20 Monday
October 2025
2025 October 20
1447 Rabie Al-Âkher 27

സവര്‍ണ സംവരണം യാഥാര്‍ഥ്യമാകുമ്പോള്‍

ഐ ഗോപിനാഥ്

ഏറെ വിവാദങ്ങള്‍ക്കു ശേഷം സംസ്ഥാനത്ത് മുന്നോക്ക സംവരണം യാഥാര്‍ഥ്യമാവുകയാണ്. സര്‍വീസ് ചട്ടം ഭേദഗതി ചെയ്ത പി എസ് സി നടപടിക്ക് മന്ത്രിസഭാ യോഗം കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരിക്കുകയാണ്. മുന്നോക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്ക് 10 ശതമാനം സംവരണമെന്നത് ഇടതു മുന്നണി പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു. മുന്നോക്ക സംവരണം നടപ്പാക്കാന്‍ നേരത്തെ തീരുമാനമെടുത്തെങ്കിലും യാഥാര്‍ഥ്യമാവാന്‍ സര്‍വീസ് ചട്ട ഭേദഗതി കൂടി വേണ്ടിയിരുന്നു. മുന്നോക്ക സംവരണം നടപ്പാവാന്‍ ഇനി വിജ്ഞാപനം കൂടി മതി. ദേവസ്വം ബോര്‍ഡില്‍ നേരത്തെ തന്നെ മുന്നോക്ക സംവരണം നടപ്പാക്കിയിരുന്നു.
സാമ്പത്തിക സംവരണം എന്നൊക്കെ പറയുമ്പോഴും ഫലത്തില്‍ ഇത് ജാതിസംവരണം തന്നെയാണ്. കൃത്യമായി പറഞ്ഞാല്‍ സവര്‍ണ ജാതിസംവരണം. സാമ്പത്തിക സംവരണമാണെങ്കില്‍ എല്ലാ ജാതികളിലും പെട്ട പാവപ്പെട്ടവര്‍ക്കാകുമായിരുന്നു സംവരണം നല്‍കുക. എന്നാല്‍ ഈ സംവരണം നല്‍കുന്നത് സവര്‍ണ ജാതികളില്‍ പെട്ടവര്‍ക്കു മാത്രമാണ്. ഒ ബി സി വിഭാഗങ്ങളിലും ക്രീമിലെയര്‍ ഒഴിവാക്കുന്ന പോലെ ഇവിടേയും വലിയ സാമ്പത്തിക ശേഷിയുള്ളവരെ ഒഴിവാക്കുന്നു എന്നു മാത്രം. കുടുംബ വാര്‍ഷിക വരുമാനം നാലു ലക്ഷത്തില്‍ കവിയാത്തവരും പഞ്ചായത്തില്‍ 2.5 ഏക്കറില്‍ അധികവും മുനിസിപ്പാലിറ്റിയില്‍ 75 സെന്റിലധികവും കോര്‍പറേഷനില്‍ 50 സെന്റിലധികവും ഭൂമിയില്ലാത്തവരും വീടുള്‍പ്പെടുന്ന പ്രദേശത്ത് 20 സെന്റും കോര്‍പ്പറേഷന്‍ പ്രദേശത്ത് 15 സെന്റും അധികരിക്കാത്തവര്‍ എന്നിവരാണ് സംവരണത്തിനര്‍ഹര്‍. അതായത് സാമ്പത്തികമായി ഏറെ ഭേദപ്പെട്ടവരും സംവരണത്തിനര്‍ഹരാകുമെന്നര്‍ഥം. വിരുദ്ധ രാഷ്ട്രീയ നിലപാടുള്ളവര്‍ എന്നു കരുതപ്പെടുന്ന ബി ജെ പിയും സി പി എമ്മും ഒരുപോലെ പിന്തുണക്കുന്ന സാമ്പത്തിക അഥവാ സവര്‍ണ സംവരണമെന്ന ആശയം ആദ്യം മുന്നോട്ടു വെച്ചത് ഇ എം എസ് നമ്പൂതിരിപ്പാടായിരുന്നു. സാമ്പത്തിക സംവരണം നടപ്പാക്കുന്നു എന്ന് അടുത്തയിടെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ തങ്ങളാണത് ആദ്യം ആവശ്യപ്പെട്ടതെന്ന് കോടിയേരി ബാലകൃഷ്ണന്‍ അഭിമാനപൂര്‍വം പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ഇടതുസര്‍ക്കാര്‍ കൂടുതല്‍ ഉദാരതയോടെ കേരളത്തിലും നടപ്പാക്കുന്നു. സ്വാഭാവികമായും പിന്നോക്ക, ദളിത് സംഘടനകള്‍ സമരവുമായി രംഗത്തുണ്ട്.
