2 Tuesday
December 2025
2025 December 2
1447 Joumada II 11

മുസ്‌ലിം ആവാന്‍ തീരുമാനിച്ചത് ഇന്നലെയല്ല – കമല്‍ സി നജ്മല്‍

എഴുത്തുകാരനും നാടകകൃത്തുമാണ് കമല്‍ സി ചവറ. ‘ശ്മശാനങ്ങളുടെ നോട്ടുപുസ്തകം’ എന്ന ഒടുവില്‍ എഴുതിയ നോവല്‍ കത്തിക്കുകവഴി അദ്ദേഹം വിവാദ പുരുഷനായി മാറിയിരുന്നു. ദേശീയഗാനത്തെ ആക്ഷേപിക്കുന്ന ഭാഗങ്ങളുണ്ടെന്ന് ആരോപിച്ച് വേട്ടയാടിയതിനെതുടര്‍ന്നാണ് നോവല്‍ കത്തിച്ചു പ്രതിഷേധിച്ചത്.
ഇസ്‌ലാം സ്വീകരിച്ച് നജ്മല്‍ ബാബുവായി മാറിയ ടി എന്‍ ജോയിക്ക് തന്റെ ഒസ്യത്ത് പ്രകാരം ചേരമാന്‍ പള്ളിയില്‍ അന്ത്യവിശ്രമം കൊള്ളാന്‍ അവസരം നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍, കമല്‍ സി, കമല്‍ സി നജ്മല്‍ എന്ന പേര് സ്വീകരിച്ച് മുസ്‌ലിമായിരിക്കുന്നു. ഇന്ത്യയില്‍ ഒരു മുസ്‌ലിമായി മാറുക എന്നത് വലിയ സമരപ്രവര്‍ത്തനമാണെന്ന് പ്രഖ്യാപിച്ചാണ് കമല്‍സിയുടെ ഇസ്‌ലാമാശ്ലേഷം. മതം മാറ്റം വികാരപ്രേരിതമാണെന്നും ആരോപണത്തെക്കുറിച്ച് തന്റെ നിലപാട് വ്യക്തമക്കുകയാണ് ഈ അഭിമുഖത്തില്‍.
കഴിഞ്ഞ ആഴ്ചയാണല്ലോ (3/10/18) ഇസ്‌ലാം സ്വീകരിക്കുന്നതായി പ്രഖ്യാപിച്ചത്. പെട്ടെന്ന് എടുത്ത ഒരു തീരുമാനമല്ല ഇത് എന്ന് മുന്‍പുള്ള അഭിപ്രായങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. എപ്പോഴാണ് മുസ്‌ലിം ആകുന്നതിനെക്കുറിച്ച് ചിന്തിച്ചത്?
സ്വാഭാവികമായും ഇന്ത്യന്‍ മുസ്‌ലിംകള്‍ അനുഭവിക്കുന്ന ഒരു പ്രശ്‌നമുണ്ടല്ലോ. ബാബ്‌റി മസ്ജിദ് തകര്‍ക്കലിന് ശേഷം അനുഭവിച്ചിട്ടുള്ള, നമുക്കൊക്കെ അറിയാവുന്ന, ഹൈന്ദവ ഫാസിസ്റ്റുകളില്‍ നിന്ന് നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളി, അതേസമയം തന്നെ സെക്കുലറിസ്റ്റുകള്‍ എന്ന് വിളിക്കുന്ന