നമ്മുടെ ന്യൂസ്റൂമുകളില്‍ എത്ര മുസ്‌ലിംകളുണ്ട്?
ആര്‍ രാജഗോപാല്‍ /ഷബീര്‍ രാരങ്ങോത്ത്
പത്രപ്രവര്‍ത്തനവും മാധ്യമ സ്വാതന്ത്ര്യവും സംബന്ധിച്ച് ദ ടെലഗ്രാഫ് എഡിറ്റര്‍ അറ്റ് ലാര്‍ജ് ആര്‍ രാജഗോപാലുമായുള്ള അഭിമുഖത്തിന്റെ രണ്ടാംഭാഗം
? സോഷ്യല്‍ മീഡിയയുടെ ആവിര്‍ഭാവത്തോടെ ഏതെങ്കിലും ഒരു വിഷയമുണ്ടാവുമ്പോള്‍ തന്നെ രണ്ടു നിലപാടുകള്‍ രൂപപ്പെടുകയും ശരിതെറ്റുകള്‍ സംബന്ധിച്ച വലിയ ചര്‍ച്ചകളുണ്ടാവുകയും ചെയ്യുന്നുണ്ട്. ഇത് പത്രമാധ്യമങ്ങളുടെ നിലപാടുകളെ സ്വാധീനിക്കുന്നില്ലേ?
സ്വാധീനിക്കാന്‍ പാടില്ല എന്നതാണ്. നമ്മളൊക്കെ സാമൂഹ്യജീവികളാണ് എന്നതിനാല്‍ തന്നെ ആ സ്വാധീനം വന്നുചേര്‍ന്നേക്കാം. നമ്മളൊരു പക്വമായ സമൂഹമല്ലാത്തതിന്റെയൊരു പ്രശ്‌നമുണ്ട്. പക്വമായ ഒരു സമൂഹത്തെക്കുറിച്ച് പറയുമ്പോള്‍ രണ്ട് ഇകണോമിസ്റ്റുകള്‍ ഉണ്ടെങ്കില്‍ മൂന്ന് അഭിപ്രായം വരുമെന്നു പറയാറുണ്ട്. അതൊരു നല്ല കാര്യമാണ്. പക്ഷേ, ആ അഭിപ്രായത്തോട് നമ്മള്‍ എങ്ങനെ പ്രതികരിക്കുമെന്നതിനെ അനുസരിച്ചിരിക്കും കാര്യങ്ങള്‍.
ഇപ്പോള്‍ കളമശ്ശേരി സ്‌ഫോടനം തന്നെ നോക്കൂ. ചില അപവാദങ്ങള്‍ ഉണ്ടെങ്കിലും കേരളത്തിലെ മാധ്യമങ്ങള്‍ ഏറ്റവും നല്ല രീതിയില്‍ തന്നെയാണ് അത് റിപ്പോര്‍ട്ട് ചെയ്തത്. സമൂഹം അങ്ങനെയായിരുന്നു. അതിന് അപവാദങ്ങളുണ്ട്. ബിജെപി നേതൃത്വമുണ്ട്, ജൂതന്മാരും നിങ്ങളും തമ്മിലെന്തു ബന്ധം എന്നാരായുന്ന റിപ്പോര്‍ട്ടറുണ്ട്, അതൊക്കെയുണ്ടെങ്കിലും പൊതുവെ മാധ്യമങ്ങള്‍ നന്നായി തന്നെയാണ് അത് കൈകാര്യം ചെയ്തത്. അത് വേണമെങ്കില്‍ നമുക്ക് നല്ല രീതിയില്‍ ചെയ്യാനൊക്കും എന്നാണ് തെളിയിച്ചത്.
സോഷ്യല്‍ മീഡിയയെ ആക്ഷേപിക്കുന്ന നേരത്ത് ആത്യന്തികമായി ജനങ്ങള്‍ക്ക് അവരുടെ ഉത്തരവാദിത്തത്തില്‍ നിന്ന് കൈകഴുകാനൊക്കില്ല. സോഷ്യല്‍ മീഡിയയില്‍ എന്തെങ്കിലും കാണുമ്പോഴേക്ക് വാളെടുത്തു തുടങ്ങാന്‍ പാടില്ലല്ലോ. സാമൂഹിക മാധ്യമങ്ങളെ പഴിക്കാമെങ്കിലും ആത്യന്തികമായി സമൂഹത്തിനു തന്നെയാണ് ഉത്തരവാദിത്തം.
