27 Saturday
July 2024
2024 July 27
1446 Mouharrem 20

ഭരണഘടനാ നിര്‍മാണസഭയിലെ മുസ്‌ലിം നേതാക്കളുടെ ഇടപെടല്‍

അഡ്വ. നജാദ് കൊടിയത്തൂര്‍


ഭരണഘടനാ നിര്‍മാണത്തിനുള്ള ആദ്യത്തെ ഔപചാരികമായ ആവശ്യം 1934 മെയ് 3-ന് നടന്ന സ്വരാജ് പാര്‍ട്ടി സമ്മേളനത്തിലാണ് ഉയര്‍ന്നുവരുന്നത്. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തുടക്കക്കാരനും റാഡിക്കല്‍ ജനാധിപത്യത്തിന്റെ വക്താവുമായ എം എന്‍ റോയിയാണ് ഭരണഘടനാ അസംബ്ലി എന്ന ആശയം മുന്നോട്ടു വെച്ചത്. 1935ല്‍ ഇത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ആവശ്യമായി മാറി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 1936 ഏപ്രിലില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ അധ്യക്ഷതയില്‍ ലഖ്‌നോയില്‍ അതിന്റെ സമ്മേളനം നടത്തി. ഭരണഘടനാ അസംബ്ലിയുടെ ഔദ്യോഗിക ആവശ്യം ഉന്നയിക്കുകയും ഇന്ത്യക്കാരുടെ ഇഷ്ടത്തിന് വിരുദ്ധമായ ഭരണഘടന അടിച്ചേല്‍പിച്ചതിനാല്‍ 1935ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്റ്റ് നിരസിക്കുകയും ചെയ്തു.
ബ്രിട്ടീഷ് ഇന്ത്യന്‍ പ്രവിശ്യകളിലേക്ക് നിയോഗിക്കപ്പെട്ട 296 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് 1946 ആഗസ്തില്‍ പൂര്‍ത്തിയായി. കോണ്‍ഗ്രസ് 208 സീറ്റും മുസ്‌ലിംലീഗ് 73 സീറ്റും നേടി. ഈ തിരഞ്ഞെടുപ്പിനു ശേഷം മുസ്‌ലിംലീഗ് കോണ്‍ഗ്രസുമായി സഹകരിക്കാന്‍ വിസമ്മതിക്കുകയും രാഷ്ട്രീയ സാഹചര്യം വഷളാവുകയും ചെയ്തു. ഹിന്ദു-മുസ്‌ലിം കലാപങ്ങള്‍ ആരംഭിച്ചു. മുസ്‌ലിംലീഗ് ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്ക് പ്രത്യേക ഭരണഘടനാ അസംബ്ലി ആവശ്യപ്പെട്ടു. 1947 ജൂണ്‍ 3ന്, ഇന്ത്യയുടെ അവസാനത്തെ ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറലായിരുന്ന മൗണ്ട് ബാറ്റണ്‍ പ്രഭു, കാബിനറ്റ് മിഷന്‍ പദ്ധതി ഉപേക്ഷിക്കാനുള്ള തന്റെ ഉദ്ദേശ്യം പ്രഖ്യാപിച്ചു; ഇത് 1947ലെ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്ടിലും ഇന്ത്യയുടെയും പാകിസ്താന്റെയും പ്രത്യേക രാഷ്ട്രങ്ങളിലും കലാശിച്ചു. 1947 ജൂലൈ 18ന് ഇന്ത്യന്‍ സ്വാതന്ത്ര്യനിയമം പാസാക്കി.
1946 ഡിസംബര്‍ 9ന് ഇന്ത്യന്‍ ഭരണഘടനാ അസംബ്ലി ആദ്യമായി സമ്മേളിച്ചത് ഇപ്പോള്‍ പാര്‍ലമെന്റ് ഹൗസിന്റെ സെന്‍ട്രല്‍ ഹാള്‍ എന്ന് അറിയപ്പെടുന്ന കോണ്‍സ്റ്റിറ്റിയൂഷന്‍ ഹാളിലാണ്. രജിസ്റ്ററില്‍ ഒപ്പിട്ട് യോഗ്യതാപത്രം സമര്‍പ്പിച്ച 207 അംഗങ്ങള്‍ പങ്കെടുത്തു. 1947 ഡിസംബര്‍ വരെ, അസംബ്ലിയില്‍ 299 അംഗങ്ങളുണ്ടായിരുന്നു. 12 ഇന്ത്യന്‍ പ്രവിശ്യകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 229 അംഗങ്ങളും 29 പ്രിന്‍സ്‌ലി സ്റ്റേറ്റുകളില്‍ നിന്നും നാമനിര്‍ദേശം ചെയ്യപ്പെട്ട 70 അംഗങ്ങളും അതിലുള്‍പ്പെടുന്നു. വിവിധ ജാതി, പ്രദേശ, മതം, ലിംഗഭേദം മുതലായവയില്‍ നിന്നുള്ള 299 പ്രതിനിധികള്‍ 114 ദിവസങ്ങളിലായി 2 വര്‍ഷവും 11 മാസവും 18 ദിവസവും ഇരുന്ന് ഭരണഘടനയില്‍ എന്താണ് അടങ്ങേണ്ടതെന്നും എന്തൊക്കെ നിയമങ്ങള്‍ വേണമെന്നും ചര്‍ച്ച ചെയ്തു. ബി ആര്‍ അംബേദ്കര്‍ ആയിരുന്നു ഭരണഘടനയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ അധ്യക്ഷന്‍.
