7 Saturday
September 2024
2024 September 7
1446 Rabie Al-Awwal 3

തുടരണം ഇടപെടലും പ്രതിഷേധവും

ഡോ. ചിത്ര കെ പി / പ്രീത കെ വി

2020 മാര്‍ച്ചില്‍ പരിസ്ഥിതി മന്ത്രാലയം പൊതുസമൂഹത്തിനുമുന്നില്‍ വച്ച കരട്‌ പരിസ്ഥിതി ആഘാത പഠന വിജ്ഞാപനവുമായി (ഇ ഐ എ 2020) ബന്ധപ്പെട്ട്‌ വ്യാപക ചര്‍ച്ചകളും പ്രതിഷേധങ്ങളും കാമ്പയിനുകളുമാണ്‌ നടക്കുന്നത്‌. വിജ്ഞാപനത്തെക്കുറിച്ച്‌ പൊതുസമൂഹത്തിനുള്ള ആശങ്കകളും അഭിപ്രായങ്ങളും പങ്കുവെക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്‌ കേവലസാങ്കേതികതയുടെ മാത്രം അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഇ ഐ എ-2020 കരട്‌ രേഖ ആഗോള പരിസ്ഥിതി നയത്തിന്റെയും ഭരണഘടനാ അനുശാസനങ്ങളുടെയും പരിസ്ഥിതി നിയമങ്ങളുടെയും ലക്ഷ്യങ്ങള്‍ക്ക്‌ വിരുദ്ധമാവുന്നതെങ്ങനെയെന്ന്‌ പരിശോധിക്കാം.

പരിസ്ഥിതി ആഘാത പഠനത്തിന്‌ നിയമസാധുതയേറുന്നു
പരിസ്ഥിതിയും വികസനവും തമ്മിലുള്ള അവിഭാജ്യമായ ബന്ധം, പരിസ്ഥിതി സംരക്ഷണവും സാമൂഹികനീതിയും തമ്മിലുള്ള പാരസ്‌പര്യം, പാരിസ്ഥിതിക സമത്വവും നീതിയും ഉറപ്പു വരുത്തുന്നതിനായി ഫലവത്തായ പരിസ്ഥിതി നിയമ നിര്‍മാണത്തിന്റെ ആവശ്യകത എന്നിങ്ങനെ സുസ്ഥിര വികസനത്തില്‍ ഊന്നിക്കൊണ്ടുളള പരിസ്ഥിതി നയരൂപീകരണം ആഗോളതലത്തില്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം നടക്കുകയുണ്ടായി. പരിസ്ഥിതി രാഷ്ട്രീയവുമായി ബന്ധപ്പെട്ട്‌ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര തലത്തില്‍ നടന്ന സ്‌റ്റോക്ക്‌ഹോം, റയോ ജീ ഡനീറോ കോണ്‍ഫറന്‍സുകള്‍ ഈ നയരൂപീകരണത്തിന്‌ ചുക്കാന്‍ പിടിച്ചു.