ആളുകള്‍ക്ക് അവരോടുള്ള മനോഭാവം അങ്ങനെ ഇത് നിരന്തരം പല പല സന്ദര്‍ഭങ്ങളില്‍ സംഭവിക്കുന്നത് ഞാന്‍ വീക്ഷിക്കുകയും മനസ്സിലാക്കുകയും ചെയ്യാറുണ്ടായിരുന്നു. ഒരു വര്‍ഷമായി എനിക്ക് ഇസ്‌ലാമിലേക്ക് ഐക്യപ്പെടണം അല്ലെങ്കില്‍ ഇസ്‌ലാമിലേക്ക് പോകണം എന്നൊരു ആഗ്രഹമുണ്ടായിരുന്നു. പിന്നെയും അത് വേറൊരു തരത്തില്‍ കേരളത്തിലെ ഒരു പശ്ചാത്തലത്തില്‍ പല പല കാര്യങ്ങള്‍ കൊണ്ട് മനസ്സ് ഉറയ്ക്കാതെ നീണ്ട് നീണ്ട് പോകുകയായിരുന്നു. ഹാദിയയുടെ വിഷയത്തിലാണ് ഞാന്‍ ഇസ്‌ലാമിലേക്ക് വരാന്‍ ആഗ്രഹിക്കുന്നു എന്ന തരത്തില്‍ മുസ്‌ലിം സുഹൃത്തുക്കളോട് പറയുന്നത്. ആ സമയത്ത് അവര്‍ അത് കുറച്ചുകൂടെയൊക്കെ ആലോചിക്കണം, നമുക്ക് സമയമെടുക്കാം കാത്തിരിക്കൂ എന്ന തരത്തില്‍ സംസാരിച്ചിരുന്നു
അങ്ങനെ ഞാന്‍ കുറച്ചുകൂടി കാത്തിരിക്കുന്നതിനിടയിലാണ് നജ്മല്‍ ബാബുവിന്റെ സംഭവമുണ്ടാകുന്നത്. നജ്മല്‍ ബാബുവിനോട് മുസ്‌ലിമായി മരിക്കാന്‍ കഴിയില്ല എന്ന് പറയുന്ന ഒരു വലിയ അവസ്ഥ അത് നേരത്തെ ഉണ്ടായിട്ടുണ്ട്. പക്ഷേ നജ്മല്‍ ബാബുവിനെ സംബന്ധിച്ചിടത്തോളം കേരളത്തില്‍ ഉടനീളം വിപ്ലവകാരികളായിട്ടുള്ളവരും യാഥാസ്ഥിതികരായിട്ടുള്ളവരും അങ്ങനെ ആരൊക്കെയുണ്ടോ അവരുടെയൊക്കെ സൗഹൃദവലയം ഉള്ളൊരു മനുഷ്യനായിരുന്നു. അത്രയും ആര്‍ദ്രതയോടുകൂടി മനുഷ്യരോട് ഇടപെടുകയുമൊക്കെ ചെയ്യുന്ന സമയത്ത്, വിപ്ലവകാരി ഒക്കെ ആയിരുന്ന നമ്മുടെയൊരു പ്രശ്‌നമെന്ന് പറയുന്നത്, ഒരു കാരണവശാലും ഒരു മുസ്‌ലിം വിപ്ലവകാരി ആകില്ല എന്ന ഒരുബോധം നമ്മുടെ അകത്തുണ്ടെന്നതാണ്. അല്ലെങ്കില്‍ ആ ഒരു ബോധം ചുറ്റുമുള്ള സുഹൃത്തുക്കള്‍ക്ക് പോലും ഉണ്ടായിരുന്നു എന്നതുകൊണ്ടാണ് സത്യത്തില്‍ നജ്മല്‍ ബാബുവിന് മുസ്‌ലിം ആയി മരിക്കാനുള്ള ആഗ്രഹം നിറവേറ്റപ്പെടാതെ പോയത്.