1946 ഡിസംബര്‍ 9 തിങ്കളാഴ്ച, ന്യൂഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ഹാളില്‍ വെച്ച് ആചാര്യ ജെ ബി കൃപലാനി ഡോ. സച്ചിദാനന്ദ സിന്‍ഹയെ നിയമസഭാ അധ്യക്ഷനായി ക്ഷണിച്ചു. 1947ന്റെ തുടക്കത്തോടെ, മുസ്‌ലിംലീഗിന്റെയും നാട്ടുരാജ്യങ്ങളുടെയും പ്രതിനിധികള്‍ ചേരുകയും 1949 നവംബര്‍ 26ന് നിയമസഭ കരട് ഭരണഘടനയ്ക്ക് അംഗീകാരം നല്‍കുകയും ചെയ്തു. 1950 ജനുവരി 26ന് ഭരണഘടന പ്രാബല്യത്തില്‍ വന്നു. 1952ലെ പുതിയ ഭരണഘടനയ്ക്ക് കീഴിലുള്ള ആദ്യ തിരഞ്ഞെടുപ്പ് വരെ ഇന്ത്യയുടെ താല്‍ക്കാലിക പാര്‍ലമെന്റായി ഭരണഘടനാ അസംബ്ലി മാറി.
മുസ്‌ലിം നേതാക്കളുടെ ഇടപെടലുകള്‍
ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണ സഭയില്‍ മുസ്‌ലിം നേതാക്കളുടെ സാന്നിധ്യം അവിസ്മരണീയമാണ്. ഇന്ന് ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ലഭ്യമായിട്ടുള്ള അവകാശങ്ങളില്‍ പലതിന്റെയും പിന്നില്‍ ഈ നേതാക്കളുടെ കൃത്യമായ ഇടപെടലുകളുണ്ട്. മൗലാനാ ഹസ്രത് മൊഹാനി, മൗലാനാ അബുല്‍കലാം ആസാദ്, മുഹമ്മദ് ഇസ്മാഈല്‍ സാഹിബ്, ബി പോക്കര്‍ സാഹിബ്, ബീഗം ഐസാസ് റസൂല്‍, മുഹമ്മദ് സാദുല്ലാ തുടങ്ങി 19-ഓളം വരുന്ന മുസ്‌ലിം നേതാക്കള്‍ സഭയിലുണ്ടായിരുന്നു.
മൗലാനാ ഹസ്രത്ത് മൊഹാനി

മൗലാനാ ഹസ്രത്ത് മൊഹാനി എന്നറിയപ്പെടുന്ന സയ്യിദ് ഫസലുല്‍ ഹസന്‍ 1875-ല്‍ യുണൈറ്റഡ് പ്രവിശ്യയിലെ ഉന്നാവോ ജില്ലയിലെ മോഹന്‍ ഗ്രാമത്തിലാണ് ജനിച്ചത്. അദ്ദേഹം അലിഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍ നിന്ന് ബി എ പാസായി. നിരവധി രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചു. 1903ല്‍ കോണ്‍ഗ്രസില്‍ അംഗമായി. പിന്നീട് മുസ്‌ലിംലീഗില്‍ സജീവമായി. 1946ലെ പ്രവിശ്യാ അസംബ്ലി തിരഞ്ഞെടുപ്പില്‍ ലീഗ് ടിക്കറ്റില്‍ വിജയിച്ചു. ലീഗുമായുള്ള ബന്ധം ഉണ്ടായിരുന്നിട്ടും അദ്ദേഹം വിഭജനത്തെ ശക്തമായി എതിര്‍ത്തു. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സ്ഥാപകാംഗങ്ങളില്‍ ഒരാളും കൂടിയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യസമര സേനാനികള്‍ പ്രചാരത്തില്‍ ഉപയോഗിച്ചിരുന്ന ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം ആവിഷ്‌കരിച്ചതിലൂടെ അദ്ദേഹം പ്രശസ്തനാണ്. വിഭജനത്തിനു ശേഷം, ഇന്ത്യയില്‍ തുടരുകയും ഭരണഘടനാ നിര്‍മാണസഭയുടെ യോഗങ്ങളില്‍ പങ്കെടുക്കുകയും ചെയ്ത മുസ്‌ലിംലീഗിന്റെ 28 അംഗങ്ങളില്‍ ഒരാളായിരുന്നു അദ്ദേഹം. അസംബ്ലിയില്‍ ഫെഡറലിസം, ആമുഖം, മതന്യൂനപക്ഷങ്ങള്‍ക്കുള്ള സംവരണം, ജമീന്ദാരി സമ്പ്രദായം നിര്‍ത്തലാക്കല്‍ തുടങ്ങി നിരവധി ചര്‍ച്ചകളില്‍ അദ്ദേഹം ഇടപെട്ടു.
