ബഹുസ്വര സമൂഹവും സംവാദത്തിന്റെ സംസ്‌കാരവും
ഡോ. ജാബിര്‍ അമാനി
ലോകത്ത് വൈവിധ്യപൂര്‍ണമായ സംസ്‌കാരങ്ങളും മതജീവിതവും രാഷ്ട്രീയ കാലാവസ്ഥയുമാണ് നിലനില്‍ക്കുന്നത്. എന്നിരുന്നാലും മുസ്‌ലിം ജീവിതം സമകാലത്ത് എവിടെയും സമ്പൂര്‍ണമായും അപ്രായോഗികമല്ല എന്നാണ് വിലയിരുത്തുന്നത്. പ്രതിസന്ധികളും ഭീഷണികളും പല പ്രദേശങ്ങളിലും നിലനില്‍ക്കുന്നുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പൊതുവായി സ്വീകരിക്കേണ്ട മൗലികമായ നിര്‍ദേശങ്ങള്‍ ഇസ്‌ലാം നല്‍കിയിട്ടുണ്ട്. അടിസ്ഥാന തത്വങ്ങള്‍ക്കും സമീപനങ്ങള്‍ക്കും വിരുദ്ധമാവാത്തവിധം സാഹചര്യങ്ങള്‍ വിലയിരുത്തി സ്ട്രാറ്റജികള്‍ രൂപപ്പെടുത്തുകയാണ് കരണീയം.
ഇന്ത്യ ഒരു ബഹുസ്വര രാഷ്ട്രമാണ്. ഭരണഘടനാനുസൃതമായിത്തന്നെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമായി മതജീവിത-പ്രബോധന അവകാശവും നിലനില്‍ക്കുന്നുണ്ട്. സുതാര്യവും സുരക്ഷിതപൂര്‍ണവുമായ ഇത്തരം പൗരസ്വാതന്ത്ര്യവും അവകാശവും ഇന്ത്യയില്‍ ഫാസിസ്റ്റ് വത്കരണത്തിന് മുമ്പ് ഏറെക്കുറെ പരിരക്ഷിച്ചുപോന്നിട്ടുണ്ട്. മതേതരത്വവും നാനാത്വത്തില്‍ ഏകത്വവും ഇന്ത്യയുടെ ഉന്നത സംസ്‌കാരമായി ലോകത്ത് വിലയിരുത്തുകയും അംഗീകരിക്കുകയും ഉയര്‍ന്ന പ്രശംസകള്‍ക്കു വിധേയമാവുകയും ചെയ്തിട്ടുള്ളതാണ്.
സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ അരനൂറ്റാണ്ടോളം കാലം പ്രതിസന്ധികളുടെയും വെല്ലുവിളികളുടെയും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടെങ്കിലും ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിച്ചുപോന്നതായി കാണാം. ഭരണകൂടം, നിയമ സംവിധാനങ്ങള്‍, ഉദ്യോഗതലം, വിദ്യാഭ്യാസം എന്നീ രംഗങ്ങളില്‍ വ്യക്തിനിയമങ്ങളും മതന്യൂനപക്ഷ അവകാശങ്ങളും സംരക്ഷിക്കപ്പെടുന്നതിന് ഒരു പരിധി വരെ സൗകര്യവും ലഭ്യമായിരുന്നു. അധികാരവും നിയമവ്യവസ്ഥയും ദുരുപയോഗം ചെയ്ത് ന്യൂനപക്ഷവേട്ടയും ഉന്മൂലന ശ്രമങ്ങളും ഔദ്യോഗിക പരിവേഷത്തില്‍ പൂര്‍ണമായും നിര്‍വഹിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ വര്‍ത്തമാനകാല ഇന്ത്യന്‍ സാഹചര്യം വ്യക്തിസ്വാതന്ത്ര്യവും ന്യൂനപക്ഷ ജീവിതവും ഏറെ ഭീഷണി നേരിടുന്നുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഫാസിസം അധികാരത്തിന്റെ ചെങ്കോലേന്തിയാണ് ഇന്ത്യയില്‍ മുന്നോട്ടുപോവുന്നത്.