അദ്ദേഹം ആഗ്രഹിച്ചത് നടത്തിക്കൊടുക്കുവാനുള്ള ഉത്തരവാദിത്തം അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്കും ഉണ്ടായിരുന്നു. അപ്പോള്‍ മുന്‍കൂട്ടി തന്നെ അത്തരം കാര്യങ്ങള്‍ ആലോചിക്കണമായിരുന്നു. ഇത് വളരെ വൈകി ശരീരം എന്ത് ചെയ്യണം എന്ന് ആലോചിക്കുന്ന സമയത്താണ് തര്‍ക്കം രൂപപ്പെടുന്നത്. അതിന് മുമ്പ് തന്നെ പൊതു ദര്‍ശനത്തിന് വയ്ക്കുന്ന സമയത്തൊക്കെ വേണമെങ്കില്‍ ഇതിന്റെ നിയമപരമായ കാര്യങ്ങള്‍ അന്വേഷിച്ച് ഓര്‍ഡര്‍ വാങ്ങിക്കാമായിരുന്നു. പക്ഷേ അവരുടെ മനസ്സില്‍ കിടന്ന് വര്‍ക്ക് ചെയ്തത് ബന്ധുക്കള്‍ക്ക് ആണല്ലോ അതിനൊക്കെയുള്ള അവകാശം എന്നാണ്. അത് സത്യത്തില്‍ ബന്ധുക്കള്‍ക്ക് ആണ് എന്നതുകൊണ്ടല്ല. അവര്‍ മരണത്തിന് ശേഷം നജ്മല്‍ ബാബുവിനെ ഒരു മുസ്‌ലിമായി കാണാന്‍ ആഗ്രഹിക്കുന്നില്ല എന്നത് കൊണ്ടാണ്. ഒരു വിപ്ലവകാരിയായി കാണാനോ ഒരു നല്ല സുഹൃത്തായി കാണാനോ ആണ് അവര്‍ ആഗ്രഹിക്കുന്നത്. ആ ഒരു അവബോധം മനസ്സില്‍ കിടക്കുന്നത് കൊണ്ട് കാര്യമായി അവിടെ ഇടപെടാന്‍ പറ്റിയില്ല. അവിടെ ആകെ ശബ്ദമുണ്ടാക്കിയത് മുസ്‌ലിം സംഘടനകള്‍ മാത്രമാണ്. ഒരു മുസ്‌ലിം സംഘടന പ്രതിഷേധിച്ച് മുദ്രാവാക്യം വിളിക്കുകയൊക്കെ ചെയ്തു. അല്ലാതെ ആരുടെയും വലിയ ഇടപെടല്‍ ഉണ്ടായിട്ടില്ല. ഒന്നോ രണ്ടോ ആളുകള്‍ ശ്രമങ്ങള്‍ നടത്തിനോക്കി. ഞാനവിടെ പോയിരുന്നില്ല. എനിക്ക് വലിയ അടുപ്പം നജ്മല്‍ ബാബുവുമായി ഉണ്ടായിരുന്നില്ല. ചെറിയ അടുപ്പം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

 

                                       നജ്മല്‍ ബാബു
ഇത് സംഭവിക്കുന്നു എന്നറിഞ്ഞപ്പോള്‍ എനിക്ക് അറിയാവുന്ന പരമാവധി ആളുകളെ വിളിച്ച് ഈ കാര്യത്തില്‍ ഇടപെടണം എന്ന് സംസാരിച്ചിട്ടുമുണ്ടായിരുന്നു. പക്ഷേ ഭയങ്കര ദയനീയമായി പിന്മാറുകയായിരുന്നു, അതെന്താണവരെ പ്രേരിപ്പിച്ചത് എന്ന് അറിയില്ല. എന്തുകൊണ്ടാണ് യുക്തിവാദിയായ ചേട്ടന്‍മാര്‍ക്ക് പള്ളിയില്‍പോയി അതില്‍ പങ്കെടുത്ത് നജ്മല്‍ ബാബുവിന്റെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ സാധിക്കാതിരുന്നത്? യുക്തിവാദം എന്ന് പറയുന്നത് തന്നെ യാതൊരു യുക്തിയുമില്ലാത്ത വാദമാണ്. മനുഷ്യരുടെ സംസ്‌കാരങ്ങളെ അളക്കുമ്പോഴോ ജീവിതത്തെ അളക്കുമ്പോഴോ ഒന്നും യാതൊരു വിധത്തിലുള്ള യുക്തിയുമില്ല. ആകെയുള്ളത് ശാസ്ത്രത്തിന്റെ ചില യുക്തികള്‍ മാത്രമാണ്.