സഭയില്‍ മതവിശ്വാസത്തിനും അത് പ്രചരിപ്പിക്കാനുമുള്ള അവകാശങ്ങള്‍ക്കു വേണ്ടിയുള്ള അനുച്ഛേദം ചര്‍ച്ച ചെയ്യുന്ന സന്ദര്‍ഭം. ബിഹാറില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ സഭയിലെത്തിയ തജമ്മുല്‍ ഹുസൈന്‍ ഒരു വാദം ഉന്നയിച്ചു: ”മതം മനുഷ്യനും അവന്റെ ദൈവവും തമ്മിലുള്ള സ്വകാര്യ കാര്യമാണെന്ന് ചൂണ്ടിക്കാണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ലോകത്ത് മറ്റാരുമായും അതിന് ആശങ്കയില്ല. മറ്റുള്ളവരുടെ മതം ഏതാണ് എന്നതും എന്റെ വിഷയമല്ല. പിന്നെ എന്തിനാണ് ഒരാളുടെ മതം തിരിച്ചറിയാന്‍ കഴിയുന്ന ദൃശ്യമായ അടയാളങ്ങള്‍?” ഇതില്‍ ഇടപെട്ടുകൊണ്ട് മൊഹാനി പറഞ്ഞു: ”മിസ്റ്റര്‍ തജമ്മുല്‍ ഹുസൈന്‍ എന്ത് നിര്‍ദേശിച്ചാലും ആദ്യം അത് സ്വയം സ്വീകരിക്കണം. അദ്ദേഹം സ്വന്തം പേര് മാറ്റണം, കാരണം അദ്ദേഹത്തിന്റെ പേര് കണ്ടാല്‍ അയാള്‍ ഒരു മുസ്‌ലിമാണെന്ന് പറയാം.” ഇത്തരം വിഷയങ്ങളില്‍ ധൈഷണികമായി ഇടപെട്ട അംഗമായിരുന്നു മൊഹാനി.
1948 ഡിസംബര്‍ മൂന്നാം തിയ്യതിയായിരുന്നു ഈ ചര്‍ച്ചകള്‍ നടന്നത്. ചര്‍ച്ചയ്ക്കിടയില്‍ ഉപാധ്യക്ഷന്‍ ഒ ഇ മുഖര്‍ജി പറഞ്ഞു: ”എന്റെ മുസ്‌ലിം സഹോദരങ്ങളില്‍ നിന്ന് ഒരു അഭ്യര്‍ഥന വന്നിട്ടുണ്ട്. ഇന്ന് വെള്ളിയാഴ്ചയായതിനാല്‍ നമ്മള്‍ ഇപ്പോള്‍ ചര്‍ച്ച മാറ്റിവയ്ക്കണം. നമ്മള്‍ അവരോട് പരിഗണന കാണിക്കണമെന്നും തിങ്കളാഴ്ച പത്ത് മണിക്ക് വീണ്ടും കാണുന്നതിന് ഇപ്പോള്‍ മാറ്റിവെക്കണമെന്നും ഞാന്‍ കരുതുന്നു.” അദ്ദേഹത്തിന്റെ ഈ വാക്കുകളോടു കൂടി സഭ അന്ന് പിരിഞ്ഞു.
മൗലാനാ അബുല്‍കലാം
ആസാദ്


ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ സജീവ നേതാവായിരുന്നു ആസാദ്. ഖിലാഫത്ത് പ്രസ്ഥാനത്തില്‍ (1920-24) ഹ്രസ്വവും എന്നാല്‍ സജീവവുമായ പങ്കാളിയായിരുന്നു അദ്ദേഹം. അഖിലേന്ത്യാ ഖിലാഫത്ത് കമ്മിറ്റിയുടെ പ്രസിഡണ്ട് സ്ഥാനം അദ്ദേഹം വഹിച്ചിട്ടുണ്ട്. ഖിലാഫത്ത് പ്രസ്ഥാനത്തിനു ശേഷം ആസാദ് മഹാത്മാഗാന്ധിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ദണ്ഡി മാര്‍ച്ച് (1930), ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം (1942) എന്നീ നിയമലംഘന സംരംഭങ്ങളില്‍ പങ്കെടുത്തു. 1920-1945 കാലഘട്ടത്തില്‍ അദ്ദേഹം നിരവധി കേസുകളില്‍ പെട്ട് തടവിലായി. ബ്രിട്ടീഷുകാരുമായുള്ള സ്വാതന്ത്ര്യത്തിനായുള്ള ചര്‍ച്ചകളില്‍ അദ്ദേഹം പങ്കാളിയായിരുന്നു. അതില്‍ അദ്ദേഹം വിഭജനത്തെ ശക്തമായി എതിര്‍ത്തു.
