പിറക്കട്ടെ സ്‌നേഹത്തിന്റെ പെരുന്നാളുകള്‍
കെ സച്ചിദാനന്ദന്‍ / ഹാറൂന്‍ കക്കാട്
കോയമ്പറമ്പത്ത് സച്ചിദാനന്ദന്‍ എന്ന കെ സച്ചിദാനന്ദന്‍. മലയാളത്തിന്റെ കാവ്യപ്രശസ്‌തി വിശ്വത്തിന്റെ നെറുകയിലേക്കുയര്‍ത്തിയ വിസ്‌മയ പ്രതിഭ. വിദേശ ഭാഷാ കവിതകള്‍ ഏറ്റവുമധികം മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്‌ത ഇഷ്ട കവി. ലോകസാഹിത്യത്തിലെ പ്രശസ്‌തരായ അന്റോണിയോ ഗ്രാംഷി, പാബ്ലോ നെരൂദ, മഹമൂദ് ദര്‍വിഷ്, യെഹൂദ അമിച്ചായി, യൂജിനിയോ മൊണ്ടേല്‍ തുടങ്ങിയവരുടെയും മറ്റു അപ്രശസ്‌തരായവരുടേയും നൂറുകണക്കിനു കവിതകള്‍ സച്ചിദാനന്ദന്‍ മലയാളത്തിലേക്കു മൊഴിമാറ്റിയിട്ടുണ്ട്. സ്വന്തം കവിതകള്‍ ലോകഭാഷകള്‍ക്കു സമ്മാനിക്കാനുള്ള അപൂര്‍വ്വ സൗഭാഗ്യവും അദ്ദേഹത്തിന് ലഭിച്ചു.
1946 മേയ് 28-നു തൃശൂര്‍ ജില്ലയിലെ കൈപ്പമംഗലം പുല്ലൂറ്റില്‍ ജനിച്ച കെ സച്ചിദാനന്ദന്‍ വിവര്‍ത്തനങ്ങള്‍ ഉള്‍പ്പടെ അമ്പതോളം പുസ്‌തകങ്ങള്‍ രചിച്ചിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം നല്‍കി ആദരിച്ചു. കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ അദ്ദേഹം അക്കാദമി പ്രസിദ്ധീകരണമായ Indian Literatureന്റെ എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1965-ല്‍ തുടങ്ങിയ സച്ചിദാനന്ദന്റെ കാവ്യസപര്യ അരനൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ജീവിത പരിസരങ്ങളോട് ഒരെഴുത്തുകാരന്‍ പ്രതികരിക്കേണ്ടത് എങ്ങനെയാവണം എന്നതിന്റെ മികച്ച മാതൃകയാണ് അദ്ദേഹം. എഴുപത്തിനാലിന്റെ നിറവിലെത്തിയ മലയാളത്തിന്റെ പ്രിയ കവി തന്റെ കുട്ടിക്കാലത്തെ പെരുന്നാളോര്‍മകളുടെ പശ്ചാത്തലത്തില്‍ സമകാല പ്രശ്‌നങ്ങളെ കുറിച്ച് `ശബാബ്’നോട് മനസ്സ് തുറക്കുന്നു.
ആഘോഷങ്ങള്‍ മനുഷ്യര്‍ക്കെന്നും ഐശ്വര്യത്തിന്റേയും ആഹ്ലാദങ്ങളുടെയും പാലാഴി തീര്‍ക്കുന്ന നിമിഷങ്ങളാണല്ലോ. സമാഗതമാവുന്ന ബലിപെരുന്നാളിന്റെ പശ്ചാത്തലത്തില്‍ താങ്കളുടെ കുട്ടിക്കാലത്തെ പെരുന്നാളോര്‍മകളിലേക്കു ഒന്ന് തിരിച്ചുപോവാമോ?