അതേ സമയത്ത് തന്നെ എന്താ സംഭവിക്കുന്നത്, നമ്മുടെ നാട്ടിലെ യുക്തിവാദികള്‍ പോലും മികച്ച മതം ഹിന്ദുമതം ആണെന്ന് പ്രഖ്യാപിക്കുന്ന അവസ്ഥയുണ്ട്. ഇസ്‌ലാമിനേക്കാള്‍ മികച്ച മതം ഹിന്ദുമതം തന്നെയാണ്, ഇസ്‌ലാം കുറേക്കൂടെ പ്രശ്‌നം പിടിച്ച മതം ആണെന്ന ചിന്ത. അങ്ങനെ ആ തരത്തില്‍ ഹൈന്ദവ ഫാസിസ്റ്റുകള്‍ക്ക് അനുകൂലമായിക്കൊണ്ട് ഒരന്തരീക്ഷം ഒരുക്കിക്കൊടുക്കാനാണ് മാര്‍ക്‌സിസ്റ്റുകളാണെങ്കിലും മാവോയിസ്റ്റുകളാണെങ്കിലും ഈ പറയുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരാണെങ്കിലും ഒക്കെയും ബോധപൂര്‍വമോ അബോധപൂര്‍വമോ മുസ്‌ലിം വിഷയം വരുമ്പോള്‍. അത് എടുത്ത് പറയണം, മുസ്‌ലിം വിഷയം വരുമ്പോള്‍, ഇവര്‍ക്ക് മറ്റുവിഷയങ്ങളിലൊന്നും ഈ അബദ്ധം പറ്റാറില്ല അതിലെല്ലാം കൃത്യമായ നിലപാടുണ്ട്. നമ്മള്‍ ചോദിച്ചുകഴിഞ്ഞാല്‍ അവര്‍ പറയും അത് ഞങ്ങള്‍ക്കൊന്നും ചെയ്യാന്‍ പറ്റിയില്ല എന്ന്. പക്ഷേ അവരുടെ വേറെയേതെങ്കിലും സമരത്തില്‍ അവര്‍ക്ക് സോറി പറയേണ്ടി വന്നിട്ടില്ല നമ്മളോട്.
പിടിച്ചുകൊണ്ടുപോയി കത്തിച്ചുകളയുക എന്ന് പറയുന്നത് അനുഷ്ഠാനങ്ങളും ആചാരങ്ങളും പാലിച്ചില്ലെങ്കിലും ഹൈന്ദവ രീതി തന്നെയാണല്ലോ. അവരത് തന്നെ ചെയ്യുന്നു. അവര്‍ക്ക് അതേ ചെയ്യാനുള്ളൂ. അവര്‍ ഹിന്ദുക്കളാണ് എന്നുള്ളത് കൊണ്ടാണ് അത് സംഭവിക്കുന്നത്.

 

                                          ഹാദിയ
ഹാദിയ ഇസ്‌ലാം മതം സ്വീകരിച്ചത് 2013-ലാണ്. വിവാഹം ചെയ്തത് 2016- ലും. അത്രയും ഒരിടവേളയുണ്ട്. ആ ഇടവേള പോലും കണക്കിലെടുക്കാതെയാണ് സെക്കുലര്‍ ക്രൗഡ് ഹാദിയയെ വിവാഹം ചെയ്യാന്‍ വേണ്ടി മതം മാറ്റിയതാണെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചത്. ഒട്ടും വ്യക്തതയില്ലാത്ത നോട്ടത്തിലാണ്, കമലിന്റെ കാര്യത്തിലായാലും പലരും പറയുന്നത് കാണുന്നു. പെട്ടെന്ന് ഒരാള്‍ എങ്ങനെയാണ് മുസ്‌ലിം ആകുന്നത്, പെട്ടെന്നങ്ങനെ പറ്റുമോ എന്ന് പല സ്ഥലങ്ങളില്‍ നിന്നായി ചോദ്യങ്ങളുയരുന്നത് കാണുന്നുണ്ട്. ഇത്തരത്തില്‍ ഒരു ചര്‍ച്ചയുണ്ട്. അതിനെക്കുറിച്ചും മുന്നോട്ടുള്ളൊരു ജീവിതത്തെ കുറിച്ചും എന്തൊക്കെയാണ് തോന്നുന്നത്?