1888 നവംബര്‍ 11ന് സുഊദി അറേബ്യയിലെ മക്കയില്‍ അബുല്‍കലാം ഗുലാം മുഹിയുദ്ദീന്‍ എന്ന പേരിലാണ് മൗലാനാ അബുല്‍കലാം ആസാദ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് മൗലാനാ ഖൈറുദ്ദീന്‍ പ്രമുഖ ഇസ്‌ലാമിക പണ്ഡിതനായിരുന്നു. സര്‍ സയ്യിദ് അഹ്മദ് ഖാന്റെ രചനകളില്‍ നിന്ന് ആസാദ് പ്രചോദനം ഉള്‍ക്കൊണ്ടിരുന്നു. കൗമാരപ്രായത്തില്‍ അദ്ദേഹം പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തിക്കുകയും കല്‍ക്കത്ത ആസ്ഥാനമായുള്ള അല്‍ഹിലാല്‍ ഉര്‍ദു പത്രം പ്രസിദ്ധീകരിക്കുകയും ചെയ്തു. അത് പിന്നീട് ബ്രിട്ടീഷ് അധികാരികള്‍ നിരോധിച്ചു. യുണൈറ്റഡ് പ്രവിശ്യകളില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ അദ്ദേഹം ഭരണഘടനാ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അഞ്ച് വ്യത്യസ്ത സമിതികളില്‍ അംഗമായിരുന്ന അദ്ദേഹം ദേശീയ ഭാഷയെയും വിദ്യാഭ്യാസത്തെയും കുറിച്ചുള്ള സംവാദങ്ങളില്‍ ഇടപെട്ടു.
ബി പോക്കര്‍ സാഹിബ്

ഇന്ത്യയിലെ ഖിലാഫത്ത് സമരത്തിന്റെ നേതാവായിരുന്നു ബി പോക്കര്‍ സാഹിബ്. 1890ലാണ് അദ്ദേഹം ജനിച്ചത്. 1915ല്‍ മദ്രാസ് ലോ കോളജില്‍ നിന്ന് ബിരുദം നേടി. 1917ല്‍ മദ്രാസ് ഹൈക്കോടതിയില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. 1919ല്‍ മൊണ്ടേഗു പ്രഭുവിന്, പ്രത്യേക നിയോജക മണ്ഡലങ്ങള്‍ സംബന്ധിച്ച മെമ്മോറാണ്ടം സമര്‍പ്പിച്ചതോടെയാണ് പോക്കര്‍ സാഹിബിന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1919ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ടിന്റെ അടിസ്ഥാനം മൊണ്ടേഗു പ്രഭു നിര്‍ദേശിച്ച പരിഷ്‌കാരങ്ങളാണ്. 1921ലെ മാപ്പിള സമരത്തില്‍ ദുരിതമനുഭവിക്കുന്നവരുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പോക്കര്‍ സാഹിബ് മുസ്‌ലിംലീഗ് ടിക്കറ്റില്‍ മദ്രാസില്‍ നിന്ന് ഭരണഘടനാ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വിഭജനത്തിന് ശേഷം ഇന്ത്യയില്‍ തുടരാന്‍ തീരുമാനിച്ച മുസ്‌ലിംലീഗിലെ 28 അംഗങ്ങളില്‍ ഒരാളായിരുന്നു അദ്ദേഹം. നിയമസഭയില്‍ യൂണിഫോം സിവില്‍ കോഡ്, മദ്യനിരോധനം, പ്രത്യേക തെരഞ്ഞെടുപ്പുകള്‍ തുടങ്ങി നിരവധി ചര്‍ച്ചകളില്‍ അദ്ദേഹം ഇടപെട്ടു.
ഫെഡറേഷനെ തികച്ചും ഏകീകൃതമായ ഒരു സര്‍ക്കാരാക്കി മാറ്റാനുള്ള ശ്രമത്തെ അദ്ദേഹം ശക്തമായി എതിര്‍ത്തു. ”ഇപ്പോള്‍ നമ്മള്‍ സ്വാതന്ത്ര്യം നേടിയ ശേഷം, പ്രവിശ്യാ സ്വയം ഭരണാധികാരം ഇല്ലാതാക്കി കേന്ദ്രത്തില്‍ എല്ലാ അധികാരങ്ങളും കേന്ദ്രീകരിക്കുന്നത് യഥാര്‍ഥത്തില്‍ ഏകാധിപത്യത്തിന് തുല്യമാണ്, അത് തീര്‍ച്ചയായും അപലപിക്കപ്പെടേണ്ടതാണ്” – അദ്ദേഹം പറഞ്ഞു.
സഭയില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ സ്വതന്ത്രമായി അഭിപ്രായങ്ങള്‍ പറയാതെ വിപ്പിനനുസരിച്ച് സംസാരിക്കുന്നതിനെ എതിര്‍ത്തുകൊണ്ട് അദ്ദേഹം പറഞ്ഞു: ”ഇവിടെ നാം നിര്‍വഹിക്കേണ്ട കര്‍ത്തവ്യം വളരെ പവിത്രമാണെന്നും ഇവിടെ ചെയ്യുന്ന ഓരോ പ്രവൃത്തികള്‍ക്കും ദൈവത്തോട് ഉത്തരവാദികളാണെന്നും ബഹുമാനപ്പെട്ട അംഗങ്ങളെ ഞാന്‍ ഓര്‍മിപ്പിക്കുന്നു. വിപ്പ് പുറപ്പെടുവിക്കുന്നു, ഞാന്‍ സമര്‍പ്പിക്കുന്നു, സര്‍, ഇത് ഒരു പ്രതിരോധമല്ലെന്ന് ബഹുമാനപ്പെട്ട അംഗങ്ങള്‍ മനസ്സിലാക്കും.”
