24 Friday
October 2025
2025 October 24
1447 Joumada I 2

ലോകം പാഴാക്കിയത് നൂറു കോടി ടണ്‍ ഭക്ഷണം: യു എന്‍ റിപ്പോര്‍ട്ട്‌


ലോകം ഒരു വര്‍ഷം കുപ്പത്തൊട്ടിയിലേക്കു വലിച്ചെറിയുന്നത് 100 കോടി ടണ്‍ ഭക്ഷണം. ഐക്യരാഷ്ട്ര സംഘടന പ്രസിദ്ധീകരിച്ച ‘ഫുഡ് വേസ്റ്റ് ഇന്‍ഡെക്‌സ് റിപ്പോര്‍ട്ട് 2024’ലാണ് സങ്കടകരമായ ഈ വിവരമുള്ളത്. ലോക മാലിന്യരഹിത ദിനത്തിനു മുന്നോടിയായി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ 2022ലെ കണക്കുകളാണുള്ളത്. ആ വര്‍ഷം പ്രതിദിനം ലോകം പാഴാക്കിയ ഭക്ഷണം കൊണ്ട് 78 കോടി പട്ടിണിപ്പാവങ്ങള്‍ക്ക് ഒരു നേരമെങ്കിലും ഭക്ഷണം നല്‍കാമായിരുന്നുവെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. 83 ലക്ഷം കോടി രൂപ വിലമതിക്കുന്നതാണ് പാഴാക്കിയ ഭക്ഷണം. ലോക വിപണിയില്‍ ലഭ്യമായ ആകെ ഭക്ഷണത്തിന്റെ അഞ്ചിലൊന്നു വരുമിത്. ഭക്ഷണം പാഴാക്കുന്നതില്‍ മുന്നില്‍ വീടുകള്‍ തന്നെയാണ്. ആകെ കളഞ്ഞതില്‍ 60 കോടി ടണ്‍ (60%) വീടുകളില്‍ നിന്നു മാലിന്യക്കുട്ടയില്‍ തട്ടിയതാണ്. റസ്റ്റോറന്റുകള്‍, കാന്റീനുകള്‍, ഹോട്ടലുകള്‍ എന്നിവയുടെ പങ്ക് 28%, ബാക്കി 12% കശാപ്പുശാലകളും പച്ചക്കറിക്കടകളും വക. കൊടും പട്ടിണിയുള്ള ലോകത്ത് ഇത്രയേറെ ആഹാരം പാഴാക്കുന്നതിനെ ‘ആഗോള ദുരന്തം’ എന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയ യുഎന്‍ പരിസ്ഥിതി ഏജന്‍സി വിശേഷിപ്പിക്കുന്നത്.

Back to Top