യുഎസ് മധ്യസ്ഥതയില്‍ യു എ ഇ-ഇസ്‌റാഈല്‍ ചരിത്ര കരാര്‍
മധ്യപൂര്‍വദേശത്തു പുതിയ ചരിത്രം സൃഷ്ടിച്ച് യു എ ഇയും ഇസ്‌റാഈലും തമ്മില്‍ സമാധാന കരാര്‍. ഇരു രാജ്യങ്ങളും തമ്മില്‍ പൂര്‍ണ നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള കരാറിനു യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് മധ്യസ്ഥത വഹിച്ചത്. ഫലസ്തീന്‍ പ്രദേശമായ വെസ്റ്റ്ബാങ്ക് കൂട്ടിച്ചേര്‍ക്കാനുള്ള തീരുമാനം മരവിപ്പിക്കാന്‍ ഇസ്‌റാഈല്‍ സമ്മതിച്ചതായി വൈറ്റ്ഹൗസ് അറിയിച്ചു. ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും യു എ ഇ ഉപ സൈന്യാധിപനും അബൂദബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനുമായി യു എസ് പ്രസിഡന്റ് ട്രംപ് നടത്തിയ ഫോണ്‍ ചര്‍ച്ചയിലാണ് കരാറിന് അന്തിമ ധാരണയായത്. മൂന്നു രാജ്യങ്ങളും ചേര്‍ന്നു സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. ഇസ്‌റാഈലുമായി സമാധാനക്കരാറുണ്ടാക്കുന്ന ആദ്യ ഗള്‍ഫ് രാജ്യവും മൂന്നാമത്തെ അറബ് രാജ്യവുമാണ് യു എ ഇ. ഈജിപ്തും (1980) ജോര്‍ദാനുമാണ് (1994) മറ്റു രണ്ടു രാജ്യങ്ങള്‍. നവംബര്‍ 3-നു നടക്കുന്ന യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്റെ നിര്‍ണായക നയതന്ത്ര വിജയമായി കരാറിനെ ഉയര്‍ത്തിക്കാട്ടാന്‍ ട്രംപിനു കഴിയും. വരും ആഴ്ചകളില്‍ യു എ ഇയും ഇസ്‌റാഈലും ഊര്‍ജം, നിക്ഷേപം, ടൂറിസം, നേരിട്ടുള്ള വിമാന സര്‍വീസുകള്‍, സുരക്ഷ, ടെലികോം അടക്കമുള്ള മേഖലകളില്‍ ഉഭയകക്ഷി കരാറുകള്‍ ഒപ്പുവെക്കും. വൈകാതെ എംബസികളും തുറക്കും. കോവിഡ് വാക്‌സിന്‍ വികസിപ്പിക്കാന്‍ ഇസ്‌റാഈല്‍ കമ്പനിയുമായി യു എ ഇ കഴിഞ്ഞ മാസം ധാരണയിലെത്തിയിരുന്നു.
അമേരിക്കന്‍ മധ്യസ്ഥതയില്‍ അംഗീകരിച്ച യു എ ഇ- ഇസ്‌റാഈല്‍ കരാറില്‍ ഫലസ്തീന് കടുത്ത പ്രതിഷേധമാണ്. അതേസമയം യു എന്നും ഖത്തര്‍ ഒഴികെ അറബ് രാജ്യങ്ങളും അനുകൂലിച്ചു. കരാര്‍ ഫലസ്തീന്‍ പ്രശ്‌നത്തെ ഒറ്റുകൊടുക്കുന്നതാണെന്ന് ആരോപിച്ച് യു എ ഇയിലെ അംബാസഡറെ തിരിച്ചുവിളിക്കാന്‍ മഹ്മൂദ് അബ്ബാസ് നയിക്കുന്ന ഫലസ്തീന്‍ ഭരണകൂടം തീരുമാനിച്ചു. അമേരിക്കക്ക് പിറകെ യൂറോപ്യന്‍ നാടുകളും കരാര്‍ ചരിത്രപ്രധാനമെന്ന് വിശേഷിപ്പിച്ചപ്പോള്‍ ഇറാനും തുര്‍ക്കിയും ഹമാസും എതിര്‍ത്തു. മുസ്‌ലിം, ക്രിസ്ത്യന്‍, ജൂത മതവിഭാഗങ്ങളെ സംബന്ധിച്ചിട േത്താളം രാഷ്ട്രീയ പ്രാധാന്യമുള്ളതിനാല്‍ ‘അബ്രഹാം ഉടമ്പടി’ എന്നാണ് കരാര്‍ വിളിക്കപ്പെട്ടത്. കരാറനുസരിച്ച് വെസ്റ്റ് ബാങ്കിലെ അധിനിവിഷ്ട പ്രദേശം കൂട്ടിച്ചേര്‍ക്കാനുള്ള തീരുമാനം ഇസ്‌റാഈല്‍ നിര്‍ത്തിവെക്കും. പകരം ഇസ്‌റാഈലുമായി യു എ ഇ സാധാരണ ബന്ധം സ്ഥാപിക്കുകയും സുരക്ഷ, ഊര്‍ജം, ടൂറിസം മേഖലകളില്‍ സഹകരിക്കുകയും ചെയ്യും.