കുട്ടിക്കാലത്തെ എന്റെ ഏറ്റവും നല്ല ഒരു സുഹൃത്ത് അബ്‌ദുല്‍ഖാദര്‍ ആയിരുന്നു. അവന്റെ പിതാവ് ഞങ്ങള്‍ പഠിച്ചിരുന്ന ഗവ. പ്രൈമറി സ്‌കൂളില്‍ അറബി അധ്യാപകനായിരുന്നു. മുസ്‌ലിയാര്‍ എന്നാണ് അദ്ദേഹത്തെ എല്ലാവരും വിളിച്ചിരുന്നത്. അദ്ദേഹത്തിന് നന്നായിട്ട് മലയാള ഭാഷയും വഴങ്ങുമായിരുന്നു, അതുകൊണ്ട് ഏതെങ്കിലും അധ്യാപകര്‍ അവധിയിലാവുന്ന ദിവസങ്ങളില്‍ അതിനു പകരം ഈ അറബി മാഷായിരുന്നു അത്തരം പിരീഡുകളില്‍ ക്ലാസ് എടുത്തിരുന്നത്. ക്ലാസ്സുകള്‍ എടുക്കുകയല്ല, ചിലപ്പോള്‍ അറബി കഥകളാവും പറയുക. മറ്റു ചിലപ്പോള്‍ ഐതീഹ്യമാലകളിലെ കഥകളാവും പറയുന്നത്. അങ്ങനെ ഞങ്ങളെ വളരെ ആകര്‍ഷിച്ചിരുന്ന ആഖ്യാനപാടവമുള്ള ഒരു അധ്യാപകനായിരുന്നു അബ്ദുല്‍ഖാദറിന്റെ പിതാവ്.
പെരുന്നാള്‍ ദിനങ്ങളിലും മറ്റു പല ദിവസങ്ങളിലും അബ്ദുല്‍ഖാദറിന്റെ വീട്ടിലായിരുന്നു എന്റെ ഉച്ചഭക്ഷണം. പത്തിരിയും പാലും എനിക്ക് ഇഷ്ടപ്പെട്ട ഭക്ഷണമായിരുന്നു. ഞാന്‍ ചെല്ലുമ്പോഴൊക്കെ അബ്ദുല്‍ഖാദറിന്റെ ഇത്താത്ത അതുണ്ടാക്കി തരുമായിരുന്നു. ആ ഭക്ഷണത്തിന്റെയും സ്‌നേഹത്തിന്റെയും മധുരം ഇന്നും ഞാന്‍ ഓര്‍ക്കുന്നു.
വര്‍ഷങ്ങള്‍ കഴിഞ്ഞു ഒരിക്കല്‍ എനിക്ക് ദുബായില്‍ പോവാന്‍ അവസരം ലഭിച്ചു. കുട്ടിക്കാലത്തെ എന്റെ സുഹൃത്ത് അബ്ദുല്‍ഖാദര്‍ വലുതായി ദുബായില്‍ ഒരു ഉദ്യോഗസ്ഥനായി ജീവിക്കുകയായിരുന്നു ആ സമയത്ത്. അന്ന് എനിക്ക് സമ്മാനമായി ഒരു പേനയുമായി അബ്ദുല്‍ഖാദര്‍ എന്നെ കാണാന്‍ വന്നത് ഞാനിപ്പോഴും സ്‌നേഹത്തോടെ ഓര്‍ക്കുന്നു. പെരുന്നാളുമായുള്ള എന്റെ മധുരാനുഭവങ്ങള്‍ അബ്ദുല്‍ഖാദറും അദ്ദേഹത്തിന്റെ ജ്യേഷ്‌ഠന്‍ അബൂബക്കറും അവരുടെ ഇത്താത്തയും ബാപ്പയും ഉമ്മയുമൊക്കെയായി ബന്ധപ്പെട്ട ഓര്‍മകളാല്‍ സമ്പന്നമാണ്.
കേരളം മതമൈത്രിയുടെ ഇതിഹാസ ഭൂമിയാണല്ലോ. മതസൗഹാര്‍ദവുമായി ഇഴചേര്‍ന്ന താങ്കളുടെ ബാല്യകാല അനുഭവങ്ങളില്‍ ചിലത് പങ്കുവെക്കാമോ?
