13 Saturday
June 2026
2026 June 13
1447 Dhoul-Hijja 27

വാര്‍ത്തകളില്‍ വാക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ന്യൂയോര്‍ക് ടൈംസ്‌


ഗസ്സയിലെ ഇസ്രായേല്‍ ആക്രമണവുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ വാക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി അമേരിക്കയിലെ പ്രമുഖ മാധ്യമ സ്ഥാപനമായ ന്യൂയോര്‍ക് ടൈംസ്. വംശഹത്യ, ഫലസ്തീന്‍, അഭയാര്‍ഥി ക്യാമ്പ്, വംശീയ ഉന്മൂലനം തുടങ്ങിയ നിരവധി വാക്കുകള്‍ വാര്‍ത്തകളില്‍ ഉപയോഗിക്കരുതെന്നാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയ നിര്‍ദേശം. അമേരിക്കന്‍ അന്വേഷണാത്മക മാധ്യമസ്ഥാപനമായ ‘ദ ഇന്റര്‍സെപ്റ്റ്’ ആണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഗസ്സയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ‘ഫലസ്തീന്‍’ എന്ന വാക്ക് പരമാവധി ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് മെമോയില്‍ പറയുന്നു. വര്‍ഷങ്ങളായുള്ള ഇസ്രായേല്‍ ആക്രമണത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ താമസിക്കുന്ന കേന്ദ്രങ്ങളെ ‘അഭയാര്‍ഥി ക്യാമ്പുകള്‍’ എന്ന് വിശേഷിപ്പിക്കരുത്. ‘വംശഹത്യ’ എന്ന് റിപ്പോര്‍ട്ട് ചെയ്യരുത്. പകരം സംഭവത്തെ സൂചിപ്പിക്കുന്ന മറ്റെന്തെങ്കിലും വാക്ക് ഉപയോഗിക്കണം. ‘അധിനിവേശ ഭൂമി’ എന്ന വാക്ക് ഉപയോഗിക്കരുതെന്നും നിര്‍ദേശം നല്‍കുന്നു. ഒക്ടോബര്‍ ഏഴിലെ ആക്രമണത്തോടെയാണ് ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷം ആരംഭിച്ചതെന്ന ഇസ്രായേലി, അമേരിക്കന്‍ വാദമുഖങ്ങളെ പിന്തുണക്കുന്നതാണ് ന്യൂയോര്‍ക് ടൈംസിന്റെ ഇത്തരം നിലപാടുകളെന്ന് വ്യാപക വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ടൈംസ് സ്റ്റാന്‍ഡേര്‍ഡ്‌സ് എഡിറ്റര്‍ സൂസന്‍ വെസ്ലിംഗ്, ഇന്റര്‍നാഷണല്‍ എഡിറ്റര്‍ ഫിലിപ്പ് പാന്‍, ഡെപ്യൂട്ടി എഡിറ്റര്‍മാര്‍ എന്നിവര്‍ ചേര്‍ന്ന് തയാറാക്കിയതാണ് മെമോ.

Back to Top