15 Sunday
March 2026
2026 March 15
1447 Ramadân 26

വിദ്യാഭ്യാസ വിചിന്തനം

തന്‍സീം ചാവക്കാട

വിദ്യ പ്രകാശമാണ്. മുന്നോട്ടുള്ള പ്രയാണത്തിലെ വഴി കാട്ടിയാണ്, ഇരുളകറ്റാന്‍ പോന്ന വെളിച്ചമാണ് എന്നൊക്കെ വിദ്യാഭ്യാസത്തെ നമുക്ക് സാരാംശം നടത്താം. ഗതകാല ചരിത്രങ്ങളില്‍ പ്രൗഢിയോടെ നിലനിന്നിരുന്ന പ്രധാന്യം ഇന്ന് ഇരുപതാം നൂറ്റാണ്ടിലും അത്രമേല്‍ പ്രസരിപ്പോടെ നിലകൊള്ളുന്നത് ഭാവി കാലത്തിന്റെ ശുഭസൂചനയാണ്. ജീവിത വീഥിയില്‍ കേവലം തൊഴിലവസരങ്ങളിലോ ഉദ്യോഗങ്ങളിലോ മാത്രം വിലകല്‍പ്പിക്കേണ്ടതല്ല എന്നും അതിലുപരി വ്യക്തി-സാമൂഹിക ജീവിതത്തില്‍ വ്യത്യസ്തങ്ങളായ സാഹചര്യങ്ങളിലും വിദ്യാഭ്യാസം നമുക്ക് ഉപകാരപ്രദമാണെന്നും, സാമൂഹിക-സാമുദായിക വളര്‍ച്ചയെ അപേക്ഷിച്ചിടത്തോളം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്.
അനന്തമായ സാധ്യതകള്‍ നമുക്ക് മുന്നില്‍ വിന്യസിച്ചിരിക്കുമ്പോള്‍ തന്നെ വിമുഖതയോടെ അത്തരം സാഹചര്യങ്ങളെ മുഖം തിരിച്ചു കൊണ്ട് ഉപരി പഠനമേഖലയില്‍ രക്ഷിതാക്കളുടെയും അധ്യാപകരുടെയും പ്രലോഭനം കാരണം അവരുടേതായ ഇഷ്ടങ്ങളെ കുഴിച്ചു മൂടി പ്രലോഭകരുടെ ഇഷ്ടങ്ങളും താല്പര്യങ്ങളും സാക്ഷാത്കരിക്കേണ്ട യന്ത്രങ്ങളായി പല വിദ്യാര്‍ഥികളും വിദ്യാഭ്യാസ വീഥിയില്‍ വീണുപോകാറുണ്ട്. ട്രന്റിനൊപ്പം സഞ്ചരിക്കുന്നത് വഴി ഭാവിയിളെ സുരക്ഷിതത്വം ഉറപ്പ് വരുത്താനാകാതെ തളര്‍ന്നു പോകുന്നവരും കുറവല്ല. വര്‍ത്തമാന കാലത്തില്‍ ഏറെയും പ്രദേശത്ത് വിദ്യാഭ്യാസ സംവിധാനങ്ങളുടെ അഭാവം കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം വിരളമാണ്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ അങ്ങനെയുണ്ടെങ്കിലും സാമന്തരമായ വഴികളും ഇതര പരിഹാര മാര്‍ഗ്ഗങ്ങളും ഉണ്ടെന്നിരിക്കെ നാം സ്വമേധയാ തോല്‍വി ഇരന്നു വാങ്ങിക്കുന്നതെന്തിന്.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നത് കൊണ്ട് പഠനം പാതിവഴിയില്‍ നിര്‍ത്തേണ്ടി വരുന്ന സാഹചര്യമാണെങ്കില്‍ പോലും അവരെ കൈപിടിച്ചുയര്‍ത്താന്‍ ചാരിറ്റി സംഘടനകളും ട്രസ്റ്റ് കമ്മിറ്റികളും സ്‌കോളര്‍ഷിപ്പുകളും ഉപയോഗപ്പെടുത്തി മുന്നോട്ട് പോകാനുള്ള പോംവഴിയും നമുക്ക് മുന്നിലുണ്ട്.