ഡോ. ബി ആര്‍ അംബേദ്കറുടെ നേതൃത്വത്തില്‍ രൂപം കൊണ്ട ഇന്ത്യന്‍ ഭരണഘടന മുന്നോട്ടു വെക്കുന്ന സംവരണം എന്ന ആശയത്തിന്റെ രാഷ്ട്രീയം മനസ്സിലാകാത്തവരാണ് സാമ്പത്തിക സംവരണത്തിന്റെ വക്താക്കളായി പ്രത്യക്ഷപ്പെടുന്നത്. വര്‍ഗ സമര സിദ്ധാന്തവും തൊഴിലാളി വര്‍ഗ സര്‍വാധിപത്യവും ഉയര്‍ത്തിപ്പിടിക്കുന്ന കമ്യൂണിസ്റ്റുകാര്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുള്ള ക്രൂരവും ജനാധിപത്യ വിരുദ്ധവുമായ ജാതീയ പീഡനങ്ങള്‍ മനസ്സിലാകുന്നില്ല. തൊഴിലാളി വര്‍ഗത്തെ ഭിന്നിപ്പിക്കുന്നതാണ് അവര്‍ക്ക് ജാതി. സാമ്പത്തിക നീതിയെ കുറിച്ചാണ് അവര്‍ വാചാലരാകുക. സാമൂഹ്യ നീതിയെ കുറിച്ചല്ല. ഹിന്ദുത്വ രാഷ്ട്രം കിനാവു കാണുന്ന സംഘപരിവാറിനാകട്ടെ ഹിന്ദുത്വത്തെ നെടുകെ പിളര്‍ക്കുന്നതാണ് ജാതിവ്യവസ്ഥ. അതിനാലവര്‍ക്കും അതിന്റെ ഭീകരത മനസ്സിലാകില്ല.
ഇന്ത്യന്‍ സമൂഹത്തില്‍ 1800 ല്‍ പരം വര്‍ഷങ്ങളായി സാമൂഹ്യമായും സാമ്പത്തികമായും രാഷ്ട്രീയമായും സാംസ്‌കാരികമായും അടിച്ചമര്‍ത്തപ്പെട്ട ജനസമൂഹങ്ങളെ അവരുടെ പിന്നോക്കാവസ്ഥ തിരിച്ചറിഞ്ഞുകൊണ്ട്, മുഖ്യധാരയിലേക്കും അധികാരത്തിലേക്കും തിരിച്ചുകൊണ്ടുവരാനുള്ള ഒരു പദ്ധതിയാണ് ജാതിസംവരണം എന്നത് ഇവരാരും മനസ്സിലാക്കിയില്ല. അധികാരത്തിലെ പങ്കാളിത്തമാണ് സംവരണത്തിലൂടെ അംബേദ്കര്‍ വിഭാവനം ചെയ്തതെന്നത് മനസ്സിലാക്കാന്‍ വര്‍ഗരാഷ്ട്രീയത്തിനോ ഹിന്ദുത്വ രാഷ്ട്രീയത്തിനോ പറ്റുമായിരുന്നില്ല. സ്വാതന്ത്ര്യത്തിനു ശേഷം രാജ്യം കണ്ട ഏറ്റവും വലിയ സാമൂഹ്യ വിപ്ലവമായിരുന്ന മണ്ഡല്‍ കമ്മീഷന്റെ അലയൊലികള്‍ കേരളത്തില്‍ കാര്യമായി എത്താതിരുന്നതിനും കാരണം ഇതൊക്കെ തന്നെയായിരുന്നു. അംബേദ്കര്‍ രാഷ്ട്രീയത്തെ ഏറെക്കാലം കേരളത്തിലേക്ക് തടഞ്ഞുനിര്‍ത്തുന്നതിലും ഇവര്‍ വിജയിച്ചു.
സമൂഹത്തിലെ പാവപ്പെട്ടവരെ കൈപിടിച്ചുയര്‍ത്തി കൊണ്ടുവരാനുള്ള മാര്‍ഗമാണ് സംവരണം എന്നാണ് നിര്‍ഭാഗ്യവശാല്‍ പലരും ധരിച്ചുവെച്ചിരിക്കുന്നത്. ജാതിസംവരണം അര്‍ഹതയേയും തുല്യതയേയും തകര്‍ക്കുന്നു എന്നുമവര്‍ വാദിക്കുന്നു. കാലങ്ങളായി അടിമകളെ പോലെയും ചൂഷണത്തിന് വിധേയരായും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടും മൃഗതുല്യമായ ജീവിതം നയിക്കാന്‍ വിധിക്കപ്പെട്ട ജനവിഭാഗങ്ങളോട് ഒരു സുപ്രഭാതത്തില്‍ എല്ലാ മനുഷ്യരും തുല്യരാണ് എന്നു പറയുക, നൂറ്റാണ്ടുകളായി മുഴുവന്‍ സൗഭാഗ്യങ്ങളും അനുഭവിച്ചുകൊണ്ട് തടിച്ചുകൊഴുത്ത എണ്ണത്തില്‍ ചുരുക്കം വരുന്ന സവര്‍ണരുമായി മത്സരിക്കാന്‍ പറയുക, അതില്‍ ജയിക്കുന്നതാണ് യോഗ്യത എന്നു പറയുക…. നീതിബോധമുള്ള / ചരിത്രബോധമുള്ള ആര്‍ക്കും അതംഗീകരിക്കാന്‍ കഴിയില്ല.