ഞാന്‍ ജനിച്ചതും വളര്‍ന്നതും കൊടുങ്ങല്ലൂരിലെ പുല്ലൂറ്റ് ഗ്രാമത്തിലാണ്. ഈ പ്രദേശത്ത് ഹിന്ദു, മുസ്‌ലിം, ക്രിസ്‌തു മതങ്ങളില്‍പെട്ട ധാരാളം ആളുകള്‍ ഉണ്ടായിരുന്നു. ഒരു മുസ്‌ലിം പള്ളി ഞങ്ങളുടെ സ്‌കൂളിന് തൊട്ടടുത്തുണ്ടായിരുന്നു. ഞങ്ങളുടെ വീടിനു അധികം ദൂരെയല്ലാതെ ഒരു കുന്നിന്‍പുറത്ത് ഒരു ക്രിസ്‌ത്യന്‍ പള്ളിയും വീടിനു തൊട്ടുമുമ്പില്‍ ഒരു അമ്പലവും ഉണ്ടായിരുന്നു. അന്നൊക്കെ ഈ മൂന്നു മതങ്ങളിലും പെട്ട ആളുകള്‍ എല്ലാവരും ഇന്ന് നമുക്ക് അത്ഭുതകരമായി തോന്നാവുന്ന വിധത്തിലുള്ള സൗഹൃദമാണ് അനേ്യാന്യം കാണിച്ചിരുന്നത്. അന്നൊന്നും ഒരാള്‍ പോലും മതത്തിന്റെ പേരില്‍ കലഹിച്ചതായോ അല്ലെങ്കില്‍ വര്‍ഗീയമായ സ്‌പര്‍ധ പുലര്‍ത്തിയതായോ എനിക്കറിയില്ല. ഒരു പക്ഷെ അത് ഗ്രാമജീവിതത്തിന്റെ ഒരു പ്രത്യേകത ആയിരുന്നിരിക്കാം.
ഒരു ഉറച്ച മതേതരവാദി ആയിത്തീരുന്നതില്‍ ബാല്യം എങ്ങനെയാണ് പങ്കുവഹിച്ചത്?
ഞാന്‍ മതേതരത്വത്തിന്റെ പാഠങ്ങള്‍ പഠിച്ചത് ഏതെങ്കിലും പുസ്‌തകങ്ങള്‍ വായിച്ചിട്ടല്ല; എന്റെ അമ്മയില്‍ നിന്നാണ്. ഞങ്ങളുടെ കുട്ടിക്കാലത്തു തന്നെ അമ്മ ഞങ്ങളെ പഠിപ്പിച്ചിരുന്നത് എല്ലാ മതങ്ങളും അവസാനം എത്തിച്ചേരുന്നത് ഒരു ഈശ്വരനില്‍ തന്നെയാണ് എന്നായിരുന്നു. അത് അമ്പലമായിരുന്നാലും മുസ്‌ലിം പള്ളിയായിരുന്നാലും ക്രിസ്‌ത്യന്‍ പള്ളിയായിരുന്നാലും എല്ലായിടത്തും ഉള്ളത് പരമ കാരുണികനായ ഒരേ ദൈവം തന്നെയാണ് എന്നായിരുന്നു അമ്മ ഓര്‍മിപ്പിച്ചിരുന്നത്. അതില്‍ അടിയുറച്ചതാണ് എന്റെ മതേതരത്വം.
ഞാനൊരു യുക്തിവാദി അല്ല, മനുഷ്യന് ആത്മീയമായ ഒരു മാനം ഉണ്ട് എന്ന് വിശ്വസിക്കുന്ന ഒരാളാണ്. അതുകൊണ്ട് എനിക്ക് ആത്മീയതയോട് യാതൊരു കലഹവുമില്ല. അതേ സമയം മതത്തെ വര്‍ഗീയതയായി ചുരുക്കുന്നവരെ കാണാം. അതിന്റെ ആത്മീയമായ മാനം പൂര്‍ണമായും ഉപേക്ഷിച്ചു അതിനെ രാഷ്ട്രീയ ലാഭത്തിനുള്ള ഉപകരണമായി മാറ്റുന്നവരുണ്ട് നമുക്കിടയില്‍. അത്തരക്കാര്‍ ഏത് വിഭാഗക്കാരായിരുന്നാലും അവരോടു എനിക്ക് യോജിച്ചുപോവാന്‍ കഴിയില്ല.
അപ്പോള്‍ അമ്മയാണ് താങ്കളുടെ ജീവിതത്തിലെ പ്രധാന വഴികാട്ടി?
