8 Friday
August 2025
2025 August 8
1447 Safar 13

പ്രവാസികളെ അവഗണിക്കരുത്

ഹാസിബ് ആനങ്ങാടി

ഒരു കൊല്ലം മുമ്പ് മഹാമാരിയുടെ ആരംഭ ഘട്ടത്തില്‍ കേരളം മുഴുക്കെ കോവിഡിനോടൊപ്പം ആഞ്ഞടിച്ച സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ആരോപണമായിരുന്നു പ്രവാസികള്‍ മരണ വ്യാപാരികളാണെന്നത്. സ്വന്തം കുടുംബത്തിനായി രാജ്യം വിട്ട് മണലാരണ്യത്തിലെ പ്രതികൂലങ്ങളെ തരണം ചെയ്തു നാടിന്റെ സമ്പത്ത് ഘടനയുടെ നട്ടെല്ലായി വര്‍ത്തിക്കുന്ന പ്രവാസികളെ മാറ്റിനിര്‍ത്തുകയാണ്. നാടണയാനുള്ള അവരുടെ മോഹങ്ങളെ മറയിടുകയാണ് സര്‍ക്കാര്‍ അന്ന് ചെയ്തത്. ആ നെറികേടുകള്‍ മറക്കാനായിട്ടില്ല. അനാവശ്യ ടെസ്റ്റുകള്‍ നടത്തി എങ്ങനെയോ നാട്ടിലെത്തിയവരെ ആഴ്ചകളോളം ക്വാറന്റീനില്‍ പീഡിപ്പിക്കുകയാണ് അന്ന് ചെയ്തത്. കോവിഡിന്റെ മൂന്നാം തരംഗം വന്നപ്പോഴും പ്രവാസികളോട് ക്രൂരതയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. വീട്ടിലെത്തിയാലും ഏഴുദിവസം ക്വാറന്റനില്‍ ഇരിക്കാനുള്ള നിയമമാണിപ്പോള്‍. ബന്ധുജനങ്ങളെ കാണാനുള്ള പൂതി പെരുകി നാട്ടിലണഞ്ഞ പ്രവാസികളെ മരണത്തിന്റെ വ്യാപാരികള്‍ എന്നു വിളിച്ചവര്‍ ഇന്ന് അഞ്ഞൂറില്‍ പരം വനിതകളെ അണിനിരത്തി തിരുവാതിര കളിച്ച് രസിക്കുകയാണ്. റിപബ്ലിക് ദിനാഘോഷത്തിനു പോലും 50 പേര്‍ മതിയെന്നു നിശ്ചയിച്ച സമയത്താണ് പാര്‍ട്ടി സമ്മേളനങ്ങളില്‍ ഇത്തരം പേക്കൂത്തുകള്‍. യഥാര്‍ഥത്തില്‍ ഇവരല്ലേ മരണത്തിന്റെ വ്യാപാരികള്‍. ഈ സാഹചര്യത്തില്‍ പോലും കാണാച്ചരടുകൊണ്ട് പ്രവാസികളെ ബന്ധിക്കുന്ന രീതി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.

Back to Top