ഹിന്ദുരാഷ്ട്രമെന്ന ആശയം ഫാസിസത്തിന്റെ അടിസ്ഥാന ലക്ഷ്യമാണ്. ഹെഡ്‌ഗേവാര്‍ വ്യക്തമാക്കുന്നത്, ”ഭാരതം എന്നും ഹിന്ദുരാഷ്ട്രമാണ്. ഇന്ത്യയിലെ എല്ലാവരും ഹിന്ദുക്കളുമാണ്. ഹിന്ദുസ്ഥാന്‍ എന്ന പേരും അതിന്റെ താല്‍പര്യവും അതാണ്. അതിനാല്‍ ആര്‍ എസ് എസിന്റെ ലക്ഷ്യം ഒരു ഹിന്ദുരാഷ്ട്രം സ്ഥാപിക്കുക എന്നതല്ല. മറിച്ച് ഹിന്ദുരാഷ്ട്രമായ ഇന്ത്യയ്‌ക്കെതിരായി ആരെങ്കിലും പ്രവര്‍ത്തിക്കുന്നുവെങ്കില്‍ അവരെ ചെറുക്കുക എന്നതാണ്” (സമകാലിക മലയാളം, 2018 മാര്‍ച്ച് 18, കെ ആര്‍ ഉമാകാന്തന്‍).
അതുകൊണ്ടുതന്നെ മുസ്‌ലിംകളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകാരും ഹിന്ദുരാഷ്ട്രത്തിന്റെ ആഭ്യന്തര ശത്രുക്കളാണെന്ന വിചാരധാരയുടെ വീക്ഷണം (വിചാരധാര, ആറാം പതിപ്പ്, കുരുക്ഷേത്ര പ്രകാശന്‍, പേജ് 217) ശക്തമായി നടപ്പാക്കുന്നതിന് സമകാലിക ഇന്ത്യയില്‍ ആസൂത്രിത നീക്കങ്ങള്‍ കാണാവുന്നതാണ്. ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക പരിഗണന പാടില്ലെന്നും (ണല ീൃ ഛൗൃ ചമശേീിവീീറ ഉലളശിലറ, ഏീഹംമഹസമൃ, ുു. 47, 48). ഈ സംഘം ആരംഭിച്ചത് മുസ്‌ലിം തീവ്രവാദത്തെ ചെറുക്കാന്‍ മാത്രമല്ലെന്നും, പ്രത്യുത, പ്രസ്തുത രോഗത്തെ പൂര്‍ണമായും വേരോടെ നശിപ്പിക്കുകയാണ് ഉദ്ദേശ്യമെന്നും എം എസ് ഗോള്‍വാള്‍ക്കര്‍ പ്രഖ്യാപിച്ചിട്ടുമുണ്ട് (ഝൗീലേറ യ്യ ആശയശി ഇവമിറൃമ, ഇീാാൗിമഹശാെ ശി ങീറലൃി കിറശമ, ു. 117). ഇന്ത്യ പിതൃഭൂമിയായിട്ടല്ല, മറിച്ച് ഒരു പുണ്യഭൂമിയായിട്ടാണ് പരിഗണിക്കേണ്ടതെന്നും (എ മറാത്ത, ഹിന്ദുത്വ, പേജ് 102, 103) ഓരോ ഹിന്ദുവും ഈ ലക്ഷ്യപ്രാപ്തിക്കായി പരിശ്രമിക്കേണ്ടതുണ്ടെന്നും ഹിന്ദുക്കളല്ലാത്ത മുസ്‌ലിം ക്രിസ്ത്യാനികളുടെ പേരും കാഴ്ചപ്പാടും വിദേശ ജന്മത്തിന്റെ അടയാളമായിത്തീര്‍ന്നിട്ടുണ്ടെന്നും (കയശറ, ു. 100) ഫാസിസം ഔദ്യോഗികമായിത്തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ ഹിന്ദുമതരാഷ്ട്രം സ്ഥാപിക്കുകയെന്ന ലക്ഷ്യം ആര്‍ എസ് എസ്-സംഘ്പരിവാര പ്രസ്ഥാനങ്ങളുടെ മുഖ്യ അജണ്ടയാണെന്ന് ഏവര്‍ക്കും അറിയാം. അതിനുള്ള ഊര്‍ജം ആശയപരമായും അല്ലാതെയും പ്രാചീന വംശാഭിമാനം ഉയിര്‍ത്തെഴുന്നേറ്റ രണ്ടു രാജ്യങ്ങളായ ജര്‍മനിയില്‍ നിന്നും ഇറ്റലിയില്‍ നിന്നും സ്വീകരിക്കണമന്നും ആര്‍ എസ് എസ് സ്ഥാപക നേതൃത്വം ആഹ്വാനം ചെയ്തിട്ടുണ്ട് (ണല ീൃ ഛൗൃ ചമശേീി വീീറ ഉലളശിലറ, ഏീഹംമഹസമൃ, ു. 37).