ഇത്തരത്തില്‍ ആഗോള പരിസ്ഥിതി നയത്തില്‍ തന്നെ ഉണ്ടായ കാതലായ മാറ്റങ്ങളിലൂടെയാണ്‌ വികസന പ്രകിയയില്‍ പരിസ്ഥിതി ആഘാത പഠനത്തിന്‌ നിയമ സാധുത കൈവന്നത്‌. അമേരിക്ക, കാനഡ, ആസ്‌ത്രേലിയ മുതലായ വികസിത രാജ്യങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ പരിസ്ഥിതി ആഘാത പഠനം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമനിര്‍മാണം 1970-80 കാലഘട്ടത്തില്‍ നടന്നു. പിന്നീട്‌ 1980-90 കാലഘട്ടത്തില്‍ പരിസ്ഥിതി ആഘാത പഠനം വികസ്വര രാജ്യങ്ങളിലെ നിയമവ്യവസ്ഥയുടെ ഭാഗമായി. ഇന്ത്യയില്‍ 1994-ല്‍ പരിസ്ഥിതി ആഘാത പഠന വിജ്ഞാപനം വന്നതോടെ 70-കള്‍ മുതല്‍ ഭരണാധികാരത്തിന്റെ വിവേചനപരിധിയില്‍ ചുരുക്കം ചില വികസനപദ്ധതികളില്‍ മാത്രം ഒതുങ്ങിയിരുന്ന പരിസ്ഥിതി ആഘാത പഠനത്തിന്‌ നിയമ സാധുത ലഭിക്കുകയും അതിന്റെ വ്യാപ്‌തി വര്‍ധിക്കുകയും ചെയ്‌തു. ഇതിനുശേഷം പരിഷ്‌കരിച്ച വിജ്ഞാപനം 2006-ലും നിലവിലെ പല വ്യവസ്ഥകളും മാറ്റിക്കൊണ്ടുള്ള കരട്‌ വിജ്ഞാപനം 2020 മാര്‍ച്ചിലും പുറത്തിറങ്ങി.

ഭരണഘടനയും പരിസ്ഥിതി നയവും
ഇന്ത്യയിലെ പരിസ്ഥിതി നിയമങ്ങള്‍ ഭരണഘടനയ്‌ക്ക്‌ അനുസൃതമായാണ്‌ രൂപപ്പെട്ടിരിക്കുന്നത്‌. ഭരണഘടനയിലെ തുല്യതക്ക്‌ വേണ്ടിയുള്ള അവകാശം (ആര്‍ട്ടിക്കിള്‍ 14), ജീവിക്കാനുള്ള അവകാശം (ആര്‍ട്ടിക്കിള്‍ 21) എന്നിവയെ പാരിസ്ഥിതിക അവകാശ ലംഘനങ്ങളുടെയും തത്‌ഫലമായി ഉണ്ടാവുന്ന സാമൂഹിക അനീതിയുടെയും മനുഷ്യാവകാശ നിഷേധത്തിന്റെയും പശ്ചാത്തലത്തില്‍ കാണേണ്ടതുണ്ട്‌. ഭരണകൂട നയരൂപീകരണത്തിനു വേണ്ടിയുള്ള മാര്‍ഗനിര്‍ദേശക തത്വങ്ങളില്‍ (Directive Principles of State Policy, Part-IV 48A) പരിസ്ഥിതിയെ സംരക്ഷിക്കുകയും അഭിവൃദ്ധിപ്പെടുത്തുകയും രാജ്യത്തെ വനങ്ങളെയും വന്യജീവികളെയും സംരക്ഷിക്കുകയും ചെയ്യാനുള്ള ശ്രമങ്ങള്‍ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം എന്ന്‌ നിഷ്‌കര്‍ഷിക്കുന്നുണ്ട്‌.
ഇതുതന്നെയാണ്‌ 1986-ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ (Environment Prote
ction Act 1986) ലക്ഷ്യമായും രേഖപ്പെടുത്തിയിരിക്കുന്നത്‌. 2006-ല്‍ രൂപീകൃതമായ ഇന്ത്യന്‍ പരിസ്ഥിതി നയം (National Environment Policy 2006) കൃത്യമായി അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. വികസനപ്രക്രിയയില്‍ പരിസ്ഥിതിചിന്ത ഉള്‍ച്ചേര്‍ക്കുക, ജീവസന്ധാരണ മാര്‍ഗങ്ങളെക്കൂടി കണക്കിലെടുത്തുകൊണ്ട്‌ പരിസ്ഥിതി സംരക്ഷണം നടത്തുക, പാരിസ്ഥിതിക സമത്വവും വികസന ഫലങ്ങളില്‍ തുല്യമായ അവകാശവും ഉറപ്പാക്കുക എന്നിവ പരിസ്ഥിതി നയത്തിന്റെ ലക്ഷ്യങ്ങളില്‍ പെടുന്നു. പരിസ്ഥിതിയുടെ മൂല്യം താരതമ്യപ്പെടുത്തലുകള്‍ക്കോ വിലപേശലുകള്‍ക്കോ വിധേയമാക്കരുതെന്നും (incomparable and non negotiable) ഇന്ത്യന്‍ പരിസ്ഥിതിനയം നിഷ്‌കര്‍ഷിക്കുന്നു.
