3 Thursday
July 2025
2025 July 3
1447 Mouharrem 7

ഇറാന്‍ ഉപരോധം: ഐക്യരാഷ്ട്രസഭയില്‍ യു എസ് ഒറ്റപ്പെട്ടു

ഇറാനെതിരെ വീണ്ടും ഉപരോധമേര്‍പ്പെടുത്താന്‍ യു എന്നിനെ സമീപിച്ച യു എസ് വീണ്ടും ഒറ്റപ്പെട്ടു. 15 അംഗ രക്ഷാസമിതിയിലെ 13 അംഗങ്ങളും നീക്കത്തെ എതിര്‍ത്തു. രണ്ടു വര്‍ഷം മുമ്പ് കരാറില്‍നിന്ന് യു എസ് വിട്ടുപോന്നതിനാല്‍ നടപടി നിലനില്‍ക്കില്ലെന്ന് മറ്റ് അംഗങ്ങള്‍ വിശദീകരിച്ചു. കാലങ്ങളായി യു എസിനൊപ്പം നിലകൊള്ളാറുള്ള ബ്രിട്ടനുള്‍പ്പെടെ എതിര്‍പക്ഷത്ത് നിലയുറപ്പിച്ചത് അമേരിക്കയെ തെല്ലൊന്നുമല്ല സമ്മര്‍ദത്തിലാക്കുന്നത്.നേരത്തേ യു എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ഇറാനു മേല്‍ യു എന്‍ ഉപരോധം വീണ്ടും നിലവില്‍വരാന്‍ 30 ദിവസത്തെ കൗണ്ട്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ബ്രിട്ടനു പുറമെ ഫ്രാന്‍സ്, ജര്‍മനി, ബെല്‍ജിയം, ചൈന, റഷ്യ, വിയറ്റ്‌നാം, നൈജര്‍, സെന്റ് വിന്‍സന്റ്, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ, എസ്‌തോണിയ, തുനീഷ്യ എന്നീ രാജ്യങ്ങളും എതിര്‍ത്തു. ഡൊമിനിക്കന്‍ റിപ്പബ്ലിക് മാത്രമാണ് ഒപ്പം നിന്നത്. 2015-ലാണ് ഇറാനും ലോക വന്‍ശക്തികളും ആണവ കരാറില്‍ ഒപ്പുവെക്കുന്നത്. 2018-ല്‍ യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിരുപാധികം പിന്മാറി. ഏറ്റവും മോശം കരാറെന്ന് പറഞ്ഞായിരുന്നു പിന്മാറ്റം. ഈ കരാറിന്റെ ഭാഗമായ രാജ്യങ്ങള്‍ക്ക് അടിയന്തര ഘട്ടത്തില്‍ ഇറാനെതിരെ വീണ്ടും ഉപരോധമേര്‍പെടുത്താന്‍ അനുമതി നല്‍കുന്ന സ്‌നാപ്ബാക്ക് വ്യവസ്ഥയാണ് അനവസരത്തില്‍ യു എസ് പ്രയോഗിക്കാനൊരുങ്ങുന്നത്. സപ്തംബര്‍ 19ഓടെ ഇറാന്‍ വീണ്ടും ഉപരോധത്തിലാകുമെന്നാണ് യു എസ് പറയുന്നത്. എന്നാല്‍, ഇത് അംഗീകരിക്കില്ലെന്ന് റഷ്യയും ചൈനയുമുള്‍പ്പെടെ വ്യക്തമാക്കിയിട്ടുണ്ട്. അംഗീകരിക്കാത്ത പക്ഷം നടപടി നേരിടേണ്ടിവരുമെന്ന് അവക്കെതിരെയും ഉപരോധം കൊണ്ടുവരുമെന്നും യു എസും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അമേരിക്ക ഒരു വശത്തും ലോക രാഷ്ട്രങ്ങള്‍ മറുവശത്തുമാകുമ്പോള്‍ എന്തു സംഭവിക്കുമെന്നാണ് ലോകരാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്നത്`

Back to Top