11 Saturday
April 2026
2026 April 11
1447 Chawwâl 23

നീറ്റ് കുംഭകോണം: കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണം -കെ എന്‍ എം മര്‍കസുദ്ദഅ്‌വ


കോഴിക്കോട്: വിഖ്യാത എഴുത്തുകാരി അരുന്ധതി റോയിയെ യു എ പി എ ചുമത്തി ജയിലിലടക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുന്നവരെ കള്ളക്കേസില്‍ കുടുക്കി വേട്ടയാടുന്ന മോദി സര്‍ക്കാറിന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമുയരണം. കഴിഞ്ഞ പത്ത് വര്‍ഷത്തെ ജനദ്രോഹ നടപടികള്‍ തന്നെയാണ് മോദി സര്‍ക്കാര്‍ തുടരുന്നതെങ്കില്‍ സഖ്യകക്ഷികള്‍ നിലപാട് പുനപ്പരിശോധിക്കണം.
ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി തുലക്കുന്ന നീറ്റ് പരീക്ഷാ കുംഭകോണത്തിലെ പ്രതികള്‍ ഗുജറാത്ത് കേന്ദ്രീകരിച്ചാണെന്നത് നിസ്സാരമായി കാണാവതല്ലെന്ന് യോഗം വിലയിരുത്തി. സംഘ്പരിവാറിന്റെ ഒത്താശയോടെയാണ് നീറ്റ് പരീക്ഷാ ക്രമക്കേടെന്ന് ന്യായമായും സംശയിക്കാവുന്ന തെളിവുകളാണ് പുറത്ത് വരുന്നത്. സംഭവത്തില്‍ കുറ്റക്കാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ സുപ്രീം കോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സമഗ്രമായ അന്വേഷണം വേണമെന്നും കെ എന്‍ എം മര്‍കസുദ്ദഅ്‌വ ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ജബ്ബാര്‍ കുന്ദംകുളം, എന്‍ എം അബ്ദുല്‍ ജലീല്‍, എഞ്ചി. സൈതലവി, അഡ്വ. പി മുഹമ്മദ് ഹനീഫ, എം അഹമ്മദ്കുട്ടി മദനി, കെ എം കുഞ്ഞമ്മദ് മദനി, കെ എ സുബൈര്‍, കെ പി സകരിയ്യ, ഹമീദലി ചാലിയം, എം കെ മൂസ ആമയൂര്‍, ഫൈസല്‍ നന്മണ്ട, കെ പി അബ്ദുറഹ്‌മാന്‍, ഡോ. അനസ് കടലുണ്ടി, ഡോ. ഐ പി അബ്ദുസ്സലാം, സഹല്‍ മുട്ടില്‍, എം ടി മനാഫ്, അബ്ദുല്‍അലി മദനി, പി പി ഖാലിദ്, ശംസുദ്ദീന്‍ പാലക്കോട്, സി മമ്മു കോട്ടക്കല്‍, പി അബ്ദുസ്സലാം, സി ടി ആയിഷ ടീച്ചര്‍, വി സി മറിയക്കുട്ടി സുല്ലമിയ്യ, ഫാതിമ ഹിബ പ്രസംഗിച്ചു.

Back to Top