13 Sunday
September 2026
2026 September 13
1448 Rabie Al-Âkher 0

ലിബിയന്‍ സമാധാനം അപകടാവസ്ഥയിലാണ് – ജി എന്‍ എ

രാജ്യത്തെ എതിര്‍ സൈന്യത്തോട് ആയുധം താഴെവെക്കാന്‍ ആഹ്വാനം നല്‍കി ലിബിയയിലെ അന്താരാഷ്ട്ര അംഗീകൃത സര്‍ക്കാര്‍ തലവന്‍ ഫായിസ് അല്‍സര്‍റാജ്. യുദ്ധം ഉഴുതുമറിച്ച ലിബിയയില്‍ വെടിനിര്‍ത്തല്‍ ഒത്തുതീര്‍പ്പിലെത്തുന്നതിന് വെല്ലുവിളി സൃഷ്ടിക്കുന്ന എതിര്‍ സൈന്യത്തിന് മുന്നറിയിപ്പ് നല്‍കുകയാണ് ഫായിസ് അല്‍സര്‍റാജ്. ആക്രമണം അവസാനിപ്പിക്കാനും എണ്ണ ഉത്പാദനം പുനരാരംഭിക്കാനുമുള്ള കിഴക്കന്‍ ലിബിയയിലെ രാഷ്ട്രീയ നേതാക്കളുടെ പ്രതിബദ്ധതയെ ലിബിയന്‍ പ്രധാനമന്ത്രി ഫായിസ് അല്‍സര്‍റാജ് സ്വാഗതം ചെയ്തു. യു എന്‍ പൊതു സമ്മേളന വാര്‍ഷികത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള വീഡിയോയിലാണ് അദ്ദേഹം തീരുമാനത്തെ സ്വാഗതം ചെയ്തത്. എന്നാല്‍, ഞങ്ങള്‍ സാധുയസേനയില്‍ നിന്നും അക്രമണോത്സുക മിലീഷ്യകളില്‍ നിന്നും സഹകരണം ഇതുവരെയും കണ്ടിട്ടില്ല. വാസ്തവത്തില്‍, അവരുടെ വക്താക്കളില്‍ നിന്ന് ശത്രുതപരമായ പരാമര്‍ശങ്ങളും സൈന്യങ്ങളില്‍ നിന്ന് ആക്രമണങ്ങളും മാത്രമാണ് ഞങ്ങള്‍ കണ്ടത് ജി എന്‍ എ (ഗവണ്‍മെന്റ് ഓഫ് നാഷണല്‍ അക്കോര്‍ഡ്) തലവന്‍ ഫായിസ് അല്‍സര്‍റാജ് പറഞ്ഞു. 2011-ല്‍ മുഅമ്മര്‍ ഗദ്ദാഫിയെ സ്ഥാനഭ്രഷ്ടനാക്കിയത് മുതല്‍ രാജ്യത്ത് പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയായിരുന്നു. തുടര്‍ന്ന് ലിബിയയെ കാലുഷ്യത്തില്‍ നിന്ന് മോചിപ്പിക്കുന്നതിനും, ഏകീകരിക്കുന്നതിനുമായി യു എന്‍ പിന്തുണയോടെയുള്ള രാഷ്ട്രീയ കരാറിന്റെ അടിസ്ഥാനത്തില്‍ 2015-ലാണ് ജി എന്‍ എ രൂപീകരിക്കപ്പെടുന്നത്. രൂപീകരണം കാലം മുതല്‍ ജി എന്‍ എയെ നയിക്കുന്നത് ഫായിസ് അല്‍സര്‍റാജാണ്.

Back to Top