14 Saturday
March 2026
2026 March 14
1447 Ramadân 25

സുഡാനില്‍ ഏഴുലക്ഷം കുട്ടികള്‍ മരണവക്കിലെന്ന് യുനിസെഫ്‌


ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ ഏഴുലക്ഷം കുട്ടികള്‍ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ടെന്നും അതില്‍ പലരും മരണത്തിന്റെ വക്കിലാണെന്നും യുനിസെഫ് മുന്നറിയിപ്പ്. സായുധ സേനയും അര്‍ധ സൈനിക വിഭാഗമായ റാപിഡ് സപ്പോര്‍ട്ട് ഫോഴ്‌സസും തമ്മിലുള്ള ആഭ്യന്തരയുദ്ധമാണ് രാജ്യത്തെ തകര്‍ത്തത്. ഇത് കടുത്ത പട്ടിണിയിലേക്കും ദശലക്ഷക്കണക്കിനാളുകളുടെ കുടിയൊഴിക്കലിലേക്കും നയിച്ചു. കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്ന മൂന്നുലക്ഷം കുട്ടികളെ മതിയായ സൗകര്യങ്ങളില്ലാതെയും മറ്റു സഹായങ്ങളില്ലാതെയും പരിചരിക്കാന്‍ കഴിയില്ലെന്നും യുനിസെഫ് വ്യക്തമാക്കി. തല്‍ഫലമായി ആയിരങ്ങള്‍ മരിക്കാനാണ് സാധ്യതയെന്നും യുനിസെഫ് വക്താവ് ജെയിംസ് എല്‍ഡര്‍ ചൂണ്ടിക്കാട്ടി. കടുത്ത പോഷകാഹാരക്കുറവുള്ള ഈ കുട്ടികളില്‍ കോളറയും മലേറിയയും പടര്‍ന്നു പിടിക്കാന്‍ സാധ്യത കൂടുതലാണ്. അഞ്ചുവയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പെട്ടെന്ന് ഉപയോഗിക്കാന്‍ കഴിയുന്ന തെറാപ്യൂട്ടിക് ഭക്ഷണമാണ് പ്രതിവിധിയെന്നും യുനിസെഫ് പറഞ്ഞു.

Back to Top