പൊതുവിലുള്ളപരിസ്ഥിതി നിയമങ്ങള്‍ തന്നെ പ്രധാനമായും ആറ്‌ തത്വങ്ങളില്‍ അധിഷ്‌ഠിതമാണ്‌. നശീകരണത്തിനെതിരെയുള്ള മുന്‍കരുതല്‍, നശീകരണം തടയല്‍, നശീകരണ/ മലിനീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ നഷ്ടപരിഹാരം നല്‍കല്‍, വികസന ആസൂത്രണങ്ങളിലും തീരുമാനങ്ങളിലും പരിസ്ഥിതി സംരക്ഷണ ചിന്തകള്‍ ഉള്‍ചേര്‍ക്കല്‍, വികസന പ്രവര്‍ത്തനങ്ങളില്‍ പൊതുപങ്കാളിത്തം ഉറപ്പ്‌ വരുത്തല്‍, സുസ്ഥിര വികസനം എന്നിവയാണത്‌. എന്നാല്‍ ഈ ലക്ഷ്യങ്ങള്‍ക്ക്‌ വിരുദ്ധമായാണ്‌ ഇ ഐ എ-2020 രൂപകല്‍പന ചെയ്യപ്പെട്ടിട്ടുള്ളത്‌.

പരിസ്ഥിതി ആഘാത പഠന പ്രക്രിയയിലെ പ്രശ്‌നങ്ങള്‍
2006-ലെ വിജ്ഞാപന പ്രകാരമുള്ള പരിസ്ഥിതി ആഘാത പഠന പ്രക്രിയയില്‍ തന്നെ പോരായ്‌മകള്‍ ധാരാളമുണ്ട്‌. വികസന പദ്ധതിയുടെ ശേഷിയും, വലുപ്പവും മാത്രം കണക്കാക്കി പരിസ്ഥിതി ആഘാത പഠനങ്ങള്‍ വേണമോ എന്ന്‌ നിശ്ചയിക്കല്‍ തുടര്‍ന്നുപോരുന്നുണ്ട്‌. ഏറ്റെടുക്കുന്ന ഭൂമിയുടെ പാരിസ്ഥിതിക സാമൂഹിക പ്രത്യേകതകള്‍ (തണ്ണീര്‍ത്തടങ്ങള്‍, ജല സ്രോതസ്സുകള്‍, തീരപ്രദേശങ്ങള്‍, മലമ്പ്രദേശങ്ങള്‍, വനമേഖലകള്‍ എന്നിങ്ങനെ) പല പദ്ധതികളിലും അദൃശ്യമാക്കപ്പെടുന്ന ഒരു അവസ്ഥ ഇതുണ്ടാക്കുന്നു. ബദല്‍ സാധ്യതകളെക്കുറിച്ച്‌ അന്വേഷണമില്ലാതെ പദ്ധതികള്‍ അംഗീകരിക്കാന്‍ വേണ്ടിയുള്ള ലൈസന്‍സിംഗ്‌ സങ്കേതം മാത്രമായി പലപ്പോഴും നിയമ പ്രക്രിയ മാറുന്ന അവസ്ഥയാണ്‌ ഇതുണ്ടാക്കുന്നത്‌. ഇതിന്‌ പുറമേ പല പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ടുകളും വായു ജല മലിനീകരണം എന്ന ഒറ്റ വിഷയത്തിലേക്ക്‌ പരിസ്ഥിതി പ്രശ്‌നങ്ങളെ ചുരുക്കുന്നത്‌ കാണാം. പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഫലമായി ജൈവവൈവിധ്യത്തിനുണ്ടാവുന്ന ശോഷണമോ തണ്ണീര്‍ത്തടം, പാടശേഖരങ്ങള്‍ എന്നിവ നികത്തപ്പെടുന്നതോ ജലസ്രോതസ്സുകള്‍ ഇല്ലാതാകുന്നതോ പല പഠന റിപ്പോര്‍ട്ടുകളും ഗൗരവതരമായി കണക്കിലെടുക്കുകയോ രേഖപ്പെടുത്തുകയോ ചെയ്യുന്നില്ല. പല പദ്ധതികളുടെയും പ്രഹരശേഷിയെ കുറച്ച്‌ കാണുന്ന അവസ്ഥയാണിത്‌.