ഹിന്ദുരാഷ്ട്രമാണ് ഫാസിസത്തിന്റെ ഓരോ ഇലയനക്കങ്ങളിലും ഉള്‍ച്ചേര്‍ന്നിരിക്കുന്നത് എന്ന് ഇനിയും വിവിധ പ്രസ്താവനകളും ഉദ്ധരണികളും ചേര്‍ത്തു സ്ഥാപിക്കേണ്ടതില്ല. കാരണം, അതിലേറെ സുവ്യക്തമാണ് വര്‍ത്തമാനകാലത്തെ പദ്ധതികളും തന്ത്രങ്ങളും സമീപനങ്ങളും. ഈ ബോധ്യം ഓരോ ഇന്ത്യന്‍ പൗരനും ഉണ്ടായിരിക്കണം. അതുകൊണ്ട്, ഇന്ത്യയെന്ന മതേതര രാജ്യത്തെ, ഏതു മതത്തിന്റെ ആശയാടിത്തറയില്‍ രൂപപ്പെടുന്ന മതരാഷ്ട്ര സംസ്ഥാപനത്തിന് ഉപയോഗപ്പെടുത്തിയാലും ശക്തമായി ചെറുക്കേണ്ടത് ഭരണഘടനയില്‍ വിശ്വസിക്കുന്ന പൗരന്റെ അടിസ്ഥാന ബാധ്യതയാണ്. ഭരണഘടനാ അസംബ്ലിയിലും അനുബന്ധ ചര്‍ച്ചയിലും സ്വതന്ത്ര ഭാരതത്തിനു മുമ്പേ രൂപീകരിച്ചിട്ടുള്ള മതരാഷ്ട്രവാദ സംഘങ്ങളുടെ അജണ്ടകളും ശ്രമങ്ങളും ചര്‍ച്ചയായിട്ടുണ്ട്. തദ്ഫലമായി തന്നെയാണ് ഡോ. ബി ആര്‍ അംബേദ്കര്‍ ഇങ്ങനെ പ്രസ്താവിച്ചത്:
”ഹിന്ദുത്വം യാഥാര്‍ഥ്യമാവുന്നുവെങ്കില്‍ അത് ഈ രാജ്യത്ത് ഏറ്റവും വലിയ ദുരന്തമായിരിക്കുമെന്നതില്‍ സംശയമില്ല. അത് സ്വാതന്ത്ര്യത്തിനും സമത്വത്തിനും സാഹോദര്യത്തിനും ഭീണിയായിരിക്കും. അക്കാരണത്താല്‍ അത് ജനാധിപത്യവിരുദ്ധവുമാണ്. അതിനെ എന്തു വില കൊടുത്തും തടയേണ്ടതുണ്ട്” (ജമസശേെമി ീൃ വേല ജമൃശേശേീി ീള കിറശമ, ആ ഞ അായലറസമൃ, 1990, ു. 358).
