25 Saturday
July 2026
2026 July 25
1448 Safar 9

ഇസ്റായേലില്‍ കത്തുന്നത് അടിച്ചമര്‍ത്തപ്പെട്ടവരുടെ രോഷം


ഇസ്രായേലിനെയും അവരുടെ പങ്കാളികളെയും കേന്ദ്രീകരിച്ച് രൂപം കൊടുക്കാന്‍ പോകുന്ന പുതിയ പശ്ചിമേഷ്യയെക്കുറിച്ച് ഐക്യരാഷ്ട്രസഭയില്‍ വീമ്പിളക്കി പ്രസംഗിക്കവെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തീര്‍ത്തും വിട്ടുകളഞ്ഞ ഫലസ്തീനികളില്‍നിന്ന് ഏതാനും ദിവസത്തിനകം രാഷ്ട്രീയമായും തന്ത്രപരമായും ഇസ്രായേലിന് മാരകമായ തിരിച്ചടി ഏല്‍ക്കേണ്ടി വന്നിരിക്കുന്നു.
ഫലസ്തീനിയന്‍ ചെറുത്തുനില്‍പ് പ്രസ്ഥാനമായ ഹമാസ് ഗസ്സയില്‍നിന്ന് കടലും കരയും ആകാശവും വഴി കൃത്യമായി ആസൂത്രണം ചെയ്ത മിന്നലാക്രമണമാണ് സമര്‍ഥമായി നടപ്പാക്കിയത്.
ആയിരക്കണക്കിന് മിസൈലുകള്‍ ഇസ്രായേലിലേക്ക് തൊടുത്തുവിട്ടതിനൊപ്പം നൂറുകണക്കിന് ഫലസ്തീന്‍ പോരാളികള്‍ ഇസ്രായേലി സൈനിക, സിവിലിയന്‍ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി. ചുരുങ്ങിയത് 100 ഇസ്രായേലികളുടെ ജീവഹാനിക്ക് ഇത് കാരണമായി. ഡസന്‍ കണക്കിന് ഇസ്രായേലി സൈനികരെയും സിവിലിയന്മാരെയും ബന്ദിയാക്കി പിടികൂടുകയും ചെയ്തു.
ഹമാസ് നടത്തിയ ആക്രമണത്തിന്റെ ലക്ഷ്യം ഒട്ടും രഹസ്യമല്ല: ഒന്നാമതായി, ഇസ്രായേല്‍ നടത്തുന്ന അധിനിവേശം, അടിച്ചമര്‍ത്തല്‍, നിയമവിരുദ്ധ കുടിയേറ്റം എന്നിവക്കെതിരെയുള്ള തിരിച്ചടിയാണിത്. ഒപ്പം ഫലസ്തീനികളുടെ മതചിഹ്നങ്ങളെ, പ്രത്യേകിച്ച് ജറൂസലമിലെ അല്‍-അഖ്‌സ മസ്ജിദിനെ അവഹേളിച്ചതിനുള്ള പ്രതികാരവും.

Back to Top