5 Wednesday
February 2025
2025 February 5
1446 Chabân 6

ക്രിസ്ത്യന്‍ സയണിസവും ഇസ്രായേലും

അബ്ദുല്ല നിലമ്പൂര്‍

ഫലസ്തീന്‍- ഇസ്രായേല്‍ യുദ്ധത്തിന്റെ ഭീകരത കണ്ട് കണ്ണ് നിറഞ്ഞവരാണ് നമ്മള്‍. യുദ്ധത്തില്‍ മരണമടഞ്ഞത് കുഞ്ഞുങ്ങളടക്കം നിരവധി മനുഷ്യരാണ്. ഇന്ന് ഇസ്രായേലിനൊപ്പം നില്‍ക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളാണ് ജൂതന്മാരെ ഏറ്റവും കൂടുതല്‍ പീഡിപ്പിച്ചതും കൊന്നൊടുക്കിയതും. ഇസ്രായേലിന്റെ രൂപീകരണത്തിന്റെ വേരുകള്‍ പരിശോധിച്ചാല്‍ അതില്‍ യൂറോപ്പിലെ ക്രിസ്ത്യന്‍ സമൂഹത്തിലെ ചില വിഭാഗങ്ങള്‍ക്ക് പങ്കുള്ളതായി കാണാം. 1896-ല്‍ ജൂതന്മാരിലെ ഒരു വിഭാഗം സയണിസം എന്ന വംശീയ മുന്നേറ്റം രൂപീകരിച്ചു. അതിന് മുന്നേ തന്നെ ജൂതന്മാര്‍ക്ക് അനുകൂലമായ ക്രിസ്ത്യന്‍ സയണിസം യൂറോപ്പില്‍ തലപൊക്കിയിരുന്നു. കത്തോലിക്കാ സഭയുടെ സ്വാധീനമുള്ള പ്രദേശങ്ങളില്‍ അല്ല മറിച്ച് പ്രൊട്ടസ്റ്റന്റ് ചിന്താഗതിക്ക് ആധിപത്യമുള്ള യൂറോപ്പിന്റെ ഭാഗങ്ങളിലാണ് ക്രിസ്ത്യന്‍ സയണിസത്തിന്റെ രാഷ്ടീയ വേരുകള്‍.
ഗസ്സയിലെ 22 ലക്ഷം മനുഷ്യരില്‍ 15 ലക്ഷത്തിലധികം പേരും ഇസ്രായേല്‍ അക്രമണത്തോടെ അഭയാര്‍ഥികളായി മാറി. ആശുപത്രികള്‍ എല്ലാം ഇസ്രായേല്‍ പ്രതിരോധ സേന നശിപ്പിച്ചു. ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറല്‍ പറഞ്ഞത് ഗസ്സ കുഞ്ഞുങ്ങളുടെ സെമിത്തേരിയായി മാറിയെന്നാണ്. ലോകം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ വംശഹത്യയാണ് ഗസ്സയിലും റഫയിലും നടന്നു കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇന്ത്യയിലെ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നത് കഴഞ്ഞ ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തെക്കുറിച്ച് മാത്രമാണ്. ഈ ആക്രണമത്തോട് കൂടിയാണ് ചരിത്രം ആരംഭിക്കുന്നത് എന്നാണവര്‍ കരുതുന്നത്. എന്നാല്‍ യു എന്‍ സെക്രട്ടറി ജനറലിന്റെ വാക്കുകളില്‍ ഈ അബദ്ധധാരണകള്‍ക്കുള്ള മറുപടിയുണ്ട്. അദ്ദേഹം പറയുന്നത് ഹമാസിന്റെ അക്രമണങ്ങളെ ഞാന്‍ അപലപിക്കുന്നു. എന്നാല്‍ ആ ആക്രമണങ്ങള്‍ ശൂന്യതയില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടതല്ല. അതിനു പുറകില്‍ 75 വര്‍ഷമായി തുടരുന്ന വലിയ അധിനിവേശത്തിന്റെ പശ്ചാത്തലമുണ്ട്. സയണിസ്റ്റ് അധിനിവേശത്തിന് കീഴില്‍ കഴിയുന്ന ഫലസ്തീന്‍ ജനത ഈ കാലയളവില്‍ അനുഭവിച്ച് കൊണ്ടിരിക്കുന്നത് കിരാതമായ, ക്രൂരകൃത്യങ്ങളാണ് എന്നാണ്.
ഫലസ്തീന്‍ പ്രശ്‌നം മതപരമായ പ്രശ്നമല്ല. അത് ഒരു ജനതയുടെ പ്രശ്‌നമാണ്. ലോകം ഇതിനെ ഒരു ജൂത- മുസ്ലിം സംഘര്‍ഷമായി കാണുകയാണ്. യഥാര്‍ഥത്തില്‍ 75 കൊല്ലമായി തുടരുന്ന അധിനിവേശം അവസാനിപ്പിച്ച് ഈസ്റ്റ് ജറൂസലം തലസ്ഥാനമായി ഫലസ്തീന്‍ രാജ്യം രൂപീകരിക്കാനും നക്ബ മൂലം പലായനം ചെയ്തവര്‍ക്ക് തിരിച്ചുവരാനും വേണ്ടിയുള്ള പോരാട്ടമാണ്. അതുകൊണ്ടു തന്നെ ഈ പോരാട്ടത്തിന് മതത്തിന്റെ നിറം നല്‍കാന്‍ ഇസ്രായേല്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. മതപരമായ അല്ലെങ്കില്‍ വര്‍ഗീയമായ നിറം ഇതിന് നല്‍കുകയാണെങ്കില്‍ ഫലസ്തീന്‍ മുന്നേറ്റം ദുര്‍ബലപ്പെടുമെന്നും അവര്‍ക്കറിയാം.

Back to Top