28 Tuesday
April 2026
2026 April 28
1447 Dhoul-Qida 11

ഇത് ഹിന്ദുത്വയുടെ പ്രതിഷ്ഠ

ബാബ്രി മസ്ജിദ് തകര്‍ത്തു കളഞ്ഞിടത്ത് രാമക്ഷേത്രം പ്രതിഷ്ഠിച്ചിരിക്കുകയാണ്. യഥാര്‍ഥത്തില്‍ ക്ഷേത്രത്തിന്റെ പ്രതിഷ്ഠയല്ല ഹിന്ദുത്വയുടെ പ്രതിഷ്ഠയാണവിടെ നടക്കുന്നത് എന്ന കാര്യം എല്ലാവര്‍ക്കും അറിയാം. ഇന്ത്യയിലെ പല രാഷ്ട്രീയ കക്ഷികള്‍ക്കും അവിടേക്ക് ക്ഷണമുണ്ട്. സി പി എം ഒറ്റമാത്രയില്‍ തന്നെ ക്ഷണം നിഷേധിച്ചു. എന്നാല്‍ കോണ്‍ഗ്രസിന് ഇപ്പോഴും വ്യക്തമായ ഒരു തീരുമാനത്തിലേക്ക് എത്തിച്ചേരാന്‍ സാധിച്ചിട്ടില്ല. രാമക്ഷേത്രത്തെ ഹൈന്ദവ ഏകീകരണത്തിന്റെ പാനിന്ത്യന്‍ പ്രതീകമാക്കി കൊണ്ടാണ് ആര്‍ എസ് എസ് മതരാഷ്ട്ര നിര്‍മിതിക്കുള്ള വര്‍ഗീയ വിദ്വേഷ കാമ്പയിനുകള്‍ നടത്തുന്നത്. 1528-ല്‍ അയോധ്യയില്‍ ബാബര്‍ പണിത മസ്ജിദ് തര്‍ക്കഭൂമിയാക്കിക്കൊണ്ടാണവര്‍ രാമജന്മ ഭൂമി വിമോചന കാമ്പയിനുകളും വര്‍ഗീയ കലാപങ്ങള്‍ വിതക്കുന്ന രഥയാത്രകളും ആരംഭിച്ചത്. രാമായണം സീരിയല്‍ തൊട്ട് ശിലാന്യാസം വരെ കോണ്‍ഗ്രസ് സര്‍ക്കാറുകളുടെ ഉദാര ഹൈന്ദവാനുകൂല സഹായങ്ങളിലാണ് ബാബരി മസ്ജിദിന്റെ പതനത്തിലേക്ക് കാര്യങ്ങളിലെത്തിയത്. കോണ്‍ഗ്രസിനിപ്പോഴും ഈ വിഷയത്തില്‍ നിലപാടെടുക്കാന്‍ സാധിക്കാത്തത് സഹതാപാര്‍ഹമാണ്. മൃദു ഹിന്ദുത്വത്തിന്റെ സ്വാധീനമാണ് ഇതിനു പിന്നില്‍. ഒട്ടും അമാന്തിക്കാതെ ഞങ്ങളില്ല എന്നു പറയേണ്ട ഈ മൗനി കോണ്‍ഗ്രസിനെ നമ്പി എങ്ങനെയാണ് പ്രതീക്ഷ വളര്‍ത്തേണ്ടത്?
അബ്ദുല്‍ഹസീബ്‌

Back to Top