മറ്റൊന്ന്‌, പദ്ധതിയുടെ പരിസ്ഥിതി ആഘാതങ്ങളെ ലഘൂകരിക്കാന്‍ നിര്‍ദ്ദേശിക്കപ്പെടുന്ന പല പ്രവര്‍ത്തനങ്ങളും ഉപരിപ്ലവമായ തലത്തില്‍ നില്‍ക്കുന്നതും യഥാര്‍ഥ ആഘാതങ്ങളെ നേരിടാന്‍ അപര്യാപ്‌തവും ആണെന്നുള്ളതാണ്‌. പരിസ്ഥിതി ആഘാത പഠനം നടത്തുന്നതിന്‌ വേണ്ട കണ്‍സള്‍ട്ടന്റ്‌ ഏജന്‍സിയെ നിയമിക്കാനുള്ള ചുമതല പദ്ധതിയുടെ പ്രയോക്താവിന്‌ തന്നെയാണ്‌ എന്നതും വലിയ വൈരുധ്യമാണ്‌. പദ്ധതി പ്രയോക്താവിനുവേണ്ടി വിവരങ്ങള്‍ വളച്ചൊടിക്കുന്നതും തെറ്റായ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ കൊടുക്കുന്നതും പതിവാണ്‌.
പദ്ധതികള്‍ക്ക്‌ വേണ്ടി ഭൂമി ഏറ്റെടുക്കുമ്പോഴും രൂപമാറ്റം വരുത്തുമ്പോഴും ഉണ്ടാകുന്ന സാമൂഹികമായ ആഘാതങ്ങള്‍ പല റിപ്പോര്‍ട്ടുകളും കൃത്യമായി രേഖപ്പെടുത്താറില്ല. പലപ്പോഴും ഇത്തരം പഠന പ്രവര്‍ത്തനങ്ങളിലുള്ള സാമൂഹിക ശാസ്‌ത്രജ്ഞരുടെ അഭാവം ഇതിന്‌ കാരണമാണ്‌. 2013-ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍ സാമൂഹിക ആഘാത പഠനം ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇപ്പോഴും പല പദ്ധതികള്‍ക്കും വിശദമായ സാമൂഹിക ആഘാത പഠനം തന്നെ ആവശ്യമില്ല. ഇതിനു പുറമേയാണ്‌ ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ നിഷേധിച്ച്‌ പദ്ധതി പ്രദേശത്തെ ജനങ്ങളെ വിവരങ്ങള്‍ അറിയിക്കാതെയോ കൃത്യമായ വിവരങ്ങള്‍ പങ്കു വയ്‌ക്കാതെയോ പരിസ്ഥിതി ആഘാത പഠന പ്രക്രിയയുടെ ഭാഗമായി നടത്തപ്പെടുന്ന പൊതുതെളിവെടുപ്പുകള്‍. സുതാര്യമല്ലാത്ത ഇത്തരം പ്രവര്‍ത്തനങ്ങള്‍ ജനപങ്കാളിത്തത്തോടു കൂടിയുള്ള വികസനം എന്ന ലക്ഷ്യത്തെ തന്നെ ഇല്ലാതാക്കുന്നു. പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ടുകള്‍ ഇംഗ്ലീഷില്‍ മാത്രമാണ്‌ ലഭ്യമാവുക. പ്രാദേശിക ഭാഷയില്‍ അവ ലഭ്യമല്ലാത്തതും ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ വലിയൊരളവില്‍ ബാധിക്കുന്നുണ്ട്‌. ഇത്തരം ന്യൂനതകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തന്നെയാണ്‌ നിലവിലുള്ള നിയമപരിരക്ഷ പോലും പല പദ്ധതികളിലും ഇല്ലാതാക്കുന്ന തരത്തില്‍ പുതിയ പരിസ്ഥിതി ആഘാത പഠന വിജ്ഞാപനം വരുന്നത്‌.

