1 Sunday
June 2025
2025 June 1
1446 Dhoul-Hijja 5

ആവര്‍ത്തിച്ചു പറയുന്നു; മതേതര വോട്ടുകള്‍ ഭിന്നിക്കരുത്‌

ടി റിയാസ് മോന്‍


ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ പാലക്കാട് മണ്ഡലം സന്ദര്‍ശിച്ച് ശേഖരിച്ച വിവരങ്ങള്‍ വിശകലനം ചെയ്തുകൊണ്ട് ശബാബ് വാരികയുടെ 2024 ജൂലൈ 12 ലക്കത്തില്‍ ഒരു ലേഖനം എഴുതിയിരുന്നു. കോണ്‍ഗ്രസും ബി ജെ പിയും തമ്മിലുള്ള പോരാട്ടത്തില്‍ മതേതര വോട്ടുകള്‍ ഏകീകരിക്കുവാന്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഇടപെടണം എന്നും മതേതരവോട്ടുകള്‍ ഭിന്നിക്കരുത് എന്നുമാണ് ലേഖനത്തിലൂടെ പറയാന്‍ ശ്രമിച്ചത്. പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പി തോല്‍ക്കേണ്ടത് കേരളത്തിലെ സമാധാന ജീവിതം ആഗ്രഹിക്കുന്നവരുടെ ആവശ്യമാണ്. പാലക്കാട്ട് കോണ്‍ഗ്രസും ബി ജെ പിയും തമ്മിലാണ് മത്സരം. ബി ജെ പി സോഷ്യല്‍ എഞ്ചിനീയറിംഗിന്റെ സകല സാധ്യതയും പാലക്കാട്ട് പ്രയോഗിക്കും. വര്‍ഗീയ ധ്രുവീകരണത്തിന്റെ സാധ്യതകള്‍ എമ്പാടും ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് തന്ത്രങ്ങളായിരിക്കും പാലക്കാട്ട് ബി ജെ പിക്ക് ഉണ്ടാകുക. പാലക്കാട്ട് ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നതെന്ന് വരുത്തിതീര്‍ക്കേണ്ടത് ബി ജെ പിയുടെ കൂടി ആവശ്യമാണ്. ത്രികോണ മത്സരം നടക്കുമ്പോള്‍ ആര്‍ക്കും ജയിക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തെത്തിയ ഇടതുപക്ഷ സ്ഥാനാര്‍ഥിക്ക് കൂടുതല്‍ വോട്ടുകള്‍ മതേതര ചേരിയില്‍ നിന്നും ന്യൂനപക്ഷ ജനവിഭാഗങ്ങളില്‍ നിന്നും ലഭിക്കേണ്ടത് ബി ജെ പിയുടെ ആവശ്യമാണ്. അതിനു വേണ്ടിയാണ് ശക്തമായ ത്രികോണ മത്സരം എന്ന പ്രതീതി ബി ജെ പി തന്നെ സൃഷ്ടിക്കുന്നത്. പാലക്കാട്ട് ത്രികോണ മത്സരം ഇല്ലെന്നും ബി ജെ പിയും കോണ്‍ഗ്രസും നേര്‍ക്കു നേര്‍ പോരാടുകയാണെന്നും തിരിച്ചറിയണം. അപ്പോള്‍ ആര്‍ക്കാണ് ന്യൂനപക്ഷങ്ങളും മതേതര നിലപാടുള്ളവരും വോട്ട് ചെയ്യേണ്ടത് എന്ന കാര്യത്തില്‍ വ്യക്തതയുണ്ടാകും.
രാഹുല്‍ മാങ്കൂട്ടത്തിലാണ് പാലക്കാട്ടെ യു ഡി എഫ് സ്ഥാനാര്‍ഥി. മലയാള ദൃശ്യമാധ്യമങ്ങളിലെ കോണ്‍ഗ്രസിന്റെ മുഖമായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ഥിത്വം മാസങ്ങള്‍ക്ക് മുമ്പേ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മനസ്സിലുണ്ടായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ വിഭാഗം തലവന്‍ ഡോ. പി സരിന്‍ പാര്‍ട്ടി വിട്ടു ഇടതു സ്ഥാനാര്‍ഥിയായി രംഗപ്രവേശം ചെയ്തു. ഡോ. പി സരിന്റെ സ്ഥാനാര്‍ഥിത്വം കൊണ്ടുള്ള രാഷ്ട്രീയ നേട്ടങ്ങളും കോട്ടങ്ങളും സി പി എം തെരഞ്ഞെടുപ്പിന് ശേഷം വിശകലനം ചെയ്യേണ്ടതാണ്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ സി പി എം പരീക്ഷിച്ച് വിജയിച്ച സ്വതന്ത്ര വേഷങ്ങള്‍ പാലക്കാട് ജില്ലയിലേക്ക് കൂടി വ്യാപിപ്പിക്കുന്നു എന്നതാണ് സരിന്റെ സ്ഥാനാര്‍ഥിത്വം നല്‍കുന്ന സൂചന.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ഡോ. പി സരിന്‍ ഉന്നയിച്ച ആരോപണങ്ങള്‍ പരിശോധിക്കുന്നതില്‍ അര്‍ഥമില്ല. അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നെങ്കില്‍ ഈ ആരോപണങ്ങള്‍ ഉണ്ടാകുമായിരുന്നില്ലല്ലോ. കോണ്‍ഗ്രസിനകത്ത് നിരവധി പേരുകള്‍ സ്ഥാനാര്‍ഥിത്വത്തിന് വേണ്ടി ഉയര്‍ന്നു വന്നിരുന്നുവെങ്കിലും ജയസാധ്യത, ജനങ്ങള്‍ക്കിടയിലെ സുപരിചിതത്വം, ക്ലീന്‍ ഇമേജ്, ഘടക കക്ഷികളുടെ പിന്തുണ എന്നിവയുള്ള സ്ഥാനാര്‍ഥി എന്ന നിലയില്‍ അവസാന ഘട്ടത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ മാത്രമാണ് പരിഗണിക്കപ്പെട്ടത്. രാഹുല്‍ ആയിരിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെന്ന കാര്യത്തില്‍ യു ഡി എഫ് ഘടകകക്ഷിയായ മുസ്ലിം ലീഗിനും സംശയം ഉണ്ടായിരുന്നില്ല. പി സരിന്‍ കോണ്‍ഗ്രസ് വിട്ടതിന് പിറകെ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എ കെ ഷാനിബും കോണ്‍ഗ്രസ് വിടുകയുണ്ടായി.
ഫാസിസത്തെ
പരാജയപ്പെടുത്തും