പാരമ്പര്യമായും സാംസ്‌കാരികപരമായും മതപരമായും കേരളീയര്‍ വിദ്യാഭ്യാസ വീചികയില്‍ വിസ്മയം സൃഷ്ടിച്ചു കൊണ്ട് തഴച്ചു വളരുന്നു. ജയിലുകളില്‍ അധിവസിക്കുന്ന അന്യ സംസ്ഥാനക്കാരും അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ജോലി ആവശ്യാര്‍ഥം നമ്മുടെ നാട്ടിലെ അതിഥി തൊഴിലാളികളും മലയാള ഭാഷ പഠിക്കുകയും, കേരളീയര്‍ തന്റെ ‘സര്‍വ ശിക്ഷാ അഭിയാന്‍’ തുടങ്ങിയ സംവിധാനങ്ങളും 18വയസ്സ് വരെയുള്ള നിര്‍ബന്ധിത വിദ്യാഭ്യാസവും സാക്ഷരതാ നിരക്കില്‍ മുന്നിട്ട് നില്‍ക്കുന്ന കേരളം കരഗതമാക്കിയതിന്റെ ലക്ഷ്യബോധവും കേരളം ഇക്കാര്യത്തില്‍ കാണിക്കുന്ന ഗൗരവവും നമുക്ക് മനസ്സിലാക്കാവുന്നതാണ്.
സ്വാശ്രയ കോളേജുകളിലെ അധിനിവേശം വഴിയും ചില സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അസന്തുലിതമായ നീക്കു പോക്കുകളുടെ അനന്തര ഫലമായി നിശ്ചിത കാലത്തേക്കെങ്കിലും വിദ്യാഭ്യാസ മേഖലയില്‍ വിള്ളല്‍ ഏല്‍ക്കാറുണ്ട്. വിദ്യ പകരുക എന്നത് ഒരു സമൂഹത്തിന് തന്റെ ഭാവി തലമുറയോടുള്ള കടമയാണ് എന്ന ബോധോദയത്തിലാണ് സാമൂഹിക വിജയത്തിന്റെ അടിസ്ഥാന ശ്രേണീകരണം എന്ന് മനസ്സിലാക്കുന്നിടത്താണ് നമ്മുടെ വിജയത്തിന്റെ പതിര് പതിയിരിക്കുന്നത് സാമ്പത്തിക കൊള്ളയും ഖ്യാതിയും പേരും പെരുമയും മാത്രം പ്രതീക്ഷിച്ചു കൊണ്ട് പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങളെല്ലാം തികച്ചും ഈ മേഖലയെ തളര്‍ത്തുന്നതോടൊപ്പം ഒരു പാട് വെല്ലുവിളികളും ഉയര്‍ത്തുന്നു.
സമൂഹത്തിന്റെ മുന്നിലുള്ള ഇത്തരം വെല്ലുവിളികളെ ചലഞ്ചായി ഏറ്റെടുക്കുകയും പ്രതിരോധിക്കുകയും അതിന് സാമാന്തരമായി കൊണ്ട് കൃത്യമായ വിവേക ബുദ്ധിയോടെ വിദ്യാഭ്യാസ സംവിധാനങ്ങളെ ക്രമീകരിക്കേണ്ടതിന്റെ ആവശ്യകതയും നാം മനസിലാക്കേണ്ടതുണ്ട്.
അമിതാവേശത്തെയും അമിതാത്മ വിശ്വാസത്തെയും പ്രതികരിക്കാതെ കൃത്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങളെ മാനിച്ചും ഉപയോഗ പ്രദമായ സംവിധാനങ്ങളേ മുന്‍ നിര്‍ത്തികൊണ്ടും പ്രസ്തുത മേഖലയെ കൂടുതല്‍ ആര്‍ജ്ജവത്തോടെ ശാക്തീകരിക്കേണ്ടത് ഒരു സമൂഹത്തിന്റെയാകമാനം ലക്ഷ്യവും കടമ്പയുമായി പരിണമിക്കട്ടെ.

Back to Top