14 Saturday
March 2026
2026 March 14
1447 Ramadân 25

രാഷ്ട്രമോ ഭീകര സംഘമോ? ഇസ്രായേല്‍ വ്യക്തമാക്കണമെന്ന് ഉര്‍ദുഗാന്‍


ഗസ്സക്കുമേല്‍ നടത്തുന്ന ക്രമരഹിതവും അധാര്‍മികവുമായ ആക്രമണങ്ങള്‍ ഇസ്രായേലിനെ ലോകദൃഷ്ടിയില്‍ അപ്രതീക്ഷിതവും അക്ഷന്തവ്യവുമായ ഇടത്തിലെത്തിക്കുമെന്ന് തുര്‍ക്കിയ പ്രസിഡന്റ് ഉര്‍ദുഗാന്റെ മുന്നറിയിപ്പ്. ആള്‍പാര്‍പ്പുള്ള താമസസ്ഥലങ്ങളില്‍ ബോംബിടുക, മനഃപൂര്‍വം സിവിലിയന്മാരെ വധിക്കുക, മേഖലയിലേക്ക് ജീവകാരുണ്യസഹായങ്ങള്‍ എത്തിക്കുന്ന വാഹനങ്ങള്‍ തടയുക തുടങ്ങിയ രീതികള്‍ ഒരു ഭീകരസംഘടനയുടെ സ്വഭാവമാണ്. ഇതൊരു രാജ്യത്തിനു ചേര്‍ന്നതല്ല.
ഇരുരാഷ്ട്ര അസ്തിത്വം അംഗീകരിക്കുകയാണ് പ്രശ്‌നപരിഹാരത്തിനുള്ള ഏകമാര്‍ഗം. യു എന്‍ പ്രമേയങ്ങളുടെ നിയമപ്രാബല്യത്തില്‍ 1967 ലെ അതിരുകളില്‍ ഭൂമിശാസ്ത്രപരമായ അഖണ്ഡതയോടെ ഒരു സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം നിലവില്‍ വന്നാലേ മേഖലയില്‍ ശാശ്വതസമാധാനവും ശാന്തിയും കൈവരികയുള്ളൂ എന്നു അടിവരയിട്ട് പറയുന്നു. കിഴക്കന്‍ ജറൂസലം തലസ്ഥാനമായി വരുന്ന ആ രാഷ്ട്രത്തെ മുഴുലോകവും അംഗീകരിക്കണം. ഇതല്ലാത്ത മറ്റേതു അമിതാവേശ പ്രകടനവും കൂടുതല്‍ നശീകരണത്തിനും കണ്ണീരിനും ജീവനാശത്തിനും മാത്രമെ വഴിതുറക്കൂ -ഉര്‍ദുഗാന്‍ ഓര്‍മിപ്പിച്ചു.

Back to Top