മുഹമ്മദ് ഇസ്മാഈല്‍ സാഹിബ്

തമിഴ്‌നാട്ടിലും കേരളത്തിലും ഖാഇദെ മില്ലത്ത് (രാഷ്ട്രീയ നേതാവ്) എന്ന പേരില്‍ അറിയപ്പെട്ട മഹാനായിരുന്നു മുഹമ്മദ് ഇസ്മാഈല്‍ സാഹിബ്. കെ എം സീതി സാഹിബ്, ബി പോക്കര്‍, കെ ഉപ്പി സാഹിബ് എന്നിവരോടൊപ്പം 1930കളുടെ പകുതി മുതല്‍ മദ്രാസ് പ്രസിഡന്‍സിയിലെ അഖിലേന്ത്യാ മുസ്‌ലിംലീഗിന്റെ പ്രധാന നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. ബ്രിട്ടീഷ് ഇന്ത്യയെ ഇന്ത്യയും പാകിസ്താനുമായി വിഭജിച്ചപ്പോള്‍, അഖിലേന്ത്യാ മുസ്‌ലിംലീഗ് ഫലത്തില്‍ പിരിച്ചുവിടപ്പെട്ടു. ലീഗിലെ ഇന്ത്യന്‍ അംഗങ്ങള്‍ മദ്രാസില്‍ വെച്ച് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് രൂപീകരിച്ചു. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ ആദ്യ പ്രസിഡന്റായി ഇസ്മാഈല്‍ സാഹിബ് തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയുടെ വിഭജനത്തിനു ശേഷവും ഇന്ത്യന്‍ ഭരണഘടനയുടെ കരട് സമിതിയായ ഭരണഘടനാ അസംബ്ലിയില്‍ മുസ്‌ലിംകള്‍ക്ക് മികച്ച പ്രാതിനിധ്യം ഉണ്ടായിരുന്നു. 1948ല്‍ മദ്രാസ് ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ നിന്ന് ഭരണഘടനാ അസംബ്ലിയിലേക്ക് ഇസ്മാഈല്‍ സാഹിബ് തിരഞ്ഞെടുക്കപ്പെട്ടു. ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള ഉപദേശക സമിതിയുടെ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തപ്പോള്‍ (1949), മുസ്‌ലിംകള്‍ക്ക് സംവരണ സീറ്റുകളും പ്രത്യേക സാമുദായിക വോട്ടര്‍മാരും നിലനിര്‍ത്തുന്നതിനുള്ള പ്രമേയം ഇസ്മാഈല്‍ സാഹിബ് അവതരിപ്പിച്ചു. ഈ പ്രമേയം നിയമസഭ സമ്പൂര്‍ണമായി തള്ളി. ഇന്ത്യയിലെ ഔദ്യോഗിക ഭാഷകളില്‍ തമിഴും ഹിന്ദുസ്ഥാനിയും (ദേവനാഗരി, ഉര്‍ദു ലിപികളുള്ള) ഉള്‍പ്പെടണം എന്നതും ഇസ്മാഈല്‍ സാഹിബിന്റെ ആവശ്യമായിരുന്നു.
സാഹിറുല്‍ ഹസന്‍ ലാരി
യുണൈറ്റഡ് പ്രവിശ്യകളില്‍ നിന്ന് മുസ്‌ലിംലീഗ് ടിക്കറ്റിലാണ് സാഹിറുല്‍ ഹസന്‍ ലാരി ഭരണഘടനാ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അസംബ്ലിയില്‍ ന്യൂനപക്ഷങ്ങളുടെ സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങള്‍, ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ അദ്ദേഹം സുപ്രധാനമായ ഇടപെടലുകള്‍ നടത്തി. 1949ല്‍ അദ്ദേഹം നിയമസഭയില്‍ നിന്ന് രാജിവെച്ചു.
സയ്യിദ് മുഹമ്മദ് സാദുല്ല

അസമിലെ പ്രമുഖ അഭിഭാഷകനും മുസ്‌ലിംലീഗ് നേതാവുമായിരുന്നു സയ്യിദ് മുഹമ്മദ് സാദുല്ല. 1928ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റില്‍ നിന്ന് അദ്ദേഹത്തിന് നൈറ്റ്ഹുഡ് ലഭിച്ചു. 1936ല്‍ അദ്ദേഹം മറ്റ് കോണ്‍ഗ്രസ് ഇതര പാര്‍ട്ടികളുമായി ഒരു സഖ്യമുണ്ടാക്കി ബ്രിട്ടീഷ് ഇന്ത്യയിലെ അസമിലെ ആദ്യത്തെ മുഖ്യമന്ത്രിയായി. എന്നിരുന്നാലും, അവിശ്വാസ പ്രമേയത്തില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് 1938ല്‍ അദ്ദേഹത്തിന് രാജിവെക്കേണ്ടി വന്നു. അസമിന്റെ സാമ്പത്തിക സുസ്ഥിരതയും ന്യൂനപക്ഷ അവകാശങ്ങളും നേടിയെടുക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം അസംബ്ലിയില്‍ ഇടപെടലുകള്‍ നടത്തിയത്.
