13 Saturday
June 2026
2026 June 13
1447 Dhoul-Hijja 27

ഇസ്രായേല്‍- ഫലസ്തീന്‍ സംഘര്‍ഷം ദ്വിരാഷ്ട്ര പരിഹാരം വേണം: ചൈന


ഇസ്രായേല്‍- ഫലസ്തീന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ദ്വിരാഷ്ട്ര പരിഹാരം വേണമെന്ന് ചൈന അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ആവശ്യപ്പെട്ടു. ഇസ്രായേല്‍ തുടരുന്ന വംശഹത്യക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ തുടരുന്ന വാദത്തിലാണ് ചൈന നിലപാട് വ്യക്തമാക്കിയത്. ഫലസ്തീന്‍ ജനതയുടെ ന്യായമായ അവകാശത്തിന് ചൈന എന്നും പിന്തുണ നല്‍കിയിട്ടുണ്ടെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിയമോപദേശകനായ മാ സിന്‍മിന്‍ പറഞ്ഞു. സമഗ്രമായ വെടി നിര്‍ത്തല്‍ വേണമെന്ന് നിരവധിതവണ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ആവശ്യപ്പെട്ടിട്ടുണ്ട്.ചര്‍ച്ചകളിലൂടെ ദ്വിരാഷ്ട്ര പരിഹാരം സാധ്യമാക്കണം. വിദേശ അടിച്ചമര്‍ത്തല്‍ ചെറുക്കാനും സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനും വേണ്ടിയുള്ള ഫലസ്തീന്‍ ജനത നടത്തുന്ന പോരാട്ടം അവരുടെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര കോടതിയുടെ അഭിപ്രായത്തിന് ആയിരക്കണക്കിന് നിരപരാധികളായ സ്ത്രീകളുടെയും കുട്ടികളുടെയും ജീവന്‍ രക്ഷിക്കാനാകുമെന്ന് ഇറാന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി റാസാ നജഫ് കോടതിയില്‍ പറഞ്ഞു. ഫലസ്തീനികളുടെ സ്വയം നിര്‍ണയാവകാശത്തിനുള്ള ന്യായമായ അവകാശം സാധ്യമാക്കാനും കോടതിയുടെ അഭിപ്രായത്തിന് വഴിയൊരുക്കാനാവും. അധിനിവേശ ഇസ്രായേല്‍ സേന തുടര്‍ച്ചയായ നിയമലംഘനങ്ങള്‍ നടത്തുകയാണ്-അദ്ദേഹം പറഞ്ഞു.

Back to Top