14 Saturday
March 2026
2026 March 14
1447 Ramadân 25

ഇസ്‌റാഈല്‍-ജോര്‍ദാന്‍ ജല ഊര്‍ജ പദ്ധതിക്കെതിരെ പ്രതിഷേധം


ഇസ്‌റാഈലും ജോര്‍ദാനും തമ്മിലെ ജലഊര്‍ജ പദ്ധതിക്കെതിരെ നൂറുണക്കിന് പേര്‍ ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ പ്രതിഷേധിച്ചു. ഫലസ്തീന്‍ പ്രദേശങ്ങളില്‍ അധിനിവേശം നടത്തുന്നത് തുടരുന്നതിനിടയില്‍ ഇസ്‌റാഈലുമായി ബന്ധം സാധാരണ നിലയിലാക്കാന്‍ ജോര്‍ദാന്‍ ശ്രമിക്കുകയാണെന്ന് വ്യക്തമാക്കിയാണ് പ്രതിഷേധക്കാര്‍ കരാറിനെതിരെ രംഗത്തുവന്നത്. ഇത്തരമൊരു കരാര്‍ അയല്‍രാജ്യമായ ഇസ്‌റാഈലിനെ ആശ്രയിക്കാന്‍ ജോര്‍ദാനെ നിര്‍ബന്ധിക്കുമെന്ന് പ്രതിഷേധക്കാര്‍ മുന്നറിയിപ്പ് നല്‍കി. ”ഞങ്ങള്‍ക്ക് ജീവിക്കാനുള്ള അവകാശമുണ്ട്; ഫലസ്തീനികള്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ട്. ജോര്‍ദാന്‍കാരായ ഞങ്ങള്‍ ഫലസ്തീനികളെ പിന്തുണക്കുന്നു. ഞങ്ങള്‍ ജോര്‍ദാനെ കുറിച്ച് ശ്രദ്ധിക്കുന്നു. അതിനാലാണ് ഞങ്ങള്‍ ഇവിടെ കൂടിയിരിക്കുന്നത്” -പ്രതിഷേധത്തിനെത്തിയ നസ്‌റിന്‍ അല്‍ജസീറയോട് പറഞ്ഞു.
ഈ കരാര്‍ നടപ്പില്‍ വരുകയാണെങ്കില്‍, 27 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരുരാഷ്ട്രങ്ങളും ഒപ്പുവെച്ച സമാധാന കരാറിന് ശേഷമുള്ള വലിയ സഹകരണ കരാറായിരിക്കും. കരാര്‍ പ്രകാരം ജോര്‍ദാനിലെ യു എ ഇ സാമ്പത്തിക സഹായത്തോടെയുള്ള സൗരോര്‍ജ പ്ലാന്റില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന 600 മെഗാവാട്ട് വൈദ്യുതിക്ക് പകരമായി, ഇസ്‌റാഈലില്‍ നിന്ന് ഉപ്പ് വേര്‍തിരിച്ച 200 മില്യണ്‍ ക്യുബിക് മീറ്റര്‍ വെള്ളം (7.06 ബില്യണ്‍ ക്യുബിക് അടി) ജോര്‍ദാന് ലഭിക്കും.

Back to Top