? മോദിക്കാലത്ത് മാധ്യമപ്രവര്‍ത്തനം തന്നെ മാറിപ്പോയി എന്നൊരു ആക്ഷേപമുണ്ട്.
മാധ്യമപ്രവര്‍ത്തനം മാറിയിട്ടില്ല. മാധ്യമങ്ങള്‍ മാറി. ഈ സര്‍ക്കാരിന് അവര്‍ക്കെതിരായി ആരും ഒന്നും പറയുന്നത് ഇഷ്ടമല്ല എന്ന കാര്യം തീര്‍ച്ചയാണ്. Journalism is for the governed, not for the governors എന്നു പറയാറുണ്ട്. ഭരിക്കുന്നവര്‍ക്കു വേണ്ടിയല്ല ഭരിക്കപ്പെടുന്നവര്‍ക്കു വേണ്ടിയാണ് നമ്മള്‍ ജേണലിസം ചെയ്യേണ്ടത്. ആ ഒരു ഫോക്കസ് നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. സര്‍ക്കാര്‍ എന്തു വിചാരിക്കും എന്നു കരുതേണ്ട ആവശ്യമില്ല. പക്ഷേ, പലപ്പോഴും പത്രക്കാരും പത്രമുടമകളും എഡിറ്റര്‍മാരും ആലോചിക്കുന്നത്, സര്‍ക്കാര്‍ ഇതിനെക്കുറിച്ച് എന്തു വിചാരിക്കുമെന്നാണ്. അവര്‍ എന്തെങ്കിലും ആക്ഷനെടുത്താലോ എന്ന ഭയം ഇവരെ പിടികൂടിയിരിക്കുന്നു. അത് ഒട്ടും ഹെല്‍ത്തിയല്ല.
പലപ്പോഴും ഭയം മാത്രമല്ല, ഒരു സന്നദ്ധതയാണ് പത്രങ്ങള്‍ കാണിക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാരിനെ കഴിയുന്നത്രയും സഹായിക്കണം എന്ന ഒരു സന്നദ്ധതയാണ് ഉണ്ടാകുന്നത്. അത് വളരെ അപകടകരമായ സന്നദ്ധതയാണ്. നേരത്തേ ഈ സന്നദ്ധത ഇല്ലായിരുന്നു. പരസ്യം തരുന്നുണ്ട് എന്ന പേരില്‍ ചെറിയ അനുഭാവം മാത്രമായിരുന്നു ചിലപ്പോഴെങ്കിലും ഉണ്ടായിരുന്നത് പണ്ട്. ഇന്നതല്ല, പരസ്യം കിട്ടിയില്ലെങ്കില്‍ പോലും അങ്ങോട്ട് പോയി സഹായിക്കാനുള്ള സന്നദ്ധത പ്രകടിപ്പിക്കുകയാണ്.
? അതൊരു ഭയത്തിന്റെ പുറത്ത് സംഭവിക്കുന്നതു കൂടിയല്ലേ? ന്യൂസ് ക്ലിക്ക് പോലുള്ളവയ്ക്കു നേരെ നടന്ന വേട്ടയാടലുകളെ ഭയന്ന് മാധ്യമങ്ങള്‍ കീഴൊതുങ്ങി നില്‍ക്കുകയല്ലേ?
ന്യൂസ് ക്ലിക്കിനു സംഭവിച്ചത് ഇപ്പോഴല്ലേ? എന്താണീ വേട്ടയാടുക എന്നു പറയുന്നത്? കുറച്ച് കാലം ജയിലിലിടാന്‍ കഴിഞ്ഞേക്കും. സിദ്ദീഖ് കാപ്പനെ രണ്ടു വര്‍ഷം ഇട്ടു. അദ്ദേഹം തിരിച്ചുവന്നില്ലേ? മറ്റു മാധ്യമങ്ങള്‍ ജയിലിനെ ഇത്ര ഭയക്കുന്നതെന്തിനാണ്? അടിയന്തരാവസ്ഥക്കാലത്ത് എത്രയോ മാധ്യമപ്രവര്‍ത്തകര്‍ ജയിലില്‍ കിടന്നിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത ഭയം നമ്മെ ഗ്രസിച്ചിട്ടുണ്ടെങ്കില്‍ നമ്മുടെ ജേണലിസത്തില്‍ പ്രശ്‌നമുണ്ട്. മാക്‌സിമം ചെയ്യാവുന്നത് ജയിലിലിടുക എന്നതാണ്. മുന്‍ഗാമികളൊക്കെ അത്തരം ജയിലുകളെ അതിജീവിച്ചിട്ടുണ്ടെങ്കില്‍ ജേണലിസ്റ്റുകള്‍ക്കും അതിജീവിക്കാന്‍ സാധ്യമല്ലേ എന്നതാണ് ചോദ്യം. എന്തിനെയാണ് ഇവര്‍ ഭയപ്പെടുന്നതെന്ന് എനിക്ക് അറിയില്ല.