ഹാദിയയുടെ വിഷയത്തില്‍ സമീപകാലത്ത് തോന്നിയിട്ടുള്ള ഒരു പ്രശ്‌നം ഉണ്ട്. സമീപകാലത്ത് സുപ്രീം കോടതിയുടെ മൂന്ന് വിധികള്‍ വന്നിരുന്നു, മൂന്ന് വിധികള്‍ വളരെ വിപ്ലവകരമായ വിധികള്‍ എന്ന് വിലയിരുത്തി. വളരെ പുരോഗമന സ്വഭാവമുള്ള വിധികളുമായിരുന്നു. പക്ഷേ അവിടെയുള്ളൊരു പ്രശ്‌നം ഭരണഘടന അനുശാസിക്കുന്ന വ്യക്തിസ്വാതന്ത്ര്യമോ സമത്വമോ വളരെ കൃത്യമായി കീറിമുറിച്ച് ശബരിമല വിഷയത്തിലും കുടുംബ, ബാഹ്യമായ ബന്ധങ്ങളുടെ കാര്യത്തിലും ഒക്കെത്തന്നെ ചിന്തിക്കാന്‍ സുപ്രീം കോടതിക്ക് കഴിഞ്ഞെങ്കില്‍ ഹാദിയയുടെ വിഷയത്തില്‍ ഏതാണ്ട് ഒന്നര വര്‍ഷത്തോളം എടുത്തു അവരെ ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കാനായി. ഇസ്‌ലാമിന്റെ പ്രശ്‌നം വരുമ്പോള്‍ സ്വാഭാവികമായും നിയമമാണെങ്കിലും കോടതിയാണെങ്കിലും ഒത്തിരി സമയമെടുക്കുകയും ഒരുപാട് വലിച്ചുനീട്ടുകയും ഒക്കെ ചെയ്യും.
മൂന്ന് വര്‍ഷം മുമ്പ് ഞാന്‍ ഇസ്‌ലാം സ്വീകരിക്കാന്‍ ആഗ്രഹിച്ചിട്ടുണ്ടെങ്കിലും ഇന്ന് ഞാന്‍ മുസ്‌ലിം ആകുമ്പോള്‍ ഇന്ന് ഞാന്‍ പെട്ടെന്ന് മുസ്‌ലിം ആയി എന്നായിരിക്കും ആള്‍ക്കാര്‍ അതിനെ എടുക്കുന്നതും കാണുന്നതും ഇന്ന് പെട്ടെന്ന് ഇസ്‌ലാമായി എന്നവര്‍ പറയുന്നതിന് ഒരുദ്ദേശ്യമുണ്ട്, എന്നെ ആരോ ആക്കുകയാണ് എന്നൊരു ധ്വനിയാണ്. ഇതിന്റെ പിന്നില്‍ ചില ആള്‍ക്കാരുടെ ഇടപെടലായിരിക്കും, കമല്‍ സിയുടെ വൈകാരികത ഉപയോഗിച്ചതാണ് എന്നൊക്കെയായിരിക്കും അതിന്റെ ധ്വനി.
എന്തായാലും ഇസ്‌ലാം ആയിക്കഴിഞ്ഞാല്‍ അവര്‍ ഒരു തരത്തിലുള്ള ആനുകൂല്യവും എനിക്ക് തരുമെന്ന് തോന്നുന്നില്ല. ഇസ്‌ലാമിന്റെ വിശ്വാസങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ തന്നെയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കമല്‍ സി നജ്മല്‍ എന്ന് പേര് മാറ്റുന്നുണ്ട്. ഇസ്‌ലാമിലേക്ക് പ്രവേശിക്കുന്നത് ശഹാദത്ത് കലിമ ചൊല്ലിക്കൊണ്ടാണ്. സെക്രട്ടേറിയേറ്റിന് മുന്നില്‍ വെച്ച് തന്നെയാണ്. പരമാവധി യോജിച്ചുപോകാവുന്ന മതകാര്യങ്ങളിലൊക്കെ യോജിച്ചുപോകുകയും എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കില്‍ അകത്ത് സംസാരിക്കുകയും ചെയ്ത് മുന്നോട്ട് പോകാന്‍ തന്നെയാണ് ആഗ്രഹിക്കുന്നത്.

 

                                  കമല്‍ സി നജ്മല്‍
ഇക്കാര്യം പറഞ്ഞുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ തന്നെ പറഞ്ഞിരുന്നല്ലോ ഇസ്‌ലാമിന്റെ മഹത്വം കാരണമല്ല ഈ തീരുമാനം എന്ന്. അതുകൊണ്ട് എന്താണ് ഉദ്ദേശിച്ചത്?
