18 Friday
September 2026
2026 September 18
1448 Rabie Al-Âkher 5

സര്‍ക്കാര്‍ കണ്ണുതുറക്കണം

തസ്നി ഒളവട്ടൂര്‍

നാട്ടില്‍ തെരുവുനായ്ക്കളുടെ ശല്യം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. അവയുടെ ആക്രമണത്തില്‍ പിഞ്ചുകുഞ്ഞുങ്ങളടക്കം ഒരുപാട് പേര്‍ക്ക് ദിനേന ജീവന്‍ നഷ്ടപ്പെടുകയാണ്. രാത്രിയും പകലും ഒരുപോലെ ഇവയെ പേടിക്കേണ്ട അവസ്ഥയാണ് ഇപ്പോള്‍ നിലവിലുള്ളത്. ഈ ഭീതി ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സ്‌കൂള്‍-മദ്‌റസാ വിദ്യാര്‍ഥികളെയും രാവിലെ വിവിധ ആരാധനാലയങ്ങളിലേക്ക് പോകുന്നവരെയുമാണ്. നായശല്യം കാരണം വിദ്യാര്‍ഥികളെ തനിച്ചു സ്‌കൂളില്‍ വിടാന്‍ രക്ഷിതാക്കള്‍ ഭയക്കുന്നു. ഇതിനോടൊപ്പം ഇവയില്‍ നിന്ന് വന്നേക്കാവുന്ന പേവിഷബാധയും നമ്മള്‍ പേടിക്കേണ്ടതുണ്ട്. തെരുവുനായ്ക്കളുടെ ഉപദ്രവം കാല്‍നട യാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ഒരുപോലെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഒരു വര്‍ഷം കൊണ്ട് രണ്ടു ലക്ഷത്തില്‍പരം ആളുകളെയാണ് തെരുവുനായ കടിച്ചത്. നായ വാഹനത്തിന്റെ മുന്നിലേക്ക് ചാടി നിരവധി ആക്‌സിഡന്റുകള്‍ ഉണ്ടാവുന്നുണ്ട്. ഇവ കാരണം ഒരുപാട് ജീവനുകള്‍ നഷ്ടപ്പെടുന്നുണ്ട്. തെരുവുനായ്ക്കള്‍ കടിച്ചുകീറുന്നത് ഒരുപാട് വിലയേറിയ ജീവിതങ്ങളെയാണ്. അതില്‍ അധികവും നാളെയുടെ വാഗ്ദാനങ്ങളായ പിഞ്ചുവിദ്യാര്‍ഥികളെയാണ്. സര്‍ക്കാര്‍ ഇനിയെങ്കിലും കണ്ണുതുറക്കേണ്ടതുണ്ട്. നായ്ക്കളുടെ ശല്യം കൂടാനുള്ള കാരണങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്കെതിരെ അനുയോജ്യമായ ശിക്ഷ നടപ്പാക്കണം.

Back to Top