? മാധ്യമപ്രവര്‍ത്തനത്തെ ആക്ടിവിസമായിട്ടോ രാഷ്ട്രീയ പ്രവര്‍ത്തനമായിട്ടോ കണക്കാക്കാവുന്നതാണോ?
മാധ്യമപ്രവര്‍ത്തനം ഒരിക്കലും ഒരു ആക്ടിവിസമോ രാഷ്ട്രീയ പ്രവര്‍ത്തനമോ ആകാന്‍ പാടില്ല. അപ്പോള്‍ ചിലരൊക്കെ ഞാന്‍ ചെയ്യുന്നത് പിന്നെയെന്താണെന്ന് ചോദിക്കാറുണ്ട്. ഞാന്‍ ചെയ്യുന്നത് ആക്ടിവിസമല്ല. പറയേണ്ട കാര്യങ്ങള്‍ എനിക്ക് അറിയാവുന്ന രീതിയില്‍ പറയുക എന്നതു മാത്രമാണ്. ചിലര്‍ പറയുന്നതിന്റെ ടോണ്‍ വ്യത്യാസമുള്ളതാവാം. ആക്ടിവിസമെന്നത് ഒരു ഐഡിയ എടുത്ത് അതിനെ സപ്പോര്‍ട്ട് ചെയ്യുകയോ എതിര്‍ക്കുകയോ ചെയ്യുന്നതാണ്. അത് പത്രക്കാരുടെ ഫീല്‍ഡാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. പലര്‍ക്കും അതിനെപ്പറ്റി മറിച്ചൊരു അഭിപ്രായമുണ്ട്.
ദൗര്‍ഭാഗ്യവശാല്‍ ഇന്ത്യയില്‍ നമുക്ക് വഴികാണിച്ചുതരാന്‍ ആരുമില്ല എന്നതാണ് സത്യം. ഏറ്റവും പ്രസിദ്ധവും പരിചിതവുമായ അഞ്ചു പത്രങ്ങളെടുത്താല്‍ അവയില്‍ എത്രയെണ്ണത്തിന്റെ എഡിറ്റര്‍മാരുടെ പേരു പറയാന്‍ കഴിയും? കഴിയില്ല എന്നതാണ് സത്യം. എന്നാല്‍ മുമ്പ് ‘സ്വദേശാഭിമാനിയില്‍ ആരാണ് എഡിറ്റര്‍’ എന്നു ചോദിച്ചാല്‍ അമാന്തമില്ലാതെ ‘രാമകൃഷ്ണപിള്ള’ എന്നു പറയും. നൂറു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള അദ്ദേഹത്തെ നമുക്ക് ഓര്‍ക്കാന്‍ കഴിയുന്നുണ്ട്. എന്നാല്‍, ഇന്ന് നമുക്ക് നോക്കാനായി റോള്‍ മോഡല്‍സ് ഇല്ല. പത്രത്തിന്റെ എഡിറ്ററുടെ പേരു പോലും അറിയില്ല.
ജേണലിസത്തിന്റെ സുവര്‍ണ കാലഘട്ടം എന്നത് 20ാം നൂറ്റാണ്ടിന്റെ രണ്ടാം ഭാഗമാണ്. അതില്‍ തന്നെ മുഖ്യമായത് വാഷിങ്ടണ്‍ പോസ്റ്റിന്റെ ആ കാലഘട്ടമാണ്. അന്ന് അതിന്റെ എഡിറ്റര്‍ ഞാന്‍ നേരത്തേ പറഞ്ഞ ബെഞ്ചമിന്‍ ബ്രാഡ്‌ലി ആയിരുന്നു. അദ്ദേഹം കെന്നഡിയുടെ അടുത്ത സുഹൃത്തായിരുന്നു. കെന്നഡി ആദ്യം നിക്‌സനെ തോല്‍പിക്കുന്നുണ്ട്. പിന്നീട് നിക്‌സന്‍ അധികാരത്തിലെത്തിയപ്പോള്‍ വാഷിങ്ടണ്‍ പോസ്റ്റ് പതിവായി നിക്‌സനെതിരെ എഴുതി. ബെഞ്ചമിന്‍ ബ്രാഡ്‌ലി കെന്നഡിയുടെ സുഹൃത്തായതുകൊണ്ട് വ്യക്തിപരമായി നിക്‌സനോടുള്ള വിരോധമാണ് ഈ എഴുതിത്തീര്‍ക്കുന്നത് എന്നൊരു ആരോപണം ഉയര്‍ന്നിരുന്നു.