ബീഗം ഐസാസ് റസൂല്‍

ഭരണഘടനാ അസംബ്ലിയിലെ ഏക മുസ്‌ലിം വനിതാ അംഗമായിരുന്നു ബീഗം ഐസാസ് റസൂല്‍. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പഞ്ചാബിലെ ഒരു മുസ്‌ലിം സംസ്ഥാനമായ മലേര്‍ കോട്‌ലയിലെ ഒരു രാജകുടുംബത്തില്‍ ജനിച്ച ഐസാസ് റസൂലിന്റെ രാഷ്ട്രീയത്തിലേക്കുള്ള ആമുഖം നേരത്തെ തന്നെ ആരംഭിച്ചു. അവരുടെ പിതാവ് രാഷ്ട്രീയ, സാമൂഹിക, ബൗദ്ധികവൃത്തങ്ങളില്‍ തന്റേതായ ഇടം നേടിയിരുന്നു. റസൂല്‍ ചെറുപ്പം മുതലേ വിവിധ രാഷ്ട്രീയ യോഗങ്ങളില്‍ അനുഗമിച്ചിരുന്നു, അദ്ദേഹത്തിന്റെ സെക്രട്ടറിയായി പോലും പ്രവര്‍ത്തിച്ചു.
ഭരണഘടനാ അസംബ്ലി ചര്‍ച്ചകളിലെ തന്റെ പ്രസംഗങ്ങളിലൂടെയും ഇടപെടലുകളിലൂടെയും ഐസാസ് റസൂല്‍ ഇന്ത്യന്‍ ഭരണഘടനയുടെ കരട് രൂപീകരണത്തിന്റെ പ്രധാന ഭാഗമാകുന്നത് 1946ലാണ്. നിരവധി കമ്മിറ്റികളുടെയും സബ് കമ്മിറ്റികളുടെയും അധ്യക്ഷനായിരുന്ന റസൂല്‍ നിയമസഭയില്‍ ശക്തമായ ശബ്ദമായിരുന്നു. റസൂലിന്റെ പ്രസംഗങ്ങളും ആശയങ്ങളും ചിന്തയുടെയും ലക്ഷ്യത്തിന്റെയും വ്യക്തത ഉള്‍ക്കൊള്ളുന്നു.
അവരുടെ സംവാദങ്ങള്‍ ഒരു മതേതര രാഷ്ട്രത്തിലെ ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ അവകാശങ്ങളെ കേന്ദ്രീകരിച്ചായിരുന്നു. വിഭജന സമയത്ത്, നിയമസഭകളില്‍ ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം നല്‍കുന്നതിനെ എതിര്‍ത്ത് ബീഗം ഐസാസ് റസൂല്‍ പാര്‍ലമെന്റില്‍ നിന്നു. ”എന്റെ മനസ്സില്‍ സംവരണം എന്നത് ന്യൂനപക്ഷങ്ങളെ ഭൂരിപക്ഷത്തില്‍ നിന്ന് എക്കാലവും വേര്‍തിരിക്കുന്ന ഒരു സ്വയം നശീകരണ ആയുധമാണ്. ഭൂരിപക്ഷത്തിന്റെ ഹിതം നേടിയെടുക്കാന്‍ ന്യൂനപക്ഷങ്ങള്‍ക്ക് അവസരം നല്‍കുന്നില്ല. ഒരിക്കല്‍ എന്നെന്നേക്കുമായി ഇല്ലാതാക്കേണ്ട വിഘടനവാദത്തിന്റെയും വര്‍ഗീയതയുടെയും ആത്മാവിനെ അത് ജീവനോടെ നിലനിര്‍ത്തുന്നു”- 1948 ഡിസംബറില്‍ വല്ലഭായ് പട്ടേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉപദേശക സമിതി യോഗത്തില്‍ അവര്‍ പറഞ്ഞു.
സംവരണത്തെക്കുറിച്ചുള്ള റസൂലിന്റെ കാഴ്ചപ്പാടുകള്‍ പിന്നീട് മാറി. 1999 ഏപ്രിലില്‍ മുസ്‌ലിംകളുടെ അവസ്ഥ ചര്‍ച്ച ചെയ്യുന്നതിനും സേവനങ്ങളിലും നിയമനിര്‍മാണ സഭകളിലും സംവരണം ആവശ്യപ്പെടുന്നതിനുമുള്ള ഒരു കണ്‍വെന്‍ഷനിലേക്ക് ബീഗം റസൂലിനെ ക്ഷണിച്ചപ്പോള്‍, രോഗിയായ ബീഗം ഒരു സന്ദേശം അയച്ചു: ”വര്‍ഗീയ വികാരങ്ങള്‍ വളര്‍ന്നു, ഹിന്ദുത്വ ആശയം ജനപ്രീതി നേടിയിട്ടുണ്ട്. മുസ്‌ലിംകളുടെ വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങള്‍ എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ച് പുതിയതായി ചിന്തിക്കേണ്ട സമയമാണിത്.”