യു ഡി എഫ് ഒന്നും ബി ജെ പി രണ്ടും ഇടതുമുന്നണി മൂന്നും സ്ഥാനങ്ങള്‍ നേടുന്ന പതിവിന് ഇക്കുറിയും പാലക്കാട് മണ്ഡലത്തില്‍ മാറ്റമുണ്ടാകില്ല എന്നാണ് മുസ്‌ലിംലീഗ് പാലക്കാട് മണ്ഡലം പ്രസിഡന്റ് സൈതലവി പൂളക്കാട് പറയുന്നത്. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പേ ഐക്യമുന്നണി മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
കോണ്‍ഗ്രസിലും യു ഡി എഫിലും അതൃപ്തരുടെ എണ്ണം തീരെ കുറഞ്ഞ തെരഞ്ഞെടുപ്പാണിത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസിനെതിരെ പ്രത്യക്ഷപ്പെടുന്നവരൊന്നും ഫീല്‍ഡില്‍ യാതൊരു സ്വാധീനവും ചെലുത്തില്ല. പൊലീസ് ജനങ്ങളോട് എങ്ങനെയാണ് പെരുമാറുന്നതെന്ന് ജനങ്ങള്‍ക്കറിയാം. അതിനോടുള്ള പ്രതിഷേധം ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാകും. പാലക്കാട് നഗരസഭയിലെ അഴിമതിക്കും ദുര്‍ഭരണത്തിനും എതിരെയും ജനങ്ങള്‍ പ്രതികരിക്കും. തികഞ്ഞ ശുഭപ്രതീക്ഷയോടെയാണ് ഐക്യജനാധിപത്യമുന്നണി ഈ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത് – സൈതലവി പൂക്കാടിന്റെ വാക്കുകള്‍ ഇങ്ങനെയാണ്.

ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും മുസ്ലിംകളുടെ വീടുകള്‍ ബുള്‍ഡോസര്‍ വെച്ച് തകര്‍ക്കുന്ന ബുള്‍ഡോസര്‍ രാജ് അരങ്ങേറുകയാണ്. സുപ്രീം കോടതി ഉത്തരവിലൂടെ ബുള്‍ഡോസര്‍ രാജ് വിലക്കിയിട്ടും രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ബി ജെ പി ബുള്‍ഡോസര്‍ രാജ് തുടരുന്നുണ്ട്. അധികാരം ലഭിച്ചാല്‍ മുസ്ലിംകളുടെ കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും നേരെ ബുള്‍ഡോസറുകളുമായി പാഞ്ഞടുക്കാന്‍ നില്‍ക്കുന്നവരുടെ രാഷ്ട്രീയമാണ് പാലക്കാട്ടെ ബി ജെ പിക്കും ഉള്ളത്. അതിനെതിരായ രാഷ്ട്രീയ പോരാട്ടമാണ് കോണ്‍ഗ്രസ് നടത്തുന്നത്. അന്നേരം കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തുന്നവര്‍ ബി ജെ പിക്കാണ് കരുത്ത് പകരുന്നത്.
ന്യൂനപക്ഷ വിഭാഗക്കാരനായതിനാല്‍ അവഗണിക്കപ്പെട്ടു എന്നാണ് എ കെ ഷാനിബ് പാര്‍ട്ടിയില്‍ നിന്നു പുറത്ത് വരുമ്പോള്‍ പറഞ്ഞത്. ഒരു തവണ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായിരുന്ന ഒരാള്‍ അടുത്ത സംഘടനാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ കാരണങ്ങള്‍ സ്വയം പരിശോധിക്കേണ്ടതാണ്. രാഷ്ട്രീയപ്രവര്‍ത്തനം എന്നത് അധികാരത്തിന്റെ ഇടനാഴികകളില്‍ അലക്ഷ്യമായി ജീവിക്കുന്നതാണ് എന്ന തെറ്റിധാരണയുള്ളവര്‍ പിന്തള്ളപ്പെട്ടു പോകുന്നത് സ്വാഭാവികമാണ്. കോണ്‍ഗ്രസില്‍ ന്യൂനപക്ഷക്കാരനായതിനാല്‍ അവഗണിക്കപ്പെട്ടുവെന്ന കള്ളം പ്രചരിപ്പിക്കുകയല്ല വേണ്ടത്. പാലക്കാടിന്റെ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ ജനപ്രീതിയില്‍ ഇടിവ് വരുത്തുന്ന ഓരോ നുണയും ബി ജെ പിയുടെ സ്പോണ്‍സര്‍ഷിപ്പില്‍ ഉള്ളതാണ്. സംഘ്പരിവാറിന്റെ കോടാലിക്കൈകളെ അവ്വിധം പരിഗണിക്കാനുള്ള ശേഷി മുസ്ലിം സമുദായത്തിനുണ്ട് എന്ന് അത്തരക്കാര്‍ മറക്കരുത്.
ഇടത്- വലത് മുന്നണികളുടെ ദുര്‍ഭരണത്തിനെതിരെയാണ് കേരളത്തില്‍ ബി ജെ പി വോട്ട് തേടാറുള്ളത്. മുന്നണികളെ മാറി മാറി പരീക്ഷിച്ചവര്‍ക്ക് ഒരു ബദല്‍ പരീക്ഷണം എന്നതാണ് എക്കാലത്തും കേരളത്തില്‍ ബി ജെ പിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം. അങ്ങനെയൊരു ബദല്‍ ബി ജെ പിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിലേറെയായി പാലക്കാട് നഗരസഭ ഭരിക്കുന്നുണ്ട്. ദുര്‍ഭരണത്തിനും അഴിമതിക്കും പദ്ധതി നിര്‍വഹണത്തിലെ പാളിച്ചകള്‍ക്കും പാലക്കാട്ടെ ബി ജെ പി പുത്തന്‍ മാതൃക തീര്‍ത്തിട്ടുണ്ട്. ബി ജെ പിയുടെ അഴിമതി തുറന്നു കാട്ടുന്ന രാഷ്ട്രീയത്തെ മുന്‍നിര്‍ത്തിയാകണം എല്‍ ഡി എഫും യു ഡി എഫും പാലക്കാട്ട് ക്യാമ്പയിന്‍ സംഘടിപ്പിക്കേണ്ടത്. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്നു നിരാശാ കാമുകന്‍മാരെ അടര്‍ത്തിയെടുക്കാനുള്ള തന്ത്രങ്ങള്‍ മാത്രമാണ് പാലക്കാട്ട് എല്‍ ഡി എഫിനുള്ളത്. സി പി എമ്മിന് പാലക്കാട്ടേത് കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനുള്ള രാഷ്ട്രീയപ്പോര് മാത്രമായിരിക്കാം. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഇത് ബുള്‍ഡോസറുകളുമായി തങ്ങളുടെ വീട് തകര്‍ക്കാന്‍ വരുന്ന ഫാസിസത്തിനെതിരായ ജീവല്‍ പോരാട്ടമാണ്‌

Back to Top