വര്‍ഷങ്ങള്‍ക്കിപ്പുറം ടെഡ് കെന്നഡി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന സമയത്ത് ബെന്‍ ബ്രാഡ്‌ലിയുടെ ഒരു ഇന്റര്‍വ്യൂ പുറത്തു വരുന്നുണ്ട്. അദ്ദേഹത്തോട് ‘ആരു പ്രസിഡന്റാകുമെന്നാണ് താങ്കള്‍ കരുതുന്നത്’ എന്നു ചോദിക്കപ്പെട്ടു. അദ്ദേഹം അന്നു പറഞ്ഞ മറുപടി ‘ആരു ശ്രദ്ധിക്കുന്നു അത്? അത് ജനങ്ങളാണ് തീരുമാനിക്കേണ്ടത്. അയാള്‍ പ്രസിഡന്റാകുമ്പോള്‍ എന്തു ചെയ്തു എന്നു നോക്കലാണ് എന്റെ ജോലി’ എന്നായിരുന്നു.
അതുതന്നെയാണ് എനിക്കും പറയാനുള്ളത്. നരേന്ദ്ര മോദി വിമര്‍ശിക്കപ്പെടുന്നു എന്നതിനര്‍ഥം ആ വ്യക്തി വിമര്‍ശിക്കപ്പെടുന്നു എന്നതല്ല, അദ്ദേഹം ചെയ്യേണ്ട പണി ചെയ്യുന്നുണ്ടോ എന്നു നോക്കിയുള്ള വിമര്‍ശനമാണ്. ആര് ആ പദവിയിലിരുന്നാലും ആ വിമര്‍ശനങ്ങളുണ്ടാവണം. അതാണ് ഒരു ജേണലിസ്റ്റിന്റെ കടമ. അതിനെ ആക്ടിവിസമെന്നോ രാഷ്ട്രീയമെന്നോ വിളിച്ചാലും കുഴപ്പമില്ല. യഥാര്‍ഥത്തില്‍ അതൊന്നുമല്ല, ജേണലിസമാണത് എന്നാണ് ഞാന്‍ പറയുക.
അദ്ദേഹത്തെ എതിര്‍ക്കുന്നതുകൊണ്ട് മറ്റൊരാള്‍ പ്രധാനമന്ത്രിയാവണം എന്നു പറയുന്നില്ല ഞാന്‍. ഇദ്ദേഹം ചെയ്യുന്നത് ശരിയല്ല എന്നു ചൂണ്ടിക്കാട്ടുകയാണ്. ഭരിക്കപ്പെടുന്നവരുടെ ശബ്ദമാവുക എന്നതാണ് ഒരു ജേണലിസ്റ്റിന്റെ ജോലി, ഭരിക്കുന്നവര്‍ക്കു വേണ്ടിയല്ല. അത് ആക്ടിവിസമാണെങ്കില്‍ ആക്ടിവിസമായിക്കോട്ടെ എന്നു മാത്രം.
? ഭരണകൂടത്തിന്റെ കൈകളില്‍ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള ചില ടൂളുകളുണ്ട്. മീഡിയവണ്‍ ചാനലിനെ ലൈസന്‍സ് നല്‍കാതെ കുറച്ചു കാലം പിടിച്ചുനിര്‍ത്തി. അതിനൊക്കെ കാരണമായത് ചെറിയ രീതിയിലെങ്കിലും എതിര്‍ശബ്ദം ഉയര്‍ന്നു എന്നുള്ളതാണ്. മോദിക്കാലത്ത് ഇത്തരത്തില്‍ എതിര്‍ശബ്ദമുയര്‍ത്തുന്ന മാധ്യമങ്ങളുടെ ഭാവി എന്തായിരിക്കും?