ജനാധിപത്യ-മതേതരത്വ മൂല്യങ്ങളെ പൊതുവിലും ഇന്ത്യയില്‍ വിശേഷിച്ചും അവയെ തകര്‍ക്കുന്ന മതരാഷ്ട്രവാദ വീക്ഷണം ശക്തമായി ചെറുക്കേണ്ടത് അനിവാര്യമാണ്. ആത്യന്തികമായി നമ്മുടെ സംവാദവും രൂപപ്പെടേണ്ടത് ഈ ആശയാടിത്തറയില്‍ നിന്നുകൊണ്ടായിരിക്കണം. ഇന്ത്യയെന്ന പൈതൃകരാജ്യത്തെ സംരക്ഷിക്കുന്നതിന് അത്തരമൊരു വീക്ഷണം അനിവാര്യവുമാണ്. ഭൂരിപക്ഷം, ന്യൂനപക്ഷം എന്ന വേര്‍തിരിവിന് അപ്പുറത്ത് നാം ഇന്ത്യക്കാര്‍ എന്ന ഭരണഘടനാ പരിഗണനയില്‍ മതരാഷ്ട്രത്തെ മൗനത്തില്‍ പോലും അംഗീകരിക്കാന്‍ ഒരു പൗരനു പാടില്ല.
ഭരണകൂടവും അവയെ പിന്തുണക്കുന്ന ഫാസിസ്റ്റ് സംഘങ്ങളും ഹിന്ദുത്വ രാഷ്ട്രനിര്‍മിതിക്ക് ആവശ്യമായ ഘടകങ്ങള്‍ ആസൂത്രിതമായി ചുട്ടെടുക്കുകയും നടപ്പില്‍വരുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സമകാലിക പശ്ചാത്തലത്തില്‍ മതേതരത്വം സ്ഥാപിക്കുന്നതിനുള്ള സ്ട്രാറ്റജികളായിരിക്കില്ലല്ലോ ചര്‍ച്ചകളിലും സംവാദങ്ങളിലും ഉരുത്തിരിയുകയും ഉയര്‍ന്നുകേള്‍ക്കുകയും ചെയ്യുക.
മറിച്ച് നിലവിലുള്ള സാഹചര്യത്തില്‍ ന്യൂനപക്ഷ മതസമൂഹങ്ങള്‍ക്ക് എത്രത്തോളം ഹിന്ദുത്വത്തെ അംഗീകരിച്ചും ആദരിച്ചും വിയോജിക്കാതെയും ജീവിതം നയിക്കാനും പോരാട്ടമുഖം തുറക്കാതെ സമരസപ്പെടാനും സാധ്യമാണ് എന്നതായിരിക്കുമല്ലോ. മാത്രവുമല്ല, ഒരു ഭരണകൂടവുമായോ സര്‍ക്കാര്‍ ഏജന്‍സികളുമായോ ഉള്ള ഔദ്യോഗിക ചര്‍ച്ചകളുമല്ല രൂപപ്പെട്ടിട്ടുള്ളത്. ഒരര്‍ഥത്തില്‍ സര്‍ക്കാരും ആര്‍ എസ് എസ് സംഘങ്ങളും തമ്മില്‍ ശക്തമായ ബന്ധമുണ്ട് എന്നത് ശരിയായിരിക്കാം. ഫാസിസത്തിന്റെ ഇതഃപര്യന്തമുള്ള നടപടിക്രമങ്ങള്‍ പരിശോധിച്ചാല്‍ ഇത്തരം അനൗദ്യോഗിക കൂടിച്ചേരലുകള്‍ സുതാര്യത ഉള്‍ക്കൊള്ളുന്നതായിരുന്നില്ല എന്നാണ് ചരിത്രം ബോധ്യപ്പെടുത്തുന്നത്.
