21 Tuesday
July 2026
2026 July 21
1448 Safar 5

ഹമാസ് കരിമ്പട്ടികയില്‍: അപലപിച്ച് യു കെ ഫലസ്തീന്‍ എംബസി


ഹമാസിനെ തീവ്രവാദ സംഘടനകളുടെ കരിമ്പട്ടികയില്‍ പെടുത്തിയ യു കെ ഭരണകൂടത്തിന്റെ നടപടിയെ വിമര്‍ശിച്ച് ലണ്ടന്‍ ഫലസ്തീന്‍ എംബസി രംഗത്ത്. യു കെയുടെ ഈ നടപടി ‘സമാധാനം ഉണ്ടാക്കുന്നത് എന്നത്തേക്കാളും കഠിനമാക്കും’ എന്നാണ് എംബസി പുറത്തുവിട്ട വാര്‍ത്തകുറിപ്പില്‍ ഊന്നിപ്പറഞ്ഞത്. ഈ നീക്കത്തിലൂടെ, ബ്രിട്ടീഷ് സര്‍ക്കാര്‍ ഫലസ്തീന്‍ ഐക്യശ്രമങ്ങളെ സങ്കീര്‍ണമാക്കുകയും ഫലസ്തീന്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്തു. സമാധാനപരമായ ദ്വിരാഷ്ട്ര പരിഹാരം ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ക്ക് ഒന്നും ചെയ്യാത്ത പിന്തിരിപ്പനും ഏകപക്ഷീയവുമായ നടപടിയാണിത്. അധിനിവേശ പ്രദേശത്തെ നിയമവിരുദ്ധമായ കൊളോണിയല്‍ സെറ്റില്‍മെന്റ് പ്രോജക്റ്റ് ഉള്‍പ്പെടെ, ഇസ്രായേല്‍ യുദ്ധക്കുറ്റങ്ങള്‍ ഓരോ ദിവസവും തുരങ്കം വയ്ക്കുന്നതാകും ഇതിന്റെ ഫലം. അന്താരാഷ്ട്ര നിയമം എല്ലാ ഭാഗത്തും തുല്യമായി നടപ്പാക്കാനും യുദ്ധവും അക്രമാസക്തവുമായ ഇസ്രായേലി സൈനിക അധിനിവേശത്തിന് കീഴില്‍ കഷ്ടപ്പെടുന്ന ഫലസ്തീന്‍ ജനതയ്ക്ക് അന്താരാഷ്ട്ര സംരക്ഷണം നല്‍കാനും ഫലസ്തീന്‍ പക്ഷം ലോകത്തോട് ആവശ്യപ്പെടുകയാണ്. അന്താരാഷ്ട്ര നിയമങ്ങള്‍, അന്താരാഷ്ട്ര നിയമസാധുത, അന്താരാഷ്ട്ര മനുഷ്യാവകാശ നിയമം എന്നിവയുടെ മേലുള്ള ഇസ്രയേലിന്റെ ലംഘനങ്ങള്‍ ബ്രിട്ടീഷ് സര്‍ക്കാരിന് ഉള്‍പ്പെടെ എല്ലാവര്‍ക്കും അറിയാമെന്നും പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

Back to Top