17 Tuesday
March 2026
2026 March 17
1447 Ramadân 28

ഉയരുന്ന ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ഭരണകൂടങ്ങള്‍

ബഷീര്‍ വള്ളിക്കുന്ന്

അലനും താഹയും പുറത്തുവരുന്നത് സന്തോഷമുള്ള വാര്‍ത്തയാണ്. യു എ പി എക്കെതിരെ അലമുറയിടുകയും അതേ കരിനിയമം യാതൊരു ന്യായീകരണവുമില്ലാതെ പാവം മനുഷ്യര്‍ക്ക് മേല്‍ ചുമത്തുകയും ചെയ്യുന്ന വിരോധാഭാസമാണ് ഈ സര്‍ക്കാരില്‍ നിന്ന് കണ്ടത്. പത്തുമാസം ഇരുമ്പഴികള്‍ക്കുള്ളില്‍ ഇട്ടിട്ടും അലന്റെയും താഹയുടേയും തീവ്രവാദ ബന്ധമോ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തികളോ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. അവരതിന് കിണഞ്ഞു ശ്രമിച്ചിട്ടുണ്ടായിരിക്കാം എന്നത് ഉറപ്പാണ്. മാവോയിസ്റ്റ് സാഹിത്യങ്ങള്‍ വായിക്കുന്നതും സാമൂഹ്യ അനീതികള്‍ക്കെതിരെയും സാമ്പത്തിക അസന്തുലിതാവസ്ഥകള്‍ക്കെതിരെയും ശബ്ദിക്കുന്നതും ഒരുകാലത്ത് ഇടതുപക്ഷ ബൗദ്ധിക രീതിയുടെ ഒരു പെക്യൂലിയാരിറ്റിയായിരുന്നു. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയുടെ ഗ്രാഫില്‍ മാവോയുടെ കൂറ്റന്‍ കട്ടൗട്ടുകളും കാണാം. അതേ മാവോ സാഹിത്യങ്ങളുടെ ഒരു ലഘുലേഖയോ കുറിപ്പോ കൈവശം വെച്ച് എന്ന് പറഞ്ഞാണ് ഈ കുട്ടികളെ പത്ത് മാസം തടവിലിട്ടത്. അവര്‍ പുറത്ത് വരുന്നതാകട്ടെ, ഇത്തരം വിഷയങ്ങളിലെ നിലപാടുകളില്‍ കൃത്യതയോ ആശയാടിത്തറയോ ഇല്ലാത്ത ഒരു ഇടത് സര്‍ക്കാരിന്റെയും അതിവേഗം സംഘി വത്കരണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന അവരുടെ പോലീസിന്റേയും മുഖത്തടിച്ചു കൊണ്ട് തന്നെയാണ്. കോടതിയുടെ ഇടപെടലില്‍ അലനും താഹയും പുറത്തിറങ്ങുമ്പോള്‍ അതിന് കൈവരുന്ന രാഷ്ട്രീയ പ്രാധാന്യവും അത് തന്നെയാണ്

Back to Top