വിജ്ഞാപനം 2020 നയ വൈരുധ്യങ്ങള്‍
ഇന്ത്യയിലെ പരിസ്ഥിതി നയങ്ങളുടെ അന്തസത്തയെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലാണ്‌ 2020 കരട്‌ വിജ്ഞാപനം ഒരുക്കിയിരിക്കുന്നത്‌. വിജ്ഞാപനം പ്രത്യക്ഷത്തില്‍ തന്നെ ഇന്ത്യന്‍ പരിസ്ഥിതി നയത്തിന്‌ എങ്ങനെ കടക വിരുദ്ധമായി നില്‍ക്കുന്നു എന്ന്‌ നോക്കാം. 2006-ലെ വിജ്ഞാപനത്തില്‍ നിന്ന്‌ 2020-ലേക്കെത്തുമ്പോള്‍ പദ്ധതികളുടെ വിഭാഗീകരണം, ജനപങ്കാളിത്തം വെട്ടിക്കുറയ്‌ക്കല്‍, നിയമലംഘന പദ്ധതികളുടെ സാധൂകരണം എന്നിവയില്‍ പരിസ്ഥിതി നയത്തിനെതിരായി നില്‍ക്കുന്ന പ്രകടമായ വൈരുധ്യങ്ങള്‍ കാണാം. പദ്ധതികളുടെ ശേഷി, സ്ഥലത്തിന്റെ അളവ്‌ തുടങ്ങിയ സാങ്കേതിക മാനദണ്ഡങ്ങളില്‍മാത്രം ഊന്നിയാണ്‌ വികസനപദ്ധതികളെ വിഭജിച്ചിരിക്കുന്നത്‌. കാറ്റഗറി എ, ബി-1 പദ്ധതികള്‍ക്ക്‌ കേന്ദ്ര- സംസ്ഥാന തലങ്ങളിലും ബി-2 പദ്ധതികള്‍ക്ക്‌ സംസ്ഥാനതലത്തിലും പാരിസ്ഥിതിക അനുമതി നേടണം. ബി-2 പദ്ധതികള്‍ക്കുള്ള പ്രവര്‍ത്തനാനുമതിയെ മുന്‍കൂര്‍ പാരിസ്ഥിതിക അനുമതിയെന്നും മുന്‍കൂര്‍ പാരിസ്ഥിതിക അനുവാദമെന്നും രണ്ടായി തിരിച്ചിരിക്കുന്നു. ഇതില്‍ ബി-2 വിഭാഗത്തിലെ എല്ലാ പദ്ധതികള്‍ക്കും പാരിസ്ഥിതിക ആഘാത പഠനങ്ങളോ പൊതുതെളിവെടുപ്പുകളോ കൂടാതെ പ്രവര്‍ത്തനാനുമതി ലഭ്യമാകും. ബി-2 വിലെ പാരിസ്ഥിതിക അനുവാദം വേണ്ട വിഭാഗത്തില്‍പ്പെട്ട പദ്ധതികള്‍ക്കാവട്ടെ സംസ്ഥാന റെഗുലേറ്ററി അതോറിറ്റിയില്‍ നിന്ന്‌ നേരിട്ടുള്ള അപേക്ഷയില്‍ പ്രവര്‍ത്തനാനുമതി ലഭ്യമാവും. അപേക്ഷയോടൊപ്പം പദ്ധതിക്ക്‌ വേണ്ടിയുള്ള പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണ രേഖ ഹാജരാക്കിയാല്‍ മാത്രം മതി.