നിയമവ്യവസ്ഥ ശക്തമായി നിലനില്‍ക്കുവോളം അതിനെക്കുറിച്ച് നാം ബുദ്ധിമുട്ടിലാവേണ്ട ആവശ്യമില്ല. താങ്കള്‍ പറഞ്ഞ കാര്യം ശരിയാണ്. പുതിയൊരു ടെലിവിഷന്‍ ചാനല്‍ തുടങ്ങാന്‍ ഒരാള്‍ ആഗ്രഹിച്ചാല്‍ അയാളുടെ പൊളിറ്റിക്കല്‍ ബാക്ഗ്രൗണ്ട് അന്വേഷിച്ചിട്ടേ ഈ സര്‍ക്കാര്‍ അനുമതി നല്‍കുകയുള്ളൂ. തുടക്കക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാകും.
നിലവിലുള്ള ചാനലുകളെ സംബന്ധിച്ച് ആലോചിക്കുമ്പോള്‍, മീഡിയവണ്ണിന് സംഭവിച്ചത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. ഒരു കാരണവും കാണിക്കാതെയാണ് പുതുക്കല്‍ തടഞ്ഞുവെച്ചത്. അതിന്റെ പ്രസന്നമായ മറ്റൊരു വശം സുപ്രീം കോടതി ആ നീക്കത്തെ തടഞ്ഞു എന്നതാണ്. അത് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.
സര്‍ക്കാരിനേക്കാളും എനിക്ക് ഭയം വായനക്കാരെയും പ്രേക്ഷകരെയുമാണ്. അവരില്ലെങ്കില്‍ പിന്നെ ഈ ചെയ്യുന്നതിലൊന്നും ഒരു കാര്യവുമില്ലല്ലോ. അതാണ് ഞാന്‍ വലിയൊരു ഭീഷണിയായി കാണുന്നത്, സര്‍ക്കാരിനെയല്ല.
? ഒരു ഭാഗത്ത് ന്യൂനപക്ഷ വേട്ട നടന്നുകൊണ്ടിരിക്കുന്നു. സിദ്ദീഖ് കാപ്പനൊക്കെ അതിന്റെ ഇരയാണ്. ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയ്ക്കും ഒരു പൗരന്‍ എന്ന നിലയ്ക്കും അതിനെ എങ്ങനെ പ്രതിരോധിക്കാം എന്നാണ് കരുതുന്നത്?
ആത്യന്തികമായി നമ്മുടെ അവസാന പ്രതീക്ഷ കോടതി തന്നെയാണ്. പക്ഷേ, പലപ്പോഴും നമ്മുടെ നിയമ സംവിധാനത്തിനകത്ത് സമയം ഒരുപാട് എടുക്കും. ഇത് ഒരു റെഡി ആന്‍സറുള്ള പ്രതിവിധിയല്ല. പനി വരുമ്പോള്‍ ഇന്ന മരുന്ന് എന്നപോലെ കരുതാനാവില്ല.
സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്യുന്ന സമയം അവിടെ യാതൊരു ക്രൈമും നടന്നിട്ടില്ല. അദ്ദേഹം വാര്‍ത്ത കവര്‍ ചെയ്യാന്‍ വേണ്ടി പോയതാണ്. അദ്ദേഹത്തിന്റെ കൂടെ രണ്ട് പിഎഫ്‌ഐ സപ്പോര്‍ട്ടേഴ്‌സ് ഉണ്ടായിരുന്നു എന്നു പറഞ്ഞിട്ടാണ് അറസ്റ്റ് നടന്നത്. ആ വാര്‍ത്ത പുറത്തു വന്നപ്പോള്‍ പല ആളുകളും ചില പത്രക്കാര്‍ ഉള്‍പ്പെടെ ഒരു നരേറ്റീവ് ഉണ്ടാക്കിയെടുത്തു. സിദ്ദീഖ് കാപ്പനല്ല രാജഗോപാല്‍ എന്ന ഒരാളാണ് പോയിരുന്നതെങ്കില്‍, രാജഗോപാലിനെയായിരുന്നു അറസ്റ്റ് ചെയ്തിരുന്നതെങ്കില്‍ ഇന്ത്യയില്‍ അത് വലിയ പ്രശ്‌നമായി ഉയര്‍ന്നേനെ. ഒരുവേള അറസ്റ്റ് ചെയ്യുമോ എന്നുപോലും എനിക്ക് സംശയമുണ്ട്. അത് തീര്‍ച്ചയായും ഒരു മതപ്രശ്‌നം തന്നെയാണ്.