അതെ. എന്റെ ഏറ്റവും വലിയ വഴികാട്ടി എന്റെ അമ്മയാണ്. അത് കഴിഞ്ഞാല്‍ പിന്നെ മഹാത്മാ ഗാന്ധിയാണ്. പാകിസ്‌താന് കൊടുക്കാനുള്ള പണം ഇന്ത്യ നല്‍കാതിരുന്നപ്പോള്‍ അതിനുവേണ്ടി സത്യഗ്രഹം ചെയ്യുകയും അതിന്റെ പേരില്‍ ഒരു ബ്രാഹ്‌മണനാല്‍ വധിക്കപ്പെടുകയും ചെയ്‌ത മഹാത്മാഗാന്ധി തന്നെയാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം മതേതരത്വത്തിന്റെ ഏറ്റവും വലിയ മാതൃക എന്ന് ഞാന്‍ വിചാരിക്കുന്നു.
എന്റെ കുട്ടിക്കാലത്തെ ആ സമൂഹം ഇന്നും അവിടെ നിലനില്‍ക്കുന്നുണ്ടോ എന്ന് എനിക്ക് തീര്‍ച്ചയില്ല. അവിടെയും വര്‍ഗീയതയുടെ വിഷവിത്തുകള്‍ ധാരാളം വിതക്കപ്പെട്ടിട്ടുണ്ട്. പഴയ പോലെയല്ല ഇപ്പോള്‍ സ്ഥിതിഗതികള്‍. ഞങ്ങളുടെ കുട്ടിക്കാലത്തു മുസ്‌ലിം വിവാഹങ്ങള്‍ക്ക് ഹിന്ദുക്കളെയും ഹിന്ദു വിവാഹങ്ങള്‍ക്ക് മുസ്‌ലിംകളെയും ക്ഷണിക്കുക എന്നത് സാധാരണമായിരുന്നു. ആരുമിത് വിശേഷപ്പെട്ടതോ അത്ഭുതകരമായതോ ആയൊന്നും കണ്ടിരുന്നില്ല. അത്രയും സാധാരണമായിരുന്നു അത്. എന്നാല്‍ ഈ രീതി സമീപകാലത്ത് കുറഞ്ഞുവന്നിട്ടുണ്ടെന്ന് ഞാന്‍ തന്നെ നിരീക്ഷിച്ചിട്ടുണ്ട്. അപ്പോള്‍ വര്‍ഗീയത പല രൂപത്തില്‍ നമ്മുടെ സമൂഹത്തില്‍ പടര്‍ന്നുപിടിക്കുന്നു. അതിനെക്കുറിച്ച് വളരെ ഉത്‌കണ്‌ഠയുള്ള ഒരാളാണ് ഞാന്‍. അതുകൊണ്ട് തന്നെ എന്റെ കുട്ടിക്കാലത്തെ വിവിധ മതക്കാര്‍ തമ്മിലുണ്ടായ സൗഹൃദത്തെ ഞാന്‍ ഇന്നും ഏറെ വിലമതിക്കുകയും ഏറെ മാധുര്യത്തോട് കൂടി അയവിറക്കുകയും ചെയ്യുന്നു.
ഈയിടെയായി മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ട ചില വര്‍ഗീയ ആരോപണങ്ങള്‍ കേരളത്തില്‍ സജീവമായ വാഗ്വാദങ്ങള്‍ക്ക് നിമിത്തമായിട്ടുണ്ട്. ഇടയ്‌ക്കിടെ തലപൊക്കുന്ന ഇത്തരം വിവാദങ്ങളെ താങ്കള്‍ എങ്ങനെ നിരീക്ഷിക്കുന്നു?
