അടുത്ത ആയുധം ഗ്യാന്‍വാപി
അധികാര രാഷ്ട്രീയത്തില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ സംഘ്പരിവാരം ആലയില്‍ ഊതിക്കാച്ചി മൂര്‍ച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്ന അടുത്ത ആയുധമാണ് ഗ്യാന്‍വാപി. നീണ്ട കാലം അയോധ്യയില്‍ നിന്നാണ് അവര്‍ വെള്ളവും വളവും വലിച്ചെടുത്തു കൊണ്ടിരുന്നത്. ബാബരിയുടെ ഓര്‍മകള്‍ ഇന്ത്യന്‍ മുസല്‍മാന്റെ മനസ്സില്‍ തീരാമുറിവായി അവശേഷിക്കുകയും, കോടതി വിധിയിലൂടെ അധീനപ്പെടുത്തിയ ഭൂമിയില്‍ രാമക്ഷേത്രം യാഥാര്‍ഥ്യമാവുകയും ചെയ്തതോടെ ആ സാധ്യതകള്‍ അടഞ്ഞുപോയ സംഘ്പരിവാരത്തിന് പുതിയ ആയുധങ്ങള്‍ കണ്ടെത്തിയേ തീരൂ. പള്ളി പൊളിക്കുന്നതിനോളം വര്‍ഗീയത ആളിക്കത്തിക്കാനും വോട്ടാക്കി മാറ്റാനും കഴിയുന്ന മറ്റു ആയുധങ്ങളില്ലെന്ന് അവര്‍ക്കു നന്നായി അറിയാം. അതിനായി ആദ്യം അവര്‍ ഒരു നുണ നൂറാവൃത്തി ആവര്‍ത്തിച്ചു പറഞ്ഞ് സത്യമെന്ന തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന ഗീബല്‍സിയന്‍ തന്ത്രം പുറത്തെടുക്കുന്നു. പിന്നെ ആ നുണയുടെ കോട്ടകളെ വ്യവഹാരത്തിന്റെ ചങ്ങലകള്‍ കൊണ്ട് വരിഞ്ഞുമുറുക്കുന്നു.
വ്യവസ്ഥാപിത സംവിധാനങ്ങളെയെല്ലാം അതിനായി ദുരുപയോഗം ചെയ്യുന്നു. മൂന്നു പതിറ്റാണ്ടു മുമ്പ് ബാബരിയുടെ കാര്യത്തില്‍ സംഭവിച്ചതെല്ലാം ഗ്യാന്‍വാപിയിലും ആവര്‍ത്തിക്കപ്പെടുകയാണ്. ഗ്യാന്‍വാപി മസ്ജിദ് കോംപ്ലക്സില്‍ സര്‍വേ നടത്താന്‍ അഭിഭാഷക കമ്മീഷനെ അനുവദിച്ചുകൊണ്ടുള്ള വരാണസി ജില്ലാ കോടതി ഉത്തരവു മുതല്‍ ഇങ്ങോട്ടുള്ള സംഭവങ്ങള്‍ പരിശോധിച്ചാല്‍ അത് വ്യക്തമാകും. ആദ്യം അഭിഭാഷക കമ്മീഷന്റെ പരിശോധന. നമസ്‌കാരത്തിനായി അംഗശുദ്ധി വരുത്തുന്ന വുദ്വൂഖാനയില്‍ ശിവലിംഗം കണ്ടെത്തിയെന്ന നുണപ്രചാരണം ചുവടു പിടിച്ച് അവിടം സീല്‍ ചെയ്യാനുള്ള സുപ്രീംകോടതി ഉത്തരവ്. പിന്നാലെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പരിശോധനക്കുള്ള സിവില്‍ കോടതി ഉത്തരവ്. നീതിന്യായ സംവിധാനങ്ങളെപ്പോലും ആശയക്കുഴപ്പത്തിലാക്കും വിധം ഒന്നിനു മുകളില്‍ ഒന്നായി സമര്‍പ്പിക്കപ്പെടുന്ന ആസൂത്രിതമായ ഹര്‍ജികള്‍. എല്ലാ നുണകള്‍ക്കും പിന്‍ബലം നല്‍കുന്ന ആസൂത്രിതമായ പുരാവസ്തു വകുപ്പിന്റെ സര്‍വേ. ബാബരിയുടെ ചരിത്രം ഗ്യാന്‍വാപിയിലും ആവര്‍ത്തിക്കപ്പെടുകയാണ്. മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദ് സംഘ് പരിവാരത്തിന്റെ പട്ടികയില്‍ ഗ്യാന്‍വാപിക്കു തൊട്ടു പിന്നിലുണ്ട്.