സംവരണം കാലാകാലത്തേക്കുള്ളതല്ലതാനും. എന്നും ജനസംഖ്യാനുപാതികമായി നിലവിലെ സംവരണമനുഭവിക്കുന്ന സമൂഹങ്ങള്‍ രാഷ്ട്രീയ/സാമൂഹ്യ/സാമ്പത്തിക/സാംസ്‌കാരിക മണ്ഡലങ്ങളില്‍ മറ്റു ഉയര്‍ന്ന വിഭാഗങ്ങളുമായി തുല്യതയില്‍ എത്തുന്നുവോ അന്ന് ആ വിഭാഗത്തിന്റെ സംവരണ ആനുകൂല്യങ്ങള്‍ എടുത്തുമാറ്റണമെന്ന് ഭരണഘടനാ ശില്‍പികള്‍ വ്യക്തമാക്കിയിട്ടുണ്ട്. മാത്രവുമല്ല, ആദിവാസികളും ദളിതുകളുമൊഴിച്ചുള്ള സംവരണ വിഭാഗങ്ങളിലെ സമ്പന്നരെ സംവരണ ആനുകൂല്യങ്ങളില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഓരോ രാഷ്ട്രത്തിലെയും പാവപ്പെട്ടവരെ സംരക്ഷിക്കാന്‍ അതാതു രാഷ്ട്രങ്ങള്‍ അവരുടെ സാമ്പത്തിക നയങ്ങള്‍ രൂപപ്പെടുത്തുകയാണ് ചെയ്യുന്നത്. അത്തരം സാമ്പത്തിക നയങ്ങള്‍ക്കുള്ളില്‍ തന്നെ നിന്നുകൊണ്ട് സാമൂഹ്യ നീതി നടപ്പാക്കുന്നതിനായി ഒരു ചെറിയ കൈത്താങ്ങ് മാത്രമാണ് സംവരണം. അതിന്റെ രാഷ്ട്രീയമാണ് ഇവിടെ അട്ടിമറിക്കപ്പെടുന്നത്. സ്വകാര്യവല്‍ക്കരണ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുന്ന സാഹചര്യം കൂടിയാണിത്. സ്വകാര്യ മേഖലയിലാകട്ടെ, സംവരണില്ലതാനും. സ്വകാര്യ മേഖലയിലും സംവരണം നടപ്പാക്കാനുള്ള പ്രക്ഷോഭമാണ് വാസ്തവത്തില്‍ നടക്കേണ്ടത്.
സംവരണീയ സമൂഹങ്ങളോട് കേരളത്തില്‍ നടക്കുന്ന ഏറ്റവും വലിയ ഒരു അനീതിയെ കുറിച്ചുകൂടി പറയട്ടെ. സര്‍ക്കാര്‍ വേതനം കൊടുക്കുന്ന എയ്ഡഡ് മേഖലയില്‍ സംവരണം നിഷേധിക്കുക വഴി നടക്കുന്നത് തികഞ്ഞ ഭരണഘടനാ ലംഘനമാണ്. ഇന്ന് വിദ്യാഭ്യാസ മേഖലയുടെ 78% വും എയ്ഡഡ് സ്ഥാപനങ്ങളാണ്. രണ്ടു ലക്ഷത്തോളം പേര്‍ ഈ മേഖലയില്‍ അധ്യാപകരായും അനധ്യാപകരായും ജോലി ചെയ്യുന്നുണ്ട്. അതില്‍ 20,000 അവസരങ്ങള്‍ ദളിത് വിഭാഗങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. ഈ മേഖലയില്‍ ശമ്പളം, പെന്‍ഷന്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവഴിക്കുന്നത് പ്രതിവര്‍ഷം ഏകദേശം 10,000 കോടി രൂപയോളം ആണ്. അതിന്റെ വിഹിതവും അവര്‍ക്കു നിഷേധിക്കുന്നു. മാത്രമല്ല, മാനേജ്‌മെന്റിനു പണം കൊടുത്ത് തൊഴില്‍ നേടിയവരെ പിന്നീട് സര്‍ക്കാര്‍ സ്‌കൂളുകളിലേക്കും മാറ്റുന്നു. അടുത്തിടെ അത്തരത്തില്‍ നാലായിരത്തോളം പേരെ മാറ്റി. അതിലൂടെ സര്‍ക്കാര്‍ സ്‌കൂളിലെ സംവരണാനുകൂല്യവും നിഷേധിക്കപ്പെടുന്നു. ഈ കടുത്ത ഭരണഘടനാ ലംഘനംപോലും നമ്മുടെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് വിഷയമല്ല എന്നതാണ് ഏറ്റവും ഖേദകരം

Back to Top