പരിസ്ഥിതി ആഘാതപഠനത്തിന്റെ കാതലായ പൊതുതെളിവെടുപ്പുകള്‍ക്കുള്ള അവസരം പരമാവധി കുറച്ചതിലൂടെ സുതാര്യമായ ജനാധിപത്യ പ്രക്രിയകള്‍ അപ്പാടെ ഇല്ലാതാക്കുകയാണ്‌ ഉണ്ടായത്‌. കരടു രേഖയിലുടനീളം ജനങ്ങളെ പരിസ്ഥിതി തീരുമാന പ്രക്രിയകളില്‍ നിന്ന്‌ പരമാവധി മാറ്റിനിര്‍ത്തുന്നതായി കാണാം. ബി-2 വിഭാഗങ്ങളിലെ എല്ലാ പദ്ധതികളും, പ്രാരംഭശേഷിയില്‍ നിന്ന്‌ 50% ത്തില്‍ കുറവില്‍ ശേഷി വര്‍ധിപ്പിക്കുന്ന എ, ബി-1 വിഭാഗങ്ങളിലെ പദ്ധതികളും പൊതുജന വിശകലനത്തിന്‌ വെക്കേണ്ടതില്ല എന്നാണ്‌ ഇ ഐ എ-2020 ല്‍ നിര്‍ദേശിക്കുന്നത്‌. ഇതുകൂടാതെ രാഷ്ട്രസുരക്ഷയുമായി ബന്ധപ്പെട്ടതും തന്ത്രപ്രധാനം എന്ന്‌ നിര്‍ദ്ദേശിക്കപ്പെട്ടതും ആയ പദ്ധതികളും പൊതു തെളിവെടുപ്പുകളില്‍നിന്ന്‌ ഒഴിവാക്കിയിരിക്കുന്നു.
ഇതിനൊക്കെ പുറമേയാണ്‌ നിലവില്‍ പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച്‌ പ്രവര്‍ത്തിക്കുന്ന പദ്ധതികളെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാനുള്ള ശ്രമം. പരിസ്ഥിതി നയങ്ങളുടെ അടിസ്ഥാന ശിലയായ മുന്‍കരുതല്‍ തത്വങ്ങളെ അപ്പാടെ നിരാകരിക്കുന്നതാണ്‌ കരട്‌ രേഖയിലെ ഈ നീക്കം. വികസനപദ്ധതികളെ `പരിസ്ഥിതി നിയമലംഘനപദ്ധതികള്‍’ എന്ന വിഭാഗത്തില്‍ പെടുത്തി പരിസ്ഥിതി നിയന്ത്രണത്തിന്റെ പരിധിയില്‍ കൊണ്ട്‌ വരുന്നത്‌ ഇത്തരം നിയമലംഘനപദ്ധതികളുടെ അനിയന്ത്രിത വളര്‍ച്ചയില്‍ കലാശിക്കുമെന്ന്‌ നിസ്സംശയം പറയാം. മാത്രമല്ല ഇത്തരം പരിസ്ഥിതി ലംഘനങ്ങളെ ചൂണ്ടിക്കാണിക്കുന്നതില്‍ നിന്ന്‌ പൊതുജനങ്ങളെ ഒഴിവാക്കുകയും ചെയ്‌തിരിക്കുന്നു. പല രീതിയില്‍ ജനപങ്കാളിത്തം കുറച്ചു കൊണ്ടുവരുന്നതിനൊപ്പം, ജനാഭിപ്രായം അറിയിക്കാനുള്ള സമയപരിധി കുറച്ചും പൊതുതെളിവെടുപ്പ്‌ നടത്താനുള്ള സമയം വെട്ടിക്കുറച്ചും ജനാധിപത്യപ്രക്രിയയെ തടസ്സപ്പെടുത്തുന്ന സമീപനമാണ്‌ വിജ്ഞാപനത്തിലുള്ളത്‌.