ബാബരി ധ്വംസനാനന്തരം ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ ആരാധനാലയ സംരക്ഷണ നിയമം രാജ്യം സ്വാതന്ത്ര്യം നേടിയ 1947 ഓഗസ്റ്റ് 15ന് ഏതൊരു ആരാധനാലയവും ഏതു വിഭാഗത്തിന്റെ കൈകളിലാണോ ഉള്ളത്, അത് അതേ പടി നിലനിര്‍ത്തണമെന്ന് അര്‍ഥശങ്കക്കിടയില്ലാത്ത വിധം പറയുന്നുണ്ട്. പാര്‍ലമെന്റ് നിയമം പാസാക്കും മുമ്പെ നിയമ യുദ്ധം തുടങ്ങിയിട്ടുണ്ട് എന്ന ഒറ്റ സാങ്കേതികത്വത്തിനു മുകളില്‍ രാജ്യത്തെ നീതിന്യായ സംവിധാനങ്ങള്‍ പോലും ആരാധനാലയങ്ങളുടെ ധ്വംസനത്തിലേക്ക് നീങ്ങിയേക്കാവുന്ന അതിഗുരുതരമായ നീക്കങ്ങള്‍ക്കെതിരെ കണ്ണടച്ച് ഇരുട്ടാക്കുന്നു. സര്‍വ മേഖലയിലും സംഘ്പരിവാരം കൈയടക്കിക്കഴിഞ്ഞ ഇന്ത്യയില്‍ മതേതരത്വം മാത്രമല്ല, ഭരണഘടന പോലും അപകടത്തിലാണ്. അതിനു തെളിവാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന നീക്കങ്ങള്‍. തൊട്ടു കൂടാത്തവനും തീണ്ടിക്കൂടാത്തവനുമായി ദളിതനെ അകറ്റി നിര്‍ത്തിയ ചാതുര്‍വര്‍ണ്യ രാഷ്ട്രീയത്തിന്റെ വക്താക്കള്‍ ഹിന്ദുസംരക്ഷകരായി വേഷം കെട്ടുമ്പോള്‍, തങ്ങളെ ഭരിക്കുന്നത് വരേണ്യ ഹിന്ദുത്വമാണെന്ന തിരിച്ചറിവുപോലും രാജ്യത്തെ സാധാരണ ഹിന്ദുമതവിശ്വാസികള്‍ക്ക് നഷ്ടമാകുന്നു എന്നതാണ് ഏറ്റവും അപകടം നിറഞ്ഞത്.
തീക്കൊള്ളി കൊണ്ടാണ് ഭരണകൂടം തല ചൊറിയുന്നത്. പ്രതീക്ഷകള്‍ക്കു മങ്ങലേല്‍ക്കുമ്പോഴും രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ പ്രതീക്ഷയര്‍പ്പിക്കുന്നത് നീതിന്യായ സംവിധാനത്തിലാണ്. രാഷ്ട്ര ശില്‍പ്പികള്‍ സമ്മാനിച്ച പരിരക്ഷാ ബോധത്തിന്റെ ബലത്തിലാണ് ആ വിശ്വാസം. അത് നഷ്ടപ്പെടുത്താന്‍ ഭൂരിപക്ഷമോ ഭരണകൂടമോ ശ്രമിക്കുന്നത് അസ്വസ്ഥമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ മാത്രമേ വഴിയൊരുക്കൂ. ന്യൂനപക്ഷത്തിന്റെ മാത്രമല്ല, ഭൂരിപക്ഷത്തിന്റെ ജീവിതത്തെക്കൂടിയായിരിക്കും അത് തകിടം മറിക്കുകയെന്ന സാമാന്യ ബോധമെങ്കിലും ഉയര്‍ന്നുവന്നെങ്കില്‍.