ഇന്ത്യന്‍ മീഡിയകള്‍ ന്യൂനപക്ഷങ്ങളെ ശരിക്ക് കവര്‍ ചെയ്യാറില്ല. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ മാത്രമാണ് കവര്‍ ചെയ്യുന്നത്. നെഗറ്റീവ് കവറേജുകളാണ് കൂടുതലും. അതിന്റെ പ്രധാന കാരണം നമ്മുടെ ന്യൂസ് റൂമുകളില്‍ ഇപ്പോഴും ഹിന്ദു അപ്പര്‍ ക്ലാസ് ആധിപത്യമാണ് എന്നതാണ്. നിങ്ങള്‍ എടുത്തുനോക്കൂ, ടെലഗ്രാഫ് എന്ന പത്രം ഒരിക്കലും വര്‍ഗീയമായ ഒരു സംഗതി പ്രോത്സാഹിപ്പിക്കുന്നു എന്നു പറയാന്‍ പറ്റില്ല. സെക്കുലറായിട്ടുള്ള ഓണേഴ്‌സ് തന്നെയാണ്. അവിടെ പോലും ഒരു ശതമാനം പോലും മുസ്‌ലിം ജേണലിസ്റ്റുകളില്ല. മാനേജ്‌മെന്റ് സൈഡിലും വളരെ കുറവാണ്. എത്ര ദലിതരുണ്ടെന്നു ചോദിച്ചാലും വളരെ കുറവായിരിക്കും.
നമ്മുടെ ന്യൂസ് റൂമുകള്‍ മാറേണ്ടിയിരിക്കുന്നു. പ്രൈവറ്റ് സെക്ടറിലും സംവരണം കൊണ്ടുവരുകയും ഈ പ്രശ്‌നം പരിഹരിക്കുകയും വേണ്ടതുണ്ട്. ഞാന്‍ സംവരണത്തെ അങ്ങേയറ്റം പിന്തുണയ്ക്കുന്ന ഒരാളാണ്. കഴിഞ്ഞ മുപ്പതു വര്‍ഷമായി അതിനായി ശ്രമിക്കുന്നുണ്ടെങ്കിലും സാധിച്ചിട്ടില്ല. സംവരണം തന്നെയാണ് ഒരു ഓപ്ഷന്‍. അത് മാറാതെ ന്യൂസ് റൂമുകള്‍ നന്നാവില്ല.
മുസ്‌ലിം വിഷയങ്ങള്‍ അഡ്രസ് ചെയ്യപ്പെടാതെ പോവുകയാണ്. മലപ്പുറത്ത് ഉണ്ടായിട്ടുള്ളത് അഭൂതപൂര്‍വമായ വിദ്യാഭ്യാസ വിപ്ലവമാണ്. എന്നാല്‍ അത് വേണ്ട രീതിയില്‍ മാധ്യമങ്ങള്‍ കവര്‍ ചെയ്തിട്ടില്ല. ലോകത്തിലെ ഒരു അദ്ഭുതം തന്നെയാണ് അത്. കഴിഞ്ഞ 60 വര്‍ഷത്തിനിടയ്ക്ക് മലപ്പുറത്ത് വിദ്യാഭ്യാസ കാര്യത്തില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ കേരളത്തിനു പുറത്തുള്ളവര്‍ക്ക് അറിയില്ല. അത് ജേണലിസത്തിന്റെ പരാജയം തന്നെയാണ്. മുസ്‌ലിം വിഭാഗത്തെക്കുറിച്ച് നെഗറ്റീവ് സ്റ്റോറികള്‍ മാത്രം കണ്ട് രൂപപ്പെടുന്ന പൊതുബോധത്തെ കൃത്യമായി കൈകാര്യം ചെയ്യണമെങ്കില്‍ ന്യൂസ് റൂമുകള്‍ മാറേണ്ടതുണ്ട് എന്നാണ് പറഞ്ഞുവന്നത്.
? ജനാധിപത്യം അതിന്റെ ഏറ്റവും അപകടകരമായ അവസ്ഥയിലാണ് എന്ന വിലയിരുത്തലുണ്ട്. അതിന്റെ ഭാഗമായാണ് ഇന്‍ഡ്യാ സഖ്യം രൂപീകരിക്കപ്പെടുന്നത്. അതിന്റെയുള്ളില്‍ പല സ്വഭാവങ്ങളിലുള്ള പാര്‍ട്ടികളാണ് ഉള്ളത്. എല്ലാ വിഷയങ്ങളിലും യോജിപ്പ് എന്നത് അത്തരമൊരു സഖ്യത്തില്‍ നിന്ന് പ്രതീക്ഷിക്കാനാവില്ല. അത്തരമൊരു സഖ്യത്തിന്റെ ഭാവി എന്തായിരിക്കും?
