സഫൂറയുടെ മാതൃത്വം ആദരിക്കേണ്ടതല്ലേ?
അബ്ദുന്നസീര്‍ തലശ്ശേരി
മാതൃത്വത്തെച്ചൊല്ലി ബഹുമാനം കാണിക്കാത്ത ഒരു സമൂഹവുമില്ല. സമൂഹത്തിന്റെ അടിസ്ഥാന ശിലയായ കുടുംബത്തിന്റെ ഏറ്റവും മര്‍മ പ്രധാനമായ ഭാഗമാണ് മാതാവ്. ഏറ്റവും പവിത്രമായ ഒന്നായാണ് മാതൃത്വത്തെ പലപ്പോഴും കരുതിയിട്ടുള്ളത്. ഗര്‍ഭിണികളായവരെ പൊതുവെ ഏറ്റവും നന്നായി പരിഗണിക്കാന്‍ ശ്രമിക്കുന്നവരാണ് ഏതൊരു സമൂഹവും.
എന്നാല്‍ പുറമെ മാതൃത്വത്തിന്റെ പവിത്രത ഉദ്‌ഘോഷിക്കുകയും എന്നാല്‍ അത്തരക്കാര്‍ക്ക് യാതൊരു പരിഗണനയും നല്കാതിരിക്കുകയും ചെയ്യുന്ന ഒരു വിഭാഗം നമ്മുടെ നാട് ഭരിച്ചുകൊണ്ടിരിക്കുന്ന ദുരിത പൂര്‍ണമായ അന്തരീക്ഷത്തിലാണ് നാമുള്ളത്. ഒരു അമ്മയാവാന്‍ കാത്തുനില്‍ക്കുന്ന 27-കാരിയായ സഫൂറ സര്‍ഗറിനെ തുടര്‍ച്ചയായി തടവിലാക്കിയത് ഇത്തരം കാപട്യമല്ലാതെ മറ്റെന്താണ്. മാതൃത്വത്തെ ചുറ്റിപ്പറ്റിയുള്ള ജനപ്രിയ വര്‍ത്തമാനത്തിലെ തികഞ്ഞ കാപട്യം ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നതാണല്ലോ ഇത്. സഫൂറക്ക് ജാമ്യം നല്‍കാന്‍ കോടതി വിസമ്മതിച്ചത് എല്ലാ മാതൃത്വങ്ങളും തുല്യമല്ലെന്ന രാഷ്ട്രീയ വായനയ്ക്ക് വീണ്ടും നമ്മെ പ്രേരിപ്പിക്കുന്നുണ്ട്.
ഗര്‍ഭാവസ്ഥയില്‍ 21 ആഴ്ചയായ സഫൂറക്ക് പോളിസിസ്റ്റിക് ഓവേറിയന്‍ ഡിസോര്‍ഡര്‍ പ്രയാസംകൂടി ഉണ്ടെന്ന അവരുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിട്ടും കഴിഞ്ഞ ആഴ്ച ജാമ്യം നിഷേധിച്ചതും നാം കണ്ടു. ദില്ലിയിലെ മൂന്ന് ജയിലുകളിലെയും അന്തേവാസികളില്‍ കോവിഡ് വൈറസ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതു കൂടി അഭിഭാഷകന്‍ ശ്രദ്ധയില്‍പെടുത്തി എന്നും ഇതിനോട് ചേര്‍ത്ത് വായിക്കണം.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ദില്ലിയില്‍ നടന്ന അക്രമത്തില്‍ അന്യായമായി പ്രതിചേര്‍ക്കപ്പെട്ടാണല്ലോ യുഎപിഎ ചുമത്തി ജാമിയ മില്ലിയയിലെ റിസര്‍ച്ച് സ്‌കോളറായ സഫൂറയെ ഏപ്രില്‍ 10-ന് പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഏപ്രില്‍ 13-ന് ജാമ്യം അനുവദിച്ചങ്കിലും, പ്രത്യേക എഫ്‌ഐആറിന്റെ അടിസ്ഥാനത്തില്‍ അതേ ദിവസം തന്നെ വീണ്ടും അറസ്റ്റിലാവുകയാണുണ്ടായത്. ജാമ്യാപേക്ഷ നിരസിച്ച ദില്ലി കോടതി ഇങ്ങനെ നിരീക്ഷിച്ചു: ”നിങ്ങള്‍ തീക്കട്ട കളിക്കാന്‍ തിരഞ്ഞെടുക്കുമ്പോള്‍, തീപ്പൊരി കുറച്ചുകൂടി മുന്നോട്ട് കൊണ്ടുപോയി തീ പടര്‍ത്തിയാല്‍ കാറ്റിനെ കുറ്റപ്പെടുത്താനാവില്ല.” കോടതിയുടെ ഈ നിരീക്ഷണത്തെക്കുറിച്ച് നിയമ പണ്ഡിതനായ ഗൗതം ഭാട്ടിയ അഭിപ്രായപ്പെട്ടതിങ്ങനെയാണ്: ”ഒരു വ്യക്തിയെ ജയിലില്‍ അടയ്ക്കുന്നതിനെ ന്യായീകരിക്കുന്നതിന് കോടതി നിയമത്തിനുപകരം ഭാവാര്‍ഥങ്ങളെ ആശ്രയിക്കേണ്ടിവരുന്നത് നീതിന്യായ സംവിധാനം ദീര്‍ഘവും ക്ലേശകരവുമാക്കിയേക്കാം.”
ഇന്ത്യന്‍ മാതൃത്വത്തിന്റെ വിലയും നിലയും തല്ലിക്കെടുത്തുന്ന മതവും രാഷ്ട്രീയവും ഇഴചേര്‍ന്ന ഒരു ഐക്കണായി സഫൂറ മാറിക്കഴിഞ്ഞുവെന്നത് ഒരു സത്യമാണ്. ഗര്‍ഭിണിയായ ഒരു ആന പടക്കം നിറച്ച പൈനാപ്പിള്‍ തിന്ന് ജീവന്‍ നഷ്ടപ്പെട്ടതിലെ പ്രതികരണങ്ങളും പ്രതിഷേധങ്ങളും നാം ഇതിനകം കണ്ടുകഴിഞ്ഞു. രാഷ്ട്രീയക്കാര്‍ മുതല്‍ ബോളിവുഡ് താരങ്ങള്‍ വരെയുള്ള എല്ലാ മേഖലകളിലുമുള്ളവര്‍ കുറ്റവാളികളെ തരംതിരിച്ച് കണ്ടെത്തുന്ന തിരക്കിലായിരുന്നു. ഇതും സഫൂറയുടെ ജാമ്യനിഷേധവും കഴിഞ്ഞവാരം തന്നെയായിരുന്നല്ലോ. മിണ്ടുന്ന ഗര്‍ഭിണിയും മിണ്ടാത്ത ഗര്‍ഭിണിയും ചര്‍ച്ചക്കെത്തിയ വാരം കൂടിയായിരുന്നു അത്. പ്രതികാര രാഷ്ട്രീയവും മതാന്ധതയും തലക്ക് പിടിച്ചാല്‍ ഇതില്‍പരം യാതൊന്നും ലഭിക്കില്ലന്ന് ആര്‍ക്കും മനസ്സിലാക്കാം.