മലപ്പുറം ജില്ലയെ പറ്റിയുള്ള ഏറ്റവും വലിയ തെറ്റിദ്ധാരണകളിലൊന്ന് അത് കേരളത്തിലെ ഒരു പാകിസ്‌താനാണ് എന്നുള്ളതാണ്. വാസ്‌തവത്തില്‍ വളരെ സ്വാഭാവികമായി ആ ജില്ലയില്‍ ഉള്ള ഒരു വലിയ വിഭാഗം ആളുകള്‍ മുസ്‌ലിംകളായി എന്നതിനര്‍ഥം എല്ലാവരും രാജ്യദ്രോഹികളായി എന്നോ ഇന്ത്യാ വിരോധികളാണെന്നോ എന്നൊന്നുമല്ല. അതിനെ കുറിച്ച് വളരെ വിശദമായി ഷാജഹാന്‍ മാടമ്പാട്ട് ഒരു ലേഖനം തന്നെ എഴുതിയിട്ടുണ്ട്. എന്താണ് മലപ്പുറം? അവിടെയുള്ള ആളുകളുടെ പരസ്‌പര സ്‌നേഹം, പരസ്‌പരമുള്ള കരുതല്‍, സംഗീതത്തോടുള്ള സ്‌നേഹം, ഫുട്‌ബോള്‍ പോലുള്ള കളികളോടുള്ള സ്‌നേഹം തുടങ്ങിയവയെല്ലാം ഷാജഹാന്‍ എഴുതിയിട്ടുണ്ട്.
സമീപപകാലത്തുണ്ടായ ഒരു ചലച്ചിത്രത്തിലും ഇത് നാം കാണുകയുണ്ടായി. മലപ്പുറത്തിന്റേതായ സവിശേഷത അഗാധമായി പരസ്‌പര സ്‌നേഹമുള്ള ഒരു ജനതയാണ് അവിടെ ജീവിക്കുന്നത് എന്നതാണ്. കഴിയുന്നത്ര പരാശ്രയം കൂടാതെ ജീവിക്കണമെന്നാഗ്രഹിക്കുന്നവരാ
എല്ലാ കാലത്തും മലപ്പുറത്ത് പോവുമ്പോഴൊക്കെയുള്ള എന്റെ അനുഭവവും ഇത് തന്നെയാണ്. ഞാന്‍ വലിയ അളവിലുള്ള സ്‌നേഹം ആ സ്ഥലത്ത് നിന്നും മലപ്പുറത്തെ മനുഷ്യരില്‍ നിന്നും അനേകം തവണ അനുഭവിച്ചിട്ടുണ്ട്. മലപ്പുറത്തെ കുറിച്ച് തെറ്റിദ്ധാരണ പരത്താനുള്ള എല്ലാ നീക്കങ്ങളും വര്‍ഗീയവാദികള്‍ നടത്തുന്ന ശ്രമങ്ങളും നിരാകരിക്കപ്പെടേണ്ടതും എതിര്‍ക്കപ്പെടേണ്ടതുമാണ്.
സമകാല ഇന്ത്യ നേരിടുന്ന വര്‍ഗീയ ചിന്താഗതികളെ താങ്കള്‍ എങ്ങനെ വീക്ഷിക്കുന്നു?
ഇന്ന് ഇന്ത്യയെ ഏറ്റവുമധികം വിഷമസന്ധിയിലാക്കിയിരിക്കുന്നത്
നമ്മുടെ മഹിതമായ പൈതൃകങ്ങള്‍ പലതും അന്യമായിക്കൊണ്ടിരിക്കുന്നു. എന്താണ് പ്രതിവിധി?
ഹിന്ദുമതത്തില്‍ ഒരുപാട് പാരമ്പര്യങ്ങളുണ്ട്. പല രീതിയിലുള്ള ജീവിതരീതികളുണ്ട്. ഇതൊക്കെയായിട്ടാണ് നൂറ്റാണ്ടുകളോളം ഇന്ത്യയിലെ ജനത ജീവിച്ചത്. അവര്‍ പരസ്‌പരം വാദിക്കുമായിരുന്നു. പക്ഷേ, പരസ്‌പരം വധിക്കുമായിരുന്നില്ല. അവര്‍ പരസ്‌പരം ധൈഷണികവും ബുദ്ധിപരവുമായ വലിയ വാഗ്വാദങ്ങളില്‍ ഏര്‍പ്പെടുമായിരുന്നു. പക്ഷേ, ഈ രീതിയിലുള്ള അസഹിഷ്‌ണുത അവര്‍ പ്രദര്‍ശിപ്പിച്ചിട്ടില്ല. അമൃത്യാ സെന്നിന്റെ പ്രസിദ്ധമായ ഠവല അൃഴൗാലിമേശേ്‌ല കിറശമി എന്ന പുസ്‌തകത്തില്‍ ഇതേ കുറിച്ച് പറയുന്നുണ്ട്. എങ്ങനെയാണ് ഇന്ത്യന്‍ പാരമ്പര്യത്തില്‍ ധാരാളം വിഭിന്ന ധാരകളുണ്ടായിരുന്നത്, അവ തമ്മില്‍ എങ്ങനെയാണ് സംവാദങ്ങളും കൊടുക്കല്‍വാങ്ങലുകളും നടന്നിരുന്നത് എന്ന് ഉദാഹരണങ്ങള്‍ സഹിതം അദ്ദേഹമതില്‍ വിശദീകരിക്കുന്നുണ്ട്.