ഭാവി എന്താണെന്ന് നമുക്ക് പറയാന്‍ പറ്റില്ല. പക്ഷേ, ഇന്‍ഡ്യാ സഖ്യം പോലൊരു സഖ്യം വളരെ അനിവാര്യമാണ്, ആവശ്യമാണ്. അഭിപ്രായഭിന്നതയില്ലാത്ത രാജ്യത്തിന് എന്തോ ഒരു പ്രശ്‌നമുണ്ട്. തീര്‍ച്ചയായും അഭിപ്രായ ഭിന്നതയുണ്ടായിരിക്കണം. ജനാധിപത്യത്തില്‍ അങ്ങനെയായിരിക്കണം. അത് പ്രശ്‌നം നിറഞ്ഞതാവും, വേഗത കുറഞ്ഞതാവും. പക്ഷേ, ഭിന്നാഭിപ്രായത്തിലൂടെ ഉരുത്തിരിഞ്ഞുവരുന്ന അഭിപ്രായം മികച്ചതായിരിക്കും. താഴോട്ട് അടിച്ചേല്‍പിക്കുക എന്നതിനു പകരം ചര്‍ച്ചയില്‍ നിന്ന് രൂപം കൊള്ളുക എന്നതാണ് ശരി. ഇന്‍ഡ്യാ സഖ്യം തന്നെ ഡെമോക്രസിയുടെ സുന്ദരമായ മുഖമാണ്. ബഹളമുണ്ടാക്കുക, തമ്മില്‍ തല്ലുക എന്നത് ഡെമോക്രസിയുടെ സുന്ദരമായ മുഖമാണ്. നമ്മള്‍ നിശ്ശബ്ദരാകാന്‍ പാടില്ല. ഈ കുഞ്ഞിന്റെ ഭാവിയെക്കുറിച്ച് പ്രവചിക്കാന്‍ സാധിക്കില്ലെങ്കിലും കുഞ്ഞ് ആവശ്യമാണ് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.
? കൊല്‍ക്കത്തയില്‍ ഒരുപാട് കാലം താമസിച്ചതാണല്ലോ. ബംഗാളിന്റെ മനസ്സ് ഏറക്കുറേ പിടികിട്ടിക്കാണും. യഥാര്‍ഥത്തില്‍ ബംഗാളിന്റെ പൊതുവികാരം എന്താണ്?
പൊതുവികാരം എന്താണെന്ന് സൂക്ഷ്മമായി പറയാന്‍ എനിക്ക് അറിയില്ല. ഇലക്ടറല്‍ റോളില്‍ ബംഗാളില്‍ ഇടതുപക്ഷം പൂര്‍ണമായും തകര്‍ന്നുപോയി എന്നത് ശരിയാണ്. പക്ഷേ, ബംഗാളില്‍ എപ്പോഴും ഒരു ഇടതു സ്‌പേസുണ്ട്. പലപ്പോഴും നാം മറന്നുപോകുന്ന ഒരു സംഗതി, ജനസംഘത്തിന്റെയൊക്കെ സ്ഥാപകനായ ശ്യാമപ്രസാദ് മുഖര്‍ജി ജനിച്ച സ്ഥലമാണ് ബംഗാള്‍ എന്നതാണ്. ബംഗാളില്‍ ഹിന്ദു ഭൂരിപക്ഷ മണ്ഡലങ്ങളുണ്ട്. പക്ഷേ, ഹിന്ദുത്വ ഐഡിയോളജിക്ക് അവര്‍ ഇടം കൊടുക്കാതിരുന്നതിന്റെ കാരണം അവിടെയുള്ള സെക്കുലര്‍ മനഃസ്ഥിതിയാണ്. ആ ഐഡിയോളജിയുടെ പ്രസരണത്തില്‍ മമതയും പങ്കുവഹിക്കുന്നുണ്ട്. എന്തൊക്കെ പറഞ്ഞാലും മമത മുസ്‌ലിംകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ശ്രമിക്കുന്നുണ്ട്. സാമ്പത്തികമായും മറ്റു കാര്യങ്ങളിലും ഒരുപാട് പ്രശ്‌നങ്ങളുണ്ട്. അത് യാഥാര്‍ഥ്യമാണ്. പക്ഷേ ഇടതുപക്ഷമായിരുന്നപ്പോഴും മമതയാകുമ്പോഴും ഈ മതേതര കാഴ്ചപ്പാട് നിലനിര്‍ത്താന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്.