പരിസ്ഥിതി നിയമങ്ങളിലെ ഇത്തരം വെള്ളം ചേര്‍ക്കലുകളിലൂടെ ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങള്‍ പരിസ്ഥിതി അസമത്വവും സാമൂഹിക അനീതിയും വര്‍ധിപ്പിക്കുകയാണ്‌ ചെയ്യുക. പദ്ധതികളുടെ സാങ്കേതിക ശേഷിയെയും വലുപ്പത്തേയും മാത്രം ആധാരമാക്കി തീരുമാനങ്ങള്‍ ഉണ്ടാവുമ്പോള്‍ ഇല്ലാതാകുന്നത്‌ പരിസ്ഥിതി സംരക്ഷണം എന്ന ഉദ്ദേശലക്ഷ്യം തന്നെയാണ്‌. ഭൂമിയുടെ പ്രത്യേകത, ജൈവവൈവിധ്യം, ബന്ധപ്പെട്ട ജീവിക്കുന്ന മനുഷ്യര്‍, മറ്റ്‌ സാമൂഹിക സാംസ്‌കാരിക പ്രത്യേകതകള്‍ ഒന്നും തുടക്കം മുതലേ പരിഗണിക്കപ്പെടുന്നില്ല. ഒരു പദ്ധതി, അതെത്ര ചെറുതായാലും പ്രാദേശിക പ്രകൃതിയില്‍ ഉണ്ടാക്കുന്ന വ്യതിയാനങ്ങളും ആഘാതങ്ങളും ലഘൂകരിച്ച്‌ കാണാന്‍ കഴിയില്ല. കൂടാതെ, കുറഞ്ഞ ശേഷിയില്‍ തുടങ്ങുന്ന പദ്ധതികള്‍ കാലക്രമേണ ഉല്‌പാദനവും സ്ഥല ഉപയോഗവും വികസിപ്പിച്ച്‌ മുന്നോട്ടു പോകുന്നതും ഇന്ത്യയില്‍ വളരെയധികം കാണാന്‍ സാധിക്കും. ജനപങ്കാളിത്തം കുറച്ചുകൊണ്ട്‌ പ്രകൃതിയെ ചൂഷണം ചെയ്യാനുള്ളഒരു രേഖ മാത്രമായി മാറരുത്‌ പരിസ്ഥിതി ആഘാത പഠന വിജ്ഞാപനം.

പൊതു ഇടപെടലുകളും പ്രതിഷേധവും
പുതിയ ഇ ഐ എ കരടുവിജ്ഞാപനം പുറപ്പെടുവിച്ച മാര്‍ച്ച്‌ 23 മുതല്‍ ഈ വിഷയം മുന്‍പെങ്ങും കാണാത്ത വിധത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. നാനാ തുറകളില്‍ പെട്ട പൊതുജനങ്ങള്‍, ആക്ടിവിസ്റ്റുകള്‍, പത്രപ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍, പരിസ്ഥിതി സംഘടനകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിദ്യാര്‍ഥി സംഘടനകള്‍ എന്നിവര്‍ പലതരം ഇടപെടലുകളിലൂടെയും ചര്‍ച്ചകളിലൂടെയും സോഷ്യല്‍മീഡിയ സന്ദേശങ്ങളിലൂടെയും ഇ ഐ എ-2020 കരട്‌ പിന്‍വലിക്കാനുള്ള ശക്തമായ പ്രവര്‍ത്തനങ്ങളാണ്‌ നടത്തിക്കൊണ്ടിരിക്കുന്നത്‌. ഇത്തരത്തിലുള്ള ഇടപെടലുകളുടെ ഫലമായാണ്‌ ജനങ്ങളുടെ അഭിപ്രായങ്ങളും എതിര്‍പ്പുകളും സമര്‍പ്പിക്കാനുള്ള തീയതി ഡല്‍ഹി ഹൈക്കോടതി ജൂണ്‍ 30 ല്‍ നിന്ന്‌ ആഗസ്‌ത്‌ 11 വരെ നീട്ടിയത്‌.
