14 Saturday
March 2026
2026 March 14
1447 Ramadân 25

ലെബനാന്‍ അംബാസഡറെ പുറത്താക്കി സൗദിയും ബഹ്‌റൈനും


ലെബനാനില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന എല്ലാ ഉത്പന്നങ്ങള്‍ക്കും നിരോധനമേര്‍പ്പെടുത്തിയും ലെബനാന്‍ അംബാസഡറെ പുറത്താക്കിയും സൗദി അറേബ്യ രംഗത്ത്. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ യെമനിലെ യുദ്ധത്തെ വിമര്‍ശിക്കുന്ന ലെബനാനിലെ ഒരു മന്ത്രിയുടെ വീഡിയോ ദൃശ്യങ്ങള്‍ ഈ ആഴ്ച ആദ്യം പുറത്തുവന്നതോടെയാണ് സൗദി ലെബനാനെതിരെ നടപടി ശക്തമാക്കാന്‍ തീരുമാനിച്ചത്. ലെബനാന്‍ അംബാസഡറോട് 48 മണിക്കൂറിനകം രാജ്യം വിട്ടുപോകാനാണ് ആവശ്യപ്പെട്ടതെന്ന് സൗദി പ്രസ് ഏജന്‍സി വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
സൗദി അറേബ്യ തങ്ങളുടെ പൗരന്മാര്‍ക്ക് ലെബനനിലേക്ക് യാത്ര ചെയ്യുന്നത് വിലക്കുകയും ലെബനാനിലെ സൗദി അംബാസഡറെ തിരിച്ചുവിളിക്കുകയും ചെയ്തിട്ടുണ്ട്. സൗദി അധികൃതര്‍ നടപടി കൈകൊണ്ട് മണിക്കൂറുകള്‍ക്ക് പിന്നാലെ ബഹ്‌റൈനും ലെബനാനിതിരെയുള്ള നടപടി ശക്തമാക്കി. ഇതേ കാരണം പറഞ്ഞ് ലെബനാന്‍ അംബാസിഡറോട് 48 മണിക്കൂറിനകം രാജ്യം വിട്ടുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു.
യെമനിലെ ഹൂതി വിമതര്‍ക്കെതിരായ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ യുദ്ധത്തെക്കുറിച്ച് ലെബനാന്‍ വിവരകാര്യ മന്ത്രി ജോര്‍ജ്ജ് കോര്‍ദാഹി നിര്‍ണായക പരാമര്‍ശങ്ങള്‍ നടത്തുന്ന ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കാന്‍ തുടങ്ങിയതിനെത്തുടര്‍ന്ന് തന്നെ സൗദിയും ലെബനാനും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണ്ടിരുന്നു.

Back to Top