അതുപോലെ ഹിന്ദി കവി അശോക് വാജ്‌പേയ് ഇന്ത്യയിലെ വിയോജിപ്പിന്റെ പാരമ്പര്യത്തെ കുറിച്ച് അദ്ദേഹത്തിന്റെ പുസ്‌തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ബുദ്ധന്റെയും ജയന്റേയുമൊക്കെ കാലം മുതലുള്ള ഇന്ത്യയിലെ എതിര്‍പ്പിന്റേയും വിയോജിപ്പിന്റെയും പാരമ്പര്യത്തെ കുറിച്ചും പ്രതിപക്ഷത്തിന്റെ നാള്‍വഴികെള കുറിച്ചുമെല്ലാം വളരെ കാര്യമായി എഴുതുകയും അതിന്റെ അനേകം ഉദാഹരണങ്ങളും പാഠങ്ങളും അവ സമര്‍ഥിക്കുന്നതിന് വേണ്ടി അദ്ദേഹം നല്‍കുകയും ചെയ്‌തിട്ടുണ്ട്. ഇങ്ങനെയുള്ള എത്രയോ പുസ്‌തകങ്ങളുണ്ട്. സയ്യിദ് നഖ്‌വിയുടെ ഒരു പുസ്‌തകത്തില്‍, ഇന്ത്യയില്‍ എമ്പാടും മുസ്‌ലിംകളും ഹിന്ദുക്കളും ഒന്നിച്ച് ആരാധിക്കുന്ന സ്ഥലങ്ങളെ കുറിച്ച് ഒട്ടേറെ കാര്യങ്ങള്‍ പറയുന്നുണ്ട്. ഇതുപോലെയുള്ള അനേകം സ്ഥലങ്ങള്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളിലുണ്ട്. ഇത്രയും വര്‍ഗീയ ചേരിതിരിവുകള്‍ ഉണ്ടായ ഇന്നത്തെ കാലത്ത് പോലും ഇങ്ങനെ ഒന്നിച്ചുള്ള ആരാധനകള്‍ നടക്കുന്നുണ്ട്.
നമ്മുടെയിടയില്‍ അന്യമായിക്കൊണ്ടിരിക്കുന്ന മതസൗഹാര്‍ദത്തെയാണ് നാം വീണ്ടെടുക്കേണ്ടത്. അതുകൊണ്ട് മാത്രമേ ഭൂരിപക്ഷ വര്‍ഗീയതയെ തോല്‍പ്പിക്കാന്‍ നമുക്ക് കഴിയുകയുള്ളൂ. കേവലമായ യുക്തിവാദം കൊണ്ട് ഈ വര്‍ഗീയതയെ തോല്‍പ്പിക്കാന്‍ കഴിയുമെന്ന് ഞാന്‍ വിചാരിക്കുന്നില്ല. ശരിയായ വിശ്വാസികള്‍ക്ക് മാത്രമേ തെറ്റായ വിശ്വാസികള്‍ക്ക് എതിരായ ഒരു സമരം നയിക്കാനും അതിനെ വ്യത്യസ്‌തമായ രീതിയില്‍ വളര്‍ത്തിയെടുക്കാനും സാധിക്കുകയുള്ളൂ. എങ്കിലേ മത സൗഹാര്‍ദത്തിന്റെ ഒരന്തരീക്ഷം ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയൂ എന്നാണ് എന്റെ പൂര്‍ണമായ വിശ്വാസം.