‍ ജനതയില്‍ ഭൂരിപക്ഷവും ഇന്നും ഒരു ‘സ്റ്റേറ്റ്‌ലസ്’ പദവിയില്‍ ഫലസ്തീനിലും പുറത്തും ചിതറിക്കഴിയുന്നത്. 1948ല്‍ നടന്ന അറബ്-ഇസ്രായേലി യുദ്ധത്തിന്റെ ഫലമായുണ്ടായ ഈ ദുരന്ത കാലഘട്ടമാണ് അറബ് ലോകത്ത് ‘അന്നക്ബ’ (മഹാദുരന്തം) എന്നറിയപ്പെടുന്നത്.

രണ്ടാം ലോക മഹായുദ്ധകാലത്ത് ബ്രിട്ടീഷ് സേനയുടെ കീഴില്‍ പരിഷ്‌കൃത ആയുധങ്ങളും സൈനിക രീതികളും പരിശീലിച്ച ജൂത സേനയ്ക്ക് മുമ്പില്‍ അറബ് സേനക്ക് പിടിച്ചു നില്‍ക്കുക പ്രയാസമായിരുന്നു. യുദ്ധത്തിനു ശേഷം നടന്നത് കൈയേറ്റത്തിന്റെയും കുടിയേറ്റത്തിന്റെയും രക്തരൂഷിതമായ ചരിത്രമാണ്. അത്തരം തുടര്‍സംഘര്‍ഷങ്ങളുടെ പരിണതിയെന്നോണം 1967ല്‍ വീണ്ടും നടന്ന അറബ്-ഇസ്രായേലീ യുദ്ധത്തില്‍ അല്‍ അഖ്‌സയും ജറൂസലമും ജൂതാധിനിവേശത്തിനു കീഴിലായി.
സ്വന്തം നാട്ടില്‍ അഭയാര്‍ഥികളായി ദിനേന സൈനികാക്രമണങ്ങളുടെ ദുരിതം പേറി ജീവിക്കുന്ന ഫലസ്തീനികളുടെ ഏതാനും പേജുകള്‍ മാത്രമാണ് ഇവിടെ പകര്‍ത്തിയത്. അലന്‍ ഹാര്‍ട്ടിന്റെ സയണിസം: ജൂതന്‍മാരുടെ യഥാര്‍ഥ ശത്രു എന്ന കൃതിയില്‍ ആ ചരിത്രത്തിന്റെ പല പിന്നാമ്പുറ കഥകളുടെയും വിശദ വിവരണങ്ങള്‍ കാണാം. 1947-48 കാലഘട്ടങ്ങളില്‍ സയണിസ്റ്റ് നേതാക്കളും ബ്രിട്ടീഷ് കമാന്‍ഡര്‍മാരും നടത്തിയ ഇത്തരം ഗൂഢചര്‍ച്ചകളുടെ മുഖ്യപ്രമേയം ഫലസ്തീനിന്റെ വംശീയ ശുദ്ധീകരണമായിരുന്നു എന്നാണ് ആധുനിക ഇസ്രായേലി ചരിത്രകാരന്‍ ഡോ. ഇലാന്‍ പാപ്പെ പ്രസ്താവിച്ചത്.
‘സയണിസ്റ്റ് തീവ്രവാദമാണ് ഇസ്‌ലാമിസ്റ്റ് തീവ്രവാദത്തേക്കാള്‍ അപകടം’ എന്നിങ്ങനെ സയണിസ്റ്റുകള്‍ക്കും ജൂതരാഷ്ട്രത്തിനുമെതിരെ ധീരമായ പല നിലപാടുകളും സ്വീകരിച്ച ജര്‍മന്‍ ജൂതകുടുംബാംഗമായ ഇലാന്‍ പാെപ്പ ഇസ്രായേല്‍ നടത്തിയ കൂട്ടക്കൊലകളെ കുറിച്ചും, ഇസ്രായേല്‍ എന്ന രാഷ്ട്രം നിലവില്‍ വന്ന അനീതിയെ കുറിച്ചും, ഇസ്രായേലിനെതിരെ രാ്രഷ്ടീയ-സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തേണ്ടതിന്റെ നീതിയെ കുറിച്ചും എഴുതിയ ചരിത്രകാരനാണ്. ചരിത്രവും ഐതിഹ്യവും ഭാവനയും കൂട്ടിച്ചേര്‍ത്ത് ജൂതവീക്ഷണത്തില്‍ എഴുതപ്പെട്ട ഓ ജറുസലേം (ലാരി കോളിന്‍സ് & ഡൊമിനിക് ലാപിയര്‍) പോലുള്ള കൃതികള്‍ വായിക്കുന്നവര്‍ വായിച്ചിരിക്കേണ്ട കൃതികളാണ് ആധുനിക ചരിത്രകാരനായ ഡോ. ഇലാന്‍ പാപ്പെയുടെ ഇസ്രായേല്‍ ചരിത്രകൃതികളും പ്രബന്ധങ്ങളും.