? കേരളത്തില്‍ മതസൗഹാര്‍ദം വലിയ പ്രശ്‌നത്തിലേക്ക് പോവുകയാണ്. എന്തെങ്കിലും ഒരു പ്രശ്‌നം വരുമ്പോഴേക്ക് അതിനു പിന്നിലുള്ളവരുടെ മതം തിരയുകയും സാമൂഹിക മാധ്യമങ്ങളില്‍ ഹിന്ദു-മുസ്‌ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ തമ്മിലുള്ള വാഗ്വാദങ്ങളും പോര്‍വിളികളും ഉയരുകയും ചെയ്യുന്നു. ഒരു അകലം പ്രത്യക്ഷത്തില്‍ തന്നെ കാണുകയും ചെയ്യുന്നു. ഈ സാഹചര്യത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത്?
ഒരു പ്രശ്‌നമുണ്ടാകുമ്പോള്‍ ചിലര്‍ മനഃപൂര്‍വം മതവിദ്വേഷത്തിനു പഴുതുകള്‍ തിരയുന്നുണ്ട്. അത് പാടില്ലാത്തതാണ് എന്നതില്‍ രണ്ടഭിപ്രായമുണ്ടാവാന്‍ സാധ്യതയില്ല. യഥാര്‍ഥ മതസൗഹാര്‍ദം ഉണ്ടെങ്കില്‍ ആര്‍ക്കും എന്തും പറയാനുള്ള സ്വാതന്ത്ര്യം നാം നല്‍കണം. അത് അടിച്ചമര്‍ത്തിയിട്ട് കാര്യമില്ല. ജനങ്ങള്‍ അത് എങ്ങനെ ഉള്‍ക്കൊള്ളുമെന്നതാണ് പ്രധാനം. നിരുത്തരവാദപരമായ വല്ല പരാമര്‍ശവും കാണുമ്പോഴേക്ക് ‘കാള പെറ്റു എന്നു കേള്‍ക്കുമ്പോഴേക്ക് കയറെടുക്കുന്ന’ തരത്തില്‍ ഇടപെടരുത്. രാഷ്ട്രീയ നേതൃത്വം ജനങ്ങളെ ബോധവത്കരിക്കാനാണ് ശ്രമിക്കേണ്ടത്. സോഷ്യല്‍ മീഡിയക്ക് ആവശ്യത്തിലധികം പ്രാധാന്യം നല്‍കരുത്. സോഷ്യല്‍ മീഡിയ ഒരു ചന്ത പോലെയാണ്. ആര്‍ക്കും എന്തും പറഞ്ഞ് പോകാന്‍ കഴിയുന്ന ഇടം. അവിടെ എങ്ങനെ പെരുമാറണം എന്നു പഠിക്കുകയാണ് വേണ്ടത്.
? കേരളത്തിലെ മുസ്‌ലിം ലീഗിനെ എങ്ങനെയാണ് കാണുന്നത്?
ഞാന്‍ വേണ്ടത്ര ഈ വിഷയം പഠിച്ചിട്ടില്ല. എന്നിരുന്നാലും എന്റെ അറിവില്‍ മുസ്‌ലിം ലീഗ് ഏറ്റവും പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒരു സംഘടനയാണ്. പല നിര്‍ണായക സന്ദര്‍ഭങ്ങളിലും അവര്‍ കാണിച്ച സൂക്ഷ്മത വലുതാണ്. എതിരഭിപ്രായമുള്ളവരുണ്ടാകാം. ഏകീകൃത സിവില്‍ കോഡ് വരുന്നു എന്നു കേട്ടിരുന്ന സമയത്ത് ലീഗ് എടുത്ത ഒരു നിലപാടുണ്ട്. ‘നമ്മള്‍ എതിര്‍ക്കണം, പക്ഷേ, ഇന്റലക്ച്വല്‍ ലെവലിലാവണം’ എന്നതായിരുന്നു അവരുടെ നിലപാട്. അത് വളരെ ശരിയായ ഒരു നിലപാടായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ലീഗ് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട പൊളിറ്റിക്കല്‍ ഫോഴ്‌സാണ്.