ജനാധിപത്യവും മതേതരത്വവും ഭരണഘടനാനുസൃത പ്രഖ്യാപിത തത്വങ്ങളായി അംഗീകരിച്ച ഒരു രാജ്യത്ത്, പൗരന്മാരുടെ നിലനില്‍പും വ്യക്തിജീവിതവും അവകാശ പൂര്‍ത്തീകരണവും ഭദ്രമാക്കേണ്ടത് ജനാധിപത്യ രീതിയില്‍ തന്നെയാവണം. മതേതരത്വത്തെ ഭീഷണിയായി കാണുകയും മതരാഷ്ട്രവാദം ലക്ഷ്യമായും പ്രവര്‍ത്തനപദ്ധതികളിലെ സുപ്രധാന ഊന്നലുമായി കണ്ടെത്തുകയും ചെയ്യുന്ന, ഫാസിസത്തിനും തീവ്രവാദത്തിനുമെതിരെ ജനാധിപത്യ-മതേതരത്വ വേദിയുടെ കൂട്ടായ്മ രൂപപ്പെടുത്തി വേണം നിലനില്‍പിന്റെ പ്രശ്‌നങ്ങള്‍ ആത്യന്തികമായി പരിഹരിക്കാന്‍. മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ മതവിഭാഗങ്ങള്‍ ഉന്മൂലന ഭീഷണി നേരിടുന്ന പശ്ചാത്തലത്തില്‍ ഈ കൂട്ടായ്മയെ ഒരു അനിവാര്യതയായി വിലയിരുത്തേണ്ടതുണ്ട്. കേരള-ഇന്ത്യന്‍ പശ്ചാത്തലത്തില്‍ അത്തരം കൂട്ടായ്മയെയാണ് കൂടുതല്‍ ഗൗരവമായി കാണേണ്ടത്.
നിഴലും യാഥാര്‍ഥ്യവും സുവ്യക്തമായി വേര്‍തിരിച്ചറിയാനുള്ള ഉള്‍ക്കാഴ്ചയാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് അടിസ്ഥാനപരമായി ഇനിയും ഉണ്ടാവേണ്ടത്. ഹിന്ദു-മുസ്‌ലിം സഹിഷ്ണുതയുടെയും മതേതരത്വത്തിന്റെയും ജീവല്‍രൂപമായി മഹാത്മാഗാന്ധി ജീവിച്ചുവെന്നതാണല്ലോ ഫാസിസത്തിന്റെ കൈകളാല്‍ സ്വന്തം ജീവന്‍ അദ്ദേഹത്തിന് ഇന്ത്യക്കായി ബലി നല്‍കേണ്ടിവന്നതിന്റെ അടിസ്ഥാന കാരണം. ഫാസിസവുമായുള്ള ചര്‍ച്ചകള്‍ക്കായി ചെലവഴിക്കുന്ന ഊര്‍ജം ജനാധിപത്യ ചേരികളുടെ ശാക്തീകരണത്തിനായാല്‍ കൂടുതല്‍ കരുത്ത് നേടാനാവും.
മതരാഷ്ട്രവാദത്തിന്റെ വേരുകള്‍ ആശയാടിത്തറയില്‍ പടര്‍ത്തിയെടുത്തവര്‍, തങ്ങളുടെ ആശയധാര മതാധിഷ്ഠിത രാജ്യമല്ലെന്നും മതേതരത്വ മൂല്യങ്ങളുടെ സംരക്ഷണമാണെന്നും മൗലികമായിത്തന്നെ പ്രഖ്യാപിക്കേണ്ടതുണ്ട്. എങ്കിലേ ഉദ്ദേശ്യശുദ്ധിക്കെങ്കിലും മാപ്പു കൊടുക്കാനാവൂ. ഇതിനര്‍ഥം ഒരു ബഹുസ്വര മതേതര സമൂഹത്തില്‍ ഒരു ചര്‍ച്ചയുടെയും സംവാദത്തിന്റെയും കവാടങ്ങളില്‍ ആരും പോയി മുട്ടരുതെന്നും സൗഹാര്‍ദ സംഭാഷണത്തിന്റെയും സംവാദത്തിന്റെയും ശ്രമങ്ങളോട് മുഖംതിരിഞ്ഞു നില്‍ക്കണമെന്നുമല്ല. അത്തരമൊരു സമീപനം സ്വീകരിക്കുന്നത് സഹിഷ്ണുതയുടെയും ജനാധിപത്യത്തിന്റെയും മൗലിക തത്വങ്ങള്‍ക്ക് യോജിക്കുന്നതുമല്ലല്ലോ.