അതുകൊണ്ട് ഇസ്‌ലാമിന് മഹത്വം ഇല്ല എന്നല്ല. ഞാന്‍ പറഞ്ഞത് ഞാന്‍ പോകുന്നത് ആ മഹത്വം കണ്ടുകൊണ്ടല്ല, ഇസ്‌ലാമിന്റെ മഹത്വം കണ്ടുകൊണ്ടല്ല ഞാന്‍ ഇസ്‌ലാമിലേക്ക് പോകുന്നത്. ഒരാള്‍ക്ക് ഇസ്‌ലാം ആകാന്‍ ഒരൊറ്റ കാരണമേ പാടുള്ളൂ എന്ന് വാശിപിടിക്കുന്ന ചില പാരമ്പര്യ വിശ്വാസികളും എല്ലാ മതത്തിലും ഉള്ളത് പോലുള്ള അഭിപ്രായവ്യത്യാസങ്ങളും ഇതിനകത്തും ഉണ്ടാകും. ഞാന്‍ വിശ്വസിക്കുന്നത് അല്ലാഹുവിലേക്ക് എത്താന്‍ അല്ലെങ്കില്‍ ദൈവം എന്ന് പറയുന്നതിലേക്ക് എത്താന്‍ നമുക്ക് പല വഴികളുണ്ട്, പല നിമിത്തങ്ങളുണ്ട്. പക്ഷേ ആ വഴികളിലൊന്നും സമരം പാടില്ല എന്നൊരു പ്രശ്‌നമുണ്ട്. സമരവും അതിനുള്ള ഒരു വഴിയാണ്. കാര്യം മതങ്ങള്‍ തന്നെ സമരങ്ങളുടെ ഭാഗമായിട്ടാണ് ചരിത്രത്തില്‍ രൂപപ്പെട്ട് വന്നിട്ടുള്ളത്. മതം പിന്നീട് സ്ഥാപനവല്‍ക്കരിക്കപ്പെട്ട് കഴിയുമ്പോഴാണ് സമരങ്ങളെ എതിര്‍ക്കുന്നത്. സമരം ചെയ്തും ഒരാള്‍ക്ക് ഇസ്‌ലാം ആകാം അതില്‍ കുഴപ്പമില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്റെ കണ്‍സേണ്‍ ആയിരുന്നില്ല അത് എന്ന് മാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ.
കോടതിയുമായി ബന്ധപ്പെട്ട് ഒരു കരാര്‍ ഉണ്ടാക്കും. എന്നിട്ടത് എന്റെ ഇപ്പോഴത്തെ ആഗ്രഹം എന്നത് നജ്മല്‍ ബാബുവിനെ അടക്കം ചെയ്യണം എന്നാഗ്രഹിച്ച അതേ പള്ളിയില്‍, മരിക്കുമ്പോള്‍ അവിടെത്തന്നെ അടക്കം ചെയ്യണം എന്നാണ്. പക്ഷേ അതൊരിക്കലും നജ്മല്‍ ബാബുവിന് സംഭവിച്ചത് പോലെ സംഭവിക്കാത്ത വിധത്തില്‍ നിയമപരമായി എല്ലാ കാര്യങ്ങളും ഉറപ്പിച്ച്. ഇപ്പോള്‍ എന്റെ അമ്മയും അച്ഛനുമൊക്കെ ഒരു കുഴപ്പവും ഇല്ല എന്ന് പറഞ്ഞാല്‍ പോലും എനിക്കറിയാം എന്റെ മരണത്തിന് ശേഷം അവര്‍ വിധം മാറും എന്ന്.
അതുകൊണ്ട് വളരെ കൃത്യമായി അത് രേഖപ്പെടുത്തി അത് വേണ്ടവരെ ഏല്‍പിക്കുകയും ചെയ്യും അധികം താമസിയാതെ. കൂടുതല്‍ ഇസ്‌ലാമിനെ പറ്റിയും അല്ലാഹുവിനെ പറ്റിയും മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നു. കാരുണ്യവാനായ അല്ലാഹുവിനെ ആധാരമാക്കിയുള്ള, അവന്റെ ഒരു രചനയ്ക്കാണ് ഞാന്‍ ആലോചിക്കുന്നത്.
Back to Top