13 Saturday
June 2026
2026 June 13
1447 Dhoul-Hijja 27

ഇസ്രായേല്‍ വാദങ്ങള്‍ യാദൃച്ഛികമല്ല

അബ്ദുല്‍അസീസ് പൊന്മുണ്ടം

പിറന്നുവീണ നാടിന്റെ സ്വാതന്ത്ര്യത്തിനും മസ്ജിദുല്‍ അഖ്‌സയുടെ മോചനത്തിനും ജീവന്മരണ പോരാട്ടം നടത്തുന്ന ഫലസ്തീനികളും അവര്‍ക്ക് നേതൃത്വം നല്‍കുന്ന ഹമാസും തീവ്രവാദികളല്ലെന്നും സ്വാതന്ത്ര്യ സമര പോരാളികളാണെന്നുമുള്ള കാര്യത്തില്‍ സംശയിക്കേണ്ടതില്ല. എന്നാല്‍ ഹമാസിനെ തീവ്രവാദികളും ശീഅകളുമാക്കിയേ അടങ്ങൂ എന്ന വാശിയിലാണ് കേരളത്തിലെ ഒരു വിഭാഗം ആളുകള്‍. സലഫികള്‍ക്കിടയിലെ തീവ്ര മദ്ഖലിസത്താലും യാഥാസ്ഥിതിക ദമ്മാജ് ധാരയാലും സ്വാധീനിക്കപ്പെട്ടവരാണവര്‍. സയണിസ്റ്റ് ഭീകരതക്കെതിരെ ഹമാസിന്റെ നേതൃത്വത്തില്‍ ഫലസ്തീന്‍ പോരാളികള്‍ ധീരമായ ചെറുത്തുനില്‍പ്പ് നടത്തുകയും ലോകം അത് ഉറ്റുനോക്കുകയും ചെയ്യുന്ന വേളയില്‍ പോലും അവരെക്കുറിച്ച് നല്ലത് പറയാത്തവരാണ് ഇക്കൂട്ടര്‍.
ഹമാസിന്റെ പോരാളികളെ ശീഅകളാക്കാന്‍ ഓവര്‍ടൈം പണിയെടുക്കുന്നു ഇവര്‍. മുസ്ലിം ഭരണാധികാരികള്‍ക്കെതിരെ ഖുറൂജ് (സൈനിക നീക്കം) നടത്തുന്നതുമായി ബന്ധപ്പെട്ട പണ്ഡിത ഫത്വകള്‍ സ്ഥലകാല ബോധമില്ലാതെ അധിനിവേശ വിരുദ്ധ പോരാളികള്‍ക്കും അവരെ പിന്തുണക്കുന്നവര്‍ക്കുമെതിരെ എടുത്തുദ്ധരിക്കുക വഴി ഇസ്രയേലിന്റെ മെഗാഫോണുകളാവാന്‍ തീരുമാനിച്ച പോലെ. ഖുദ്‌സില്‍ ജൂതന്‍ കയറി നിരങ്ങിയാലും ഹമാസ് വിജയിച്ചുകൂടാ എന്നൊക്കെ പ്രസംഗിക്കുന്നവരും ഇസ്രായേല്‍ – അമേരിക്കന്‍ അച്ചുതണ്ടിന്റെ അതേ വാദങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവരും അവര്‍ക്കിടയിലുണ്ടായത് യാദൃച്ഛികമല്ലെന്നര്‍ഥം. ഹിസ്ബിയ്യത്ത് അഥവാ അന്ധമായ സംഘടന സങ്കുചിതത്വത്തിന്റെ മകുടോദാഹരണമെന്ന് വിശേഷിപ്പിക്കാവുന്ന ‘മദ്ഖലിസ’ത്തെക്കുറിച്ച് ശബാബില്‍ വന്ന ലേഖനം അഭിനന്ദനമര്‍ഹിക്കുന്നു.

Back to Top