എന്നാല്‍ അവരോട് ഏത് സാഹചര്യത്തില്‍ നാം സംവാദമുഖം തുറക്കുന്നുവെന്നത് സുചിന്തിതമായി നിര്‍വഹിക്കേണ്ട കാര്യമാണ്. കാരണം, രാജ്യത്ത് ന്യൂനപക്ഷ-മുസ്‌ലിം ഉന്‍മൂലന ഭീഷണിയും മതജീവിതത്തിനുള്ള അസ്തിത്വ പ്രതിസന്ധികളും അനുഭവിക്കുന്നത് കേവലം ഒന്നോ രണ്ടോ പ്രസ്ഥാനങ്ങള്‍ മാത്രമല്ല, ഒരു സമുദായം മുഴുവനുമാണ്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന സാമ്രാജ്യത്വ-ഫാസിസ്റ്റ് തന്ത്രങ്ങള്‍ ശക്തമായി ഉപയോഗിക്കുന്നത് ഇക്കാലത്ത് നാം കാണുന്നുണ്ട്. മുസ്‌ലിം പ്രീണനവും പീഡനവും ചില വിഭാഗങ്ങളെ വിശ്വാസത്തിലെടുത്തും മറ്റു ചിലരെ അകറ്റിനിര്‍ത്തിയുമുള്ള രീതികളും വിരളമല്ല. സമുദായത്തിനകത്തുതന്നെ ധ്രുവീകരണം സൃഷ്ടിച്ച് ആഭ്യന്തരമായ ശൈഥില്യം ശക്തമാക്കി ചോര കുടിക്കാനുള്ള വേട്ടക്കാരന്റെ തന്ത്രത്തെ നാം വിജയിപ്പിച്ചുകൊടുക്കരുത്. വേട്ടക്കാര്‍ തന്നെ രംഗത്തുവന്ന് ഇരകള്‍ക്ക് സംരക്ഷണവും സുരക്ഷയുമൊരുക്കാന്‍ പരിശ്രമിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടത് ആരാണ്?
മതേതരത്വവും മതരാഷ്ട്രവാദവും പരസ്പരം ഏറ്റുമുട്ടുമ്പോള്‍ മതേതരത്വത്തെ ശക്തിപ്പെടുത്താനുള്ള സാധ്യതകള്‍ക്കാണ് നാം കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടത്. അതിനായി സമുദായം ചെലവഴിക്കേണ്ട ഊര്‍ജം മറ്റു പലയിടങ്ങളിലും ചിതറിത്തെറിച്ചുപോകരുത്. അത് വേട്ടക്കാരന് വിരുന്നൊരുക്കലാണ്. ഒരു സമുദായമെന്ന നിലയ്ക്ക് സര്‍ക്കാരുകളോടും ഭരണസംവിധാനങ്ങളോടും നേരിട്ടുള്ള സംവാദ-ചര്‍ച്ചകള്‍ക്കാണ് ഫലപ്രാപ്തിയും വേഗതയും ഉണ്ടാവുക. ചുരുങ്ങിയ പക്ഷം സര്‍ക്കാരുകളുടെ ഔദ്യോഗിക പ്രാതിനിധ്യമെങ്കിലും ഉറപ്പുവരുത്തണം. വ്യത്യസ്തങ്ങളായ കൂട്ടായ്മകള്‍ ഇടപെട്ട് സംവാദങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുകയല്ല, മറിച്ച്, സംവാദങ്ങളെ ഗുണപരമാക്കുന്നതിന് ഒന്നിച്ച് അണിനിരക്കുകയാണ് കൂടുതല്‍ കരണീയമായിട്ടുള്ളത്.
ജീവന്‍ അപായപ്പെടുന്ന ഘട്ടത്തില്‍ മര്‍മവും സിദ്ധാന്തങ്ങളും നോക്കുന്നതില്‍ അര്‍ഥമുണ്ടോ എന്നു ചോദിച്ചേക്കാം. പ്രതിസന്ധികളുടെ ആഴവും പരപ്പും അറിഞ്ഞുകൊണ്ടുതന്നെ പറയട്ടെ, ജനാധിപത്യവും ഭരണഘടനയും അതിലേറെ ഹിന്ദു-മുസ്‌ലിം മൈത്രിക്കായി ഒരുമിക്കുന്ന മഹാഭൂരിപക്ഷം ജനതയും ഇന്ത്യയില്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടല്ലോ.