23 Saturday
May 2026
2026 May 23
1447 Dhoul-Hijja 6

പതിറ്റാണ്ടുകള്‍ക്ക് ശേഷം സിറിയയില്‍ ബഹ്‌റൈന്‍ അംബാസഡര്‍


പതിറ്റാണ്ടുകള്‍ക്ക് ശേഷം സിറിയയിലേക്ക് അംബാസഡറെ നിയമിച്ച് ബഹ്‌റൈന്‍. സിറിയയിലെ സംഘര്‍ഷം ആരംഭിച്ചതു മുതല്‍ ബഹ്‌റൈന്‍ സിറിയയുമായുള്ള ബന്ധം താഴ്ത്തിയിരുന്നു. വഹീദ് മുബാറക് സയാറിനെ നിയമിച്ചതായി ബഹ്‌റൈനിലെ സ്‌റ്റേറ്റ് ന്യൂസ് ഏജന്‍സിയായ ബി എന്‍ എ റിപ്പോര്‍ട്ട് ചെയ്തു. അറബ് രാജ്യങ്ങള്‍ സിറിയന്‍ പ്രസിഡന്റ് ബശാര്‍ അല്‍ അസദുമായുള്ള ബന്ധം പുനസ്ഥാപിക്കുന്ന നയതന്ത്ര മാറ്റത്തിന്റെ ഭാഗമാണിതെന്നും വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. 2011-ല്‍ സിറിയന്‍ സര്‍ക്കാര്‍ രാജ്യത്ത് ബോംബാക്രമണം ആരംഭിച്ചതോടെ ഗള്‍ഫ്- അറബ് രാജ്യങ്ങ ള്‍ ദമസ്‌കസിലെ തങ്ങളുടെ എംബസികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയോ അടച്ചുപൂട്ടുകയോ ചെയ്തിരുന്നു. ബഹ്‌റൈന്‍ എംബസിയും മനാമയിലെ സിറിയന്‍ നയതന്ത്ര ദൗത്യവും പ്രവര്‍ത്തനക്ഷമമാണെന്നും ബഹ്‌റൈന്‍ ഔദ്യോഗികമായി അറിയിച്ചു.
2018 അവസാനത്തോടെ യു എ ഇയും സിറിയയും നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് കഴിഞ്ഞ മാസം, യു എ ഇ ദമസ്‌കസുമായുള്ള ബന്ധം പുനസ്ഥാപിച്ചിരുന്നു. സിറിയയെ അറബ് ലീഗില്‍ തിരിച്ചെടുക്കണമെന്നും യു എ ഇ ആവശ്യപ്പെട്ടിട്ടുണ്ട്. സിറിയയുമായി ഇതുവരെ ബന്ധം പുനഃസ്ഥാപിക്കാത്ത സഊദി അറേബ്യ, ഖത്തര്‍ എന്നിവയ്‌ക്കൊപ്പം സിറിയയിലെ വിമത ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്ന പ്രാദേശിക രാജ്യങ്ങളില്‍ പ്രധാനിയായിരുന്നു നേരത്തെ യു എ ഇ. സിറിയയില്‍ അംബാസഡറെ പുനഃസ്ഥാപിക്കുന്ന ആദ്യ ഗള്‍ഫ് രാജ്യമായി ഒമാന്‍ കഴിഞ്ഞ വര്‍ഷം മാറിയിരുന്നു. റഷ്യയുടെയും ഇറാന്റെയും സഹായത്തോടെ സിറിയന്‍ സൈന്യം നിരവധി പ്രധാന സൈനിക വിജയങ്ങള്‍ നേടിയതിന് ശേഷമാണ് യു എ ഇ സിറിയയുമായി വീണ്ടും ഇടപഴകാന്‍ തുടങ്ങിയത്. റഷ്യയുടെയും ഇറാന്റെയും സഹായത്തോടെ സിറിയന്‍ സൈന്യം നിരവധി പ്രധാന സൈനിക വിജയങ്ങള്‍ നേടിയതിന് ശേഷമാണ് അബുദാബി ദമാസ്‌കസുമായി വീണ്ടും ഇടപഴകാന്‍ തുടങ്ങിയത്.

Back to Top