ഭരണഘടനയുടെ രൂപീകരണത്തില്‍ മൗലികാവകാശങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന പരിമിതികളെ അവര്‍ വിമര്‍ശിച്ചു. എല്ലാ പ്രവിശ്യകളിലും മൗലികാവകാശങ്ങളും മാര്‍ഗനിര്‍ദേശക തത്വങ്ങളും അക്ഷരത്തിലും സ്പിരിറ്റിലും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഒരു ഏജന്‍സിയെ വേണമെന്ന് റസൂല്‍ ആവശ്യപ്പെട്ടു. ”ഒരു കൈകൊണ്ട് നല്‍കിയത് മറ്റേ കൈകൊണ്ട് എടുത്തുകളഞ്ഞതായി ഞാന്‍ കാണുന്നു.” പാര്‍ട്ടിയില്‍ നിന്നുള്ള മന്ത്രിമാര്‍ക്ക് സ്വയംഭരണാവകാശം വേണമെന്ന നിലപാടിലായിരുന്നു റസൂല്‍.
ഭരണഘടന നല്‍കുന്ന
ആത്മവിശ്വാസം

ഇന്ത്യന്‍ ഭരണഘടന എല്ലാവരെയും തുല്യരായി കാണുമ്പോള്‍ തന്നെ ആര്‍ട്ടിക്കിള്‍ 25 മുതല്‍ 30 വരെയുള്ള ഭാഗത്തു ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക മതപരവും സാംസ്‌കാരികവുമായ അവകാശങ്ങളും നല്‍കിയിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ആര്‍ട്ടിക്കിള്‍ 25 തന്നെയാണ്. ഇന്ത്യന്‍ മുസ്‌ലിംകളും മറ്റ് മതന്യൂനപക്ഷങ്ങളായ ക്രിസ്ത്യാനികളും സിഖുകാരും നവബുദ്ധിസ്റ്റുകളും ഇന്ത്യന്‍ ഭരണഘടനയുടെ ഈ വ്യവസ്ഥകളെ വളരെയധികം വിലമതിക്കുന്നു. ഏറ്റവും വലിയ മതന്യൂനപക്ഷമായ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഈ വ്യവസ്ഥകള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഇന്ത്യന്‍ ഭരണഘടനയില്‍ ഈ ആര്‍ട്ടിക്കിളുകള്‍ ഉള്‍പ്പെടുത്തിയത് ഒരു അര്‍ഥത്തില്‍ സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കിടയിലെ ആത്മവിശ്വാസം വളര്‍ത്തിയെങ്കില്‍ കൂടി ഇന്ത്യന്‍ മുസ്‌ലിംകളുടെ രാജ്യത്തോടുള്ള വിശ്വസ്തത നിരന്തരം ചോദ്യം ചെയ്യപ്പെട്ടു എന്നതാണ് യാഥാര്‍ഥ്യം.
ആര്‍ട്ടിക്കിള്‍ 25: ”മനസ്സാക്ഷിക്കും സ്വതന്ത്രമായ മതവിശ്വാസത്തിനും മതാചരണത്തിനും മതപ്രചാരണത്തിനുമുള്ള സ്വാതന്ത്ര്യം- പൊതു സമാധാനത്തിനും സാന്മാര്‍ഗികതക്കും ആരോഗ്യത്തിനും ഈ ഭാഗത്തിലെ മറ്റു വ്യവസ്ഥകള്‍ക്കും വിധേയമായി, എല്ലാ ആളുകളും മനസ്സാക്ഷി സ്വാതന്ത്ര്യത്തിനും സ്വതന്ത്രമായി മതം വിശ്വസിക്കുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള അവകാശത്തിനും ഒരുപോലെ അവകാശം ഉള്ളവരാകുന്നു.”
ഒരുപക്ഷേ ഇന്ത്യയുടെ ഭരണഘടനാചരിത്രം പരിശോധിച്ചാല്‍ അതില്‍ ഏറ്റവും പ്രയാസമേറിയതും ചൂട് പിടിച്ചതുമായ ചര്‍ച്ചകളും സംവാദങ്ങളും നടന്നത് മതത്തിന്റെ പേരിലാണ്. ഒരു ഭൂപ്രദേശത്തെ മതത്തിന്റെ പേരില്‍ രണ്ട് ഭാഗമായി അതിലൊന്ന് അതിന്റെ ഭാവി എഴുതിത്തുടങ്ങുന്ന സമയത്ത് മതം രാഷ്ട്രത്തിന്റെ കാര്യത്തില്‍ ഇടപെടരുത് എന്നത് ഒരുപോലെ ഉയര്‍ന്നു വന്ന ആശയമായിരുന്നു. എന്നാല്‍ നൂറ്റാണ്ടുകളായി വിവിധ മതങ്ങള്‍ക്ക് ജന്മം നല്‍കുകയും അതിലുപരി വിവിധ മതങ്ങളെ ആവാഹിക്കുകയും ചെയ്ത ഒരു ജനസമൂഹത്തിന് മതത്തെ അവരുടെ ജീവിതത്തില്‍ നിന്ന് മാറ്റി നിര്‍ത്തുക സാധ്യമായിരുന്നില്ല. അവിടെയാണ് മറ്റു രാജ്യങ്ങള്‍ക്കു പോലും മാതൃകയായി ഇന്ത്യയുടെ ഭരണഘടന മതവിശ്വാസം ഒരു മൗലികാവകാശമായി അംഗീകരിക്കുന്നത്.