ഉപസംഹാരം
ലോകം നോക്കിനില്‍ക്കേ സൈനികശക്തിയും ആയുധബലവും ഉപയോഗിച്ച് കഴിഞ്ഞ മുക്കാല്‍ നൂറ്റാണ്ടായി നടന്നുവരുന്ന ഇസ്രായേലീ അതിക്രമങ്ങള്‍ ഫലസ്തീനില്‍ തീര്‍ത്ത കനല്‍പ്പാതകളും കണ്ണീര്‍ക്കാഴ്ചകളും പങ്കുവെക്കുക മാത്രമാണ് ഇവിടെ ഉദ്ദേശ്യം. ആ മഞ്ഞുമലയുടെ ഒരറ്റം മാത്രം പകര്‍ത്താന്‍ ഇനിയും പേജുകള്‍ വേണ്ടിവരും.
എനിക്ക് അവകാശികളില്ലെങ്കില്‍ ഞാനെന്തിന് ജീവിക്കണം എന്നൊരാള്‍ ചിന്തിക്കുമ്പോള്‍ ആ വികാരം അക്ഷരങ്ങളില്‍ പകര്‍ത്താനാവുന്നതല്ല. പലായനം ചെയ്യാന്‍ പോലുമിടമില്ലാതെ ഭൂമി കുടുസ്സാവുന്ന നിസ്സഹായാവസ്ഥ. അവന്റെ മുമ്പില്‍ പിന്നെ ജൈവികമായി ഒന്നുമുണ്ടാവില്ല. അവനെ സംബന്ധിച്ചിടത്തോളം എല്ലാം ലക്ഷ്യങ്ങള്‍ മാത്രം.’ പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം’ എന്ന കവിവാക്യം ചിലപ്പോള്‍ അന്വര്‍ഥമാവുന്ന അവസ്ഥകളാവാം ഇത്. അതേസമയം, വിവിധ ഫലസ്തീനി സംഘങ്ങള്‍ ഇസ്രായേലില്‍ തീര്‍ക്കുന്ന കൈയേറ്റങ്ങളിലും ഫിദായീന്‍ ആക്രമണങ്ങളിലും ജീവഹാനി സംഭവിക്കുന്ന നിരപരാധികളായ ഇസ്രായേലി ജനതയെ മറന്നുകൊണ്ടല്ല ഇത്രയും എഴുതിയത്. നിരപരാധികളെ അപകടപ്പെടുത്തുന്നത് ഇസ്‌ലാമില്‍ കുറ്റകരമാണ്. അത്തരം ആക്രമണങ്ങള്‍ക്കെതിരേ പക്വമതികളായ മുസ്‌ലിം പണ്ഡിതന്‍മാര്‍ മതവിധികള്‍ ഉദ്ധരിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കൂടാതെ അല്‍ ഖസ്സാം, ലയണ്‍സ് ഡന്‍, ജനീന്‍ ബ്രിഗേഡ്, അല്‍അഖ്‌സ ബ്രിഗേഡ് എന്നിങ്ങനെ പരശ്ശതം രാഷ്ട്രീയ-സൈനിക ഗ്രൂപ്പുകളും അവര്‍ തമ്മിലുള്ള പടലപിണക്കങ്ങളും ഹമാസും ഫത്ഹും തമ്മിലുള്ള സംഘര്‍ഷങ്ങളും ‘സൗഹൃദ വെടികളും’, ആംനസ്റ്റി പോലുള്ള സംഘടനകള്‍ ആരോപിക്കുന്ന തരത്തില്‍ ചാരവൃത്തിയും മറ്റും ആരോപിച്ചുള്ള വധശിക്ഷകളും… തുടങ്ങി ഫലസ്തീനികള്‍ക്കിടയിലുള്ള പ്രാണനാശകവും വിനാശകരവുമായ ആന്തരിക ശൈഥില്യങ്ങളെയും കാണാതിരുന്നുകൂടാ. ഒരു കൊച്ചു പ്രദേശത്താണെങ്കിലും നടന്നുവരുന്ന ഫലസ്തീന്‍ ലിബറേഷന്‍ അതോറിറ്റിയുടെ ഭരണകൂടമാവട്ടെ ശക്തമായ ഒരു നേതൃത്വത്തിന്റെ അഭാവത്തില്‍ ബലഹീനമായി കൊണ്ടിരിക്കുന്നതും നാം കാണുന്നു. ദ്വിരാഷ്ട്ര സിദ്ധാന്തത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുള്ള വിവാദങ്ങളും ഐക്യനിരക്കെതിരേ വെല്ലുവിളികളുയര്‍ത്തുന്ന സുപ്രധാന പ്രമേയങ്ങള്‍ തന്നെയാണ്.
എന്നാലും, കടുത്ത വേദനകളും വെല്ലുവിളികളും നിറഞ്ഞ കനല്‍പഥങ്ങള്‍ താണ്ടുമ്പോഴും അഭിമുഖങ്ങളിലും ദൃക്‌സാക്ഷി വിവരണങ്ങളിലുമെല്ലാം ഓരോ ഫലസ്തീനിയും പറയുന്നത് ‘ഞങ്ങള്‍ അതിജീവിക്കും, ഇന്‍ശാഅല്ലാഹ്, ഞങ്ങള്‍ ഞങ്ങളുടെ ജന്മനാടുകളിലേക്ക് മടങ്ങുക തന്നെ ചെയ്യും’ എന്നാണ്. എപ്പോള്‍? അറിയില്ല. മറ്റൊരു സലാഹുദ്ദീന്‍ അയ്യൂബി ജനിക്കേണ്ടിവരുമോ? അറിയില്ല. ആ പ്രതീക്ഷയുടെ പേരാണിന്ന്ഫലസ്തീന്‍.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x