പല പരിസ്ഥിതി സംഘടനകളും പരിസ്ഥിതി നിയമ പ്രവര്‍ത്തകരും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‌ അയക്കാനുള്ള വിജ്ഞാപനത്തിനെതിരായ വിയോജിപ്പുകളുടെ രൂപരേഖ തയ്യാറാക്കുകയും അവ ജനങ്ങളുമായി പങ്ക്‌ വയ്‌ക്കുകയും ചെയ്‌തിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‌ നാല്‌ ലക്ഷത്തിലധികം ഇ-മെയിലുകള്‍ ലഭിച്ചത്‌ ഇത്തരം ഇടപെടലുകളുടെ തുടര്‍ച്ചയായിട്ടാണ്‌. പിന്നീട്‌ പിന്‍വലിക്കപ്പെട്ടെങ്കിലും ഈ മെയിലുകളുടെ ആധിക്യം മൂലം Friday For Future Indiaപോലുള്ള സംഘടനകളുടെ വെബ്‌സൈറ്റ്‌പോലും ബ്ലോക്ക്‌ ചെയ്യപ്പെടുന്ന സ്ഥിതിയുണ്ടായി. വിജ്ഞാപനം പ്രാദേശിക ഭാഷകളില്‍ ലഭ്യമാകാതെ ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രം ലഭ്യമാക്കിയത്‌ കടുത്ത ജനവിരുദ്ധമായ നടപടി ആയാണ്‌ കര്‍ണാടക, തമിഴ്‌നാട്‌ ഹൈക്കോടതികള്‍ ചൂണ്ടിക്കാണിച്ചത്‌. നിലവില്‍ കര്‍ണാടക ഹൈക്കോടതിയില്‍ യുണൈറ്റഡ്‌ കണ്‍സര്‍വേഷന്‍ മൂവ്‌മെന്റ്‌ ചാരിറ്റബ്‌ള്‍ ആന്റ്‌ വെല്‍ഫയര്‍ ട്രസ്റ്റ്‌ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജയുടെ അവലോകനത്തിന്‌ കേസിന്റെ അടുത്ത ഹിയറിങ്‌ ദിവസം ആയ സപ്‌തംബര്‍ ഏഴുവരെ പരിസ്ഥിതി ആഘാത പഠന വിജ്ഞാപനത്തിന്റെ പ്രസിദ്ധീകരണത്തില്‍ നിന്ന്‌ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ കോടതി വിലക്കിയിട്ടുണ്ട്‌.
1994-ല്‍ തുടങ്ങി 25 വര്‍ഷമായി തുടര്‍ന്നുപോരുന്ന പാരിസ്ഥിതിക അനുമതി പ്രക്രിയ രാജ്യത്തിന്റെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ എന്തു മാറ്റമാണ്‌ വരുത്തിയിട്ടുള്ളത്‌ എന്ന്‌ നാം ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. കേവല നിയമങ്ങളുടെ അഭാവമല്ല മറിച്ച്‌, നിലവിലെ നിയമങ്ങളുടെ ലഘൂകരണവും നടത്തിപ്പിലുള്ള പോരായ്‌മകളുമാണ്‌ യഥാര്‍ഥ പ്രശ്‌നം എന്ന്‌ നാം തിരിച്ചറിയേണ്ടതുണ്ട്‌. പരിസ്ഥിതി അവകാശങ്ങളും മനുഷ്യാവകാശങ്ങളും മുഖവിലയ്‌ക്കെടുക്കാതെ ഏത്‌ നിയമവ്യവസ്ഥക്കാണ്‌ പരിസ്ഥിതിയെയും ജനങ്ങളെയും സംരക്ഷിക്കാന്‍ കഴിയുക?`

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x