ഈ ഉദ്യമത്തില്‍ രാജ്യത്തെ വിവിധ മുസ്‌ലിംനേതാക്കള്‍ വഹിച്ച പങ്ക് കാലത്തിനു മുന്നില്‍ സാക്ഷ്യമാണ്. എതിര്‍ശബ്ദങ്ങളെ നഖശിഖാന്തം എതിര്‍ത്ത് രാജ്യം ഭാവിയില്‍ നേരിട്ടേക്കാവുന്ന അവസ്ഥയെ ദീര്‍ഘദൃഷ്ടിയോടെ മുന്നില്‍ കണ്ട് അന്ന് അവര്‍ എടുത്ത നിലപാടുകള്‍ വര്‍ത്തമാനകാല സാഹചര്യങ്ങളില്‍ കൂടുതല്‍ ശരികളായിക്കൊണ്ടിരിക്കുകയാണ്.
1948 ഡിസംബര്‍ 3,6 തീയതികളിലാണ് ഭരണഘടനാ നിര്‍മാണ സഭയില്‍ ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. മതം പ്രചരിപ്പിക്കാനുള്ള അവകാശം നിര്‍ബന്ധിത മതപരിവര്‍ത്തനം അനുവദിക്കുമെന്ന് ചില അംഗങ്ങള്‍ ആശങ്കപ്പെട്ടു. മതം പ്രചരിപ്പിക്കാനുള്ള അവകാശം മൊത്തത്തില്‍ ഇല്ലാതാക്കുന്നതിനോ അല്ലെങ്കില്‍ മതം ആചരിക്കാനുള്ള അവകാശം സ്വകാര്യ ഡൊമെയ്‌നിലേക്ക് പരിമിതപ്പെടുത്തുന്നതിനോ അവര്‍ ഭേദഗതികള്‍ നിര്‍ദേശിച്ചു. നിര്‍ബന്ധിത മതപരിവര്‍ത്തനം സുഗമമാക്കുന്ന ഒന്നും കരട് ആര്‍ട്ടിക്കിളില്‍ ഇല്ലെന്ന് കരുതിയ മറ്റ് അംഗങ്ങള്‍ ഇതിനെ എതിര്‍ത്തു; മതം പ്രചരിപ്പിക്കാനുള്ള അവകാശം വിവിധ മതങ്ങളെക്കുറിച്ചുള്ള പൊതു അവബോധത്തിനും സാമുദായിക ധാരണയും സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിനും ഇടയാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഭേദഗതികള്‍ നിയമസഭ തള്ളി.
തന്റെ ഐഡന്റിറ്റിയോടു കൂടി ഈ രാജ്യത്ത് ജീവിക്കാനും ആ അവകാശം ലംഘിക്കപ്പെടുന്ന സാഹചര്യത്തില്‍ പരമോന്നത കോടതിയുടെ മുന്നിലേക്ക് കയറിച്ചെല്ലാനുമുള്ള സാഹചര്യം ഉണ്ടാക്കിയെടുത്തത് ഇന്ത്യയിലെ മുസ്‌ലിം നേതാക്കളുടെ ധൈഷണികമായ ഇടപെടലായിരുന്നു. അതിനുമപ്പുറത്ത് രാജ്യം അതിന്റെ ഭാവി എഴുതിത്തുടങ്ങുന്ന സമയത്ത് ഇന്ത്യയെന്ന ആശയത്തെ നെഞ്ചോട് ചേര്‍ത്ത് അതിന്റെ പ്രശ്‌നങ്ങളെ മുന്നില്‍ കണ്ട് അതിന് പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്ന കാര്യത്തിലും മുസ്‌ലിം സഭാഅംഗങ്ങള്‍ ഉത്സാഹം കാണിച്ചു എന്നത് അഭിമാനകരമാണ്. മൗലാനാ അബുല്‍കലാം ആസാദും ബി പോക്കര്‍ സാഹിബുമൊക്കെ സഭയുടെ ബോധ്യങ്ങളെ തിരുത്തിയെഴുതുകയായിരുന്നു എന്നു വേണം പറയാന്‍.
ദശാബ്ദങ്ങള്‍ക്കിപ്പുറം ഭരണഘടനാ മൂല്യങ്ങള്‍ കാറ്റില്‍ പറത്തുന്ന കാലത്ത് പൗരന്റെ അഭിമാനവും അസ്തിത്വവും ചോദ്യം ചെയ്യപ്പെടുന്ന സമയത്ത് സമുദായത്തിനകത്ത് ധിഷണാശാലികളായ നേതാക്കളുടെ അഭാവം ഒരു ചോദ്യചിഹ്നമായി ഉയര്‍ന്നുവരുന്നു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x